Translate

ഒരു ഒട്ടക കഥ.

ഒട്ടകകുഞ്ഞ് അമ്മയോട് ചോദിച്ചു.

"അമ്മേ എന്തിനാണ് നമ്മുടെ മാത്രം മുതുകിൽ ഇങ്ങനെയൊരു മുഴ ?"

അമ്മ പറഞ്ഞു.

"മരുഭൂമിയിലൂടെ ഒത്തിരി ദൂരം സഞ്ചരിക്കേണ്ടവരല്ലേ നമ്മൾ. ശരീരത്തിന് ആവശ്യം വരുമ്പോൾ ഉപയോഗിക്കാവുന്ന വിധത്തിൽ കൂടുതൽ ജലാംശവും പോഷകങ്ങളും സൂക്ഷിച്ചുവെക്കുന്നതിനും ശരീരത്തിലെ ചൂട് ക്രമീകരിക്കുന്നതിനും ദൈവം നമ്മൾക്ക് തന്ന വരമാണ് ഈ മുഴ."

ഒട്ടകകുഞ്ഞ് പിന്നെയും ചോദിച്ചു.

"അങ്ങനെയെങ്കിൽ... എന്തിനാണ് നമുക്ക് മാത്രം ഇത്രയും നീളമുള്ള കാലുകളും ഉരുണ്ട കാലടികളും."

അമ്മ പറഞ്ഞുകൊടുത്തു.

"മണലാരണ്യത്തിലൂടെ എളുപ്പത്തിൽ നടക്കുവാൻ ദൈവം തന്നതല്ലേ നമുക്ക് മാത്രം ഇത്രയും നീളമുള്ള കാലുകളും ഈ ഉരുണ്ട കാലടികളും.

ഒട്ടകക്കുഞ്ഞ് പിന്നെയും ചോദിച്ചു

"അപ്പോൾ... എന്തിനാണ് നമുക്ക് മാത്രം ഇത്രയും നീളമുള്ള കൺപീലികൾ ? ഇത് എപ്പോഴും കണ്ണിലേക്ക് പറന്നുവന്നു ശല്യപ്പെടുത്തുന്നു. "

അമ്മ വിശദീകരിച്ചു.

"മരുഭൂമിയിൽ എപ്പോഴും കാറ്റ് വീശികൊണ്ടേയിരിക്കും. മണൽകാറ്റിൽ കണ്ണിൽ പൊടി കയറാതിരിക്കുവാൻ ദൈവം പ്രത്യേകം തന്നതാണ് നമുക്ക് മാത്രം  നീളമുള്ള ഈ കൺപീലികൾ."

കുഞ്ഞിന്റെ അടുത്ത ചോദ്യത്തിനു മാത്രം ആ അമ്മയ്ക്ക് മറുപടി ഉണ്ടായിരുന്നില്ല.

"ശരിയായിരിക്കാം. അമ്മ പറയുന്നതെല്ലാം. പക്ഷെ... നമുക്കെന്തിനാണിതെല്ലാം...?  ഈ കാഴ്ചബംഗ്ലാവിനുള്ളിൽ ? "

.............................................................................
ഗുണപാഠം

കാഴ്ചബംഗ്ലാവിനുള്ളിൽ എത്തപ്പെട്ടത് അവരുടെ തെറ്റല്ല എന്നത് ശരിതന്നെ. എങ്കിലും. ഒട്ടകകുഞ്ഞ് അതിന്റെ അമ്മയോട് ചോദിച്ച ആ ചോദ്യം ഓരോരുത്തരും സ്വയം ചോദിക്കേണ്ടതുണ്ട്. എല്ലാവരും നൈസർഗ്ഗികമായ കഴിവുകളാൽ വ്യത്യാസപ്പെട്ടിരിക്കുന്നു. സ്വന്തം കഴിവുകൾ തിരിച്ചറിയുകയും അതിനനുസൃതമായി ജീവിക്കുവാനും കഴിയുക എന്നതാണ് ഏറ്റവും വലിയ സന്തോഷവും സംതൃപ്തിയും. ദൈവം നമുക്ക് തന്നിട്ടുള്ള സ്വതസിദ്ധമായ കഴിവുകൾക്ക് അനുയോജ്യമായ ഇടങ്ങളിലാണോ നാം ജീവിക്കുന്നതെന്ന് നാം തിരിച്ചറിയേണ്ടതുണ്ട്. ഒന്നുകിൽ നാം കഴിവുകൾക്കനുസൃതമായ സാഹചര്യങ്ങളിലേക്ക് മാറുവാൻ ശ്രമിക്കണം. അല്ലെങ്കിൽ സാഹചര്യങ്ങൾ ആവശ്യപ്പെടുന്ന കഴിവുകൾ നാം വളർത്തിയെടുക്കണം. അല്ലാത്ത പക്ഷം നമ്മൾ കൂട്ടിലടക്കപ്പെടും.
...........................................................................

(ഇ-ഇടങ്ങളിൽ വായിക്കുവാനിടയായ പ്രചോദനാത്മകമായ ഒരു ആംഗലേയകഥയുടെ മലയാള ആവിഷ്‌കാരം.)

ചെറുമരാജവംശം.

ജനാധിപത്യം പുലരുന്നതിന് തൊട്ടുമുമ്പുള്ള ആ രാത്രിയില്‍ രാജാവ്, കൊട്ടാരം സേവകരില്‍ ഒരാളായ ചെറുമനെ വിളിച്ചുവരുത്തി. "ചെറുമാ...അറിഞ്...