Translate

പോരാട്ടം

ഭ്രാന്തൻമാരായ വിശ്വാസികൾ ബോംബ് സ്ഫോടനത്തിലൂടെ തകർത്ത അവളുടെ സ്കൂളിന്റെ അരികിൽ, മുന്നിൽകിടന്നു പിടഞ്ഞുമരിച്ച തന്റെ ഏറ്റവും പ്രിയപ്പെട്ട മൂന്ന് കളിക്കൂട്ടുകാരികളുടെ ഓർമ്മകളുമായി, അഫ്ഗാനിലെ പതിന്നാലു വയസ്സുകാരി ആലിഫ തന്റെ അനുഭവങ്ങൾ ഒരു ഫ്രഞ്ച്‌ ജേണലിസ്റ്റിനോട് ഇംഗ്ലീഷിൽ പങ്കുവെക്കുകയാണ്. അവൾ പുഞ്ചിരിച്ചു കൊണ്ടാണ് സംസാരിക്കുന്നത്. അയാൾ ആശ്ചര്യത്തോടെ ചോദിച്ചു. "എങ്ങിനെയാണ് നിനക്കിപ്പോഴും ചിരിക്കാൻ കഴിയുന്നത്?" "ഞങ്ങൾ എന്നും പേടിച്ചരണ്ട് ഇരുട്ടിൽ കഴിയണമെന്നാണ് അവർ ആഗ്രഹിക്കുന്നത്. ഈ ചിരി തന്നെയാണ് അവർക്കുള്ള എന്റെ മറുപടിയും." എത്ര മധുരതരമായ പ്രതികാരം. പുഞ്ചിരിയും ഒരു ആയുധമാണ്.

ആപ്പിൾ റിപ്പബ്ലിക്

 

കുട്ടയിൽ ആകെക്കൂടി 3 തരം

ആപ്പിളുകളെ ഉണ്ടായിരുന്നുള്ളൂ.

കൂടുതലും  ചീഞ്ഞുതുടങ്ങിയതാണ്.

കുറേയെണ്ണം പുഴുകുത്തിയതും

പിന്നെയുള്ളതെല്ലാം  രാസവിഷമുള്ളതും.

പുറകിൽ ആളുകൾ കാത്തുനിൽക്കുന്നു.

തിരഞ്ഞുമടുത്തപ്പോൾ ആപ്പിൾ വേണ്ടെന്നുവെച്ച് 

തിരിച്ചുനടന്നു. അപ്പോഴാണ് കടക്കാരന്റെ ചോദ്യം;


"അരാഷ്ട്രീയവാദിയാണല്ലേ?" 


പകച്ചുപോയി എന്നിലെ പൗരത്വം.

ജനാധിപത്യത്തിന്റെ കുട്ടയിൽ 

നല്ല ആപ്പിളുകൾ മാത്രം ഉറപ്പുവരുത്തുന്ന

ഒരു കാലം വരുമായിരിക്കും.

പക്ഷെ... അതിന് ആപ്പിളുകൾ തന്നെ

മുൻകയ്യെടുക്കണമല്ലോ

എന്നോർക്കുമ്പോഴാണ്... 

വരും... വരാതിരിക്കില്ല. 





ഒരു ഒട്ടക കഥ.

ഒട്ടകകുഞ്ഞ് അമ്മയോട് ചോദിച്ചു.

"അമ്മേ എന്തിനാണ് നമ്മുടെ മാത്രം മുതുകിൽ ഇങ്ങനെയൊരു മുഴ ?"

അമ്മ പറഞ്ഞു.

"മരുഭൂമിയിലൂടെ ഒത്തിരി ദൂരം സഞ്ചരിക്കേണ്ടവരല്ലേ നമ്മൾ. ശരീരത്തിന് ആവശ്യം വരുമ്പോൾ ഉപയോഗിക്കാവുന്ന വിധത്തിൽ കൂടുതൽ ജലാംശവും പോഷകങ്ങളും സൂക്ഷിച്ചുവെക്കുന്നതിനും ശരീരത്തിലെ ചൂട് ക്രമീകരിക്കുന്നതിനും ദൈവം നമ്മൾക്ക് തന്ന വരമാണ് ഈ മുഴ."

ഒട്ടകകുഞ്ഞ് പിന്നെയും ചോദിച്ചു.

"അങ്ങനെയെങ്കിൽ... എന്തിനാണ് നമുക്ക് മാത്രം ഇത്രയും നീളമുള്ള കാലുകളും ഉരുണ്ട കാലടികളും."

അമ്മ പറഞ്ഞുകൊടുത്തു.

"മണലാരണ്യത്തിലൂടെ എളുപ്പത്തിൽ നടക്കുവാൻ ദൈവം തന്നതല്ലേ നമുക്ക് മാത്രം ഇത്രയും നീളമുള്ള കാലുകളും ഈ ഉരുണ്ട കാലടികളും.

ഒട്ടകക്കുഞ്ഞ് പിന്നെയും ചോദിച്ചു

"അപ്പോൾ... എന്തിനാണ് നമുക്ക് മാത്രം ഇത്രയും നീളമുള്ള കൺപീലികൾ ? ഇത് എപ്പോഴും കണ്ണിലേക്ക് പറന്നുവന്നു ശല്യപ്പെടുത്തുന്നു. "

അമ്മ വിശദീകരിച്ചു.

"മരുഭൂമിയിൽ എപ്പോഴും കാറ്റ് വീശികൊണ്ടേയിരിക്കും. മണൽകാറ്റിൽ കണ്ണിൽ പൊടി കയറാതിരിക്കുവാൻ ദൈവം പ്രത്യേകം തന്നതാണ് നമുക്ക് മാത്രം  നീളമുള്ള ഈ കൺപീലികൾ."

കുഞ്ഞിന്റെ അടുത്ത ചോദ്യത്തിനു മാത്രം ആ അമ്മയ്ക്ക് മറുപടി ഉണ്ടായിരുന്നില്ല.

"ശരിയായിരിക്കാം. അമ്മ പറയുന്നതെല്ലാം. പക്ഷെ... നമുക്കെന്തിനാണിതെല്ലാം...?  ഈ കാഴ്ചബംഗ്ലാവിനുള്ളിൽ ? "

.............................................................................
ഗുണപാഠം

കാഴ്ചബംഗ്ലാവിനുള്ളിൽ എത്തപ്പെട്ടത് അവരുടെ തെറ്റല്ല എന്നത് ശരിതന്നെ. എങ്കിലും. ഒട്ടകകുഞ്ഞ് അതിന്റെ അമ്മയോട് ചോദിച്ച ആ ചോദ്യം ഓരോരുത്തരും സ്വയം ചോദിക്കേണ്ടതുണ്ട്. എല്ലാവരും നൈസർഗ്ഗികമായ കഴിവുകളാൽ വ്യത്യാസപ്പെട്ടിരിക്കുന്നു. സ്വന്തം കഴിവുകൾ തിരിച്ചറിയുകയും അതിനനുസൃതമായി ജീവിക്കുവാനും കഴിയുക എന്നതാണ് ഏറ്റവും വലിയ സന്തോഷവും സംതൃപ്തിയും. ദൈവം നമുക്ക് തന്നിട്ടുള്ള സ്വതസിദ്ധമായ കഴിവുകൾക്ക് അനുയോജ്യമായ ഇടങ്ങളിലാണോ നാം ജീവിക്കുന്നതെന്ന് നാം തിരിച്ചറിയേണ്ടതുണ്ട്. ഒന്നുകിൽ നാം കഴിവുകൾക്കനുസൃതമായ സാഹചര്യങ്ങളിലേക്ക് മാറുവാൻ ശ്രമിക്കണം. അല്ലെങ്കിൽ സാഹചര്യങ്ങൾ ആവശ്യപ്പെടുന്ന കഴിവുകൾ നാം വളർത്തിയെടുക്കണം. അല്ലാത്ത പക്ഷം നമ്മൾ കൂട്ടിലടക്കപ്പെടും.
...........................................................................

(ഇ-ഇടങ്ങളിൽ വായിക്കുവാനിടയായ പ്രചോദനാത്മകമായ ഒരു ആംഗലേയകഥയുടെ മലയാള ആവിഷ്‌കാരം.)

വർണ്ണച്ചിറകുകൾ

അവൻ വട്ടമിട്ടു പറന്നു. തലോടലിൽ അവളുടെ ഹൃദയം തുടിച്ചു. ഇതളുകൾ നാണത്താൽ തുടുത്തു. പിന്നെ മെല്ലെ മെല്ലെ അവളിലേക്കവൻ പറന്നിറങ്ങി.  അവളുടെ മണവും മധുരവും മൊത്തിക്കുടിച്ചു. നിർവൃതിയുടെ കാറ്റിൽ അവൾ ആടിയുലഞ്ഞു.

ശേഷം അഴകാർന്ന ചിറകുകളുമായി അവൻ പറന്നകന്നു. അവൾ വീണ്ടും ഏകയായി. വെയിലിന്റെ വിരലുകൾ അവളുടെ ഇതളുകളിലെ കണ്ണുനീർത്തുള്ളികൾ തുടച്ചുകൊടുത്തു. വസന്തം അവളിൽ വീണ്ടും പ്രണയത്തിന്റെ പൂന്തേൻ നിറച്ചു.

ശലഭത്തിനുശേഷം മൂളിപാട്ടുമായി പറന്നെത്തിയ തേനീച്ചയും വണ്ടും കൊഞ്ചിചിലച്ച കുഞ്ഞിക്കുരുവിയുമെല്ലാം അവളുടെ മധുരം ആവോളം നുകർന്നു.

ആത്മാവിന്റെ ദാഹം ശമിച്ചപ്പോഴാണ് വിരുന്നുവന്ന പ്രണയങ്ങൾ തിരികെപോയത്. രാത്രികൾ അവൾ കരഞ്ഞുതീർത്തു. കവിളുകളിൽ കണ്ണുനീർത്തുള്ളികളുമായി ഓരോ പുലരിയിലും അവൾ കാത്തിരുന്നു.  വെയിലിന്റെ വിരലുകൾക്കായും ഒരിക്കലും വിട്ടുപിരിയാത്ത ഒരു പ്രണയത്തിനുമായി.

വിരിയുന്നതിനും കൊഴിയുന്നതിനും ഇടയിൽ ഒരിയ്ക്കൽ വാസന്തം അവളോടു ചോദിച്ചു.

"പ്രണയിച്ചവർ വിട്ടുപോയതിനാണോ പുലരികളിൽ നീ കരയാറുളളത്‌ ?"

അവളുടെ തലയാട്ടലിന്റെ അർത്ഥം "ഒരിക്കലുമല്ല" എന്നായിരുന്നു

"പിന്നെ... എന്തിനാണീ കണ്ണീർ ?"

പൊള്ളുന്ന വെയിലിലും അവൾ ചിരിച്ചു. പിന്നെ ആത്മാവിന്റെ സുഗന്ധമുള്ള വാക്കുകളാൽ മൊഴിഞ്ഞു

"ചിറകുകൾ ഇല്ലല്ലോ എന്ന ഒരേയൊരു ദുഃഖം മാത്രം."

"ഉണ്ടായിരുന്നുവെങ്കിൽ...?"

"പറന്നുനടക്കാമായിരുന്നു... ഇഷ്ടം പോലെ...  വിരുന്നുവന്നവരെപ്പോലെ..."

"അപ്പോൾ പ്രണയം?"

ചിറകുകളിൽ വർണ്ണങ്ങൾ ചാലിച്ചെത്തിയ പുതിയ വിരുന്നുകാരനോട്, ഒരു പനിനീർപ്പൂവിന്റെ എല്ലാ നിഷ്‌കളങ്കതയോടുംകൂടി അവൾ ചോദിച്ചു.

"സ്വാതന്ത്ര്യമല്ലേ...  പ്രണയത്തിന്റെ ഏറ്റവും സുന്ദരമായ ഭാവം? "

വർത്തമാനം

ഒരു പക്ഷെ, അവർ ഒളിച്ചേ.. കണ്ടേ.. കളിക്കുകയായിരിക്കും. കാറ്റ് പതുങ്ങി നിൽക്കും. ഇലകളുടെ തലയാട്ടലിൽ ഒരു കണ്ടേ പറച്ചിലുണ്ട്. അത് മാത്രമൊന്നുമല്ലാട്ടോ. വരുമ്പോഴും പോകുമ്പോഴും അവർ തമ്മിൽ എന്തൊക്കെയോ പറയുന്നുണ്ട്. എനിക്കുറപ്പാണ്. ഏതോ ഒരു ഭാഷയിൽ അവർ സംസാരിക്കുന്നുണ്ട്.

അപരിചിതരായ കുട്ടികളോടൊപ്പം കളിക്കുന്നത് മമ്മിക്കും ഡാഡിക്കും ഇഷ്ടമല്ല. സാരമില്ല. സത്യം പറഞ്ഞാൽ ഒറ്റയ്ക്കിരുന്നും കളിച്ചും ഇപ്പോൾ അത് ഒരു ശീലമായി. ഗാർഡനിലെ ഊഞ്ഞാലിലിരുന്നാൽ നേരം പോകുന്നത് അറിയുകയേയില്ല. ചുറ്റും നോക്കിയിരിക്കാനും നല്ല രസമാണ്.

കുണുങ്ങി കുണുങ്ങി നടക്കുന്ന പ്രാവുകൾക്ക് ഇഷ്ടം കുറുകിക്കുറുകിയുള്ള അടക്കം പറച്ചിലുകളാണ്. അവരുടെ പറക്കലുകളിൽ ചിറകുകൾ കടകടാന്ന് പറയുന്നത് കേൾക്കാനും നല്ല രസമാണ്. കുരുവികളുടെ  ചിലക്കലിലും എന്തൊക്കെയോ ഒളിഞ്ഞിരിക്കുന്നുണ്ട്. തിടുക്കത്തിൽ എന്തൊക്കെയോ പറഞ്ഞുകൊണ്ടാണ് അവർ വരുന്നതും പോകുന്നതുമെല്ലാം. നീട്ടിയും കുറുകിയും അവർ പറയുന്നതെന്തായിരിക്കും.

കാക്കൾക്ക് എന്തൊക്കെയോ സംശയങ്ങളുണ്ട്. പലയിടങ്ങളിലാണ് പറന്നുവന്നിരിക്കുന്നതെങ്കിലും അവർ എന്തൊക്കെയോ പറയുന്നുണ്ട്. ഇടക്കിടെ വെട്ടിത്തിരിയും. ഇടങ്കണ്ണിട്ടുമാത്രമേ നോക്കൂ. അവർക്ക് എല്ലാവരേയും സംശയമാണെന്ന് തോന്നുന്നു. അവരുടെ ശബ്ദങ്ങളിൽ അവർക്കു മാത്രമറിയാവുന്ന എന്തൊക്കെയോ സന്ദേശങ്ങളുണ്ട്.

ചിത്രശലഭങ്ങൾ സൂത്രക്കാരികളാണ്. അവർ ആരും കേൾക്കാതെയാണ് സംസാരിക്കുക. പൂക്കൾ തലയാട്ടുന്നത് വെറുതെയല്ല. കൂട്ടം കൂടി പറന്നുകളിക്കുന്നതിനിടയിൽ അവർ കൂട്ടുകാരുമായും സ്വകാര്യങ്ങൾ പങ്കുവെക്കുന്നുണ്ട്. ഇത്ര സ്വകാര്യമായി അവർക്ക് പറയാനുള്ളത് എന്തായിരിക്കും.

അണ്ണാറക്കണ്ണൻമാർക്ക് എന്തിനാണാവോ ഇത്ര തിരക്കും ബഹളവും. ഓടിനടന്ന് ചിലച്ചുകൊണ്ട് എന്തൊക്കെയോ വിളിച്ചുപറയുന്നുണ്ട്. തിരക്കു കണ്ടാൽ തോന്നും ലോകം ഇന്നവസാനിക്കുമെന്ന്. തിരക്കിന്റെ കാര്യത്തിൽ ഉറുമ്പുകൾ അണ്ണാറക്കണ്ണൻമാരെ തോൽപ്പിക്കും. സ്വകാര്യങ്ങളുടെ കാര്യത്തിൽ ചിത്രശലഭങ്ങളേയും. അവർ പറയുന്നത് എന്തുതന്നെയായാലും അത് ഗൗരവമുള്ള കാര്യങ്ങളായിരിക്കും എന്നുറപ്പാണ്.

കേൾക്കാൻ പറ്റില്ലന്നേയുള്ളൂ. താമരക്കുളത്തിൽ നീന്തികളിക്കുന്ന സ്വർണ്ണമീനുകളും ഇടക്കിടെ മുട്ടിയുരുമ്മി വർത്തമാനം പറയുന്നത് കാണാം. ഇരുട്ടായി തുടങ്ങുന്നു. ഒരു ചിവീട് ചിലക്കുന്നുണ്ട്. അത് മറ്റ് ചിവീടുകളും ഏറ്റുപിടിക്കുന്നു. ഒരിടത്ത് ഒരാൾ നിർത്തുമ്പോൾ മറ്റൊരിടത്ത് മറ്റൊരാൾ തുടങ്ങും. അവർ പാട്ട് പാടുകയാണോ അതോ എന്തെങ്കിലും പറയുകയാണോ.

എനിക്കറിയാത്ത ഭാഷയിലാണെങ്കിലും ചുറ്റുമുള്ള എല്ലാവരും എപ്പോഴും എന്തെങ്കിലുമൊക്കെ പറഞ്ഞുകൊണ്ടേയിരിക്കുന്നുണ്ട്.

പക്ഷെ...

ഗാർഡന്റെ അങ്ങേയറ്റത്ത്‌ ഒരു  ബെഞ്ചിന്റെ രണ്ടറ്റത്തായി കുനിഞ്ഞിരിക്കുന്ന ഒരേ വർഗ്ഗത്തിൽപെട്ട രണ്ട്‌ ജീവികൾ മാത്രം...

എനിക്കറിയാവുന്ന ഭാഷയിൽ സംസാരിക്കുവാൻ കഴിവുള്ള, അവർക്ക് മാത്രം ഒന്നും മിണ്ടാനുമില്ല... പറയാനുമില്ല. 

കുമാരസംഭവം @ കൊക്കൻസ് ടവർ

അന്ന് ഗ്രാമങ്ങൾ ജീൻസ് ധരിച്ചു തുടങ്ങിയിരുന്നില്ല. വഴിയോരങ്ങളിലെ പ്രധാന വ്യവസായം എസ്. ടി. ഡി. / ഐ. എസ്. ഡി ബൂത്തുകളായിരുന്നു. റേഡിയോ ശ്രോതാക്കൾ അവരറിയാതെ ടിവി പ്രേക്ഷകരായി രൂപാന്തരം പ്രാപിച്ചു തുടങ്ങിയിരുന്നു. മുടി രണ്ടായി പിന്നിയിട്ട, പാവാടയും ബ്ലൗസുമണിഞ്ഞ, ടൈപ്പ് റൈറ്റിംഗ് ഇൻസ്റ്റിറ്റ്യൂട്ടിലെ തരുണീമണികൾ, പുതുപണക്കാരന്റെ പത്രാസ്സോടെ കൂളിംഗ് ഗ്ലാസ്സ് വെച്ചു നില്ക്കുന്ന ചുള്ളൻ കമ്പ്യൂട്ടർ സെന്ററുകളെ ഒളികണ്ണിട്ടുനോക്കും കാലം. എന്നും ഒരു മുഴം മുമ്പേ ചിന്തിക്കാറുള്ള കുമാരേട്ടനും ബോധ്യപ്പെട്ടു. ആളുകൾ പറയുന്നതിലും കാര്യമുണ്ട്. പഴയകാലത്തെ പഠിപ്പൊന്നുമല്ല. കാലം മാറി, പഠിപ്പും മാറി. നാൽക്കവലയിലെ ഏക കോൺക്രീറ്റ് കെട്ടിടമായ കൊക്കൻസ് ബിൽഡിംഗിലെ ഇടുങ്ങിയ ഗോവണിപ്പടികൾ; രണ്ടാം നിലയിലേക്ക് മാത്രമുള്ളതായിരുന്നില്ല, ഭാവിയിലേക്ക് കൂടിയുള്ളതായിരുന്നു.
മകൾ റിസപ്ഷനിലെ സുന്ദരിയും ഗൗരവക്കാരിയുമായ മാഡത്തിനോട് സംസാരിച്ചുകൊണ്ടിരുന്നു. മാഡത്തിന്റെ മംഗ്ലീഷിലും ജാഡകളിലും അസ്വസ്ഥനായപ്പോൾ കുമാരേട്ടൻ മെല്ലെ പുറത്തേ ക്കിറങ്ങി. ചില്ലു ജാലകത്തിനപ്പുറം അവരെ കാണാം. സെന്ററിനോടുചേർന്നുള്ള ലാബ് എന്നെഴുതിവെച്ചിട്ടുള്ള ഭാഗത്ത് നിലയുറപ്പിച്ച് മകൾക്കായ് കാത്തുനിന്നു. ക്ലാസ്സ് കഴിഞ്ഞ കുറച്ച് കുട്ടികൾ ലാബിൽനിന്നും ഇറങ്ങിപോകുന്നുണ്ട്. ലാബിനുള്ളിലെ ക്യാബിനകത്തുനിന്നും അടക്കി പിടിച്ച സംഭാഷണം. കൗമാരം പ്രതിഫലിപ്പിക്കുന്ന ശബ്ദസൗകുമാര്യങ്ങൾ
"താൻ പേടിക്കാണ്ടിരിക്ക്.. ഞാനില്ല്യേ..?"
"ഇനീപ്പോ എവിട്യാ സമയം! എനിക്ക് പേടിയാവ്‌
ണ് ണ്ട് ട്ടാ "
"ഈ വക സില്ലി കേസ്സിനൊക്കെ ഇങ്ങനെ പേടിച്ചാലോ."
"നിങ്ങള് ബോയ്‌സിനൊക്കെ എല്ലാം സില്ല്യാ... "
"ഓ..പിന്നേ"
"അപ്പഴേ പറഞ്ഞതല്ലേ... അതൊന്നും വേണ്ടാന്ന്."
"എന്നും തിയറി മാത്രം മത്യോ.. കൊറച്ച് പ്രാക്ടിക്കലും കൂടി വേണ്ടെ."
ആൺകൗമാരത്തിന്റെ വക ഒരു ഇളിഞ്ഞ ചിരി.
"പ്രാക്ടിക്കല് കൊറച്ച് ഓവറായതാ പ്രശ്‌നായത്."
"ഞാൻ നോക്കീട്ട് ഇനി ഒരു വഴ്യേ ഉള്ളൂ."
"എന്താ.. പറയ്."
"കൊറച്ച് കടന്ന കയ്യാണ്."
"ന്നാലും പറയ്.."
"അത് പിന്നെ."
"ഓ... എന്തായാലും വേഗം പറയെഡാ.. "
"അബോർട്ട് ചെയ്യാം."
"അയ്യോ...."
"വേറെ വഴിയൊന്നും ഞാൻ നോക്കീട്ട് കാണണില്ല്യ"
"എന്നാലും അത്..."
കുമാരേട്ടൻ വേഗം തിരിഞ്ഞു നടന്നു. റിസപ്ഷൻ റൂമിലെത്തി. കോഴ്‌സിന് ചേരാൻ വന്ന മകളെയും പിടിച്ചുവലിച്ചു പുറത്തുകടന്നു. പരിഭ്രാന്തയായ മകളാകട്ടെ അച്ഛന്‍റെ ഭാവമാറ്റം അറിയാതെ വലഞ്ഞു.
"വാ മോളെ.. ഇവിടെ പഠിപ്പിക്കണത് വേറെ ചെലതാ... അതൊന്നും കുടുമ്മത്ത് പെറന്നോര്ക്ക് പറ്റീതല്ല."
സ്വപ്നലോകത്തുനിന്നും ഭൂമിയിലേക്കെത്താൻ ഗോവണിപ്പടികൾ ലക്ഷ്യമാക്കി അയാൾ ധൃതിയിൽ നടന്നകന്നു. കപ്പിനും ചുണ്ടിനുമിടയിൽ തുളുമ്പിപോകുന്ന ഫീസ്. റിസപ്ഷനിലെ സുന്ദരി മാഡം കറങ്ങുന്ന കസേരയിൽനിന്നും ചാടിയെഴുന്നേൽക്കുന്നു.
"എന്താണ്... എന്താണ് പ്രോബ്‌ളം."
മകളുടെ കൈയ്യുംപിടിച്ച് പുറത്തുകടക്കുന്നതിനിടയിൽ ആ ചോദ്യത്തിന് കുമാരേട്ടൻ മറുപടി പറഞ്ഞു.
"പ്രോബ്‌ളം എനിക്കല്ല... നിങ്ങടെ ലാബിലുള്ള പെങ്കുട്ടിക്കാ... ചെന്ന് നോക്ക്... പഠിച്ച് പഠിച്ച് ഇപ്പോ അബോർഷന്റെ വക്ക് വരെ എത്തീട്ട്ണ്ട്. വേഗം ചെന്നോ.. അല്ലെങ്കി കൂടെള്ള ആ ചെക്കൻ തടിതപ്പും."
സംഭവിച്ചതെന്തെന്നറിയാതെ പതറിപ്പോയ സുന്ദരി മാഡം സംശയത്തിന്റെ അകമ്പടിയോടെ ലാബിന്റെ ഭാഗത്തേക്കു നടന്നു. ക്യാബിന്റെ ഹാഫ്‌ഡോർ തള്ളിതുറക്കുന്നതിനുമുമ്പ് കാതുകൾ കൂർപ്പിച്ചു. പതിഞ്ഞ സ്വരത്തിൽ തുടരുന്ന സംഭാഷണം.
"താൻ എന്തെങ്കിലും ഒന്ന് സമ്മതിക്ക് ... ഇനിയും ഇഗ്നോർ ചെയ്തിട്ട് കാര്യല്ല്യ..?? അബോർട്ട് ചെയ്യാതെ വേറെ ഒരു ഓപ്ഷൻ ഇല്ല. "
"ഡാ.... ഒന്നുകൂടി ആലോചിച്ചിട്ട്.."
വെറുതെയല്ല അയാള് ആ കുട്ടിയേയുംകൊണ്ട് തിരിച്ചുപോയത്. ക്യാബിന്റെ വാതിൽ തള്ളിത്തുറന്ന് സുന്ദരി മാഡം ഗർജ്ജിച്ചു.
"വാട്ട്‌സ് ഗോയിംഗ് ഓൺ ഹിയർ."
കൗമാരങ്ങൾ ഞെട്ടി. ഭയഭക്തി ബഹുമാനങ്ങളോടെ ചാടിയെഴുന്നേറ്റു. പെൺകൗമാരം ശരീരം കൊണ്ട് അതിവിദഗ്ധമായി മോണിട്ടർ മറച്ചുപിടിക്കുവാൻ ശ്രമിച്ചു. മാഡം വീണ്ടും ഗർജ്ജിച്ചു.
"മനു... തനിക്ക്.. ഈ സമയത്ത് ലാബിലെന്താ കാര്യം"
"ഈ കുട്ടിക്ക് ഒരു സംശയം. അതൊന്ന്..."
"എന്ത് സംശയം... കുട്ടി മോണിട്ടറിന്റെ മുന്നിൽനിന്നും മാറിനിൽക്കൂ."
പെൺകൗമാരം മെല്ലെ മോണിട്ടറിന്റെ മുന്നിൽ നിന്നും മാറിനിന്നു. പെൺകൗമാരത്തിന്റെ കുറ്റബോധത്തേക്കാളും സുന്ദരി മാഡത്തെ ഞെട്ടിച്ചത് മോണിട്ടറിൽ കണ്ട കാഴ്ചയായിരുന്നു. ഒരു പരാജിതന്റെ ഭാവവുമായി ആൺകൗമാരം. ക്യാബിന്റെ പുറത്തുകടക്കുമ്പോൾ മാഡം വിളിച്ചു.
"മനു... കം വിത്ത് മി."
ദേഷ്യം കൊണ്ട് ചവിട്ടിമെതിച്ചു തിരിച്ചുപോകുന്ന മേഡത്തെ ആൺകൗമാരം അനുസരണയോടെ പിൻതുടർന്നു. റിസപ്ഷനിൽ മാഡത്തെ കൂടാതെ മറ്റാരും ഇല്ല. ഒരു ഇരയെ നഷ്ടപ്പെട്ട പുലിയുടെ ഭാവമാണെങ്കിലും മാഡത്തിന്റെ മുഖത്ത് ഒരു കള്ളച്ചിരിയുണ്ട്.
"താൻ ഒരു കുട്ടിയെ പറഞ്ഞുവിട്ടിരുന്നില്ലേ. ഒരു ന്യൂ അഡ്മിഷൻ."
"ഉവ്വ് മാഡം. ഒരു ശ്രീജ കുമാരൻ.... അവര് വന്നിരുന്നോ..?"
സുന്ദരി മാഡം നിസ്സംഗതയോടെ പറഞ്ഞു.
"വന്നിരുന്നു.. വന്നിരുന്നു "
'"എൻറോൾ ചെയ്‌തോ...? "
"ആ കുട്ടി സമ്മതിച്ചതായിരുന്നു. അപ്പോഴാണ് നിങ്ങളുടെ ഒരു അബോർഷൻ കേസ് "
"അല്ല മാഡം.... അത്... "
"മനസ്സിലായി... എല്ലാം എനിക്ക് മനസ്സിലായി. പക്ഷെ... നിങ്ങളുടെ സംസാരം ആ കുട്ടീടെ ഫാദർ പുറത്തുനിന്നും കേട്ടു. ഇവിടെ പഠിപ്പിക്കണത് കുടുമ്മത്ത് പെറന്നോര്ക്ക് പറ്റിയ കാര്യങ്ങളല്ലാന്ന് പറഞ്ഞിട്ടാണ് കുട്ടിയെ വിളിച്ചോണ്ട് പോയത്."
തലയ്ക്ക് കയ്യും വെച്ച് മനുവെന്ന ആൺകൗമാരം തളർന്നിരുന്നു.
"ഇത്ര ചർച്ച ചെയ്യേണ്ട വല്ല കാര്യവും ഉണ്ടായിരുന്നോ മനു...? ആദ്യമേയങ്ങ് അബോർട്ട് ചെയ്താ പോരായിരുന്നോ..?"
"ഞാൻ പറഞ്ഞതായിരുന്നു മേഡം. പക്ഷെ ആ കുട്ടി സമ്മതിക്കണ്ടെ... അപ്പോ ഇതുവരെ ചെയ്തതൊക്കെ വെറുതെ ആവില്ല്യേന്നാ ആ കുട്ടി ചോദിക്കണെ... എന്താ പറയാ. "
ചുണ്ടിലൂറിയ ചിരിയമർത്തി മാഡം ഗ്ലാസ്സ് ഡോറിലൂടെ വരാന്തയിലേക്ക് നോക്കി.
"താൻ ചെല്ല്.. ദാ.. ആ കുട്ടി അവിടെ നിന്ന് എന്തൊക്കെയോകൈയ്യും കലാശവും കാണിക്കുന്നുണ്ട്. മുഖഭാവം കണ്ടിട്ട് അബോർഷന്റെ സമയം കഴിഞ്ഞുവെന്നാണ് തോന്നുന്നത്. വേഗം ചെല്ല്. എന്തെങ്കിലും ചെയ്ത് സോൾവ് ചെയ്ത് കൊടുക്ക്."
മനുവെന്ന ആൺകൗമാരം ഗ്ലാസ്സ് ഡോറിലൂടെ, ടെൻഷൻ കാരണം കൈവിരലുകൾ കുടഞ്ഞുകൊണ്ടിരിക്കുന്ന, ധന്യയെന്ന പെൺകൗമാരത്തെ അതീവ സഹതാപത്തോടെ നോക്കി. പിന്നെ മെല്ലെ എഴുന്നേറ്റ് ലാബിലേക്ക് നടന്നു. ശ്രീജ കുമാരൻ എന്ന ഒരു ഇര അലസ്സിപോയെങ്കിലും മോണിട്ടറിൽ കണ്ട കാഴ്ച ഓർത്തപ്പോൾ മാഡത്തിന്റെ ചുണ്ടിൽ അറിയാതെ വീണ്ടും ഒരു ചിരി വിടർന്നു. ലാബിൽ പെൺകൗമാരം വീണ്ടും ചിണുങ്ങാൻ തുടങ്ങി.
"ഡാ.. ഇനീപ്പോ അബോർട്ട് ചെയ്യാനും പറ്റുംന്ന് തോന്ന്ണില്ല്യ."
മനുവെന്ന ആൺകൗമാരം ഒരു നീണ്ട നെടുവീർപ്പിട്ടു. നിസ്സഹായതയോടെ മോണിട്ടറിലേക്ക് നോക്കിയിരുന്നു. ഹാങ്ങായി പോയ കമ്പ്യൂട്ടറിന്റെ മോണിട്ടറിൽ അപ്പോഴും തങ്ങിനിൽക്കുന്നുണ്ടായിരുന്നു, ഏറെ നേരമായി അവരെ കുഴപ്പിക്കുന്ന ഒരു എറർ മെസ്സേജ്. സോഫ്റ്റ്‌വെയർ ദേവത തളികയിൽവെച്ചു നീട്ടിയതുപോലെ മൂന്ന് ഓപ്ഷനുകൾ.
Unexpected error 
Do you want to continue? 

Abort....... Retry.......... Ignore
....................................................................................................................
(ഇ-മഷി നവംബര്‍ 2016 - ല്‍ പ്രസിദ്ധീകരിച്ചത് )

ചൂണ്ട

വില്ല്യംസ് തന്റെ ഷോപ്പിന്റെ പുറത്ത് ' Fishing Tickles ' എന്നെഴുതിയ ഒരു ബോര്‍ഡ് തൂക്കിയിട്ടു. അതിലൂടെ കടന്നുപോയ അയാളുടെ അയല്‍ക്കാരനും സുഹൃത്തുമായ ഹാര്‍വ്വി ഷോപ്പിനുള്ളിലേയ്ക്കു കയറി വന്ന് ഒരു പാക്കറ്റ് പോപ് കോണ്‍ വാങ്ങി കൊറിച്ചുകൊണ്ട് പറഞ്ഞു.

"മിസ്റ്റര്‍ വില്ല്യംസ്, താങ്കള്‍ എന്ത് മണ്ടത്തരമാണ് ആ ബോര്‍ഡില്‍  എഴുതിവെച്ചിരിക്കുന്നത്. ' Tackles ' എന്നതിനു പകരം ' Tickles '  എന്നാണ് എഴുതിയിരിക്കുന്നത്. ഈ തെറ്റ് ഇതുവരെ ആരും താങ്കളുടെ ശ്രദ്ധയില്‍ പെടുത്തിയില്ലേ.?"

വളരെ ശാന്തവും മാന്യവുമായിരുന്നു വില്ല്യമിന്റെ മറുപടി.

"ശരിയാണ്. അത് തെറ്റാണെന്ന് പലരും പറയുന്നുണ്ട്. എന്നാല്‍ ആ തെറ്റ് ചൂണ്ടികാണിക്കുവാന്‍ വരുന്നവരെല്ലാം, എന്തെങ്കിലും വാങ്ങികൊണ്ട് തിരിച്ചുപോകുന്നതിനാല്‍, ഞാനത് തിരുത്തേണ്ടെന്ന് കരുതി."

പോപ്‌കോണ്‍ തൊണ്ടയില്‍ കുരുങ്ങിയ ഹാര്‍വ്വി ഒരു പാക്കറ്റ് ജ്യൂസ് കൂടി വാങ്ങിയാണ് തിരിച്ചുപോയത്.

.......................................................................................

ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്യുന്ന ഫലിത കഥകള്‍ എനിക്ക്‌ ഒരുപാടിഷ്ടമാണ്‌. ഞാന്‍ കേട്ടിട്ടുള്ള, വായിച്ചിട്ടുള്ള അത്തരം കഥകള്‍ എന്റെ ശൈലിയില്‍ പരിഭാഷപ്പെടുത്തി എന്റെ ബ്ലോഗിലെ "നര്‍മ്മം" എന്ന ലേബലില്‍ പങ്കുവെക്കുന്നു. എന്റെ വക കുറച്ച്‌ പൊടിപ്പും തൊങ്ങലുമൊക്കെ കൂട്ടിചേര്‍ത്തിട്ടുണ്ട്‌. 

മുന്നറിയിപ്പുകള്‍

മോംഗിയെന്ന ചിമ്പാന്‍സിയെ കുറിച്ച് കൂടുതലറിയുവാന്‍, അവന്റെ ഭീമാകരമായ കൂടിന്റെ കമ്പികളോടു ചേര്‍ത്ത് പലയിടങ്ങളിലായി സ്ഥാപിച്ചിട്ടുള്ള ബോര്‍ഡുകളില്‍ വലിയ അക്ഷരങ്ങളില്‍ കുറിപ്പുകള്‍ എഴുതി വെച്ചിട്ടുണ്ട്. അതിലൊന്ന് ഇങ്ങനെയായിരുന്നു.

"1930 കളില്‍ പ്രമുഖ മനഃശാസ്ത്രജ്ഞന്‍, ഒരു കുഞ്ഞു ചിമ്പാന്‍സിയെ, തന്റെ സ്വന്തം കുഞ്ഞിനൊടൊപ്പം വളര്‍ത്തുവാന്‍ ശ്രമിച്ചു. മനുഷ്യകുഞ്ഞിനൊടൊപ്പം വളരുന്ന ചിമ്പാന്‍സികുഞ്ഞിന്റെ സ്വഭാവത്തിലും പെരുമാറ്റത്തിലും വരുന്ന മാറ്റങ്ങള്‍ പഠിക്കുക എന്നതായിരുന്നു ലക്ഷ്യം. എന്നാല്‍ സ്വന്തം കുഞ്ഞ് ചിമ്പാന്‍സിയെ പോലെ പെരുമാറുവാന്‍ തുടങ്ങുന്നത് കണ്ട ശാസ്ത്രജ്ഞന്  അധികം വൈകാതെതന്നെ പരീക്ഷണം ഉപേക്ഷിക്കേണ്ടി വന്നു എന്നതാണ് സത്യം."

ഇത്തരം അറിവുകളിലൂടെയും മോംഗിയുടെ കുസൃതികളിലൂടെയും മൃഗശാലയിലെ സന്ദര്‍ശകരുടെ തിരക്കേറി വന്നു. നൈസര്‍ഗ്ഗികമായ അവന്റെ വികൃതികളും കോമാളിത്തരങ്ങളും വളരെ രസകരമായിരുന്നു. കൂടിന്റെ നിശ്ചിത അകലത്തില്‍നിന്നും മാറിനിന്ന് മോംഗിയുടെ കുസൃതികള്‍ ആസ്വദിക്കുവാന്‍ വലിയ ബോര്‍ഡില്‍ എഴുതിവെച്ചിട്ടുണ്ടെങ്കിലും, അധികൃതര്‍ തുടര്‍ച്ചയായി ഓര്‍മ്മപ്പെടുത്തിയാലും സന്ദര്‍ശകരും കുട്ടികളും ചെവികൊള്ളാറില്ല.

വികൃതികളുടെ ഭാഗമായി മോംഗിയ്ക്ക് മറ്റൊരു ദൗര്‍ബല്യവുമുണ്ടായിരുന്നു. അവസരം കിട്ടിയാല്‍ സന്ദര്‍ശകരുടെ കണ്ണടകള്‍ തട്ടിയെടുക്കും. അവന്‍ ആദ്യമായി തട്ടിയെടുത്ത കണ്ണട, കൂട് പരിപാലിക്കുന്ന ജീനോ സിര്‍പിയ എന്ന മദ്ധ്യവയസ്‌കനായ ജീവനക്കാരന്റേതായിരുന്നു. കണ്ണടയില്ലാതെ കണ്ണ് കാണാനാകാത്ത അയാള്‍ക്ക് അത് വലിയൊരു നഷ്ടമായിരുന്നു. പതിവുപോലെ കൂട് വൃത്തിയാക്കി പുറത്ത കടന്ന് കൂടിന്റെ താഴിടുന്നതിനിടയിലാണ് അത് സംഭവിച്ചത്. കൂടിന്റെ കമ്പികള്‍ക്കിടയിലൂടെ തന്റെ നീണ്ട കൈനീട്ടി മോംഗി അയാളുടെ കണ്ണട തട്ടിയെടുക്കുകയായിരുന്നു. തിരിച്ചുകൊടുത്തില്ലെന്നു മാത്രമല്ല, മോംഗി തന്റെ കരുത്താര്‍ന്ന ഉള്ളംകയ്യില്‍ വെച്ചമര്‍ത്തി അത് പൊട്ടിച്ചു രസിക്കുന്നതും അയാള്‍ക്ക് കാണേണ്ടി വന്നു. അപ്രതീക്ഷിതമായി കണ്ണട നഷ്ടപ്പെട്ട നടുക്കത്തില്‍ കൂടിന്റെ താഴിടാന്‍ അയാള്‍ മറന്നുപോയി.. തങ്ങളുടെ പ്രിയപ്പെട്ട താരം, ഭീമാകാരനായ മോംഗിയെന്ന ചിമ്പാന്‍സി, കൂട് തുറന്ന് വെളിയില്‍വരുന്നത് കണ്ട ആരാധകവൃന്ദം നാലുപാടും ചിതറിയോടി. മൃഗശാല അധികൃതര്‍ വളരെ കഷ്ടപ്പെട്ടാണ് അവനെ കൂട്ടിലേക്ക് തിരിച്ച് കയറ്റിയത്. അതോടെ ജീനോ സിര്‍പിയയ്ക്ക കണ്ണട മാത്രമല്ല, തന്റെ ജോലി കൂടി നഷ്ടപ്പെട്ടു.

ആ സംഭവത്തിനു ശേഷമാണ് മോംഗിയ്ക്ക് കണ്ണട പ്രേമം തുടങ്ങിയത്. കിട്ടുന്ന അവസരങ്ങളിലെല്ലാം സന്ദര്‍ശകരുടെ കണ്ണടകള്‍ തട്ടിയെടുക്കും.അത് മൂക്കിന്‍തുമ്പത്ത് വെച്ച് ഗോഷ്ടികള്‍ കാണിക്കുകയാണ് പ്രധാന വിനോദം. ഇതിന്റെ പേരില്‍ പരാതികളും കൂടിക്കൂടി വന്നു. ഓരോ പ്രാവശ്യവും, തട്ടിയെടുക്കുന്ന കണ്ണടകള്‍ അവനില്‍നിന്നും തിരികെ വാങ്ങുവാനും വലിച്ചറിഞ്ഞവ കൂട്ടില്‍നിന്നും തിരികെയെടുത്ത് ഉടമസ്ഥര്‍ക്ക് നല്‍കുവാനും, കൂട് പരിപാലിക്കുന്ന ജീവനക്കാരന്‍ ഏറെ സമയം ചിലവഴിക്കേണ്ടി വരാറുമുണ്ട്. സന്ദര്‍ശകരുടെ പരാതികള്‍ ഏറിയപ്പോള്‍ കാഴ്ചബംഗ്ലാവിന്റെ അധികൃതര്‍ക്ക് മോംഗി ഒരു വലിയ തലവേദനയായി മാറി. ഒടുവില്‍ മോംഗിയുടെ ഈ വിചിത്ര സ്വാഭാവത്തെക്കുറിച്ച് പഠിക്കുവാന്‍ വിദഗ്ധനായ ഒരു മൃഗപരിശീലകന്റെ സഹായം തേടി.

അയാളുടെ വിലയിരുത്തലില്‍ മോംഗി, കണ്ണടകള്‍ മാത്രമാണ് തട്ടിയെടുക്കുന്നത്. ഒരു പക്ഷെ അവന്റെ കണ്ണുകള്‍ക്ക് കാഴ്ചശക്തി കുറവായിരിക്കാനുള്ള സാധ്യതയുണ്ടാകാം. വക്രചില്ലുകളുള്ള കണ്ണടകള്‍ വെക്കുമ്പോള്‍ ഒരുപക്ഷെ അവന് കാഴ്ചകള്‍ തെളിമയാര്‍ന്നതായി അനുഭവപ്പെടുന്നുണ്ടാകാം. ഏത് കണ്ണട വെച്ചാലാണ് തനിക്ക്‌ കാഴ്ചക്തി കൂടുന്നതെന്ന് തിരിച്ചറിയുവാനാകാതെ, കയ്യില്‍ കിട്ടുന്നതെല്ലാം മൂക്കിന്‍ തുമ്പത്ത് വെച്ചുനോക്കി പരിശോധിക്കുന്നതിന്റെ ഭാഗമായിട്ടാകാം മോംഗി സന്ദര്‍ശകരുടെ കണ്ണടകള്‍ തട്ടിയെടുക്കുന്നത്. ആ വിലയിരുത്തലില്‍ ഗൗരവമുണ്ടെന്ന് തിരിച്ചറിഞ്ഞ അധികൃതര്‍ ഉടന്‍ ഒരു ഒരു മൃഗഡോക്ടറുടെ സേവനം തേടി.

പരിശോധനയില്‍ മോംഗിയുടെ കണ്ണുകള്‍ക്ക് യാതൊരുവിധ ആരോഗ്യക്കുറവുമുണ്ടായിരുന്നില്ല എന്നാണ് ഡോക്ടര്‍ കണ്ടെത്തിയത്. സ്‌കാനിംഗില്‍ മോംഗിയുടെ വയറിനുളളില്‍ കണ്ണടചില്ലുകളുടെ ചില അംശങ്ങള്‍ കണ്ടെത്തിയ ഡോക്ടര്‍, അവന് പോഷകാഹാരങ്ങളുടെ കുറവുണ്ടെന്നും അത് പരിഹരിക്കുന്നതിനാവശ്യമായ നവീനമായ ഒരു ഭക്ഷണക്രമം നിര്‍ദ്ദേശിച്ച് കുറിച്ചുകൊടുക്കുകയും ചെയ്തു. പുതിയതും സ്വാദിഷ്ഠവുമായ ആഹാരപദാര്‍ത്ഥങ്ങള്‍ കിട്ടിതുടങ്ങിയപ്പോള്‍ മോംഗി കൂടുതല്‍ സന്തോഷവാനായി മാറി. പക്ഷെ തന്നെ സന്ദര്‍ശിക്കുവാനെത്തു- ന്നവരുടെ കണ്ണടകള്‍ തട്ടിയെടുക്കുന്നതില്‍ ഒട്ടും കുറവ് വരുത്തിയതുമില്ല.

മോംഗിയുടെ കണ്ണടപ്രേമത്തെ കുറിച്ച കേട്ടറിഞ്ഞ്, പരിണാമ സിദ്ധാന്തത്തില്‍ ഗവേഷണം നടത്തുന്ന ഒരു ശാസ്ത്രജ്ഞന്‍ കാഴ്ചബംഗ്ലാവിലെത്തുകയും മോംഗിയെ ദിവസങ്ങളോളം നിരീക്ഷിക്കുകയും ചെയ്തു. നിഗമനങ്ങള്‍ വിസ്മയപ്പെടുത്തുന്നവയായിരുന്നു. ചിമ്പാന്‍സി വര്‍ഗ്ഗത്തില്‍പ്പെട്ട മോംഗി മനുഷ്യരെപ്പോലെ സൗന്ദര്യവര്‍ദ്ധനം ഇഷ്ടപ്പെടുന്നുവെന്നും കൂടുതല്‍ സുന്ദരനാകുവാനുള്ള അവന്റെ ശ്രമങ്ങളുടെ ഭാഗമായിട്ടാണ് കണ്ണടകള്‍ തട്ടിയെടുക്കുന്നതെന്നും അദ്ദേഹം നിരീക്ഷിച്ചു. പരീക്ഷണാര്‍ത്ഥം അദ്ദേഹം സ്വന്തം ചിലവില്‍ ഒരു വലിയ കണ്ണാടി മോംഗിയുടെ കൂട്ടിനുള്ളില്‍ സ്ഥാപിക്കുവാന്‍ നിര്‍ദ്ദേശ്ശിക്കുകയും ചെയ്തു. അതിനുശേഷം മോംഗി കൂടുതല്‍ സമയം കണ്ണാടിയ്ക്കു മുന്നില്‍ ചിലവഴിക്കുന്നതായും അദ്ദേഹം കണ്ടെത്തി. ശാരീരികസാമ്യങ്ങള്‍കൊണ്ടു മാത്രമല്ല, മനഃശാസ്ത്രപരമായും കുരങ്ങുവര്‍ഗ്ഗം മനുഷ്യവര്‍ഗ്ഗത്തോട് എത്രമാത്രം അടുത്തിരുന്നു എന്നതിന്റെ തെളിവായി അദ്ദേഹമതിനെ വ്യാഖ്യാനിക്കുകയും പരിണാമസിദ്ധാന്തത്തെ കുറിച്ച് വാതോരാതെ വാഴ്ത്തുകയും ചെയ്തു.

അദ്ദേഹത്തിന്റെ നിഗമനം ശരിയാണെന്ന് തിരിച്ചറിഞ്ഞ മൃഗശാല അധികൃതര്‍ ഉടന്‍തന്നെ മോംഗിയുടെ സൗന്ദര്യദാഹം ശമിപ്പിക്കുന്നതിനുള്ള നടപടികള്‍ കൈകൊണ്ടു. അവന്റെ മുഖത്തിനും കണ്ണുകള്‍ക്കും അനുയോജ്യമായതും ആകര്‍ഷകമായ നിറങ്ങളിലുള്ളതുമായ, വലിയ കണ്ണടകള്‍ നിര്‍മ്മിച്ച് അവന് സമ്മാനിച്ചു. മോംഗി കൂടുതല്‍ സന്തോഷവാനായി. അവന്‍ തനിക്കു ലഭിച്ച വസ്തുക്കള്‍ കൗതുകപൂര്‍വ്വം നിരീക്ഷിക്കുകയും, അവ ഓരോന്നായി മൂക്കിനുമുകളില്‍ മാറി മാറി വെക്കുകയും കൂട്ടില്‍ സ്ഥാപിച്ചിട്ടുള്ള വലിയ കണ്ണാടിയില്‍ നോക്കി സ്വന്തം സൗന്ദര്യം ആസ്വദി്ക്കുകയും, തന്റെ ആരാധകരായ സന്ദര്‍ശകരെ നോക്കി ഇടയ്ക്കിടെ പല്ലിളിച്ചു കാണിക്കുകയും ചെയ്തുകൊണ്ടിരുന്നു.

പക്ഷെ ഇതുകൊണ്ടൊന്നും മോംഗിയുടെ കണ്ണടപ്രേമത്തെ ഇല്ലാതാക്കുവാന്‍ കഴിഞ്ഞില്ല. അവസരം കിട്ടുമ്പോഴെല്ലാം അവന്‍ സന്ദര്‍ശകരുടെ കണ്ണടകള്‍ തട്ടിയെടുത്തുകൊണ്ടേയിരുന്നു. സന്ദര്‍ശകരുടെ പരാതി നഗരസഭാ അദ്ധ്യക്ഷന്റെ ചെവിയിലുമെത്തി. അദ്ദേഹം തന്റെ വിശ്വസ്തനായ പ്രതിനിധിയെ അന്വേഷണത്തിനായി നിയോഗിച്ചു. മോംഗിയുടെ കൂടിനു ചുറ്റും നാലടി അകലത്തില്‍ ഒരു അരഭിത്തി സ്ഥാപിക്കുന്നതിലൂടെ ഈ വിഷയത്തിലൊരു പരിഹാരം കാണാമെന്നായിരുന്നു നഗരസഭയുടെ വിലയിരുത്തല്‍. അതിനായി ഒരു അടങ്കല്‍ തയ്യാറാക്കുവാന്‍ മൃഗശാല അധികൃതരോട് നിര്‍ദ്ദേശിച്ചു. നഗരസഭാ അദ്ധ്യക്ഷന്റെ പ്രത്യേക ദൂതന്‍ മുഖേന, ആവശ്യമുള്ളതിനേക്കാള്‍ മൂന്നിരട്ടി തുക അടങ്കലില്‍ വകയിരുത്തുവാന്‍, മൃഗശാല ഉദ്യോഗസ്ഥന് രഹസ്യനിര്‍ദ്ദേശവും നല്‍കി. പ്രതിപക്ഷം ഇടപെട്ടപ്പോള്‍ തുക നാലിരട്ടിയായി ഉയരുകയും നഗരസഭ ഐകകണ്‌ഠ്യേന തുക അനുവദിക്കുകയും ചെയ്തു.

അരഭിത്തിയുടെ ഉദ്ഘാടനം നടത്തിയ നഗരസഭാ അദ്ധ്യക്ഷന്‍, മോംഗിയെന്ന ചിമ്പാന്‍സി, മൃഗശാലയുടെ മാത്രമല്ല, നാടിന്റെ കൂടി അഭിമാനമാണെന്നു പ്രഖ്യാപിച്ചു. ചടങ്ങില്‍ സംസാരിച്ച പ്രതിപക്ഷനേതാവ്, അരഭിത്തി നിര്‍മ്മാണത്തിന് ചിലവഴിച്ച ഭീമമായ തുകയെക്കുറിച്ച് നിശ്ശബ്ദത പാലിക്കുകയും, ഇത്രയും കാലം സന്ദര്‍ശകരുടെ കണ്ണടകള്‍ നഷ്‌പ്പെടുവാന്‍ ഇടയായതിന്റെ കാരണം ഭരണപക്ഷത്തിന്റെ കഴിവുകേടുകൊണ്ടാണെന്ന ഗുരുതര ആരോപണം അഴിച്ചുവിടുകയും ചെയ്തു. തൊട്ടടുത്ത്, കൂടിനു ചുറ്റും അരഭിത്തി നിര്‍മ്മിച്ചതിന്റെ പ്രതിഷേധം ഇടക്കിടെ, ഉറക്കെ അലറിക്കൊണ്ടും കൈകള്‍ മാറത്തടിച്ചുകൊണ്ടും, മോംഗി അറിയിച്ചുകൊണ്ടേയിരുന്നു.

നഷ്ടപ്പെടുന്ന കണ്ണടകളുടെ എണ്ണത്തില്‍ കുറവുണ്ടായെങ്കിലും, അരഭിത്തി നിര്‍മ്മാണം കൊണ്ട് പ്രശ്‌നത്തിന് ശാശ്വത പരിഹാരം കാണുവാന്‍ കഴിഞ്ഞില്ല എന്നതാണ് സത്യം. ഉയരം കുറഞ്ഞ അരഭിത്തിക്കു മുകളിലൂടെ ഏന്തിവലിഞ്ഞ് എത്തിനോക്കിയ കുട്ടികളുടേയും മുതിര്‍ന്നവരുടേയും കണ്ണടകള്‍ മോംഗി തക്കം നോക്കി തട്ടിയെടുക്കുവാന്‍ തുടങ്ങി. സന്ദര്‍ശകരുടെ അച്ചടക്കമില്ലായ്മയെ പഴിചാരി മൃഗശാല അധികൃതര്‍ പരാതികളെ നിഷ്‌കരുണം നിരസിച്ചു.

കുടുംബത്തോടൊപ്പം മൃഗശാല സന്ദര്‍ശിക്കുവാനെത്തിയ ഒരു പോലീസുകാരന്റെ സ്വര്‍ണ്ണംകൊണ്ടു തീര്‍ത്ത ഫ്രെയ്മുള്ള കണ്ണട മോംഗി തട്ടിയെടുത്തതിലൂടെ കാര്യങ്ങള്‍ മറ്റൊരു ദിശയിലേക്കുകൂടി വളര്‍ന്നു. മോംഗിയെ പരിപാലിക്കുന്ന ജീവനക്കാരന്‍, കണ്ണടകള്‍ തട്ടിയെടുക്കുവാന്‍ മനഃപ്പൂര്‍വ്വം ചിമ്പാന്‍സിയെ പരിശീലിപ്പിച്ചതായിരിക്കാമെന്നും അങ്ങനെ ലഭിക്കുന്ന കണ്ണടകള്‍ മറിച്ചുവിറ്റ് പണമുണ്ടാക്കുവാനുള്ള വിദ്യയായിരിക്കാമെന്നുമുള്ള ഗുരുതരമായ ആരോപണങ്ങളാണ് പോലീസുകരാന്‍ ഉന്നയിച്ചത്. മൃഗശാലയിലെ ഉന്നത ഉദ്യോഗസ്ഥര്‍ക്കും ഇതില്‍ പങ്ക് ലഭിക്കുന്നുണ്ടാകാമെന്നും അയാള്‍ ആരോപിച്ചു. അന്വേഷണത്തില്‍ മോംഗിയുടെ പുതിയ പരിപാലകനായ മര്‍ച്ചിനോ ലക്കോഡിയ എന്ന ജീവനക്കാരന്റെ ഏഴ് വയസ്സുള്ള കുട്ടി, പൊട്ടിയ ചില കണ്ണടകള്‍ കൊണ്ട് കളിക്കുന്നതായി കണ്ടെത്തുകയുമുണ്ടായി.

അതിനുശേഷം നടന്ന സമഗ്രമായ അന്വേഷണത്തിലാണ്, മറ്റൊരു കാര്യം മൃഗശാല അധികൃതരുടെ ശ്രദ്ധയില്‍പ്പെട്ടത്. മോംഗിയുടെ കൂടിന്റെ കമ്പികളില്‍ പിടിപ്പിച്ചിട്ടിട്ടുള്ള, പൊടിപിടിച്ച് പഴകിയ ബോര്‍ഡുകളില്‍, ചിമ്പാന്‍സികളെ കുറിച്ചുള്ള ചെറു വിശദീകരണങ്ങള്‍ക്ക് താഴെയായി, വളരെ ചെറിയ അക്ഷരങ്ങളില്‍ പുതുതായി ചിലതെല്ലാം എഴുതിചേര്‍ത്തിരിക്കുന്നു.  അരഭിത്തിയ്ക്ക് മുകളിലൂടെ ഏന്തി വലിഞ്ഞ് അത് വായിക്കുവാന്‍ ശ്രമിച്ച മൃഗശാല സൂപ്രണ്ട് ജെര്‍മിന്റോയ്ക്ക ആ വാക്കുകള്‍ വായിച്ചെടുക്കുവാന്‍ കഴിഞ്ഞില്ല. അതിനുമുമ്പേ മോംഗിയുടെ നീളന്‍ കൈ അയാളുടെ കണ്ണടയും തട്ടിയെടുക്കുകയായിരുന്നു.

ബോര്‍ഡിലെ പുതിയ വാക്കുകള്‍ എന്താണെന്ന് വായിച്ചെടുക്കുവാന്‍ അയാള്‍ തന്റെ സഹപ്രവര്‍ത്തകനോട് നിര്‍ദ്ദേശിച്ചു. വായിക്കുവാന്‍ ശ്രമിച്ചെങ്കിലും, കൂടിന്റെ സമീപത്തേയ്ക്ക്‌ പോകാതെ അത് വായിച്ചെടുക്കുവാന്‍ കഴിയില്ലെന്ന അര്‍ത്ഥത്തില്‍ അയാള്‍ നിസ്സഹായതയോടെ തലയാട്ടി.  അരഭിത്തിയ്ക്കുമുകളിലൂടെ വലിഞ്ഞുനോക്കിയ മറ്റൊരു ജീവനക്കാരന്‍, മോംഗിയുടെ നീളന്‍ കൈ നീണ്ടുവരുന്നത് കണ്ട്, ഭയന്ന് പിന്‍മാറി.

കൂടിന്റെ കമ്പികളോട് ചേര്‍ത്ത് സ്ഥാപിച്ചിട്ടുള്ള മറ്റ് ബോര്‍ഡുകളിലും പുതിയ വാക്കുകള്‍ എഴുതി ചേര്‍ത്തിയിട്ടുള്ളതായി അവര്‍ മനസ്സിലാക്കി. മോംഗിയെ മറ്റൊരു കൂട്ടിലേക്കു മാറ്റി, പുതിയ കണ്ണട വരുത്തി, അരഭിത്തി ചാടിക്കടന്ന്, ബോര്‍ഡിന്റെ തൊട്ടടുത്ത് ചെന്ന് ജെര്‍മിന്റോ ആ വാക്കുകള്‍ വായിച്ചെടുത്തു. കൂടിനോട് ചേര്‍ന്നുള്ള മറ്റ് ബോര്‍ഡുകളും അയാള്‍ പരിശോധിച്ചു. എല്ലാ ബോര്‍ഡുകളിലും ഒരു വാചകം തന്നെയാണ് എഴുതിവെച്ചിരുന്നത്. പിന്നീടുള്ള ദിവസങ്ങളില്‍ ജെര്‍മിന്റോ സന്ദര്‍ശകരെ നിരീക്ഷിക്കുവാന്‍ തുടങ്ങി. അയാളുടെ നിഗമനം ശരിയായിരുന്നു. ആ വാക്കുകള്‍ വായിച്ചെടുക്കുവാന്‍ തല നീട്ടുമ്പോഴാണ് സന്ദര്‍ശകരുടെ കണ്ണടകള്‍ മോംഗി തട്ടിയെടുക്കുന്നത്.  ആ കാഴ്ച കണ്ട് ജെര്‍മിന്റോയ്ക്ക് ചിരിയടക്കുവാന്‍ കഴിഞ്ഞില്ല. വളരെ ചെറിയ അക്ഷരങ്ങളില്‍ എഴുതിവെച്ച ആ വാക്കുകള്‍ ഒരു മുന്നറിയിപ്പായിരുന്നു.

"സൂക്ഷിക്കുക. ഇവന്‍ നിങ്ങളുടെ കണ്ണടകള്‍ തട്ടിയെടുത്തേക്കാം. "
മുന്‍ ജീവനക്കാരന്‍ ജീനോ സിര്‍പിയ.

ഉടന്‍തന്നെ ആ വാക്കുകള്‍ മായ്ച്ചുകളയുവാന്‍ അയാള്‍ ഉത്തരവിട്ടു.
കൂടിന്റെ പുതിയ പരിപാലകന്‍ മര്‍ച്ചിനോ ലക്കോഡിയയെ ജോലിയില്‍ നിന്നും പുറത്താക്കുകയായിരുന്നു. അയാള്‍ക്ക് സൂപ്രണ്ട് ജെര്‍മിന്റോ നല്‍കിയ മറുപടി ഇതായിരുന്നു.

"എപ്പോഴെങ്കിലും ആ കൂടും ബോര്‍ഡുകളും ഒന്നു വൃത്തിയാക്കുവാന്‍, അതിനുത്തരവാദപ്പെട്ട നിങ്ങള്‍ ശ്രമിച്ചിരുന്നുവെങ്കില്‍ നമുക്കിത് നേരത്തേ കണ്ടെത്താമായിരുന്നുവല്ലോ."

കൂട്ടിനുള്ളില്‍ മോംഗി ഒരിയ്ക്കല്‍കൂടി പല്ലിളിച്ചുകാണിക്കുന്നു.

നിമിഷനാണയങ്ങള്‍



എത്രയോ വായ്പകള്‍. വീടിനും വാഹനങ്ങള്‍ക്കും  മക്കളെ പഠിപ്പിക്കുന്നതിനും വിവാഹങ്ങള്‍ക്കുമായി ഒന്നിനു പിറകെ ഒന്നായി. അവയ്ക്കിടയില്‍  എത്രയോ തവണ മുടങ്ങിയ തിരിച്ചടവുകള്‍, ഭീഷണികള്‍, ജപ്തിനോട്ടീസുകള്‍, തിരിമറികള്‍. എല്ലാം ചങ്കുറപ്പോടെ നേരിട്ടു. എല്ലാം അടച്ചുതീര്‍ത്തു. ഏറ്റവും ആദ്യത്തെ വായ്പയൊഴികെ. അത് മാത്രം ഇപ്പോഴും...

പറമ്പിലെ തേങ്ങ വിറ്റതിന്റെ കാശ് ദിവാകരന്റെ കൈയ്യില്‍നിന്നും വാങ്ങുമ്പോള്‍ കാരണവര്‍ ചോദിച്ചു.

"ഇന്നലെ തരാന്നല്ലേ.... പറഞ്ഞിര്ന്നത്.?"

ദിവാകരന്‍ തല ചൊറിഞ്ഞു.

"ഒരു സ്ഥലം വരെ പൂവ്വാന്ണ്ടായിരുന്നു. വന്നപ്പോ നേരം ചിറ്റി. അതാ..."

"ന്നാലും വാക്ക് പറഞ്ഞാ വാക്കായിരിക്കണം... വേറൊന്നോണ്ട്വല്ല.. ഞാന്‍ പറയാണ്ടന്നെ ദിവാരനറിയാലോ കാശ്ന്ന് വെച്ചാ സമയന്നാണ് അര്‍ത്ഥം. സമയത്തിന് കിട്ടീല്ല്യങ്ങെ ഇതിന് ഒരു വെലേല്ല്യ. അതാ പറഞ്ഞെ.."

ഇടയില്‍കയറിവന്ന ചുമ നിര്‍ത്താനാവാതെ അയാള്‍ ദിവാകരനോട് പൊയ്‌ക്കോളാന്‍ ആംഗ്യം കാട്ടി. തിരിഞ്ഞുനടക്കുമ്പോള്‍ പടികടന്നു വരുന്നയാളെ ദിവാകരന്‍ കണ്ടില്ല.

കിട്ടിയ കാശ് ചുമരിലെ ഭഗവതിയുടെ ചിത്രത്തിനു പിന്നിലൊളിപ്പിച്ച് നരച്ച പുരികങ്ങള്‍ക്കു മുകളില്‍ വലതു കൈപ്പത്തികൊണ്ടൊരു മേല്‍ക്കൂര സൃഷ്ടിച്ച്, കാരണവര്‍ സൂക്ഷിച്ചുനോക്കി.

"ആരാ....?"

ആഗതന്‍ ഭവ്യതയോടെ മറുപടി പറഞ്ഞു.

"ബാങ്കീന്നാ... "

ഇഷ്ടപ്പെടാത്ത എന്തോ കേട്ടതുപോലെ കാരണവര്‍ നിശ്ശബ്ദനായി. നെടുവീര്‍പ്പിട്ടു പിന്നെ ആരോടെന്നില്ലാതെ ചോദിച്ചു.

"കൈപ്പടയൊക്കെ എവിട്യാണാവോ ഇരിക്കണെ?'

"വേണന്നില്ല്യ... ഇത് അവസാനത്തെ അടവാ.. "

"ആ.."

ആശ്വാസത്തിന്റെ ഒരു നെടുവീര്‍പ്പില്‍ അയാളുടെ നെഞ്ചിന്‍കൂട് ഉയര്‍ന്നുതാഴ്ന്നു. ചുമരിലെ ഘടികാരത്തിനുളളില്‍ നിന്നും തല പുറത്തേയ്ക്കു നീട്ടി ഒരു കിളി താളത്തില്‍ ചിലച്ചു. മടിശ്ശീലയില്‍നിന്നും പുറത്തെടുത്ത നോട്ടുകളും നാണയങ്ങളും എണ്ണി നോക്കുന്നതിനിടയില്‍ അയാള്‍ ഇടവിട്ട് ചുമയ്ക്കുകയും സംസാരിക്കുകയും ചെയ്തുകൊണ്ടിരുന്നു.

"നേരത്തേ തീരണ്ടതാര്‍ന്നു. ങാ... അടയ്ക്കുമ്പഴൊക്കെ അപ്പാപ്പോ എഴ്തിവെക്ക്യാറ്ണ്ടായിരുന്നതാ.... ഇവിടെ എവിട്യെങ്കിലുമൊക്കെ കാണുമായിരിക്കും. പഴേപോലെ ഓര്‍മ്മയൊന്നും കിട്ടണില്ല്യ.. "

ആഗതന്‍ പുഞ്ചിരിച്ചു. ആശ്വസിപ്പിച്ചു.

"അതിന്റെയൊന്നും ആവശ്യമില്ലാന്നെ. എല്ലാം കൃത്യമായി സൂക്ഷിച്ചിട്ട്ണ്ട്. ഞങ്ങക്ക് തെറ്റ് പറ്റിയാലും കമ്പ്യൂട്ടറിന് തെറ്റ് പറ്റില്ല്യ."

കാരണവര്‍ ചിരിച്ചു.

"മനുഷ്യന്‍മാരേക്കാളും വിശ്വാസം യന്ത്രങ്ങളെയാണ് അല്ലേ..."

"അത് പിന്നെ... നമ്മള് മനുഷ്യന്‍മാര്‌ടെ ബുദ്ധിക്കും ഓര്‍മ്മക്കുമൊക്കെ ഒരു പരിധിയില്ലേ. ?"

"അതൊക്കെ ഒരു തരം അന്ധവിശ്വാസാടോ... ദൂരദര്‍ശിനിം കമ്പ്യൂട്ടറുമൊക്കെ കണ്ടുപിടിക്കണേക്കാളും മുമ്പേ ആകാശം കണ്ട നാടാ നമ്മ്‌ടെ... അവിടെ തിരിയണ ഗ്രഹങ്ങള്‍ടെ വരവും പോക്കുമൊക്കെ ഒറ്റയിരിപ്പില് ഗണിച്ച് പറയാന്‍ കഴിവ്ണ്ടായിര്ന്ന കാര്‍ന്നോന്‍മാര്‌ടെ നാട്... "

ആഗതന്‍ വീണ്ടും പുഞ്ചിരി തൂകി തലയാട്ടി. കാരണവര്‍ തുടര്‍ന്നു.

"കണക്കപ്പിള്ളയായിരുന്നു... ട്രഷറി ആപ്പീസില്... വെരമിച്ചേനു ശേഷം ചിട്ടികമ്പനീലും മറ്റുമായി കൊറേക്കാലം പിന്ന്യേം... ഒരു കാല്‍ക്കുലേറ്ററ് പോലും ഇണ്ടായിര്ന്നില്ല്യ... ഈ കമ്പ്യൂട്ടറൊക്കെ എപ്പഴാ ഇണ്ടായെ... "

ആഗതന്‍ ഒരു തര്‍ക്കത്തിന് മുതിര്‍ന്നില്ല. നിമിഷനാണയങ്ങളുടെ വൃത്താകൃതികള്‍ പൂര്‍ത്തിയാക്കി ഘടികാരത്തിനുള്ളില്‍ കാലത്തിന്റെ മുന
ചലിച്ചുകൊണ്ടേയിരുന്നു.

പണമെണ്ണികൊടുക്കുമ്പോള്‍, കാരണവരുടെ മെലിഞ്ഞുണങ്ങിയ വിരലുകള്‍ വിറച്ചു. ഒടുവിലത്തെ നാണയത്തില്‍ അറിയാതെ മുറുകെപിടിച്ചു.
ചുണ്ടുകള്‍ വിതുമ്പുന്നതുപോലെ കോടി.. കണ്ണുകള്‍ യാചിക്കുന്നതുപോലെ. അല്‍പ്പം ബലം പ്രയോഗിക്കേണ്ടിവന്നു. ആഗതന് ഒടുവിലത്തെ ആ നാണയം സ്വീകരിക്കുവാന്‍.

ചാരുകേസരയില്‍ നിന്നും എഴുന്നേല്‍ക്കുന്നതിനുള്ള ശ്രമം പരാജയപ്പെട്ടു. ഒരു കൈപ്പിടിയില്‍മാത്രം ബലം കൊടുത്തപ്പോള്‍ കസേര ഒരു വശത്തേയ്ക്ക് മറിഞ്ഞു. പിടിവിട്ട് അയാളും. ഓടിവന്ന അയല്‍ക്കാരന്റെ കൈകളില്‍ അയാള്‍ മെല്ലെ തണുത്തുറയുവാന്‍ തുടങ്ങിയിരുന്നു.

കാലത്തിന്റെ കീശയിലേയ്ക്ക്‌ ഒരു നിമിഷനാണയം കൂടി തിരുകി ആഗതന്‍ നടന്നകന്നു. തിരിഞ്ഞുനോക്കാതെ.


നെഞ്ചത്ത് ആഞ്ഞടിച്ച് നിലവിളിച്ച് കയറിവന്ന മരുമകള്‍ ആദ്യം തിരഞ്ഞത് ഒറ്റയാനെപ്പോലെ ജീവിച്ച അയാളുടെ പണപ്പെട്ടിയുടെ താക്കോലായിരുന്നു. ഒരു ചെറിയ ഓലക്കെട്ട്‌ മാത്രമേ അതില്‍ അവശേഷിച്ചിരുന്നുള്ളൂ. മറ്റൊന്നും കാണാത്തതിന്റെ വിഷമത്തില്‍ അവര്‍ പിറുപിറുത്തു.

"ഈ തന്തപ്പിടീടെ ഓരോ കാര്യങ്ങള്... "



"എപ്പഴായിരുന്നു."

കര്‍മ്മങ്ങള്‍ തുടങ്ങുന്നതിന് മുമ്പുള്ള ഒരുക്കങ്ങള്‍ക്കിടയില്‍ ശാന്തിക്കാരന്റെ ചോദ്യത്തിന് കൂടിനിന്നവരില്‍ ആരോ മറുപടി കൊടുത്തു. 

"സ്വാമി.... ഇതിന്റെ ആവശ്യണ്ടോ..?"

"എന്താത്...?"

"കാര്‍ന്നോരടെ ജാതകാ..."

താളുകള്‍ മറിയ്ക്കുമ്പോള്‍ ശാന്തിക്കാരന്‍ അത്ഭുതം കൂറി.

"എത്ര കൃത്യായിട്ടാ എഴ്തി വെച്ചേക്കണത്. ആയുസ്സിന്റെ കണക്ക്  കണിശം. "

ശേഷം ചിന്ത്യം.

പെറുക്കി സായ്‌വ്

ഭ്രാന്തന്റെ വീട്ടിലെ പൂട്ടിയിട്ടിരിക്കുന്ന ഒരേയൊരു മുറി തുറന്ന കള്ളൻ പാക്കരൻ വീണുപോയി. ഇരുട്ടിൽ തപ്പിത്തടഞ്ഞ് എഴുുന്നേൽക്കുന്നതിനു മുമ്പ് അടുത്ത അടി കൂടി വീണുകഴിഞ്ഞിരുന്നു. നീളമുള്ള ഒരു തുണി തന്നെ ചുറ്റിവരിയുന്നത് പാക്കരൻ തിരിച്ചറിഞ്ഞു. കെട്ടഴിക്കുവാൻ കഴിയാതെ, എഴുന്നേറ്റ് നിൽക്കുവാൻ പോലുമാകാതെ, രാത്രി മുഴുവൻ, ആ മുറിയുടെ വൃത്തികെട്ട ഗന്ധം ശ്വസിച്ചു. ഇരുട്ടും അപരിചിതമായ ഞരക്കങ്ങളും അയാളെ ഭയപ്പെടുത്തി. പുലർച്ചെയാകുമ്പോഴേക്കും അയാൾ ഒരു മയക്കത്തിലേയ്ക്കു വീണുപോയി. പക്ഷികൾ ഉണർന്നപ്പോൾ, വെളിച്ചം പരക്കുവാൻ തുടങ്ങിയപ്പോൾ കണ്ണുകൾ തുറന്നു. ഉപേക്ഷിക്കപ്പെട്ട പാത്രങ്ങളും ഫര്‍ണീച്ചറുകളും ചാക്കുകെട്ടുകളിലാക്കി സുക്ഷിച്ചിരുന്ന പാഴ്‌വസ്തുക്കളുമായിരുന്നു ആ മുറിയില്‍ ഉണ്ടായിരുന്നത്. ഒരു വശത്തായി ഒരാൾ പൊക്കത്തിലധികം ഉയരമുള്ള മൂന്ന് വലിയ മൺഭരണികൾ. അവയിൽ ഓരോന്നിലും കരിക്കട്ടകൊണ്ടെന്ന പോലെ എഴുതിവെച്ച വാക്കുകൾ.

വേഗം
മരിക്കുന്നവർ

മെല്ലെ
മരിക്കുന്നവർ.

ഒരിയ്ക്കലും
മരിക്കാത്തവർ

അയാളുടെ ഭയം ഇരട്ടിക്കുകയായിരുന്നു. കണ്ണുകൾ രക്ഷപ്പെടുവാനുള്ള സാധ്യതകൾ തിരഞ്ഞു. പാരമ്പര്യമായി ഭ്രാന്തുള്ളവരുടെ വീട് മോഷണത്തിനായി തിരഞ്ഞെടുത്ത ആ നിമിഷത്തെ അയാൾ പ്രാകി. ഇഴഞ്ഞും ഉരുണ്ടും കതകിനടുത്തെത്തി. വാതിലിന്റെ വിടവിലൂടെ മരണം ഒരു ഭ്രാന്തന്റെ രൂപത്തിൽ നടന്നു വരുന്നത് കണ്ടു. അയാൾ വാതിലിനടുത്തുനിന്നും ഇഴഞ്ഞുനീങ്ങി. മൺഭരണികളിലൊന്നിൽ നിന്നും ഒരു നേരിയ ഞരക്കം കേൾക്കുന്നതായി തിരിച്ചറിഞ്ഞ പാക്കരൻ കണ്ണുകൾ ഇറുക്കിയടച്ച് മരണത്തെ കാത്തിരുന്നു. വാതിലിന്റെ കൊളുത്ത് നീങ്ങുന്നതിന്റെയും പാളികൾ തുറക്കുന്നതിന്റെയും ശബ്ദം. വരിഞ്ഞുകെട്ടിയ നീളൻ തുണി അഴിച്ചു മാറ്റുമ്പോൾ ഭ്രാന്തൻ ചിരിച്ചു. മുറിയുടെ വാതിലുകൾ തുറന്നിട്ട് ഒന്ന് തിരിഞ്ഞുപോലും നോക്കാതെ ഭ്രാന്തൻ നടന്നുപോകുമ്പോഴും പാക്കരൻ ഞെട്ടലിൽനിന്നും മുക്തനായിരുന്നില്ല.


................................................................

തുണ്ടൻപാറ എസ്റ്റേറ്റിലെ അമിത കീടനാശിനി പ്രയോഗത്തിനെതിരെ, ഫേസ് ബുക്ക് കൂട്ടായ്മ സംഘടിപ്പിച്ച ഒരു പ്രതിഷേധ സമരത്തിലാണ് സുദേവനും കൂട്ടരും ആദ്യമായി അയാളെ കാണുന്നത്. പെരുമാറ്റത്തിൽ അസ്വാഭാവികതകളുണ്ടായിരുന്നു. ചോദിച്ചതിനൊന്നും മറുപടി പറയാതെ മൗനം പാലിക്കുന്ന പ്രകൃതം.

മാനസികനില തെറ്റിയ ഒരു വ്യക്തിയുടെ സാന്നിധ്യം, സ്വാഭാവികമായും സമരത്തിനെ എതിർക്കുന്നവർ ആയുധമാക്കി. 'ഭ്രാന്തൻമാരുടെ സമര' മെന്ന് പരിഹസിച്ചു. ഒഴിവാക്കുവാൻ ശ്രമിച്ചുവെങ്കിലും അയാൾ ഒഴിഞ്ഞുപോകുവാൻ തയ്യാറായില്ല. ഒടുവിൽ ബലം പ്രയോഗിച്ച് സുദേവന്റെ സുഹൃത്തിന്റെ പരിചയത്തിലുള്ള ഒരു മാനസിക കേന്ദ്രത്തിലെത്തിച്ചു. ഉറ്റവരെയോ ബന്ധുക്കളെയോ കണ്ടെത്തി തിരിച്ചേൽപ്പിക്കുന്നതുവരെ തത്കാലത്തേക്ക് മാത്രം, എന്ന ഉറപ്പിൽ അധികൃതർ സമ്മതിച്ചു. കുറച്ച് പാഴ്‌വസ്തുക്കളും കടലാസ്സുകളും ഒരു ചെറിയ താക്കോൽകൂട്ടവുമല്ലാതെ അയാളുടെ സഞ്ചിയിൽ നിന്നും മേൽവിലാസം തിരിച്ചറിയുവാൻ സഹായിക്കുന്ന വിവരങ്ങളൊന്നും ലഭിച്ചില്ല.

സമരത്തിൽനിന്നും പ്രമുഖ രാഷ്ട്രീയ പാർട്ടികൾ കൗശലപൂർവ്വം സമദൂരം പാലിച്ചു. എസ്റ്റേറ്റ് ഉടമകളും, രാസവളങ്ങളും കീടനാശിനികളും നിർമ്മിക്കുന്നവരും, വിൽക്കുന്നവരും, എല്ലാം രാജ്യത്തെ പൗരൻമാരാണ്. അവരും നികുതി ഒടുക്കുന്നവരാണ്. നിയമത്തിനുമുന്നിൽ തുല്യരാണ്. പണിയില്ലാതെ തൊഴിലാളികൾ അസ്വസ്ഥരാകുവാനും തുടങ്ങി. വേറെ പണിയൊന്നും ഇല്ലാത്തതുകൊണ്ട് കുറേ 'ആക്റ്റിവിസ്റ്റുകൾ' നടത്തുന്ന സമരം എന്ന വിശേഷണത്തോടെ, എസ്റ്റേറ്റ് തൊഴിലാളികളുടേയും പൊതുജനങ്ങളുടേയും നിർവ്വികാരതയിൽ, ആ 'മുല്ലപ്പൂവിപ്ലവം' അലിഞ്ഞുചേർന്നു.

ആവശ്യത്തിലധികം രോഗികളുള്ള മാനസികകേന്ദ്രത്തിൽ നിന്നും സുദേവന് തുടർച്ചയായി വിളികൾ വന്നുകൊണ്ടിരുന്നു. ഒരു പത്രത്തിന്റെ പ്രാദേശിക ലേഖിക കൂടിയായ രുക്മിണി രാഘവന്റെ സഹായത്തോടെ നടത്തിയ അന്വേഷണത്തിനൊടുവിൽ, ഭ്രാന്തന്റെ മുഖച്ഛായയുള്ള ഒരാൾ പെറുക്കി സായ്‌വ് എന്നപേരിൽ അലഞ്ഞുതിരിഞ്ഞു നടക്കുന്നതായും അയാളുടെ നാട് മുള്ളൻപാറയിലാണെന്നും തിരിച്ചറിഞ്ഞു.

വലിയ മതിലുകളാൽ ഒറ്റപ്പെട്ടുകിടക്കുന്ന വലിയൊരു പറമ്പും പഴയമാതൃകയിലുള്ള ഒരു വീടും. നല്ല സാമ്പത്തിക സ്ഥിതി ഉണ്ടായിരുന്നുവെങ്കിലും പാരമ്പര്യമായി മാനസികരോഗമുള്ള കുടുംബം എന്നാണ് നാട്ടുകാർ വിശേഷിപ്പിക്കുന്നത്. വീട്ടിലെ കാരണവർക്കാണ് ആദ്യം സമനില തെറ്റിയത്. അയാളുടെ മരണശേഷം അമ്മയും മക്കളും മാത്രമായിരുന്നു അവിടെ താമസം. സ്വന്തമായി പാടവും പറമ്പുമൊക്കെ ഉണ്ടായിരുന്നതിനാൽ കുറേക്കാലം വളരെ നല്ല രീതിയിലാണ് അവർ ജീവിച്ചിരുന്നത്. കുട്ടികൾ പഠനത്തിൽ മിടുക്കരായിരുന്നുവെന്നും പറഞ്ഞുകേൾക്കുന്നു. യൗവ്വനത്തിനുശേഷമാണ് ഓരോരുത്തർക്കായി കാലിടറുവാൻ തുടങ്ങിയത്. മൂന്നു മക്കളിൽ വിവാഹപ്രായമെത്തിയ സുന്ദരിയായ മകൾക്കാണ് ആദ്യം മനസ്സിടറിയത്. അവർ ഇപ്പോൾ എവിടെയാണെന്ന് ആർക്കും അറിവില്ല. ആൺമക്കളിൽ ഇളയവൻ വീടിനുള്ളിൽ ആത്മഹത്യ ചെയ്തു. ഒരാൾ കോളേജില്‍ പഠിച്ചിരുന്നുവെന്നും അതിനുശേഷം ദൂരെ എവിടെയോ ജോലി ലഭിച്ചുവെന്നും പറയുന്നു. കുറച്ചുകാലത്തിനുശേഷം തിരിച്ചുവന്നപ്പോൾ അയാൾക്കും ഒരു അരവട്ടന്റെ എല്ലാ ലക്ഷണങ്ങളും ഉണ്ടായിരുന്നു.

ഷർട്ടിനുമീതെ ഒരു കോട്ടുകൂടി ധരിച്ച്, കണ്ണിൽ കണ്ടതെല്ലാം പെറുക്കി നടക്കുന്ന സ്വഭാവമുള്ളതിനാലാണത്രെ അയാൾക്ക് പെറുക്കി സായ്‌വ് എന്ന പേര് ലഭിച്ചത്. അഴുക്കും പൊടിയും പിടിച്ച, അലങ്കോലമായി കിടന്ന ആ പഴയ വീട്ടിലേക്കും ചപ്പുചവറുകൾ നിറഞ്ഞുകിടക്കുന്ന പറമ്പിലേയ്ക്കും അയൽക്കാർ ആരും പോകാറില്ല. ഇടക്കിടെ വന്നുപോകുന്ന പെറുക്കി സായ്‌വിന്റെ വിവരങ്ങൾ ആരും തിരക്കാറുമില്ല.  മറ്റു ചില കഥകളും കേട്ടു. ആ വീട്ടിൽ പണ്ട് ആരെയൊക്കെയോ കൊന്ന് കഷണങ്ങളാക്കി വലിയ മൺഭരണികളിലാക്കി സൂക്ഷിച്ചിട്ടുമുണ്ടത്രെ.

കട്ടിലിൽ കിടക്കുന്ന വൃദ്ധയായ ഒരു സ്ത്രീയെയാണ് സുദേവനും കൂട്ടരും കണ്ടുമുട്ടിയത്. മകന്റെ കൂട്ടുകാരാണെന്ന് പറഞ്ഞപ്പോൾ അവർ തലയാട്ടി. പക്ഷെ ചോദ്യങ്ങൾക്കൊന്നും കൃത്യമായ മറുപടി ലഭിച്ചില്ല. ആ സ്ത്രീ പറയുന്നതൊന്നും വ്യക്തവുമല്ലായിരുന്നു. നാലു മുറികളുള്ള ആ വീട് ഒരു പുരാവസ്തുശേഖരം പോലെ തോന്നിച്ചു.

അവിടെനിന്നും കണ്ടെത്തിയ ഒരു പഴയ നോട്ട് ബുക്ക്  മറിച്ചുനോക്കി രുക്മിണി രാഘവൻ ആവേശഭരിതയായി. അതിൽ തുടർച്ചയില്ലാതെ, അവിടെയും ഇവിടെയുമായി, കുറിച്ചിട്ടിരുന്ന വാക്കുകൾ അവരിൽ കൗതുകം നിറച്ചു.

...കുഞ്ഞായിരിക്കുമ്പോൾ വിഷപാമ്പിനേയും കരിന്തേളിനേയും കൂട്ടുപിടിച്ച് കളിക്കുമായിരുന്നുവെന്ന് പറഞ്ഞുകേട്ടിട്ടുണ്ട്. തീനാളങ്ങളേയും ഭയമില്ലായിരുന്നു. ചൂണ്ടുവിരലിൽ ആദ്യമായി പൊള്ളലേൽക്കും വരെ. അതെ അറിവുണ്ടാകുവാൻ തുടങ്ങിയപ്പോഴാണ് ഭയം പിടിമുറുക്കുവാൻ തുടങ്ങിയത്. ഒരിയ്ക്കൽ കൈകളിലെടുത്ത് ഓമനിച്ചിരുന്ന വിഷജന്തുക്കളെപ്പോലും ഇപ്പോൾ ഭയപ്പെടുന്നു. 

...ഏറ്റവും അധികം ഭയപ്പെടുത്തിയത് ഇരുട്ടാണ്. അന്ധകാരത്താൽ വലയം ചെയ്യപ്പെടുമ്പോഴെല്ലാം അനുഭവിക്കേണ്ടി വരുന്നത് അസ്വസ്ഥതകൾ നിറഞ്ഞ ഒരുതരം അനിശ്ചിതത്വമാണ്. മുൻകൂട്ടി അറിയുവാൻ കഴിയാത്ത, അപായപ്പെടുത്തുവാൻ സാധ്യതയുള്ള എന്തോ എവിടെയോ പതിയിരിക്കുന്നതുപോലെ. പകലിൽ തണൽവിരിച്ചുനിന്ന വൃക്ഷത്തലപ്പുകൾ തന്നെയാണോ രാത്രിയിൽ അനേകം കൈകളുള്ള ഭീകരരൂപികളെപ്പോലെ ഭയപ്പെടുത്തുന്നത്....

ആദ്യത്തെ സമ്മാനം

...മുന്നോട്ടുള്ള വഴിയറിയാതെ, ഇരുട്ടിൽ തപ്പിത്തടയുമ്പോൾ, അകലെ നടന്നുപോകുന്ന പ്രകാശം. എന്താണ് അയാൾക്കു ചുറ്റും മാത്രം പ്രകാശം ?. അല്ല അയാൾ തന്നെയാണ് പ്രകാശം. വെളിച്ചം മാടി വിളിക്കുന്നതുപോലെ... അയാളുടെ വെളിച്ചത്തിൽ ഞാനെന്റെ പാത കണ്ടെത്തി എന്നതാണ് സത്യം. അപരിചിതനായ ഒരാൾ പിൻതുടരുന്നു എന്നത് അസ്വസ്ഥതയുളവാക്കുന്ന ഒന്നാണ്. അയാൾ നടത്തം നിർത്തി. തിരിഞ്ഞുനിന്ന് തിളങ്ങുന്ന കണ്ണുകൾകൊണ്ട് തീക്ഷ്ണമായി സൂക്ഷിച്ചുനോക്കി. ഓരോ നോട്ടത്തിനും ഓരോ അർത്ഥമുണ്ട്. ഇപ്പോഴത്തേത് ഒരു ചോദ്യമാണ്. വിനീതനായി തുറന്നുപറഞ്ഞു.

"ഇരുട്ടാണ്. ഭയം തോന്നുന്നു. വിരോധമില്ലെങ്കിൽ..."

"വിരോധമൊന്നുമില്ല. പക്ഷെ എന്റെ ലക്ഷ്യവും നിന്റെ ലക്ഷ്യവും ഒന്നുതന്നെയാണോ. ആണെങ്കിൽതന്നെ, എന്റെ പ്രകാശം ഇല്ലാതായാൽ നീ വീണ്ടും ഇരുട്ടിലകപ്പെടുകയില്ലേ. അപ്പോൾ എന്തു ചെയ്യും.?'

"അറിയില്ല. പക്ഷെ ഞാൻ ഇരുട്ടിനെ വളരെയധികം ഭയപ്പെടുന്നു."

"എന്റെ പ്രകാശത്തിൽനിന്നും അൽപ്പം പകർന്നുതരാം. അതിലൂടെ നീ നിന്റെ വഴി കണ്ടെത്തുക."

വിരിയുവാൻ തുടങ്ങുന്ന പൂമൊട്ടുപോലെ ഒരു പ്രകാശനാളം അദ്ദേഹം പകർന്നു നൽകി. ഒരു തിരിയിൽനിന്നും മറ്റൊരു തിരി കത്തിക്കുന്നതുപോലെ ആ പ്രകാശം എന്നിലും നിറഞ്ഞു. മെല്ലെ മെല്ലെ അതെന്നിൽനിന്നും നിറഞ്ഞുതുളുമ്പി നിലാവുപോലെ പരക്കുന്നത് വിസ്മയഭരിതനായി കണ്ടുനിന്നു. ചോദിച്ചു.

"എവിടെനിന്നാണ് ഈ വെളിച്ചം... എന്താണിതിനെ ജ്വലിപ്പിക്കുന്നത്... ഇത് കെട്ടുപോകാതിരിക്കാൻ ഞാനെന്താണ് ചെയ്യേണ്ടത്."

"ചോദ്യങ്ങൾ ചോദിച്ചുകൊണ്ടേയിരിക്കുക."

അയാൾ നടന്നകന്നു. ഞാൻ മുന്നോട്ടും കാലം പിന്നോട്ടും യാത്ര തുടർന്നു. അതോ തിരിച്ചോ.

രണ്ടാമത്തെ സമ്മാനം

...യാത്രയിലുടനീളം ചോദ്യങ്ങൾ ചോദിച്ചുകൊണ്ടേയിരുന്നു. പക്ഷെ ഉത്തരങ്ങൾ... അവ മാത്രം അകന്നുനിന്നു. നടന്നു തളർന്നിരിക്കുന്നു. ഒരു മയക്കത്തിലേയ്ക്കാഴ്ന്നു പോകുന്നതുപോലെ....

....ഉണർന്നപ്പോൾ എല്ലാം മാറ്റങ്ങൾക്ക് വിധേയമായിരിക്കുന്നു. അവസാനം ചോദിച്ച ചോദ്യം എന്തായിരുന്നുവെന്ന് ഓർത്തെടുക്കുവാൻ കഴിയുന്നില്ല. അവസാനം തിരഞ്ഞെടുത്ത വഴിയിലൂടെ എത്തിച്ചേർന്നതെവിടെയാണ്. തിരിച്ചറിയുവാനാവുന്നില്ല. ഉത്തരം കിട്ടാത്ത ചോദ്യങ്ങൾ ചോദിച്ചു ചോദിച്ചു മടുത്തിരിക്കുന്നു. വഴിതെറ്റിയിട്ടുണ്ടാകുമോ.? പകൽവെട്ടത്തിലും ഒന്നും വ്യക്തമാകുന്നില്ല. 

അൽപ്പം അകലെയായി... രക്ഷകനെപ്പോലെ വീണ്ടും അദ്ദേഹം... വെളിച്ചം പകർന്നു തന്ന അതേ പ്രകാശരൂപം. വളർന്നു പടർന്നു പന്തലിച്ച ഒരു വലിയ വൃക്ഷത്തിന്റെ വേരുകളിൽ ഒന്നിലാണ് ഇരിക്കുന്നത്. ഓടി അരികിലെത്തി, കിതച്ചുനിൽക്കുമ്പോൾ അദ്ദേഹത്തിന്റെ കണ്ണുകൾ വീണ്ടും ചോദ്യങ്ങളെറിയുന്നു. എന്തുകൊണ്ടാണെന്നറിയില്ല. പുറത്തുവരുന്ന വാക്കുകളിൽ കുറ്റബോധം നിറഞ്ഞുനിന്നു.  

"വെളിച്ചം മങ്ങികൊണ്ടിരിക്കുന്നു. കാഴ്ച മങ്ങിപോകുന്നതുപോലെ... ഒന്നും വ്യക്തമാകുന്നില്ല."

പുഞ്ചിരി അയാളുടെ മുഖം കൂടുതൽ പ്രകാശഭരിതമാക്കുന്നു. 

"ഈ തണലിൽ അൽപ്പം വിശ്രമിക്കാം.. ഇരിക്കൂ"

കെട്ടുപിണഞ്ഞ് മണ്ണിലേക്കാഴ്ന്നിറങ്ങി പോകുന്ന വലിയ വേരുകളിലൊന്നിൽ ഇരിക്കുവാൻ തുടങ്ങുമ്പോൾ അദ്ദേഹം ആശ്വസിപ്പിച്ചു. 

"ഒരുപക്ഷെ നിങ്ങളുടെ കണ്ണുകൾക്ക് തിമിരം ബാധിച്ചിരിക്കാം. ഈ കണ്ണട എടുത്തുകൊള്ളുക.."

കണ്ണുകളോടു ചേർത്തുവെച്ചു. അത്ഭുതം.. മുന്നിൽ തെളിമയാർന്ന കാഴ്ചകൾ. ഇതുവരെയും ഒരു അന്ധനായിരുന്നുവോ എന്നു സംശയം. ആഹ്ലാദമടക്കുവാനാകാതെ വിളിച്ചു പറഞ്ഞു.

"കാണാം. കാഴ്ചകളും വഴികളുമെല്ലാം നല്ലതുപോലെ തെളിഞ്ഞുകാണാം."

അദ്ദേഹം പുഞ്ചിരിയോടെ ഓർമ്മിപ്പിച്ചു.

"കണ്ണടകൾ കാഴ്ചയെ തെളിമയുള്ളതാക്കിയേക്കാം. എന്നാൽ ഒരോ ചില്ലിൻ കഷ്ണവും പ്രതിഫലിപ്പിക്കുന്നത് ഒരേ കാഴ്ചയുടെ വ്യത്യസ്ഥ തലങ്ങൾ മാത്രമാണ്. മാത്രവുമല്ല, കണ്ണടചില്ലുകൾ, അവയുടെ ആകൃതിയുടേയും വലുപ്പത്തിന്റേയും ധർമ്മം പോലെ, കാഴ്ചകളെ ഇരട്ടിപ്പിക്കുകയോ ചെറുതാക്കുകയോ ചെയ്‌തേക്കാം. ചില്ലുകളിൽ പോറലുകളും ചിന്നലുകളും ഏൽക്കാതെയും സൂക്ഷിക്കണം. അത്തരം ചില്ലുകളിലൂടെ കാണുന്നതെല്ലാം അവ്യക്തവും അപൂർണ്ണവും ചിലപ്പോഴെല്ലാം വികലവുമായിരിക്കും. "

"ഈ ചില്ലുകളെ വിശ്വസിക്കാമോ...?"

എന്റെ സംശയം ആ ചുണ്ടുകളിൽ ചിരിയുണർത്തി. 

"നിങ്ങളുടെ സംശയം ശരിയാണ്. എന്നിരുന്നാലും... ഇരുട്ടിനേക്കാളും, മങ്ങിയ കാഴ്ചകളേക്കാളും നല്ലതല്ലേ.... കണ്ണടചില്ലുകൾ പകർന്നുനൽകുന്ന, കുറേക്കൂടി തെളിമയാർന്ന കാഴ്ചകൾ."

എഴുന്നേൽക്കുമ്പോൾ അദ്ദേഹം ചോദിച്ചു.

"ഈ വൃക്ഷത്തിന്റെ പേരറിയുമോ..."

ആ ചോദ്യത്തിനു മുന്നിൽ പതറി. അനേകം ശാഖകളുള്ള ഒരു വലിയ ചോദ്യമായി എനിക്കുമുന്നിൽ ഉയർന്നുനിൽക്കുന്ന ആ വൃക്ഷത്തിന്റെ പേര് എനിക്കറിയില്ലായിരുന്നു. അദ്ദേഹം എഴുന്നേൽക്കുന്നു. നടക്കുന്നതിനിടയിൽ തിരിഞ്ഞുനിന്നുകൊണ്ടു പറഞ്ഞു.

"ചെറിയ ചെറിയ ചോദ്യങ്ങൾ ചോദിക്കുക... അതിലൂടെ വലിയ വലിയ ഉത്തരങ്ങൾ കണ്ടെത്തുവാൻ ശ്രമിക്കുക... അപൂർണ്ണവും അവ്യക്തവുമായ ചോദ്യങ്ങൾക്ക് എങ്ങിനെയാണ് തൃപ്തികരമായ ഉത്തരങ്ങൾ ലഭിക്കുക. അവയ്ക്ക് എങ്ങിനെയാണ് പ്രകാശത്തെ ജ്വലിപ്പിക്കുവാനാകുക."

അദ്ദേഹം യാത്ര തുടരുകയാണ്. കണ്ണടകൾ തെളിച്ചുതന്ന വഴികളിലൂടെ ഞാനും. ആ വൃക്ഷത്തിനു മുമ്പിൽ ഞാൻ വളരെ ചെറുതാകുന്നു. അറിയുവാൻ ശ്രമിക്കുംതോറും അത് വലുതായികൊണ്ടേയിരുന്നു.

മൂന്നാമത്തെ സമ്മാനം

മനസ്സ് അസ്വസ്ഥമാകുകയാണ്. ലക്ഷ്യം അകന്നകന്നു പോകുന്നതുപോലെ. അകാരണമായ ഒരു മടുപ്പ് അനുഭവപ്പെട്ടു തുടങ്ങിയിരിക്കുന്നു. എത്തിച്ചേർന്നിരിക്കുന്നത് ഒരു മരുഭൂമിയിലാണോ... അവിടെയും രക്ഷകനെപോലെ ആ പ്രകാശം. ഇത്തവണ ഞാൻ കണ്ണടകളെ കുറ്റപ്പെടുത്തി.

"ഈ കണ്ണടകൾ എന്റെ വഴി തെറ്റിച്ചുവെന്നു തോന്നുന്നു."

ഒരുമിച്ച് നടക്കുന്നതിനിടയിൽ അദ്ദേഹം എന്നെ ഒരിയ്ക്കൽകൂടി ആശ്വസിപ്പിച്ചു. 

"വഴിതെറ്റിയെന്ന ചിന്ത തെറ്റാണ്. എന്റെ വഴി ശരിയും നിന്റെ വഴി തെറ്റുമായിരുന്നുവെങ്കിൽ നമ്മൾ വീണ്ടും കണ്ടുമുട്ടിയത് എങ്ങിനെയാണ് ?"

"പക്ഷെ... എനിക്കെന്റെ യാത്ര തുടരുവാനോ ആസ്വദിക്കുവാനോ കഴിയുന്നില്ല. മടുപ്പും നിരാശയും അനുഭവപ്പെടുന്നു."

"ഒരുപക്ഷെ ഇതിന് നിങ്ങളെ സഹായിക്കുവാൻ കഴിയുമായിരിക്കും."

ഇത്തവണ അദ്ദേഹം നീട്ടിപിടിക്കുന്നത് ഒരു ഭാഗം വീതികൂടിയതും മറുഭാഗം വീതികുറഞ്ഞതുമായ ഒരു ദൂരദർശിനിയാണ്. കണ്ണുകളോടു ചേർത്തുപിടിച്ച് ആകാംക്ഷയോടെ നോക്കി. പക്ഷെ നിരാശയായിരുന്നു ഫലം. അത് പ്രകടിപ്പിക്കുകയും ചെയ്തു.

"ഇതിലൂടെ കാണുവാൻ കഴിയുന്നത് പിന്നിട്ട വഴികൾ മാത്രമാണ്... ഞാൻ തേടുന്നത് മുന്നോട്ടുള്ള...."

അദ്ദേഹം തിരുത്തി.

"പിന്നിടുന്നതിന് തൊട്ടുമുമ്പ് വരെ എല്ലാ വഴികളും മുന്നോട്ടുള്ള വഴികളായിരുന്നു... ഇന്നലെകളിൽ നിന്നല്ലാതെ എങ്ങിനെയാണ് നാളെകൾ പിറക്കുക.?"

ആ ദൂരദർശിനിയിലൂടെ ഒരിയ്ക്കൽ കൂടി നോക്കി. അരുതാത്തതെന്തോ കണ്ടതുപോലെ അത് കണ്ണുകളിൽനിന്നും അകറ്റിപിടിച്ചു. മനസ്സില്ലാമനസ്സോടെ വീണ്ടും നോക്കി.

കടന്നുവന്ന വഴികൾ.. കാണാൻ മറന്നുപോയ കാഴ്ചകൾ... കേൾക്കുവാൻ മറന്നുപോയ വാക്കുകൾ, പരിഹാസങ്ങൾക്കുമുന്നിൽ തോറ്റുപോയ നിമിഷങ്ങൾ, നഷ്ടപ്പെടുത്തിയ അവസരങ്ങൾ. നിറവേറ്റുവാൻ മറന്നുപോയ കടമകൾ, അൽപ്പായുസ്സാർന്ന വിജയങ്ങൾ, സൗന്ദര്യകാഴ്ചകളിൽ മയങ്ങിനിന്ന ഒരു അലസന്റെ  നേർപതിപ്പ്.... ദൂരദർശിനിയെ കണ്ണുകളിൽ നിന്നും അടർത്തിമാറ്റി ലജ്ജിച്ചു തലതാഴ്ത്തി നിന്നു.

അസ്തമയം അടുത്തിരിക്കുന്നു. ഇനിയും ഒരു പുലരി പിറക്കുമോ. 

ഉറക്കെയുള്ള വായന നിർത്തി സുദേവൻ കൂറച്ചു പേജുകൾ കൂടി മറച്ചുനോക്കി. ഒന്നും കാണാതായപ്പോൾ എല്ലാവരോടുമായി ചോദിച്ചു.

"കഴിഞ്ഞുവെന്നു തോന്നുന്നു. ഇയാൾക്കുവേണ്ടി ഒരു പുലരി കൂടി പിറന്നോ... ആവോ.?"

ഒപ്പമുണ്ടായിരുന്നവർ ചിരിച്ചു. ചിലർ ആവേശഭരിതരായി.

"ഭ്രാന്തന്റെ എഴുത്ത് കൊള്ളാമല്ലോ.. കുറച്ചുകൂടി പേജുകൾ മറിച്ചുനോക്കൂ."

സുദേവൻ ആകാംക്ഷയോടെ നോട്ട്ബുക്കിലെ തുടർന്നുള്ള പേജുകൾ കൂടി ഓരോന്നായി മറിച്ചുനോക്കി. ശൂന്യമായ കുറേ പേജുകൾക്കുശേഷം ഒരു നിധി കണ്ടെത്തിയതുപോലെ വിളിച്ചുപറഞ്ഞു.

"ഇനിയുമുണ്ട്."

സുദേവൻ ഒരു സുവിശേഷ പ്രാസംഗികനെപ്പോലെ വായിക്കുവാൻ തുടങ്ങി.

നാലാമത്തെ സമ്മാനം.

...പ്രകാശത്തിനും കണ്ണടകൾക്കും ദൂരദർശിനിക്കും എന്നെ തൃപ്തിപ്പെടുത്തുവാൻ കഴിഞ്ഞില്ല. യുവത്വം പിന്നിട്ടിരുന്നില്ലെങ്കിലും അപ്പോഴേക്കും ഞാൻ ഒരു വൃദ്ധനായി മാറിയിരുന്നു. ഒരു നിയോഗം പോലെ വീണ്ടും ആ പ്രകാശത്തിന്റെ മുന്നിൽ ഞാൻ എത്തിപ്പെടുകയായിരുന്നു. 

'ഞാൻ വളരെയധികം ഒറ്റപ്പെട്ടുപോയിരിക്കുന്നു.'

ഇത്തവണ അദ്ദേഹം കൂട്ടികൊണ്ടുപോയത് ഒരു പരീക്ഷണശാലയിലേക്കായിരുന്നു അവിടെ വെച്ചാണ് അദ്ദേഹം എനിക്കു കാണിച്ചുതന്നത്. വെളിച്ചത്തിനും കണ്ണടകൾക്കും ദൂരദർശിനിക്കും കാണിച്ചുതരുവാൻ കഴിയാതിരുന്ന ഒരു വലിയ സത്യം. അന്നാണ് ഞാൻ തിരിച്ചറിഞ്ഞത്. എന്നിലും ഒരു പ്രപഞ്ചമുണ്ടെന്ന സത്യം. യഥാർത്ഥത്തിൽ ഞാൻ ആരാണെന്ന്. അന്നുമുതൽക്കാണ് ഞാൻ പുഴുക്കളെ ഇഷ്ടപ്പെടുവാൻ തുടങ്ങിയതും...

പക്ഷെ ആ വാചകത്തിനുശേഷം സുദേവന്റെ മുഖം ഇരുളുകയായിരുന്നു. ആ പേജിൽ കൂടുതലായി മറ്റൊന്നും കുറിച്ചിരുന്നില്ല. അയാൾ തിടുക്കത്തിൽ കൂടുതൽ പേജുകൾ കൂടി മറിച്ചുനോക്കി. അവയും ശൂന്യമായിരുന്നു.

സുദേവൻ നിരാശയോടെ തലയാട്ടി.

പാഴ്‌വസ്തുക്കൾക്കിടയിൽ പൊടിപിടിച്ചു നിറം മങ്ങി തുടങ്ങിയ ചില പെയ്ന്റിംഗുകളും അവിടെ അവർക്ക് കാണുവാൻ സാധിച്ചു. പക്ഷെ വരകളേക്കാളുപരി വാക്കുകൾ കൊണ്ടാണ് ചിത്രങ്ങളെ ശ്രദ്ധേയമാക്കിയിരുന്നത്. ഒരു പെയ്ന്റിംഗിൽ സ്ത്രീയുടെ വലിയ മുലകളാണ് വരച്ചിട്ടുള്ളത്. പക്ഷെ മുലക്കണ്ണുകളുടെ തനിമ ചോരാതെ തന്നെ, അവയ്ക്കുമുകളിലായി യഥാർത്ഥ കണ്ണുകൾകൂടി വരച്ചുചേർത്തിരിക്കുന്നു. അതിനു താഴെയായി എഴുതിവെച്ചിട്ടുള്ള വാക്കുകള്‍.

നമ്മൾ കണ്ടുമുട്ടിയിട്ടുണ്ട്,
നീ കണ്ണുകൾ തുറക്കുന്നതിനും മുൻപേ...
ചുണ്ടുകളോടു ചോദിച്ചുനോക്കൂ.

മറ്റൊരു പെയ്ന്റിംഗിൽ മണ്ണിരകൾക്കുമേൽ കീടനാശിനി തെളിയ്ക്കുന്ന ഒരു മനുഷ്യന്റെ ചിത്രമാണ്. ശ്രദ്ധിച്ചുനോക്കിയാൽ ആ മനുഷ്യരൂപം മുഴുവൻ ചെറിയ ചെറിയ പുഴുക്കളുടെ ചിത്രങ്ങളാണ് വരച്ചിട്ടുള്ളതെന്ന് കാണാം. മണ്ണിരകൾ ഓര്‍മ്മപ്പെടുത്തുന്നതായി താഴെ എഴുതി ചേർത്തിരിക്കുന്നു.

ഒരു പുഴുവിൽനിന്നും അനേകം
പുഴുക്കളിലേക്കുള്ള ഇത്തിരി ദൂരം
മാത്രമാണ് നിന്റെ ജന്മവും.   

ഒരു മുറി താഴിട്ടു പൂട്ടിയിരിക്കുകയാണ്. അതിൽനിന്നും വൃത്തികെട്ട ചില ഗന്ധങ്ങളും വമിക്കുന്നുണ്ടായിരുന്നു. അയാളുടെ കൈവശമുണ്ടായിരുന്ന സഞ്ചിയിൽ നിന്നും ലഭിച്ച താക്കോലുകളിൽ ഒന്ന് ആ വലിയ മുറിയുടേതായിരുന്നു. പഴകിയ ജനാലകൾ ബലം പ്രയോഗിച്ച് തുറന്നിട്ടു. കാറ്റും വെളിച്ചവും ആ മുറിയെ കുറേക്കൂടി സഹനീയമാക്കി. ഒരാൾ പൊക്കത്തിലേറെ ഉയരമുള്ള മൂന്ന് വലിയ മൺഭരണികൾ. അവയിൽ ഓരോന്നിലും എഴുതിവെച്ച വാക്കുകൾ അവരിൽ കൗതുകവും ഉത്കണ്ഠയും നിറച്ചു. കേട്ടറിഞ്ഞ കഥകൾ ആ വാക്കുകളുടെ ആഴവും വ്യാപ്തിയും കൂട്ടി.

വേഗം
മരിക്കുന്നവർ

മെല്ലെ
മരിക്കുന്നവർ

ഒരിയ്ക്കലും
മരിക്കാത്തവർ

അനിശ്ചിതാവസ്ഥയ്ക്ക്‌ മുറുക്കം കൂട്ടുന്ന അസഹ്യമായ ദുർഗന്ധം.

ഏണിയുടെ സഹായത്താൽ ഭരണികളിലെ വസ്തുക്കൾ പുറത്തേക്കെടുക്കുവാൻ ശ്രമിച്ചു. അഴുകിചീഞ്ഞ ഇലകള്‍, പച്ചക്കറികള്‍, ഭക്ഷണാവശിഷ്ടങ്ങള്‍ എന്നിവയായിരുന്നു ആദ്യത്തെ ഭരണിയില്‍ നിന്നും പുറത്തെടുത്തവയില്‍ അധികവും. രണ്ടാമത്തേതില്‍ കണ്ടെത്തുവാന്‍ കഴിഞ്ഞത് കുറേ പാഴ്കടലാസുകള്‍, പഴതും പുതിയതുമായ തുണികഷ്ണങ്ങള്‍, തുരുമ്പിച്ച ലോഹാവശിഷ്ടങ്ങള്‍, ചില്ലുകുപ്പികള്‍, മരകഷ്ണങ്ങള്‍ എന്നിവയായിരുന്നു. മൂന്നാമത്തേതില്‍ പ്ലാസ്റ്റിക് കുപ്പികള്‍, പ്ലാസ്റ്റിക് ക്യാരി ബാഗുകള്‍, പൊട്ടിപൊളിഞ്ഞതും ഉപേക്ഷിക്കപ്പെട്ടതുമായ പ്ലാസ്റ്റിക് കളിപ്പാട്ടങ്ങള്‍ തുടങ്ങിയവയും.

ഭരണിയിലെഴുതിവെച്ച വാക്കുകള്‍ അര്‍ത്ഥവത്തായിരുന്നു. കരുണാകരന്‍ മാഷിന്റ വാക്കുകളില്‍ അത് നിറഞ്ഞുനിന്നു.

"ജനനമെന്നാല്‍ എവിടെനിന്നോ വരുന്നു എന്നര്‍ത്ഥമില്ല. മരണമെന്നതിനര്‍ത്ഥം ഇവിടം വിട്ടുപോകുക എന്നതുമല്ല. പഞ്ചഭൂതങ്ങളില്‍നിന്ന് ഉദ്ഭവിച്ച് അവയിലേക്കു തന്നെ തിരിച്ചുപോകുന്ന ഒരു പ്രതിഭാസമാണ് ജീവിതമെന്ന യാഥാര്‍ത്ഥ്യം എന്ന് ഒരു ഭ്രാന്തന്‍ വളരെ ലളിതമായി കാണിച്ചുതരുന്നു. മരണമില്ലാത്തവര്‍ പ്രേതങ്ങളെങ്കില്‍, നാളെ നമ്മളെ ഭയപ്പെടുത്തുവാന്‍ പോകുന്ന പ്രേതങ്ങള്‍, ഒരിയ്ക്കലും മരിക്കാത്ത ഈ പ്ലാസ്റ്റിക് മാലിന്യങ്ങളായിരിക്കും. "

ഒരു നിമിഷത്തേയ്‌ക്കെങ്കിലും ഭ്രാന്തന്റെ രൂപം അവര്‍ ആദരവോടെ ഓര്‍ത്തു. സുദേവന്റെ ചിന്തകള്‍ക്ക് ശബ്ദമുണ്ടായിരുന്നു.

"നുണകൾകൊണ്ട് ചങ്ങലയ്ക്കിട്ടില്ലെങ്കിൽ ഭ്രാന്ത് പിടിക്കുന്ന ഒന്നാണ് സത്യം."

കുലംകുത്തികള്‍

പലതരം
മക്കള്‍ക്കു
ജന്മമേകി
കുടുംബം
നോക്കാതെ
നാടുവിട്ടുപോയ
പെരുംതച്ചന്റെ
പേരാണ്
ദൈവം.

മറ്റുള്ള
മക്കളുടെ
ഭാഗംകൂടി
കവര്‍ന്നെടുത്ത്
മദിച്ചു ജീവിക്കുന്ന
തന്നിഷ്ടക്കാരനും
തെമ്മാടിയുമായ
വാടകക്കാരന്റെ
പേരാണ്
മനുഷ്യന്‍

വാനമെന്ന മച്ചും,
മണ്ണെന്ന മുറ്റവും,
മഴയെന്ന കിണറും,
കാടെന്ന കുളിര്‍ച്ചില്ലകളും,
പാടമെന്ന പത്തായവും,
സൂര്യനെന്ന അടുപ്പും,
അമ്പിളിയെന്ന
റാന്തലുമുള്ള,
വീടിന്റെ
പേരാണ്
ഭൂമി.


ദി ചെയ്ഞ്ച്

ട്രെയിൻ പ്രതീക്ഷിച്ചതിലും ലേറ്റാണ്. പ്ലാറ്റ്‌ഫോം ബെഞ്ചിൽ ഞങ്ങൾ നാല് പേരുണ്ടായിരുന്നു. എനിക്ക് തൊട്ടടുത്തിരുന്ന ജീൻസും ടീഷർട്ടുമണിഞ്ഞ പരിഷ്‌കാരിയ യുവാവ് കണ്ണടച്ചിരുന്ന് ഇയർഫോണിലൂടെ സംഗീതമാസ്വദിക്കുന്നു. അപ്പുറത്തിരുന്ന സന്യാസിവര്യൻ കാലുകൾ മുന്നോട്ട് നീട്ടിവെച്ച് തല പിറകിലേയ്ക്ക് ചായ്ച്ച് ചെറിയ ഒരു മയക്കത്തിലാണെന്നു തോന്നുന്നു. വേഷം കണ്ടിട്ട് ഒരു ബുദ്ധമത സന്യാസിയാണ്. അങ്ങേയറ്റത്തിരിക്കുന്ന ഖദർധാരിയായ വ്യക്തി അൽപ്പം മുമ്പു വരെ മൊബൈലിലേയ്ക്ക് കണ്ണുംനട്ട് കുനിഞ്ഞിരിക്കുകയായിരുന്നു. കുറച്ചുനേരം കഴുത്തിന് വിശ്രമമേകുവാനാകണം അയാളും തല പിറകിലേയ്ക്ക് ചായ്ച്ച് കണ്ണടച്ചിരിക്കുകയാണ്. ഇപ്പോഴും ഊരും പേരും ഒന്നും അറിയില്ലെങ്കിലും ഒരേ ആവശ്യത്തിനായുള്ള കാത്തിരിപ്പ് ഇതിനോടകം ഞങ്ങളെ അപരിചിതർ അല്ലാതാക്കിയിരുന്നു.

അപ്പോഴാണ് അവൾ മുന്നിൽ വന്നു നിന്നത്. ആവശ്യത്തിന് ബട്ടണുകൾ പോലുമില്ലാത്ത പിഞ്ഞിത്തുടങ്ങിയ ഒരു ഷർട്ട്. അഴുക്കുപിടിച്ച ഒരു കുട്ടി പാവാട. ചെരുപ്പുകളില്ലാത്ത പാദങ്ങൾ. എണ്ണമയമില്ലാത്ത നീണ്ടുചുരണ്ട മുടിയിഴകളിൽ ഉടക്കി നിറം നഷ്ടപ്പെട്ട ഒരു റിബൺ തൂങ്ങികിടക്കുന്നു. മുഖത്തിന്റെ ഇരുണ്ട നിറം അവളുടെ കണ്ണുകൾക്ക് തിളക്കം കൂട്ടുന്നതു പോലെ. നീതുമോളെ ഓർമ്മ വന്നു. രണ്ടാം ക്ലാസ്സിൽ പഠിക്കുന്ന നീതുമോളുടെ അതേ പ്രായം തന്നെയായിരിക്കണം ഇവൾക്കും. ഷർട്ട് പൊക്കിപ്പിടിച്ച് ഒട്ടിയ വയർകാണിച്ച് കൈനീട്ടിയപ്പോൾ ശരിക്കും പാവം തോന്നി. വായിച്ചുകൊണ്ടിരുന്ന മാഗസിൻ മടക്കിവെച്ച് പഴ്‌സെടുക്കുവാൻ ശ്രമിക്കുമ്പോൾ ആ കുഞ്ഞികണ്ണുകൾ വിടർന്നു. പഴ്‌സ് മുഴുവൻ അരിച്ചുപെറുക്കിയിട്ടും ഒരു നാണയത്തുട്ട് പോലും ഇല്ല. ആകെയുള്ള രണ്ടായിരത്തിലേക്ക് നീരാശയോടെ നോക്കി പഴ്‌സ് തിരികെ കീശയിലേയ്ക്കു തിരുകുമ്പോൾ അവൾ പ്രാകുമെന്നാണ് കരുതിയത്. അത്ഭുതപ്പെടുത്തികൊണ്ട് അവൾ ചിരിച്ചു. പിന്നെ വെട്ടിത്തിരിഞ്ഞ് ഓടിപ്പോയി. പാവം.

വിശപ്പിന്റെ തീവ്രത ചെറുപ്പത്തിൽ കുറേ അനുഭവിച്ചിട്ടുണ്ട്. മുടങ്ങാതെ അമ്പലത്തിൽ പോയിരുന്നത് അച്ഛൻ ഹിന്ദുവായിരുന്നതുകൊണ്ടോ ഭക്തികൊണ്ടോ ആയിരുന്നില്ല, ബാക്കിവരുന്ന നിവേദ്യപായസത്തിൽനിന്നും ഒരു ഭാഗം കിട്ടാനായിരുന്നു. ഞായറാഴ്ചകളിൽ മേരിലാൻഡ് ചെറിയ പള്ളിയിലെ സിസ്റ്റർമാരെ കാണാൻ പോയിരുന്നത് അമ്മ ക്രിസ്ത്യാനിയായതു കൊണ്ടോ വിശ്വാസംകൊണ്ടോ ആയിരുന്നില്ല, വെള്ളേപ്പവും ബീഫ്കറിയും തിന്നാനായിരുന്നു. പാവം കുട്ടി. വയറിനുമുകളിലായി നെഞ്ചിൻകൂടിന്റെ എല്ലുകൾ തെളിഞ്ഞുകാണാമായിരുന്നു. ഇനിയും അവൾ വരുകയാണെങ്കിൽ ഒരു വട വാങ്ങി കഴിക്കുന്നതിനുള്ള പൈസയെങ്കിലും കൊടുക്കണം. പക്ഷെ...

ഉറക്കത്തിലായിരിക്കില്ല എന്ന തോന്നിയതുകൊണ്ട്  ആദ്യം ചേയ്ഞ്ച് ഉണ്ടോയെന്ന് ചോദിച്ചത് ബെഞ്ചിന്റെ അങ്ങേയറ്റത്തിരിക്കുന്ന ഖദർധാരിയോടാണ്. പ്ലാറ്റ്‌ഫോമിലെ യാത്രക്കാരുടെ ശബ്ദകോലാഹലത്തിൽ അയാൾ അത് കേട്ടില്ലെന്നു തോന്നുന്നു. ഇയർഫോണിൽ സംഗീതമാസ്വദിക്കുന്ന പരിഷ്‌കാരിയായ യുവാവിനോടും ചോദിച്ചു. അയാളും കേൾക്കുന്നില്ല. ഉറങ്ങിപോയിട്ടുണ്ടാകാം. ഒരുപക്ഷെ മനപ്പൂർവ്വമുള്ള ഒരു എസ്‌കേപിസമായിരിക്കാം. അൽപ്പം മുമ്പ് നടന്ന സംവാദത്തിന്റെ ആഴം വെച്ചുനോക്കുമ്പോൾ അവരും നോട്ട് പ്രതിസന്ധിയുടെ ഇരകളായിരിക്കുവാനാണ് സാധ്യത. ഒരിയ്ക്കൽ കൂടി ചോദിക്കുവാൻ തുനിഞ്ഞതാണ്. പിന്നെ വേണ്ടെന്നു വെച്ചു. ഒരു ശല്യപ്പെടുത്തലിന്റെ നീരസഭാവം ഒഴിവാക്കുന്നതാണ് നല്ലതെന്ന് തോന്നി. ആ പെൺകുട്ടിയെ അടുത്തെങ്ങും കാണുന്നുമില്ല. എന്റെ ശബ്ദം കേട്ടിട്ടായിരിക്കണം ഖദർധാരിയുടെ അടുത്തിരിക്കുന്ന സ്വാമിജി കണ്ണുകൾ തുറന്ന് നിവർന്നിരുന്നു. അദ്ദേഹം ചോദിച്ചു.

"ചെയ്ഞ്ച് ?"

അദ്ദേഹത്തിന്റെ ശബ്ദഗാംഭീര്യം മറ്റുള്ളവരെക്കൂടി ഉണർത്തിയെന്നു തോന്നുന്നു. ഞാൻ പ്രതീക്ഷയോടെ തലയാട്ടി.

"സൺ... റിയൽ ചേയ്ഞ്ച് ഹേസ് റ്റും കം ഫ്രം വിതിൻ.."

(പുത്രാ.. ശരിയായ മാറ്റം... അത് ഉള്ളിൽനിന്നാണ് വരേണ്ടത്.)

സ്വാമിജിയുടെ ഉപദേശം കേട്ട് ചെറുതായൊന്ന് ഞെട്ടി. ' ചേയ്ഞ്ച് ' എന്ന വാക്കിനെ സ്വാമിജി തെറ്റിദ്ധരിച്ചരിരിക്കുന്നു. തിരുത്താൻ ശ്രമിച്ച എന്നെ അദ്ദേഹം തടഞ്ഞു.

"മോർ ഓവർ... ചേയ്ഞ്ചസ് ആർ ഒൺലി മെറ്റീരിയലിസ്റ്റിക്... ഇന്റലക്ച്വലി എവരിതിംഗ് റിമെയിൻ ദി സെയിം... എവിരിതിംഗ് ഡിപെൻഡ്‌സ് ഓൺ ഔർ പെഴ്‌സപ്ഷൻസ് ഏന്റ് ഇറ്റ് വേരീസ് ഫ്രം പേഴ്‌സൺ റ്റു പേഴ്‌സൺ. "

(അതിനേക്കാളുപരി... മാറ്റങ്ങൾ വെറും ഭൗതികം മാത്രമാണ്.... ആന്തരികമായി എല്ലാം അതേ അവസ്ഥയിൽതന്നെ നിലനിൽക്കുന്നു.... എല്ലാം നമ്മുടെ വീക്ഷണകോണുകളെ ആശ്രയിച്ചാണ് അനുഭവപ്പെടുന്നത്. അത് ഒരോ വ്യക്തികൾക്കനുസരിച്ചും മാറികൊണ്ടേയിരിക്കുകയും ചെയ്യുന്നു.)

നിസ്സഹായനായി സ്വാമിജിയുടെ തത്വചിന്തകൾ തലയാട്ടി അംഗീകരിച്ചു. അദ്ദേഹം അവിടെയിരുന്ന് അനുഗ്രഹിക്കുന്നതായി കാണിച്ചു. ജ്ഞാനവും അനുഗ്രഹവും പകർന്നുനൽകിയതിന്റെ നിർവൃതിയിൽ സ്വാമിജി വീണ്ടും കണ്ണുകളടച്ച് തല പിറകോട്ട് ചായ്ച്ച് ധ്യാനത്തിലേയ്ക്ക് കാൽ നീട്ടി. സ്വാമിജിയുടെ പ്ലാറ്റ്‌ഫോം പ്രഭാഷണം കേട്ടുണർന്ന ഖദർധാരിയുടെ ചിരിയിൽ ഒളിഞ്ഞിരിക്കുന്ന പുച്ഛം.

"ഇറ്റ്‌സ് വെരി ഇൻട്രസ്റ്റിംഗ്... "

(അത് വളരെ രസകരമാണ്...)

സംസാരിക്കുന്നത് ഖദർധാരിയാണ്. എന്റെ ശ്രദ്ധ അയാളെ കൂടുതൽ പ്രചോദിതനാക്കിയിരിക്കണം.

"വെരി ഇൻട്രസ്റ്റിംഗ്... ദാറ്റ് എവരിവൺ വാണ്ട്‌സ് ചേയ്ഞ്ച്... ബട്ട് സ്റ്റിൽ... നോവൺ വില്ലിംഗ് റ്റു ഏക്‌സെപ്റ്റ് ദി ചേയ്ഞ്ചസ്."

(വളരെ രസകരം.... മാറ്റങ്ങൾ എല്ലാവർക്കും വേണം.... എന്നാൽ അതേ സമയം മാറ്റങ്ങളെ സ്വീകരിക്കുവാൻ ആരും തയ്യാറുമല്ല.)

ഒരിയ്ക്കൽ കൂടി ഞെട്ടി. സ്വാമിജി കണ്ണുകൾ തുറക്കാതെ പുഞ്ചിരിക്കുന്നുണ്ട്. ഖദർധാരി ഒന്നുകൂടി പറഞ്ഞു.

"നത്തിംഗ് വിൽ ചേയ്ഞ്ച് ഹിയർ, ഇഫ് പീപ്പിൾ ആർ നോട്ട് റെഡി റ്റു ചേയ്ഞ്ച് ദെയർ ആറ്റിറ്റിയൂഡ്‌സ്."

(ജനങ്ങളുടെ മനോഭാവത്തിൽ മാറ്റം വരാതെ ഇവിടെ ഒന്നും മാറാൻ പോകുന്നില്ല.)

സ്വാമിജി വീണ്ടും ഇടപെട്ടു.

"സൺ... നേച്ചർ ഹാസ് ഇറ്റ്‌സ് ഓൺ വേയ്‌സ് റ്റു ചെയ്ഞ്ച് എവരിതിംഗ്. ആന്റ് ഇറ്റീസ് ഹാപ്പനിംഗ് എവരി മൊമന്റ്. ഇറ്റ്‌സ് ലൈക്ക് വാച്ചിംഗ് ദി ബ്യൂട്ടി ഓഫ് സൺസെറ്റ്. ഇറ്റ് മേ സീം വെരി സ്ലോ.. ബട്ട് വെൻ യു ടേൺ യുവർ ഹെഡ് എറൗണ്ട് റ്റു സംതിംഗ് എൽസ്, ഇറ്റ്‌സ് ഗോൺ."

(പുത്രാ... പ്രകൃതിനിയമങ്ങൾക്കനുസൃതമായായാണ് എല്ലാ മാറ്റങ്ങളും സംഭവിക്കുന്നത്. ഓരോ നിമിഷവും അത് സംഭവിച്ചുകൊണ്ടേയിരിക്കുകയും ചെയ്യുന്നു. സൂര്യാസ്തമയത്തിന്റെ സൗന്ദര്യം ആസ്വദിക്കുന്നത് പോലെയാണത്. വളരെ മെല്ലെയെന്ന് തോന്നാം. എന്നാൽ ഒന്നു തിരിഞ്ഞുനോക്കുമ്പോഴേക്കും അത് പോയ്കഴിഞ്ഞിരിക്കും.)

യാത്രിയോം.. കൃപയാ ധ്യാൻ ദീജിയെ... ഗാഡി നമ്പർ... ബെംഗളുരു എക്‌സ്പ്രസ്....

ട്രെയിൻ ഇനിയും വൈകും. മറ്റൊന്നും ചെയ്യാനില്ല. ചർച്ച പൊടിപൊടിക്കുന്നുണ്ട്. പരിഷ്‌കാരിയായ യുവാവ് ഉറക്കത്തിൽനിന്നെന്ന പോലെ കണ്ണുകൾ തുറന്നു. ഇയർഫോണുകൾ ഊരിമാറ്റി ചെവികളെ സ്വതന്ത്രമാക്കി. അയാൾ വാച്ചിലേയ്ക്കും റെയിൽവേ ട്രാക്കിലേക്കും പ്ലാറ്റ്‌ഫോമിന്റെ ഇരുവശത്തേയ്ക്കും മാറി മാറി നോക്കി. ഞാൻ അയാളെ ആശ്വസിപ്പിച്ചു

"വീ ഹാഫ് റ്റു വെയ്റ്റ് ഫോർ ഹാഫ് ഏൻ അവർ മോർ."

(അരമണിക്കൂർ കൂടി നമ്മൾ കാത്തിരിക്കേണ്ടതുണ്ട്. )

അയാൾ വാച്ചിലേക്ക് നോക്കി പറഞ്ഞു.

"ഓ ഷിറ്റ്...  "

അസംതൃപ്തിയോടെ അയാൾ വീണ്ടും വീണ്ടും തലയാട്ടികൊണ്ടേയിരുന്നു. പിന്നെ ആരെയോ പ്രാകുന്നതുപോലെ പറഞ്ഞു.

"വാട്ടെ ഹെൽ ഈസ് ദിസ്... ദി ഹോൾ വേൾഡ് ഈസ് മൂവിംഗ് ഫാസ്റ്റ്.... വീ ആർ സ്റ്റിൽ ഗോയിംഗ് ലേറ്റ്."

(എന്തൊരു  നരകമാണിത്. ലോകം മുഴുവൻ വേഗത്തിൽ മുന്നേറികൊണ്ടിരിക്കുന്നു. നമ്മളാണെങ്കിൽ എപ്പോഴും വൈകികൊണ്ടേയിരിക്കുന്നു.)

അയാളുടെ വാക്കുകൾ ഞാനും ഖദർധാരിയും സ്വാമിജിയും ഒരുപോലെ ആസ്വദിച്ചു. ഖദർധാരി ഊർജ്ജിതനായി. അയാൾ അടിവരയിട്ടു.

"ദിസ് ഈസ് വാട്ട് ഐ വാസ് ട്രയിംഗ് റ്റു സെ. ഈവൺ ആഫ്റ്റർ സോ മെനി ഇയേഴ്‌സ് ഓഫ് ഫ്രീഡം, വി ആർ സ്റ്റിൽ ലിവിംഗ് ലൈക് സ്ലേവ്‌സ്. നെവർ ക്വസ്റ്റ്യൻസ് എനിതിംഗ്.. നത്തിംഗ് വിൽ ചേഞ്ച് ഹിയർ, ഇഫ് പീപ്പിൾ ഡോണ്ട് റിയാക്റ്റ്. "

(ഇതുതന്നെയാണ് ഞാൻ പറയാൻ ശ്രമിച്ചത്.... സ്വാതന്ത്ര്യത്തിനും ശേഷം ഇത്രയും വർഷങ്ങൾ കഴിഞ്ഞിട്ടും നമ്മൾ ഇപ്പോഴും അടിമകളെപോലെയാണ് ജീവിക്കുന്നത്. ഒന്നിനേയും ചോദ്യം ചെയ്യുന്നില്ല. ജനങ്ങൾ പ്രതികരിക്കാത്തിടത്തോളം ഇവിടെ ഒന്നും മാറാൻ പോകുന്നില്ല.)

കുറച്ച് സെക്കന്റുകൾക്കു ശേഷം അയാൾ നിഷ്ചയദാർഢ്യത്തോടെ പറഞ്ഞു

"ചേഞ്ച് ഈസ് ഇനീവിറ്റബിൾ... ഇറ്റ് ഹേസ് റ്റു കം....  ആന്റ് ഇറ്റ് വിൽ."

(മാറ്റം ഒഴിവാക്കാനാവില്ല.... അത് സംഭവിച്ചേ തീരൂ... അത് സംഭവിക്കുക തന്നെ  ചെയ്യും.)

"ഓൾ ഡ്രീംസ് ആർ ഗുഡ് ടിൽ ദി റിയാലിറ്റി.."

(എല്ലാ സ്വപ്നങ്ങളും നല്ലതാണ്... യാഥാർത്ഥ്യം വരെ.)

പരിഷ്‌കാരിയായ യുവാവിന്റെ വാക്കുകൾ ഖദർധാരിയെ ചൊടിപ്പിച്ചു.

"ദി ഗവൺമെന്റ് ഈസ് എ ടോട്ടൽ ഫെയ്‌ലിയർ."

(സർക്കാർ മൊത്തം പരാജയമാണ്.)

പരിഹാസത്തിൽ പൊതിഞ്ഞ പുഞ്ചിരിയോടെ പരിഷ്‌കാരിയായ യുവാവ് എഴുന്നേറ്റ് നിന്ന് നടു നിവർത്തി. അൽപ്പം ഊർന്നുപോയിരുന്ന ജീൻസ് അരയിലേക്കു വലിച്ചുകയറ്റി ചുറ്റും നോക്കികൊണ്ട് അയാൾ ആവർത്തിച്ചു.

"പാസ്റ്റ് ഓർ പ്രസന്റ്... ഓൾ ആർ സെയിം.... പാർട്ടീസ് ചെയ്ഞ്ച്... ബട്ട് പോളിസീസ് റിമെയിൻ സെയിം.... ലീവിറ്റ് ബ്രോ."

(മുമ്പത്തേതായാലും ഇപ്പോഴത്തേതായാലും... എല്ലാം ഒരുപോലെതന്നെ... പാർട്ടികൾ മാറുന്നു. എന്നാൽ നയങ്ങൾ ഒട്ടും മാറുന്നില്ല... അത് വിട്ടേക്കൂ സഹോദരാ.)

സംവാദം തുടരുകയും തളരുകയും ചെയ്തുകൊണ്ടിരുന്നു. വീണ്ടും ആ പെൺകുട്ടി മുന്നിൽ. അവൾ അൽപ്പം അകലെയായി മാറിനിൽക്കുന്ന ഒരു മദ്ധ്യവയസ്‌കന്റെ നേർക്കുവിരൽ ചൂണ്ടി. യൂണിഫോമിൽ അല്ലാത്ത ഒരു പോർട്ടറെ പോലുണ്ട്. അയാൾ നോട്ടുകൾ എണ്ണുകയാണ്. ചെയ്ഞ്ച് വേണമോയെന്ന ചോദ്യം അയാളുടെ മുഖത്തുണ്ട്. അവൾ എന്നെയും അയാളെയും മാറി മാറി നോക്കുന്നു. അവൾ വിളിച്ചുകൊണ്ടുവന്നതാണോ... ഞാൻ തെല്ല് സംശയത്തോടെ അയാളുടെ അടുത്തേയ്ക്ക് ചെന്നു.

"എന്നാ സാർ... ചെയ്ഞ്ച് വേനമാ....?"

ഞാൻ തലയാട്ടി. രണ്ടായിരത്തിന്റെ നോട്ട് കൊടുത്തു. പകരം തന്ന മുഷിഞ്ഞ നൂറിന്റേയും അമ്പതിന്റേയും ഇരുപതിന്റേയും പത്തിന്റേയും അഞ്ചിന്റേയും നോട്ടുകൾ എണ്ണിനോക്കി. രണ്ടായിരത്തിന് പകരം ആയിരത്തിതൊള്ളായിരം മാത്രം. ഇത് കുറവാണെന്ന് പറയുന്നതിനു മുമ്പേ മറുപടി വന്നു.

"അത് വന്ത് കമ്മീസൻ സാർ."

എനിക്ക് അവസരം തരാതെ അയാൾ തിരിഞ്ഞുനടന്നു. ദേഷ്യം വന്നുവെങ്കിലും എന്ത് ചെയ്യണമെന്നറിയാതെ ഞാൻ നിശ്ചലനായി. ആ പെൺകുട്ടി അയാൾക്ക് പിറകേ ഓടുന്നതു കാണാം. അയാൾ കീശയിൽനിന്നും ഒരു മിഠായി എടുത്ത്, വേണമെങ്കിൽ വാങ്ങിച്ചോ എന്ന രീതിയിൽ, അവൾക്ക് നേരെ നീട്ടി. അവൾ വാങ്ങുന്നില്ല. അവൾ എന്തൊക്കെയോ പറഞ്ഞ് വാശിപിടിക്കുന്നുണ്ട്. അയാൾ ഗൗനിക്കുന്നേയില്ല. നടക്കുന്നതിനിടയിൽ അയാൾ മിഠായി അവൾക്കുനേരെ എറിഞ്ഞുകൊടുത്തു. ദേഷ്യംതീർക്കാനെന്നവണ്ണം അവളത് കാലുകൊണ്ട് ട്രാക്കിലേയ്ക്ക് തട്ടിതെറിപ്പിച്ചു. അവൾ പിന്നെയും അയാളുടെ പിന്നാലെ ചെന്ന് അയാളുടെ മടക്കികുത്തിയ മുണ്ടിനുതാഴെയായി, മുട്ടോളമെത്തുന്ന ട്രൗസറിൽ പിടിച്ചുവലിച്ചു. കാലിൽ തൂങ്ങി. നടക്കുന്നതിനിടയിൽ ആരോഗ്യവാനായ ആ മദ്ധ്യവയസ്‌കൻ കാൽ കുടഞ്ഞു. തെറിച്ചുവീണ അവൾ നിലത്തുകിടന്ന് അയാളെ പ്രാകി കരഞ്ഞു.

അതുവഴിവന്ന വിൽപ്പനക്കാരനിൽ നിന്നും രണ്ട് പൊതിച്ചോറുകൾ വാങ്ങി. പ്ലാറ്റ് ഫോമിന്റെ മറുഭാഗത്ത് വീണിടത്തുനിന്നും എഴുന്നേറ്റ് നിന്ന് കണ്ണുകൾ തുടച്ച് അവൾ എന്നെ പ്രതീക്ഷയോടെ നോക്കുന്നുണ്ട്. ഞാൻ കൈയ്യുയർത്തി മാടി വിളിച്ചു. അവൾ ഓടി അടുത്തേയ്ക്ക് വന്നു. എന്റെ ഒരു കയ്യിൽ ഭക്ഷണപൊതികളും മറുകയ്യിൽ മാറികിട്ടിയ നോട്ടുകളുമുണ്ടായിരുന്നു. എന്റെ ഊഹം ശരിയായിരുന്നു. അവൾ ഭക്ഷണപൊതിയ്ക്കുനേരെയാണ് വിരൽ ചൂണ്ടിയത്. തട്ടിപ്പറിക്കുന്നതുപോലെ ഭക്ഷണപൊതി വാങ്ങി അവൾ ഓടിപ്പോയി.

തിരികെവന്ന് ബെഞ്ചിലിരിക്കുവാൻ തുടങ്ങുമ്പോൾ, ഞാനെന്റെ മുഖം കണ്ടു. പാറൂട്ടി വാരസ്യാർ ഇലയിൽ പൊതിഞ്ഞ് നിവേദ്യപായസം നീട്ടുമ്പോഴും ലൂസി സിസ്റ്റർ ബീഫ് കറിയൊഴിച്ച് വെള്ളേപ്പം തരുമ്പോഴും സന്തോഷം കൊണ്ട് വിടരുന്ന എന്റെ മുഖം. കൈയ്യിലിരിക്കുന്ന പൊതി കാണുമ്പോൾ, സന്തോഷം കൊണ്ട് തുള്ളിച്ചാടുന്ന നീതുമോളുടെ മുഖവും കണ്ടു. വിശപ്പിന്റെ മുഖങ്ങൾക്കെല്ലാം ഒരേ ഭാവം. അന്നും ഇന്നും അതിനുമാത്രം ഒരു മാറ്റവുമില്ല. മാറ്റത്തെക്കുറിച്ച് പറഞ്ഞുകൊണ്ടിരുന്നവർ വീണ്ടും മയക്കത്തിലേയ്ക്ക് വീണുപോയിരിക്കുന്നു.

അടുത്തുവരുന്നുണ്ടായിരുന്നു ബെംഗുളുരു എക്‌സ്പ്രസിന്റെ കാഹളവും ചടുലതാളവും. താളാത്മകമായി ചലിച്ചുകൊണ്ടിരിക്കുന്നതിനിടയിൽ ജാലകത്തിലൂടെ പുറത്തേയ്ക്ക് നോക്കി. പ്ലാറ്റ്‌ഫോം കടന്നുപോകുകയാണ്. ഒരുമൂലക്കിരുന്ന് തുറന്നുവെച്ച പൊതിയിൽ നിന്ന് ചോറുവാരിത്തിന്നുന്ന അവളോടൊപ്പം  ഒരു ആൺകുഞ്ഞ് കൂടിയുണ്ട്. ഭാരതത്തിന്റെ മക്കൾ.

ഒളിവെട്ടം

ഒരു വിസ്മയമൊളിപ്പൂ;
ഓരോ തരിയിലും !

ഒരു സൂര്യനൊളിപ്പൂ;
ഓരോ തിരിയിലും !

ഒരു കാടൊളിപ്പൂ;
ഓരോ മരത്തിലും !

ഒരു പുഴയൊളിപ്പൂ;
ഓരോ തുള്ളിയിലും !

ഒരു വസന്തമൊളിപ്പൂ;
ഓരോ പൂവിലും !

ഒരു യാത്രയൊളിപ്പൂ;
ഓരോ ചുവടിലും!

ഒരു ഗ്രന്ഥമൊളിപ്പൂ;
ഓരോ വാക്കിലും !

ഒരു നമ്മളൊളിപ്പൂ;
നാമിരുവരിലുമെങ്കിലും. !

ഒരു മത്സരമൊളിപ്പൂ;
നാമോരോരുത്തരിലും !

ഒരു വിസ്മയമൊളിപ്പൂ;
ഓരോ തരിയിലും !


പിന്‍ഗാമികള്‍

ഒടുവിൽ അയാൾ ഒരു രാഷ്ട്രീയക്കാരനാകുവാൻ തീരുമാനിച്ചു. രാജ്യത്തെ പ്രധാന പാർട്ടിയുടെ ഓഫീസിൽ കയറിച്ചെന്ന് അംഗത്വത്തിന് അപേക്ഷ സമർപ്പിച്ചു. നേതാവ് പുഞ്ചിരി തൂകി.

"വളരെ നന്ന്. പക്ഷെ... ഒരു ചെറിയ യോഗ്യതാപരീക്ഷ വിജയിക്കേണ്ടതുണ്ട്. ചോദ്യം ഇതാണ്.

സ്വതന്ത്രഭാരതത്തിന്റെ ആദ്യ പ്രധാനമന്തി ആരായിരുന്നു ?"

അയാൾ ആത്മവിശ്വസത്തോടെ മറുപടി കൊടുത്തു.

"മഹാത്മാഗാന്ധി"

"ക്ഷമിക്കണം. താങ്കളുടെ അപേക്ഷ നിരസിക്കാതെ തരമില്ല."

അയാൾ മറ്റൊരു പ്രധാന പാർട്ടിയുടെ ഓഫീസ് സന്ദർശിച്ച്  അംഗത്വത്തിന് അപേക്ഷ സമർപ്പിച്ചു. അവിടെയും ഒരു നേതാവ് അയാളെ പരീക്ഷിച്ചു.

"എന്റെ ചോദ്യത്തിന് ശരിയായ ഉത്തരം പറഞ്ഞാൽ നിങ്ങളുടെ അപേക്ഷ പരിഗണിക്കാം. ചോദ്യം ഇതാണ്. ആരായിരുന്നു സ്വതന്ത്രഭാരതത്തിന്റെ ആദ്യ പ്രധാനമന്തി ?"

ഇപ്രാവശ്യം അയാൾ മനസ്സിരുത്തി ചിന്തിച്ചു. ശേഷം ആവേശത്തോടെ പറഞ്ഞു.

"ഡോ. അബ്ദുൾ കലാം."

"ക്ഷമിക്കണം. ഞങ്ങളുടെ പാർട്ടിയിൽ ചേരുവാൻ താങ്കൾ യോഗ്യനല്ല."

നിരാശനായി മടങ്ങുമ്പോഴാണ് അയാൾ വഴിയരികിലെ വർണ്ണാഭമായ പോസ്റ്ററിലെ വാക്കുകൾ ശ്രദ്ധിച്ചത്. രാഷ്ട്രീയത്തിൽ പ്രവർത്തിക്കുവാൻ താത്പര്യമുള്ളവർക്ക് സ്വാഗതം. വെറുമൊരു  മിസ്ഡ് കോൾ അയക്കൂ. ഏറ്റവും ശക്തമായ പാർട്ടിയിൽ അംഗമാകൂ.

മറുപടി സന്ദേശം അയാളെ അദ്ഭുതപ്പെടുത്തി. കാര്യാലയത്തിന്റെ വാതിലിൽ നേതാവ് കൈകൾ വിരിച്ചു നിന്നു.

"ഭാരതത്തിലെ ഏറ്റവും ശക്തമായ പാർട്ടിയിലേയ്ക്ക്‌ സ്വാഗതം."

സ്വീകരണത്തിന്റെ ഊഷ്മളതയിൽ അയാൾ അലിഞ്ഞുപോയി. അവസരമൊത്തുവന്നപ്പോൾ ചോദിച്ചു

"അപ്പോൾ.. ഇവിടെ പരീക്ഷയൊന്നുമില്ലേ...?"

"പരീക്ഷയോ... എന്ത് പരീക്ഷ...?"

"ഞാനൊരു സംശയം ചോദിച്ചോട്ടെ...?"

"ചോദിച്ചോളൂ."

"ഈ സ്വതന്ത്രഭാരതത്തിന്റെ ആദ്യ പ്രധാനമന്തി.... ശരിക്കും ആരായിരുന്നു എന്ന് പറഞ്ഞുതരാമോ.?

നേതാവ് കുമ്പകുലുക്കി പൊട്ടിചിരിച്ചു.

"ഇതാണോ ഇത്ര വലിയ സംശയം... സർദാർ വല്ലഭായ് പട്ടേൽ..! അല്ലാതാര്...?

പുതിയ അംഗം ചെറുചമ്മലോടെ പറഞ്ഞു.

"ചെറിയൊരു സംശയമുണ്ടായിരുന്നു... ഏതോ ഒരു വല്ലഭനായിരുന്നുവെന്ന്."

"ഇപ്പോൾ സംശയം മാറിയില്ലേ... വരൂ. നമുക്ക് ജനങ്ങളിലേക്കിറങ്ങുവാൻ സമയമായി."

തൂവൽപക്ഷം

പക്ഷമുള്ളവർക്കു-
മാത്രം സ്വന്തമത്രെ!

അഭിമാനത്തിൻ-
നീലാകാശമത്രയും!

അവകാശങ്ങൾതൻ-
നെന്മണികളത്രയും;

സ്വാർത്ഥസ്വർഗ്ഗമത്രെ-
ഭൂരിപക്ഷമെന്നും;

ത്രിശങ്കുവിലത്രെ-
ന്യൂനപക്ഷമെന്നും;

നപുംസകമത്രെ-
നിഷ്പക്ഷതയെന്നും;

സമത്വഗീതമോതു-
മെൻ ദേശപക്ഷി;

നിന്നേതുപക്ഷം-
ചേർക്കേണ്ടു ഞാൻ?

ദേശസ്‌നേഹത്തിൻ-
ഈയിളം തൂവൽ?

പൊറുക്കണം, വാ-
തുറക്കുമീ തൂവലിനോടും;

കൊടിയ പാപമത്രെ;
മൗനം പോലുമിക്കാലം!



പാവക്കൂത്ത്

ഉത്തരേന്ത്യൻ ശൈലിയിൽ വേഷം ധരിച്ചുനിൽക്കുന്ന വധൂവരൻമാർ ഒരു രാജകുമാരനേയും രാജകുമാരിയേയും ഓർമ്മിപ്പിച്ചു. വലിയ വീട് ഒരു കൊട്ടാരം പോലെ അലങ്കരിച്ചിരിക്കുന്നു.എല്ലാം ഇവന്റ് മാനേജ്‌മെന്റ് ഗ്രൂപ്പിനെയാണ് ഏൽപ്പിച്ചിട്ടുള്ളത്.

"ഇയാൾക്കെന്താ ഭ്രാന്തുണ്ടോ... സ്വന്തം മകന്റേയും വധുവിന്റേയും ഡമ്മികളെ വെച്ച് പാർട്ടി നടത്താൻ..."

ചോദ്യം ചേതനയെ ചൊടിപ്പിക്കുമെന്ന് ഉറപ്പായിരുന്നു. അതിനുവേണ്ടി തന്നെയാണ് ചോദിച്ചതും. അവളുടെ പുരികങ്ങൾ വില്ലുകുലച്ചു.

"വൈ നോട്ട്... അതിൽ എന്താണ് തെറ്റ്. വെഡ്ഢിംഗ് സ്‌റ്റേറ്റ്‌സിൽ വെച്ചുതന്നെ നടത്തണമെന്ന് പെൺകുട്ടിയുടെ പാരന്റ്‌സ് വാശിപിടിച്ചാൽ പിന്നെ എന്തുചെയ്യും?. വെഡ്ഢിംഗിൽ പങ്കെടുക്കുവാൻ  കഴിയാത്ത റിലേറ്റീവ്‌സിനും ഫ്രണ്ട്‌സിനുമായി വർമ്മ സാർ ഇവിടെയൊരു പാർട്ടി നടത്തുന്നു.  അത്രയല്ലേയുള്ളൂ.?

"ഓകെ.. യെറ്റ്... ദെ കുഡ് ഹാവ് അവോയ്ഡഡ് ദി ഡമ്മീസ്. അത് വേണ്ടായിരുന്നു."

"നിങ്ങളെപോലുള്ള കൺസർവേറ്റീവ്‌സിനോട് പറഞ്ഞിട്ടു കാര്യമില്ല. ഡെക്കറേഷനുകളിൽ ബ്രൈഡിന്റേയും ഗ്രൂമിന്റേയും ഫോട്ടോകളും പോസ്റ്ററുകളും കട്ടൗട്ടുകളും ആകാമെങ്കിൽ എന്തുകൊണ്ട് ഡമ്മികളും കൂടി ആയിക്കൂടാ.? അത്രയല്ലേയുള്ളൂ. പാരന്റ്‌സിന്റെ ഇഷ്ടങ്ങൾക്ക് വിലകാണാത്ത മക്കളോട് ഇതിലും നൈസായിട്ടുള്ള ഒരു റിവെഞ്ച്.. വേറെവിടെ കിട്ടും. ദേ വർമ്മ സാർ വരുന്നുണ്ട്. മിണ്ടാതിരിക്കൂ."

"വരൂ കിഷോർ... ഹലോ ചേതനാ.... വരൂ... വരൂ.. എഞ്ചോയ്. "

ശബ്ദം താഴ്ത്തി ചോദിച്ചു.

"സാർ... എങ്ങിനെ സാധിച്ചു ... ഈ ഡമ്മികളെ...?"

"ഹ..ഹ.. കിഷോർ ഭായ്... അവർ ഒറിജിനൽ മനുഷ്യർതന്നെയാണ്. വധൂവരൻമാരുടെ ഫേയ്‌സ് മാസ്‌കുകളാണെന്നു മാത്രം. ഒരേ ഹൈറ്റും വണ്ണവുമുള്ളവരെ കണ്ടെത്തുവാൻ ഏറെ ശ്രമപ്പെട്ടുവെന്നാണ് ഇവന്റ് മാനേജ്‌മെന്റ്‌കാർ പറയുന്നത്. സാമാന്യം നല്ലൊരു തുക എനിക്കു ചിലവാണ് ആ വകയിൽ. എന്നാലും നന്നായിട്ടില്ലേ.?"

"ഷുവർ സാർ.. വാട്ടെ റിസംബ്ലൻസ്. "

ചേതന ആവേശത്തോടെയാണ് പറഞ്ഞത്.  ഉത്സാഹത്തോടെ ഓടി നടന്ന് കാര്യങ്ങൾ നിയന്ത്രിക്കുന്ന വർമ്മ സാറിനെയും സപ്നാ ദീദിയെയും ഞാന്‍
അത്ഭുതത്തോടെ നോക്കിനിന്നു. ചേതനയെപ്പോലുള്ള റിബലുകൾ വളരെ ആദരവോടെയും. വർമ്മ സാറിന്റെ പ്രതികാരം അവർ ശരിക്കും ആസ്വദിക്കുകയാണ്. അവൾ വളരെ ഉത്സാഹത്തിലുമാണ്. ഡമ്മികളാണെങ്കിലും കോസ്റ്റിയൂംസ്‌, ഓർണമെന്റ്‌സ്, ഹെയർസ്‌റ്റൈലിംഗ് അങ്ങനെ പലതിലുമാണ് കണ്ണുകൾ.

രോഹിത്തിന്റേയും എഡ്രീനയുടേയും ഡമ്മികൾ മനോഹരമായി പുഞ്ചിരിച്ചു. ഊഷ്മളതയോടെ കൈകൾ പിടിച്ചുകുലുക്കി. സമ്മാനങ്ങളും ആശീർവാദങ്ങളും ഏറ്റുവാങ്ങി. രോഹിതിന്റെ അമ്മാവൻ വർമ്മ സാറിനെ
അഭിനന്ദിച്ചു.

"വളരെ നന്നായി. എല്ലാം.. രോഹിത്തിന് വീഡിയോ അയച്ചുകൊടുക്കണം. വിവാഹം ഞങ്ങൾ എത്രമാത്രം ആസ്വദിച്ചുവെന്ന് അവരും അറിയട്ടെ. "

രുചികരമായ ഭക്ഷണവും ലഹരിപാനീയങ്ങളും വേദിയെ സജീവമാക്കി. പാട്ടും നൃത്തവും. ഡമ്മികളോടൊപ്പം നിന്ന് ഫോട്ടോയ്ക്ക് പോസു ചെയ്യാൻ അതിഥികൾ തിരക്കുകൂട്ടി. വധൂവരൻമാർ അതിഥികളോടൊപ്പം ചുവടുവെച്ചു. പാർട്ടിക്കുശേഷം തിരിച്ചുപോകുംനേരം ഡമ്മികൾ സപ്നാ ദീദിയുടെ കാൽതൊട്ടുവന്ദിച്ചു. ദീദിയുടെ കണ്ണുകൾ  നിറയുന്നുണ്ടായിരുന്നു. ഏറെ അതിശയിപ്പിച്ചത് വധുവിന്റെ കണ്ണുകളാണ്. അവളുടെ കണ്ണുകളും നിറഞ്ഞുതുളുമ്പിയിരുന്നു. ശരിക്കും ഒരു പ്രൊഫഷണൽ തന്നെ.

ദിവസങ്ങൾക്കു ശേഷം വര്‍മ്മ സാറിന്റെ വീട്ടിൽ അദ്ദേഹത്തിന്റെ ലാപ്‌ടോപ്പിൽ ഒരു വീഡിയോ കാണിച്ചുതന്നു. കാലിഫോർണിയയിൽ നടന്ന രോഹിത്തിന്റേയും എഡ്രീനയുടേയും ഒറിജിനൽ വിവാഹം. ഞങ്ങൾ അത് വീക്ഷിച്ചുകൊണ്ടിരിക്കുമ്പോൾ, വീട്ടുജോലിക്കാരൻ ചായ കൊണ്ടുവന്നു. അയാൾക്കുകൂടി കാണാൻ കഴിയുന്ന വിധത്തിൽ വർമ്മ സാർ സ്‌ക്രീൻ അഡ്ജസ്റ്റ് ചെയ്തു.

"നോക്കൂ നന്ദലാൽ. നമ്മുടെ രോഹിത്തിന്റെ വിവാഹം.. എങ്ങിനെയുണ്ട്.?"

പടിഞ്ഞാറിന്റെ അന്തസ്സാർന്ന ഔപചാരികതകൾക്കിടയിൽ, കോട്ടും സ്യൂട്ടുമിട്ട രോഹിത്തും, ചിത്രതുന്നലുകളോടുകൂടിയ, നീണ്ടു വെളുത്ത വെഡ്ഢിംഗ്‌ ഗൗണണിഞ്ഞ, സ്വർണ്ണത്തലമുടിയുള്ള എഡ്രീനയെന്ന  വധുവും. നരച്ചുതുടങ്ങിയ കൺപീലികൾക്കിടയിലൂടെ, സ്‌ക്രീനിലേയ്ക്ക ചുഴിഞ്ഞുനോക്കി നന്ദലാൽ കൗതുകത്തോടെ ചോദിച്ചു.

"സാർ... അവിടെയും... പാവകളെ വെച്ചാണോ വിവാഹം നടത്തിയത്... ?"

ലിറ്റില്‍ സേവിംഗ്‌സ്.



പൂര്‍വ്വ വിദ്യാര്‍ത്ഥി സംഗമങ്ങള്‍ ഏറെ കണ്ടുകഴിഞ്ഞിരിക്കുന്നു. ആദ്യത്തേത് കോളേജ് കാലത്തെ കൂട്ടുകാരോടൊപ്പമായിരുന്നു. പ്രീഡിഗ്രി കഴിഞ്ഞ് ഇരുപതു വര്‍ഷങ്ങള്‍ക്കു ശേഷം. ഏറ്റവും കുടുതല്‍ സ്വപ്നങ്ങള്‍ നെയ്തിരുന്ന ഒരു കാലഘട്ടം തിരിച്ചുവിളിക്കുമ്പോള്‍ കേള്‍ക്കാതിരിക്കുവാന്‍ കഴിയുമായിരുന്നില്ല. എപ്പോള്‍ നോക്കുമ്പോഴും വരവേറ്റിരുന്ന ആ വലിയ കണ്ണുകള്‍  ഒരിയ്ക്കല്‍ കൂടി കാണുവാന്‍ അവസരം കിട്ടുമ്പോള്‍, നഷ്ടപ്പെടുത്തുവാന്‍ കഴിയുമായിരുന്നില്ല.  കൂടെ പഠിച്ചിരുന്നവരെല്ലാം എത്രത്തോളം മാറിയിട്ടുണ്ടാകും... ആരെല്ലാമായി തീര്‍ന്നിട്ടുണ്ടാകും... അങ്ങനെ ഒരുപാട് ചിന്തകളാണ് അന്ന് ആ ചടങ്ങില്‍ പങ്കെടുക്കുവാന്‍ പ്രേരിപ്പിച്ചത്. ക്ഷണക്കത്ത് കിട്ടിയതുമുതല്‍ വല്ലാത്ത ആവേശവും ആകാംക്ഷയുമായിരുന്നു.

ജീവിതത്തിലെ എല്ലാ പ്രതീക്ഷകളും തെറ്റിയവന് ആ കൂട്ടായ്മയും ഒരു പരാജയമായിരുന്നു. ആ ഒത്തുചേരല്‍ ഔപചാരികതകള്‍ നിറഞ്ഞ വെറുമൊരു ചടങ്ങു മാത്രമായിരുന്നു. തിരക്കിട്ടു സംഘടിപ്പിച്ച ഒരു ചടങ്ങ്. സമയം കൈയ്യില്‍പിടിച്ച് ഓടി വന്നവര്‍. ഒരു ഭാഗത്ത് ഉയരങ്ങളിലെത്തുവാന്‍ കഴിഞ്ഞവരുടെ പൊങ്ങച്ചങ്ങള്‍. മറുഭാഗത്ത് പരാജയം പുറത്തുകാണിക്കാതിരിക്കാന്‍ ശ്രമിക്കുന്നവര്‍. വലിയ കണ്ണുകളില്‍ പ്രണയം പോയിട്ട് പരിചയം പോലുമില്ലായിരുന്നു. ചിലരൊക്കെ ഓര്‍മ്മയുണ്ടെന്നു വരുത്തിതീര്‍ക്കുവാന്‍ ഏറെ പ്രയാസപ്പെട്ടിരുന്നു. സരസമായ അവതരണത്തിലൂടെയും തമാശകളിലൂടെയും ഹിസ്റ്ററി ക്ലാസ്സുകളെ സജീവമാക്കിയിരുന്ന രാജന്‍ സാറിന്റേയും സായിപ്പിനെപോലെ ഇംഗ്ലീഷ് പഠിപ്പിച്ചിരുന്ന നന്ദഗോപന്‍ സാറിന്റേയും പ്രസംഗങ്ങള്‍ ഒഴിച്ചുനിര്‍ത്തിയാല്‍, വാക്കുകള്‍ കൃത്രിമത്വങ്ങള്‍ നിറഞ്ഞതായിരുന്നു. എന്നത്തെയും പോലെ സണ്ണി തന്നെയായിരുന്നു ഗായകന്‍. പറയാനുള്ളത് ഒരേ വാക്കുകള്‍... പ്രടിപ്പിക്കാനുള്ളത് ഒരേ വികാരങ്ങള്‍. ഗതകാലതരളസ്മരണകള്‍. അവതരിപ്പിക്കാനുള്ള ശേഷിയുടെ ഏറ്റക്കുറച്ചിലുകള്‍ മാത്രം. ആത്മാവിനോട് സംസാരിച്ചത് മറ്റു ചിലരാണ്.

വരാന്തകളും ക്ലാസ്സ് റൂമും ലൈബ്രറിയും ആല്‍ത്തറയും മരച്ചുവടുകളും സ്റ്റേജും ബസ് സ്‌റ്റോപ്പും അങ്ങനെ ചിലരെല്ലാം. മടങ്ങുമ്പോള്‍ മനസ്സുനിറയെ ഒരേയൊരു ചോദ്യമായിരുന്നു. എന്തിനാണ് ഇത്ര ആവേശം കൊണ്ടത്. ചിലപ്പോഴെല്ലാം ഓര്‍മ്മകള്‍ തന്നെയാണ് നല്ലത്. യാഥാര്‍ത്ഥ്യവുമായി കൂട്ടിയിണക്കുമ്പോള്‍ അവയുടെ സ്വാഭാവികതയും നൈര്‍മല്യവും നഷ്ടപ്പെടുമായിരിക്കാം. പക്ഷെ ആ യാത്ര സ്വപ്നങ്ങള്‍ നെയ്തുനടന്നിരുന്ന ഒരു കാലഘട്ടത്തെ ഉണര്‍ത്തിയെന്നത് സത്യം. ആരോടും പങ്കുവെക്കുവാനാവാത്ത മധുരമുള്ള ഒരു നോവുപോലെ.      അതുകൊണ്ടുതന്നെ എല്‍പി സ്‌കൂളിലെ അമ്പതാം വാര്‍ഷികത്തിന്റെ വാര്‍ത്ത പത്രത്തില്‍ കണ്ടപ്പോള്‍, എന്നത്തേയും പോലെ, ഭൂതകാലത്തെ സ്‌നേഹിക്കുന്ന ആരോ ഉള്ളിലിരുന്ന് നിര്‍ബന്ധിക്കുകയായിരുന്നു.

ടൗണ്‍ വരെ ഒരു സുഹൃത്തിന്റെ ബൈക്കില്‍. ബസ്സിലിരിക്കുമ്പോള്‍ കണ്ടതിലേറെയും വഴിയോരകാഴ്ചകളായിരുന്നില്ല. കുറുമ്പിലാവിലെ പഴയ എല്‍ പി സ്‌കൂളിലെ ക്ലാസ്സ് റൂമുകളും വരാന്തയും മൈതാനവും പരിസരങ്ങളുമായിരുന്നു. പക്ഷെ യാത്രയുടെ എല്ലാ രസവും ഇല്ലാതാക്കിയത് പഴ്‌സ് തപ്പിയപ്പോഴാണ്. ഉള്ളുകള്ളികളൊന്നില്‍ ഒളിപ്പിച്ചുവെച്ചിരുന്ന ചില്ലറകള്‍പോലും അവള്‍ എടുത്തിരിക്കുന്നു. എടുക്കുമ്പോള്‍ ഒരു വാക്കു പറയാമായിരുന്നില്ലേ എന്നവളോട് ചോദിക്കാനുള്ള ശബ്ദമില്ലെന്നതാണ് സത്യം. തലേദിവസം മോന് ബിസ്‌കിറ്റ് വാങ്ങാന്‍ മറന്നതിന്റെ പ്രതികാരം. അത് ഒരു നിമിത്തം മാത്രമായിരുന്നു. ചെറിയ ചെറിയ അസംതൃപ്തികള്‍ പുകയുന്ന ഒരു അഗ്നിപര്‍വ്വതമാണവള്‍. സ്പ്നം കണ്ട ജീവിത്തില്‍ എത്താന്‍ കഴിയാതെ പോയതിന്റെ അസഹിഷ്ണുതകള്‍.  ഇത്തരം സന്ദര്‍ഭങ്ങളിലൂടെയാണ്, ഒരു പ്രഷര്‍കുക്കറിനെപ്പോലെ, അവളുടെ സമ്മര്‍ദ്ദങ്ങള്‍ ക്രമീകരിക്കപ്പെടുന്നത്. കാലിയായ അലമാരകളുടെ താക്കോലുകള്‍ പോലെ എ.ടി.എം കാര്‍ഡുകള്‍. നിസ്സഹായതയോടെ കണ്ണുകളുയര്‍ത്തുമ്പോള്‍ ബസ്സിലെ ചെറുപ്പക്കാരന്‍ അടുത്തേയ്ക്ക വരുകയായിരുന്നു. എന്താണ് പറയേണ്ടതെന്ന് കുഴങ്ങുന്നതിനിടയില്‍ അവന്‍ തന്നെ ചോദിച്ചു.

"എന്താ സാര്‍ ഒരു മൂഡ് ഓഫ് പോലെ..?"

സാര്‍ എന്ന വിളി. പാന്റും ഷര്‍ട്ടും ഷൂസുമെല്ലാം കണ്ട് തെറ്റിദ്ധരിച്ചിരിക്കുന്നു. കുട നന്നാക്കാനുണ്ടോ, അമ്മി കൊത്താനുണ്ടോ, എന്നു വിളിച്ചുപറഞ്ഞ്ു നടക്കുന്ന നാടോടികളെപ്പോലെ, ഭാരമേറിയ ഡിക്ഷണറികളും എന്‍സൈക്ലോപീഡിയകളും പേറി ഹൗസിഗ് കോളനികള്‍ തോറും അലയഞ്ഞുതിരിയുന്ന ഒരു മോഡിഫൈഡ് നാടോടിയാണ് ഞാനെന്ന് മനസ്സിലാക്കാന്‍ മാത്രം ചിന്താശേഷിയുള്ളവനല്ല ഇവന്‍. ഒരു പക്ഷെ അവനെന്നെ ഉയര്‍ത്തി വെക്കുകയായിരിക്കും. എങ്കിലല്ലേ വീഴ്ചയുടെ ആഘാതം കൂടുകയുള്ളൂ. ചമ്മല്‍ മറയ്ക്കാന്‍ പറഞ്ഞു.

"ഏയ്... ഒന്നുമില്ല."

"ഏയ്... അത് വെറുതെ.. എന്തോ ഉണ്ട്."

എന്റെ മൗനത്തില്‍ നിന്ന് അവന്‍ പലതും മനസ്സിലാക്കിയിട്ടുണ്ടായിരിക്കണം.

"എന്റെ ഊഹം ശരിയാണെങ്കില്‍ സാറിന് ഇപ്പോള്‍ എന്നോട് മാത്രമേ ആ സങ്കടം പങ്കുവെക്കാന്‍ കഴിയൂ..."

"എങ്ങിനെ മനസ്സിലായി.."

എന്റെ കണ്ണുകളായിരിക്കും ചോദിച്ചത്.

"അനുഭവമല്ലേ സാറെ, ഏറ്റവും ബെസ്റ്റ് മാഷ്... സത്യം പറയ്.. എന്താ പറ്റ്യേ.. മറന്നതാണോ.."

സത്യമതല്ലെങ്കിലും തലയാട്ടി.

"എവിടേയ്ക്കാ...?"

"കുറുമ്പിലാവ് "

ബാഗിലും പഴ്‌സിലും തപ്പിതിരയുന്നതിനിടയില്‍ താഴെ വീണ എടിഎം കാര്‍ഡുകളും വിസിറ്റിംഗ് കാര്‍ഡുമെല്ലാം പെറുക്കിയെടുത്ത് തിരിച്ചുതരുമ്പോള്‍ അവന്‍ ചോദിച്ചു.

"അപ്പോ സാറ് ഒരു സമ്പന്നന്‍ തന്നെയാണല്ലേ..?"

ഞാന്‍ ചിരിച്ചു. മനസ്സുകൊണ്ടു പറഞ്ഞു. വേണമെങ്കില്‍ ദാരിദ്ര്യത്തിന്റെ പരിഷ്‌കരിച്ച പതിപ്പ് എന്നും പറയാം.

"ഇത് പൊളിച്ചൂട്ടോ സാറെ..."

എന്റെ വിലകുറഞ്ഞ ചൈനീസ് മോഡല്‍ മൊബൈല്‍ ഫോണ്‍ കണ്ടിട്ടാണ്.

"അപ്പോ എവിടേയ്ക്കാണ് യാത്ര...?"

"പഠിച്ചിട്ടുള്ള സ്‌കൂളിന്റെ അമ്പതാം വാര്‍ഷികമാണ്."

"കീശേല് ബസ്സു കൂലിയുണ്ടോന്ന് മാത്രം നോക്കീല്ല അല്ലേ. ?"

ഞങ്ങള്‍ ഒരുമിച്ച് ചിരിച്ചു.

മനസ്സില്‍ നന്മയുള്ളവനാണ്. വേണമെങ്കില്‍ ടിക്കറ്റിന്റെ കാശ് ചോദിച്ച് നാണം കെടുത്താമായിരുന്നു. ബസ്സില്‍നിന്നും ഇറക്കിവിടാമായിരുന്നു. തിരക്കു കൂടിയപ്പോള്‍ അവന്‍ എഴുന്നേറ്റുപോയി. അല്ലെങ്കിലും അവന് ബോറടിച്ചു കാണും. അവള്‍ ഇടക്കിടെ പറയാറുള്ളതുപോലെ. ചോദിച്ചതിന് മാത്രം മറുപടി പറയുന്ന ഒരാളോട് ആരാണ് കൂടുതല്‍ സംസാരിക്കുവാന്‍ ഇഷ്ടപ്പെടുക.

ഈ വഴി വന്നിട്ട് കുറേ വര്‍ഷങ്ങളായിരിക്കുന്നു. മൂന്നാം ക്ലാസ്സ് മുതല്‍ ഏഴാം ക്ലാസ്സ് വരെ പഠിച്ച സ്‌കൂള്‍ മാത്രമല്ല, നാലു വര്‍ഷങ്ങള്‍ക്കു മുമ്പ് വിറ്റുപോകുന്നതുവരെ, മാമന്റെ വീടും കുറുമ്പിലാവിലുണ്ടായിരുന്നു. ഇറങ്ങാനുള്ള സ്റ്റോപ്പ് എത്താറായപ്പോള്‍ അവന്‍ തിരിച്ചുവന്ന് അടുത്തിരുന്ന് ശബ്ദം താഴ്ത്തി ഒന്നു കൂടി പറഞ്ഞു.

"എട്ടരയ്ക്കാണ് ടൗണിലേക്കുള്ള ലാസ്റ്റ് ട്രിപ്പ്. അപ്പോ ഇവിടെ വന്നു നിന്നാ, സാറിനെ ഞാന്‍ തിരിച്ച് ടൗണിലെത്തിക്കാം. ഫ്രീയായിട്ട്. വെറുതെ വേണ്ടെങ്കില്‍ വേണ്ട.. കടായിട്ട് കൂട്ടിക്കോ.... വേണമെങ്കില്‍ ഓര്‍മ്മയ്ക്കായിട്ട് ഒരു സെല്‍ഫിയുമെടുത്തു വെക്കാം. എന്തേ..."

അവന്റെ ഫോട്ടോ പിടുത്തം യാത്രക്കാരില്‍ ചിലരില്‍ ചിരി പരത്തുന്നുണ്ടായിരുന്നു. നെറ്റിയിലേയ്ക്ക പാറിവീണ മുടിയിഴകള്‍ മുകളിലോട്ട് ഊതിപറപ്പിച്ച് കണ്ണിറുക്കി കാണിച്ച് പുഞ്ചിരിക്കുന്ന അവന്റെ മുഖത്തിന് നല്ല ചന്തമുണ്ടായിരുന്നു.

പുതിയ തണല്‍ മരങ്ങള്‍ക്കിടയില്‍ പഴയ ആല്‍മരം ഇപ്പോഴും തലയുയര്‍ത്തി നില്‍ക്കുന്നു. മാറ്റങ്ങളുടെ പുതിയ പൊതിഞ്ഞുകെട്ടലുകളില്‍നിന്ന് ഓര്‍മ്മകളിലെ ബിംബങ്ങളെ വേര്‍തിരിച്ചെടുക്കുവാന്‍ നന്നേ പ്രയാസപ്പെട്ടു. ചടങ്ങുകള്‍ തുടങ്ങാറാകുന്നതേയുള്ളൂ. പലരും അവിടെയും ഇവിടെയുമായി കൂട്ടം കൂടി നിന്ന് പഴയകാലം അയവിറക്കുകയാണ്.

സ്‌കൂളിന്റെ അമ്പതാം വാര്‍ഷികമായതിനാല്‍ സ്വന്തം ക്ലാസ്സിലെ കൂട്ടുകാരെ കണ്ടെത്താന്‍ സാധ്യത കുറവാണ്. കൂടെ പഠിച്ചതാണോ... പരിചയക്കാരാണോ.. എന്നെല്ലാമുള്ള സംശയത്തോടെ പലരും നോക്കുന്നുണ്ട്. തിരിച്ചറിഞ്ഞാലുടന്‍ വിടരുവാന്‍ കുറുകി നില്‍ക്കുന്ന കണ്ണുകള്‍. ചിരിക്കുവാന്‍ കാത്തുനില്‍ക്കുന്ന ചുണ്ടുകള്‍. പഴയ കൂട്ടുകാരില്‍ ആരാണ് ഞാനെന്ന് പലരുടേയും കണ്ണുകള്‍ ചോദിക്കുന്നുണ്ട്. ഒന്നു ചിരിച്ചാല്‍ മതി ചോദ്യങ്ങളുടെ മഹാപ്രവാഹമായിരിക്കും. പക്ഷെ മനസ്സ് വേണ്ടെന്നാണ് പറയുന്നത്.

ആദ്യം, പരിചയം പുതുക്കാനുള്ളത് മറ്റു ചിലരോടാണ്. ഓടിനടന്ന മൈതാനം, വരാന്തകളിലെ കൈവരികള്‍, തട്ടിക കൊണ്ടു മറച്ച ചെറിയ ക്ലാസ്സ് റൂമുകള്‍, മരബെഞ്ചുകള്‍, ചാരനിറമുളള ബോര്‍ഡുകള്‍, ചിന്നിയ മങ്ങിയ ചില്ലുകളുള്ള ജാലകങ്ങള്‍, പ്രാവുകള്‍ കുറുകുന്ന ഓടുമേഞ്ഞ മേല്‍ക്കൂരകള്‍, ഉച്ചക്കഞ്ഞിയ്ക്കായി വരി നില്‍ക്കാറുള്ള വെപ്പുപുര, തൊട്ടടുത്തു തന്നെയുള്ള പുളിമരം... അങ്ങനെ ചിലര്‍. അവര്‍ക്ക് മാത്രമേ എന്നെ ഓര്‍മ്മ കാണൂ.

"സത്യാ...."

ആരോ തിരിച്ചറിഞ്ഞിരിക്കുന്നു. പക്ഷെ ആറടിയ ഉയരമുള്ള ചോദ്യത്തിന്റെ സ്രോതസ്സിനെ തിരിച്ചറിയുവാന്‍ കഴിയുന്നില്ല.

"സത്യനല്ലേ..."

"അതെ.."

"ലിജിനാണ്ടാ... ഇത് സുകേഷ്... ഒര്‍മ്മയില്ലേ... ഇത് സലിം. നീയിപ്പോ എന്താ പരിപാടി..?"

അടുത്ത പതിനഞ്ച് നിമിഷങ്ങളില്‍ ഇതള്‍ വിരിഞ്ഞത്  നാലുപേരുടെ കഴിഞ്ഞുപോയ ഇരുപത് വര്‍ഷങ്ങളായിരുന്നു. ലിജിന്‍ ഡോക്ടറാണ്. സുകേഷിന് മാര്‍ക്കറ്റില്‍ പച്ചക്കറി ബിസ്സിനസ്സ്, സലിം ബില്‍ഡറാണ്. അവരുടെ മുന്നില്‍ ഞാന്‍..  എവിടെയും എത്താന്‍ കഴിയാതെ, കാണുന്നവരെയൊക്കെ കെണിയിലാക്കാന്‍ ശ്രമിക്കുന്ന വെറുമൊരു ഡയറക്റ്റ് സെല്ലിംഗ് എക്‌സിക്യുട്ടീവ്... സംസാരിക്കാന്‍ അറിയാത്തവന് ചെയ്യാന്‍ പറ്റാത്ത ജോലി തന്നെ. പക്ഷെ പ്രീഡിഗ്രി മാത്രം യോഗ്യതയുള്ള ഒരുവന്‍ ജോലി തേടി തുടങ്ങിയപ്പോള്‍ മുതല്‍ കിട്ടാന്‍ എളുപ്പമുള്ള ഒരേയൊരു ജോലിയും അത് തന്നെയായിരുന്നു. നാലക്ഷരം പഠിപ്പിച്ചിട്ട് വൈറ്റ് കോളര്‍ ജോലി കിട്ടിയില്ലെങ്കില്‍ വീട്ടുകാരും നാട്ടുകാരും എന്ത് പറയും. ഗുണനിലവാരമില്ലാത്ത ഉത്പന്നങ്ങള്‍ക്കുവേണ്ടി തലച്ചോറും നാവും കാലുകളും വാടകയ്ക്ക് കൊടുത്തുതളര്‍ന്നപ്പോള്‍ പുതിയ അവസരങ്ങള്‍ തേടി. കമ്പനികളും ഉത്പന്നങ്ങളും മാറികൊണ്ടേയിരുന്നു. പക്ഷെ അന്നും ഇന്നും, ചെയ്യുന്ന ജോലി ഒന്നുതന്നെ. അപകര്‍ഷതാബോധം എവിടേയ്‌ക്കോ പിടിച്ചുവലിക്കാന്‍ തുടങ്ങിയപ്പോള്‍, ഇപ്പോള്‍ തിരിച്ചുവരാമെന്ന് പറഞ്ഞ് ഉള്‍വലിഞ്ഞു. പരിചയം പുതുക്കാനുള്ളത് മറ്റു ചിലരോടായിരുന്നുവല്ലോ. വര്‍ത്തമാനങ്ങളുടെയും പൊട്ടിച്ചിരികളുടേയും കൂട്ടപ്പൊരിച്ചിലിനിടയില്‍നിന്നും നടന്നകലുമ്പോള്‍ ആരോ ചോദിക്കുന്നത് കേട്ടു.

"ടാ.. നാലുവെരലനെ പറ്റി വല്ല വിവരോം ഉണ്ടോടാ.. "

ഓര്‍മ്മ വന്നെങ്കിലും, ഒന്നു നിന്നെങ്കിലും, ഒന്നും പറയാതെ മുന്നോട്ടുതന്നെ നടന്നു. സ്റ്റേജില്‍ ഒരുക്കങ്ങള്‍ നടന്നുകൊണ്ടിരിക്കുന്നതേയുള്ളൂ. ചവിട്ടുപടികള്‍ കയറുമ്പോള്‍ കാലുകളില്‍ ചുറ്റിപിണയുന്ന അദൃശ്യമായ വേരുകള്‍. വരാന്തയിലൂടെ നടക്കുമ്പോള്‍ തൊണ്ടയില്‍ എന്തോ വന്നു നിറയുന്നു. ക്ലാസ്സ് റൂമുകളുടെ പാതിയടഞ്ഞ വലിയ വാതിലുകള്‍ക്കു പുറകില്‍ നാണിച്ചുനില്‍ക്കുന്ന ബാല്യം. ജനാലയുടെ ഇരുമ്പുകമ്പികളില്‍ ഓര്‍മ്മകളുടെ തണുപ്പ്. തലമുടിയിഴകള്‍ക്കുള്ളില്‍ പൊട്ടിത്തെറിക്കുന്ന വേലിപടക്കങ്ങള്‍. പിന്നില്‍ പൊട്ടിച്ചിരിയുടെ പരിഹാസ പടക്കങ്ങള്‍. ഉള്ളംകയ്യില്‍ ലാങ്കിലാങ്കിയുടെ മണം. ഒരിയ്ക്കല്‍ കൂടി ഇരുന്നപ്പോള്‍ മൂന്നാം ക്ലാസ്സിലെ പഴയ ബെഞ്ച് വീണ്ടും കരഞ്ഞുവോ.

"സൂര്യന്‍ എവിടെ ഉദിക്കുന്നു."

ക്ലാസ്സ് ടീച്ചറായ റോസ്സി ടീച്ചറല്ല, വെല്ല്യടീച്ചറെന്നു വിളിക്കുന്ന ഹെഡ് മിസ്ട്രസ്സാണ്. ഇരട്ടപ്പേര് ഉണ്ടക്കണ്ണി. ആദ്യം കൈപൊക്കുന്നത് പതിവുപോലെ ലിജിന്‍ തന്നെ. റോസ്സി ടീച്ചറുടെ  (ഇരട്ടപ്പേര് വെള്ളക്കൂറ) ഒരേയൊരു മകന്‍. സ്വന്തം അമ്മ തന്നെ പഠിപ്പിക്കുക. ഭാഗ്യവാന്‍. ടീച്ചര്‍ ഏത് ചോദ്യം ചോദിച്ചാലും ആദ്യം അവന്‍ എഴുന്നേറ്റു നില്‍ക്കും. ഉത്തരം പറയും. ടീച്ചര്‍ വെരി ഗുഡ് പറയും. ഞങ്ങളോട് കണ്ടു പഠിക്കാനും. ലിജിന്‍ അഭിമാനത്തോടെ ഇരിക്കും. അതില്‍ എനിയ്ക്ക് അത്ഭുതമൊന്നും തോന്നാറില്ല. പതിവ് തെറ്റുമ്പോള്‍ മാത്രമല്ലേ അതിന്റെ ആവശ്യമുള്ളൂ. ഇത്തവണയും നെഞ്ചുവിരിച്ച് അറ്റന്‍ഷനില്‍നിന്നുകൊണ്ട് ലിജിന്‍ ഉത്തരം പറഞ്ഞു.

"കിയക്ക്."

വെല്ല്യ ടീച്ചറുടെ വകയും വെരി ഗുഡ്. ചൂരല്‍കാറ്റിന്റെ വേഗത്തില്‍ അടുത്ത ചോദ്യം.

"ആകെ... എത്ര ദിക്കുകളുണ്ടെന്നു പറയാമോ.  "

"കിയക്ക്.. പതിഞ്ഞാറ്.. തെക്ക്..."

"നെക്‌സ്റ്റ്..."

എല്ലാവരും അത്ഭുതപ്പെടുന്നു. റോസ്സി ടീച്ചറും. ലിജിന്റെ ഉത്തരവും തെറ്റിയിരിക്കുന്നു. നെക്‌സ്റ്റ്... അത് ഒരു ഭയപ്പെടുത്തുന്ന ഒരു മുഴക്കമാണ്. നീട്ടിപിടിച്ചിട്ടുള്ള വിണ്ടുകീറിയ ചൂരലിന്റെ അറ്റം ചിരിക്കും. ഇത്തവണ നീയാണോ എന്റെ ഇരയെന്ന് നിശ്ശബ്ദമായി ചോദിക്കും. തൊട്ടടുത്ത കുട്ടി എഴുന്നേറ്റുനില്‍ക്കുന്നു. ഉത്തരം പറയാന്‍ തുടങ്ങുന്നു.

"കെയക്ക്... പരിഞ്ഞാര്... "

"നെക്സ്റ്റ്"

വീണ്ടും ഭയപ്പെടുത്തുന്ന മുഴക്കം.

"പടിഞ്ഞാറ്... തെക്ക്... കിഴ...."

"നെക്സ്റ്റ്.."

"നെക്സ്റ്റ്.."

"നെക്സ്റ്റ്"

ഓരോ നെക്‌സ്റ്റിലും തടിച്ച ഫ്രെയിമുള്ള കണ്ണടചില്ലുകള്‍ക്കുള്ളില്‍നിന്ന് വല്ല്യ ടീച്ചറുടെ ഉണ്ടകണ്ണുകള്‍ പുറത്തേയ്ക്കു തള്ളി തള്ളി വരുന്നു. ഓരോരുത്തരായി എഴുന്നേറ്റുനില്‍ക്കുന്നു. ഒരേ ഉത്തരം. എല്ലാവരും പല രീതിയില്‍ മാറ്റി മാറ്റി പറയുന്നു. പറഞ്ഞുതീരുമ്പോഴേയ്ക്കും മുഴങ്ങുന്ന നെക്‌സ്റ്റ് വിളികളില്‍ തട്ടി പാതിയുത്തരങ്ങള്‍ ചിതറി. പകുതിയോളം പേര്‍ നില്‍ക്കുയാണ്. എഴുന്നുനില്‍ക്കുന്ന തെറ്റുത്തരങ്ങള്‍. മൂന്ന് നെക്സ്റ്റുകള്‍ കൂടി പറഞ്ഞിരുന്നുവെങ്കില്‍ ഞാനും ഒരു തെറ്റ്. തെറ്റുത്തരങ്ങളുടെ ആവര്‍ത്തനങ്ങള്‍ നിലയ്ക്കുകയാണ്. കുട്ടികളെല്ലാവരും പേടിച്ചുപോയിരിക്കുന്നു. വെല്ല്യ ടീച്ചറുടെ സഹതാപവും പരിഹാസവും നിറഞ്ഞ നോട്ടം.

"ആര്‍ക്കെങ്കിലും..... അറിയാമോ ഈ ചോദ്യത്തിന്റെ ഉത്തരം."

തൊട്ടപ്പുറത്ത് ഇരിക്കുന്ന കുട്ടി എഴുന്നേറ്റുനില്‍ക്കുന്നു. കൈയ്യുയര്‍ത്തുന്നു. നിവര്‍ത്തി പിടിച്ച നാലുവിരലുകളുമായി. എല്ലാ കണ്ണുകളും ആ കൈയ്യിന്റെ ഉടമയുടെ മുഖത്തേയ്ക്ക് പാറിയെത്തുമ്പോഴേയ്ക്കും വെല്ല്യ ടീച്ചറുടെ ശബ്ദം.

"വെരി ഗുഡ്... എന്താ കുട്ടിയുടെ പേര്..?"

"ശ്രീജിത്ത്."

"വെരി ഗുഡ്... സിറ്റ് ഡൗണ്‍."

റോസ്സി ടീച്ചര്‍ ഒരു ചിരിയടക്കി പിടിച്ചിട്ടുണ്ട്. ഭയപ്പെടുത്തുന്ന നിശ്ശബ്ദതകൊണ്ട് ക്ലാസ്സിനെ മുഴുവന്‍ അളന്നെടുക്കുകയായിരുന്നു വെല്ല്യടീച്ചര്‍.

"ആദ്യം വേണ്ടത് ചോദ്യം ശ്രദ്ധിക്കുവാനുള്ള കഴിവാണ്... ഓര്‍ത്തു നോക്കൂ.. എന്തായിരുന്നു എന്റെ ആദ്യത്തെ ചോദ്യം..."

വല്ല്യ ടീച്ചര്‍ ഒരു അത്ഭുതമായി നിറഞ്ഞുനില്‍ക്കുന്നു. ദിക്കുകള്‍ തന്നെയല്ലേ ചോദിച്ചത്. എല്ലാവരും ചോദ്യം ഓര്‍ത്തെടുക്കാന്‍ ശ്രമിച്ചു. ചിലര്‍ പിറുപിറുത്തു. കണ്ണടചില്ലുകള്‍ക്കിടയിലൂടെ ഉണ്ടകണ്ണുകള്‍ വിടര്‍ത്തി മുഴങ്ങുന്ന ശബ്ദത്തില്‍ വെല്ല്യ ടീച്ചര്‍ വ്യക്തമാക്കി.

"ഞാന്‍ ചോദിച്ചത്. എത്ര ദിക്കുകളുണ്ട് എന്നാണ്. ആ ചോദ്യത്തിനുള്ള ഉത്തരം നാല് എന്നാണ്. അത് മാത്രം ആരും പറഞ്ഞില്ല. എല്ലാവരും പറയാന്‍ ശ്രമിച്ചത് ദിക്കുകള്‍ ഏതൊക്കെയാണെന്നാണ്... ആദ്യം വേണ്ടത് ചോദ്യം ശ്രദ്ധിക്കുവാനുള്ള കഴിവാണ്... കേട്ടോ.. ഇന്നുമുതല്‍ എല്ലാവരും ടീച്ചര്‍ പറയുന്നത് ശ്രദ്ധയോടെ കേട്ടു പഠിക്കണം. കേട്ടോ...

ഞാന്‍ അവനെ ശ്രദ്ധിച്ചു. കൈവിരലുകള്‍ കൊണ്ടുത്തരം പറഞ്ഞ കുട്ടിയെ. പുതിയ അഡ്മിഷനാണ്. ആദ്യ ദിവസം തന്നെ താരമായി മാറിയിരിക്കുന്നു. മുഖത്ത് ഗമയാണോ അതോ ആശ്ചര്യമാണോ. ഉത്തരം പറഞ്ഞ ഗമയിലാവണം. രണ്ടു കൈയ്യും കീശയിലിട്ട് നിവര്‍ന്നാണ് ഇരിക്കുന്നത്. വെല്ല്യ ടീച്ചര്‍ പോയതിനുശേഷം റോസ്സി ടീച്ചര്‍ ക്ലാസ്സ് ആരംഭിച്ചു. ആദ്യത്തെ ചോദ്യം അവനോടു തന്നെയായിരുന്നു.

"കുട്ടിയ്ക്ക് ശരിക്കും ഉത്തരം അറിയാമായിരുന്നോ...?"

മൗനമായിരുന്നു മറുപടി. നൂറുശതമാനം സത്യസന്ധവും.

"പിന്നെ എന്തിനാണ് എഴുന്നേറ്റുനിന്നത്.. കൈയ്യുയര്‍ത്തിയത്...?"

ടീച്ചറുടെ ചോദ്യവും അവന്റെ മൗനവും എല്ലാവരേയും അത്ഭുതപ്പെടുത്തി. അവന്‍ വിക്കി വിക്കി പറഞ്ഞു.

"അത്.. ഞാന്‍... ആരും വടക്ക്ന്ന് പറയണ കേട്ടില്ല്യ.. അപ്പോ ഞാന്‍ വിജാരിച്ചു. വടക്ക് തൊട്ട് പറയാന്ന്... പറഞ്ഞുതുടങ്ങുമ്പളേയ്ക്കും വെല്ല്യ ടീച്ചറ് വെരി ഗുഡ് പറഞ്ഞു.. പിന്നെ ഇരുന്നോളാന്‍ പറഞ്ഞു."

ഒന്നും മനസ്സിലായില്ല. ആര്‍ക്കും. സംശയം മാറാതെ കുട്ടികള്‍ പരസ്പരം നോക്കുന്നു. ആരുടേയും കണ്ണുകളിലേയ്ക്കു നോക്കാതെ അവന്‍ താഴേയ്ക്കു നോക്കിയിരിക്കുന്നു. മുഖത്തേയ്ക്കു നോക്കുമ്പോഴെല്ലാം അങ്ങോട്ടുമിങ്ങോട്ടും കണ്ണുകള്‍ വെട്ടിക്കുന്നു. റോസ്സി ടീച്ചര്‍ ചിരിക്കുന്നു.

"ശരി...കുട്ടി ഇരുന്നോളൂ... ഇന്ന് നമുക്ക്  പെരുക്കപട്ടിക പഠിയ്ക്കാം. എല്ലാവരും ബോര്‍ഡില്‍നിന്നും പകര്‍ത്തിയെഴുതണം.

ടീച്ചറുടെ തടിച്ച വിരലുകള്‍ക്കിടയില്‍ ഇറുകിയിരിക്കുന്ന ചോക്കില്‍നിന്നും, ബോര്‍ഡില്‍ ഭംഗിയുളള വെളുത്ത അക്കങ്ങള്‍ പരക്കാന്‍ തുടങ്ങിയപ്പോള്‍ സ്ലേറ്റും പെന്‍സിലും പുറത്തെടുത്തു. എഴുതി തുടങ്ങുമ്പോഴാണ് ശ്രദ്ധിച്ചത്. ഇടതുവശത്തിരിക്കുന്ന പുതിയ കുട്ടി. ശ്രീജിത്ത്. വെല്ല്യടീച്ചറുടെ വെരി ഗുഡ് വാങ്ങിയവന്‍, പെന്‍സില്‍ പിടിച്ചിരിക്കുന്നത് വളരെ വിചിത്രമായ രീതിയിലാണ്. ചൂണ്ടുവിരലിനും മോതിരവിരലിനും മുകളിലൂടെ നടുവിരല്‍കൊണ്ടു ചേര്‍ത്തു പിടിച്ചിരിക്കുന്ന പെന്‍സില്‍. ഉള്ളിലേയ്ക്ക് മടക്കി വെച്ചിരിക്കുന്ന തള്ളവിരല്‍.

"എല്ലാവരും പകര്‍ത്തി കഴിഞ്ഞില്ലേ."

അവന്റെ പെന്‍സില്‍പിടുത്തവും എഴുത്തും നോക്കിയിരുന്ന് പകര്‍ത്തിയെഴുതാന്‍ മറന്നുപോയി. വേഗം എഴുതിയെടുക്കുമ്പോഴും അവന്റെ പെന്‍സില്‍ പിടുത്തവും എഴുതിയ അക്കങ്ങളുടെ ചന്തവുമായിരുന്നു മനസ്സില്‍. ഇന്റര്‍വെല്‍ സമയത്ത്, പുതിയ കുട്ടിയുടെ കൈവിരലിന്റെ പ്രത്യേകത കണ്ടെത്താനുള്ള ശ്രമമായിരുന്നു. വരാന്തയുടെ ഓരത്തായി താഴെ മൈതാനത്തേയ്ക്കു നോക്കിനില്‍ക്കുന്ന ശ്രീജിത്ത്. നേരത്തെ കണ്ടതുപോല കൈകള്‍ കീശയ്കുള്ളില്‍ തന്നെ. അവന്റെ അടുത്തേയ്ക്ക ഓടി പോകുന്ന ലിജിന്‍.  പുറംതിരിഞ്ഞു നില്‍ക്കുന്ന ശ്രീജിത്തിന്റെ വലതുകൈ പിടിച്ചുവലിച്ചു കീശയില്‍നിന്നും പുറത്തെടുത്ത് പുറകിലോട്ടു വളച്ചു പിടിക്കുന്ന ലിജിന്‍. എന്താണ് സംഭവിച്ചതെന്നറിയാതെ, അനങ്ങാന്‍ പറ്റാതെ, തല പുറകിലേയ്ക്ക തിരിച്ചുപിടിച്ച് പകച്ചുനോക്കി നില്‍ക്കുന്ന അവന്റെ മുഖത്തെ ഭാവം സഹതാപമർഹിക്കുന്നതായിരുന്നു.

"ടാ.. നോക്ക്യേടാ... ഇവന്റെ കൈയ്യില് നാല് വെരലേ ഇള്ളൂ."

ശരിയാണ് അവന്റെ വലതുകൈയ്യിന്റെ തള്ളവിരലിന്റെ ഭാഗത്ത് ഉള്ളിലേയ്ക്കു മടങ്ങിയിരിക്കുന്ന ഒരു ചെറിയ മാംസ കഷ്ണം മാത്രം. ഒറ്റ നോട്ടത്തില്‍ തള്ളവിരല്‍ മടക്കിപിടിച്ചിരിക്കുകയാണെന്നേ തോന്നൂ. അമ്മ ടീച്ചറില്‍നിന്നും ലഭിച്ച അറിവിനെ പിന്‍തുടര്‍ന്ന ലിജിന്റെ കണ്ടെത്തല്‍. ഒരു സത്യം കണ്ടെത്തിയതിന്റെ, അതിനേക്കാളുപരി, അല്‍പ്പം മുമ്പ് എല്ലാവരേയും ഞെട്ടിച്ച ഒരു ശരിയുത്തരത്തിന്റെ പിന്നിലുള്ള രഹസ്യം വെളിപ്പെടുത്തിയതിന്റെ എല്ലാ സന്തോഷവുമുണ്ടായിരുന്നു ലിജിന്റെ ശബ്ദത്തില്‍. കൈ വിടുവിച്ച് ലിജിനെ തള്ളിയിട്ട്, വലതുകൈ പോക്കറ്റിലിട്ട്, ഇടുകൈകൊണ്ട് കണ്ണുകള്‍ തുടച്ച് ക്ലാസ്സിനുള്ളിലേയ്ക്ക നടന്നുപോകുന്ന ശ്രീജിത്തിനെ എങ്ങിനെ മറക്കും. ഭൂതത്തില്‍നിന്നും വര്‍ത്തമാനത്തിലേയ്ക്ക് ഒരു അനൗണ്‍സ്‌മെന്റിന്റെ ദൂരം മാത്രം.

"...പരിപാടികള്‍ ആരംഭിക്കാറായി. എല്ലാവരും വേദിയിലേയ്ക്ക കടന്നിരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു...."

എല്ലാം മാഞ്ഞുപോകുകയാണ്. ശ്രീജിത്തും ലിജിനും കുട്ടികളും എല്ലാം. പരിപാടികള്‍ തുടങ്ങാറായിരിക്കുന്നു. പുറത്തിറങ്ങി ഗോവണി വഴി താഴെയത്തി ഹാളിലേയ്ക്ക് നടക്കുമ്പോള്‍ ശ്രീജിത്തായിരുന്നു മനസ്സു നിറയെ... "നാലുവെരലനെ പറ്റി എന്തങ്കിലും വിവരമുണ്ടോ" എന്ന ചോദ്യമാണ് ഓര്‍മ്മകളെ നയിച്ചത്. വേദിയിലേയ്ക്ക് നടക്കുമ്പോള്‍ ഏഴാം ക്ലാസ്സുവരെ ഒരുമിച്ചു പഠിച്ച ശ്രീജിത്തിനെ തേടുകയായിരുന്നു.

വേദിയിലിരിക്കുന്നവരില്‍ വെല്ല്യ ടീച്ചറും മറ്റു ചില ടീച്ചര്‍മാരെയും മാത്രം തിരിച്ചറിഞ്ഞു. റോസ്സി ടീച്ചര്‍ മൂന്നുവര്‍ഷങ്ങള്‍ക്കു മുമ്പേ ജീവിതത്തില്‍ നിന്നും വിരമിച്ചിരുന്നതായി പത്രത്തില്‍ കണ്ടിരുന്നു. വെല്ല്യ ടീച്ചര്‍ക്ക് ഒരുപാട് വയസ്സായിരിക്കുന്നു. പുതുതലമുറയിലെ അപരിചിതനായ ഒരു അദ്ധ്യാപകന്‍ വളരെ സരസമായി സംസാരിക്കുന്നുണ്ട്.

തിരിച്ചുവരുമ്പോള്‍ ലിജിനും സംഘവും തങ്ങളുടെ കൂടുതല്‍ കൂട്ടുകാരെ കണ്ടെത്തിയിരുന്നു. കൂടി നില്‍ക്കുന്നവരില്‍ പലരും പഠിച്ചിരുന്ന വര്‍ഷവും ക്ലാസ്സ് ടീച്ചറുടെ പേരും ചോദിച്ചു. എന്റെ ഓര്‍മ്മകളില്‍ നിന്ന് അവര്‍ അവരുടെ ഓര്‍മ്മകളെ കണ്ടെത്തുവാനുള്ള ശ്രമം. ചിലരെയൊക്കെ തിരിച്ചറിഞ്ഞുവെന്നു വരുത്തി. ചിപ്പോഴൊക്കെ ഓര്‍മ്മകളുടെ തരംഗങ്ങള്‍ കൂട്ടിമുട്ടി. അപ്പോഴെല്ലാം ആശ്ചര്യത്തിന്റെയും സന്തോഷത്തിന്റേയും വിദ്യുത്‌സ്ഫുരണങ്ങള്‍ ജ്വലിച്ചു. ചോദിച്ചുനോക്കാം.

"ശ്രീജിത്ത് ...?"

ആര്‍ക്കും മനസ്സിലായില്ല. ഓര്‍മ്മ ചര്‍ച്ചകള്‍ നടക്കുന്നതിനിടയില്‍ കടന്നുവന്ന സുകേഷാണ് പറഞ്ഞത്

"നാലുവെരലനല്ലേ... അവന്‍ ഈ റൂട്ടിലെ ബസ്സില്ണ്ട്‌റാ... ഞാന്‍ ഡെയ്‌ലി കാണാറ്ണ്ട്.."

സുകേഷ് പറഞ്ഞതുവെച്ചു ചിന്തിച്ചാല്‍ ഇന്ന് പരിചയപ്പെട്ട ആ രക്ഷകന്‍ ശ്രീജിത്ത് തന്നെയാണ്. ഒരുപക്ഷെ എന്നേപ്പോലെ അവനും എന്നെ തിരിച്ചറിഞ്ഞു കാണില്ല. നെറ്റിയിലേയ്ക്ക പാറിവീണ മുടിയിഴകള്‍ മുകളിലോട്ട് ഊതിപറപ്പിച്ച് കണ്ണിറുക്കി കാണിച്ച് പുഞ്ചിരിക്കുന്ന ശ്രീജിത്തിന്റെ മുഖമായിരുന്നു മനസ്സില്‍. ബസ്സിനുള്ള സമയമാകുന്നതേയുള്ളൂ. എങ്കിലും നടക്കാം.

"ടൗണിലേയ്ക്കാണോ... ലിജിന്റെ കാറ്ണ്ട്ഡാ... ടൗണില്‍ ചെന്ന്  മ്മക്കൊന്ന് കൂടീട്ട് പിരിയാടാ.."

"വേണ്ട... പോയിട്ട് അത്യാവശ്യണ്ട്. പോട്ടെ."

മാനേജരുടെ വിളി ഭയന്ന് ഫോണ്‍ സ്വിച്ച് ഓഫ് ചെയ്തിരിക്കുകയാണ്. പതിന്നാല് മിസ്സ്ഡ് കോളുകള്‍. ഫേസ് ബുക്ക് നോട്ടിഫിക്കേഷനുകളില്‍ മൂന്ന് ഫ്രണ്ടഷിപ്പ് റിക്വസ്റ്റുകളും. ഒരാള്‍ ഫെയ്ക്കാണെന്ന് ഉറപ്പാണ്.  പ്രൊഫൈല്‍ നെയിം പിച്ചക്കാരന്‍. പ്രൊഫൈല്‍ ഫോട്ടോയും ഒരു പിച്ചക്കാരന്റേതുതന്നെ. മറ്റുള്ളവരെയും പരിചയമില്ല. എങ്കിലും ഏക്‌സ്‌പെറ്റ് ചെയ്തു. എപ്പോള്‍ വേണമെങ്കിലും അണ്‍ഫ്രണ്ട് ചെയ്യാനുള്ള സൗകര്യവുമുണ്ടല്ലോ.

ബസ്സ് വന്നു നില്‍ക്കുമ്പോള്‍ ധൈര്യപൂര്‍വ്വമാണ് കയറിയത്. ശ്രീജിത്ത് നല്‍കിയ ധൈര്യം. അത്യാവശ്യം നല്ല തിരക്കുണ്ട്. പൊത്തിപിടിച്ച് കയറുമ്പോള്‍ കണ്ണുകള്‍ അവനെ പരതി. ഏറെ നേരം കഴിഞ്ഞിട്ടും കാണാതായപ്പോള്‍ ആധിയായി. ഇനി അവനു പകരം മറ്റാരെങ്കിലുമാണെങ്കില്‍ നാണം കെട്ടതുതന്നെ. ടൗണിലെത്തായപ്പോഴേയ്ക്കും തിരക്കു കുറഞ്ഞിരുന്നു. ഒന്ന് വ്യക്തമായി. ബസ്സില്‍ അവനില്ല. പകരം മറ്റൊരാളാണ്. എന്തു ചെയ്യുമെന്നറിയതെ വിയര്‍ക്കുമ്പോള്‍ അയാള്‍ അടുത്തു വന്നു. പ്രതിരോധത്തേക്കാള്‍ നല്ലത് ആക്രമണമാണ്.

"ശ്രീജിത്ത്...?"

"നാല് വെരലനല്ലേ.. പറഞ്ഞിരുന്നു.  തന്റെ ഫോട്ടോ മെസ്സേജ് ചെയ്തിരുന്നു..അതാ കാശ് ചോദിക്കാണ്ടിര്ന്നത്."

സ്റ്റോപ്പെത്തി. അയാളോട് നന്ദി പറഞ്ഞ് ബസ്സിറങ്ങി നടക്കുമ്പോള്‍ മൊബൈല്‍ ചിനച്ചു. ഫേയ്‌സ് ബുക്ക് നോട്ടിഫിക്കേഷന്‍. "പിച്ചക്കാരന്റെ" മെസ്സേജ്.

Townil ethiyille Sare..

കഴിയാവുന്നത്ര വേഗത്തില്‍ മറുപടി ടൈപ്പ് ചെയ്തു.

 Sreejith bhai... enikku manassilayillada ninne... nee enthada parayathirunnathu..?

ഒറ്റകണ്ണടച്ച ഒരു സ്‌മൈലിയായിരുന്നു മറുപടി. വീണ്ടും ടൈപ്പ്  ചെയ്തു.

ninakkenne engineya manassilayathu..

ഏറെ നേരം കഴിഞ്ഞിട്ടും മറുപടി കാണാതായപ്പോള്‍ നടന്നു. ടൗണില്‍ നിന്നും ആദ്യം അപരിചിതനായ ഒരു പയ്യന്റെ ബൈക്കിലും പിന്നെ കാല്‍നടയായും, വീട്ടിലെത്തിയപ്പോള്‍ പതിവുപോലെ അവള്‍ മുഖം വീര്‍പ്പിച്ചിരിക്കുന്നു. ഒന്നും കഴിക്കാതെയുള്ള കാത്തിരിപ്പാണ്. രണ്ടുപേര്‍ക്കുള്ള ചോറും കറിയും മേശപ്പുറത്ത് .മൂടിവെച്ചിട്ടുണ്ട്.  മോന്‍ ഉറങ്ങിയിരിക്കുന്നു. നെറ്റിയില്‍ തലോടിയപ്പോള്‍ ചൂടുളളതുപോല.

"ഇവന് പനിയ്ക്കുന്നുണ്ടോടി.."

"മോന്റെ കാര്യം മാത്രം നോക്ക്യാ മതീലോ. ഇന്ന് അച്ഛന്‍ വന്നിട്ട്ണ്ടായിരുന്നു. കഴ്ത്തില് കെടന്ന മാല എവിടേന്ന് ചോദിച്ചു.. "

ഇരുന്നിടത്തുനിന്നും എഴുന്നേറ്റ് കരഞ്ഞു മൂക്കുപിഴിഞ്ഞ് നടക്കുന്നതിനിടയില്‍ അവള്‍ എപ്പോഴും ചോദിക്കാറുള്ള ആ ചോദ്യം തന്നെ ആവര്‍ത്തിച്ചു.

"നിങ്ങളെകൊണ്ട് എന്തെങ്കിലും ഉപകാരമുണ്ടോ.. ആര്‍ക്കെങ്കിലും..?"

പാന്റും ഷര്‍ട്ടും മാറ്റി ലുങ്കിയുടെ സ്വതന്ത്ര്യത്തിലേക്ക് മടങ്ങി. മൊബൈല്‍ സ്‌ക്രീനിലെ നോട്ടിഫിക്കേഷനുകളിലൂടെ കണ്ണോടിക്കുമ്പോള്‍ ശ്രീജിത്തിന്റെ മറുപടി സന്ദേശം.

ID Cardilum ATM Cardilum details kandu. pinne oru oohavum... ninne orkkan mattoru karanam koodiyundu... enne peru paranju vilikkaarulla apoorvam chilare ullu.. Sirji.

അവളെ നോക്കി. ജാലകത്തിനപ്പുറം മാനത്ത് തിങ്കള്‍ ചിരിക്കുന്നു.

"എന്ത് പറഞ്ഞാലും ഇരുന്ന് ഇളിച്ചോളും. വന്ന് ചോറുണ്ട് കെടക്കാൻ നോക്ക്."

അവളുടെ പിണക്കം അയഞ്ഞിരിക്കുന്നു. ഓഫ് ചെയ്യുമ്പോള്‍ ടിവി സ്‌ക്രീനില്‍ മാസ്റ്റര്‍ കാര്‍ഡിന്റെ പരസ്യമായിരുന്നു.

There are somethings money can't buy. For everything else.. use Master Card.

ചെറുമരാജവംശം.

ജനാധിപത്യം പുലരുന്നതിന് തൊട്ടുമുമ്പുള്ള ആ രാത്രിയില്‍ രാജാവ്, കൊട്ടാരം സേവകരില്‍ ഒരാളായ ചെറുമനെ വിളിച്ചുവരുത്തി. "ചെറുമാ...അറിഞ്...