ചുമരിന്നടിയിലെ വിള്ളലിലൂടെ അവനാണ് ആദ്യം ആ അപകടം തിരിച്ചറിഞ്ഞത്. കൃഷിക്കാരനും ഭാര്യയും പുതുതായി വാങ്ങികൊണ്ടുവന്ന ഒരു പെട്ടി തുറക്കുകയാണ്. അതില്‍ നിന്നും പുറത്തെടുക്കുന്നത് ഒരു എലിക്കെണിയാണെന്ന് തിരിച്ചറിഞ്ഞപ്പോള്‍ അവന്‍ പേടിച്ചു വിറച്ചു. അവന്‍ പരിഭ്രാന്തനായി വീടിനു ചുറ്റും പറമ്പിലും ഓടിനടന്നു. ഓടി പോകുന്നതിനിടയില്‍ എല്ലാവര്‍ക്കും അപായ സൂചന നല്‍കി എലി വിളിച്ചു പറഞ്ഞു കൊണ്ടിരുന്നു.
"ചങ്ങാതിമാരെ... അവരിതാ എനിക്കായി കെണിയൊരുക്കി വെക്കുന്നു. അവരിതാ എനിക്കായി കെണിയൊരുക്കി വെക്കുന്നു."
കോഴി ചോദിച്ചു.
"എന്നോടെന്തിനാണ് പറയുന്നത്. എലിക്കെണിയുടെ കാര്യം പറയേണ്ടത് എലികളോടല്ലേ. ?"
അവന്‍ താറാവിനും മുന്നറിയിപ്പ് നല്‍കി.
"അറിഞ്ഞോ... വീട്ടുടമസ്ഥനും ഭാര്യയും എനിക്കായി കെണിയൊരുക്കുകയാണ്."
'എനിക്കെന്താ' എന്ന ഭാവത്തില്‍ കഴുത്തുവെട്ടിച്ച് താറാവ് കുണുങ്ങി കുണുങ്ങി നടന്നുനീങ്ങി.
അവന്‍ പന്നിയോടും പറഞ്ഞു.
"ചങ്ങാതി, അവരിതാ എനിക്കായി കെണിയൊരുക്കി വെക്കുകയാണ്."
"അത് നിന്നെ പിടിക്കാനല്ലേ..? നീയല്ലേ ഈ വീട്ടിലെ ശല്യക്കാരന്‍...അതിന് ഞാനെന്തു വേണം ?"
അവന്‍ ആ വീട്ടിലെ പശുവിനോടും പറഞ്ഞു.
"ഏയ്.. ചങ്ങാതി അവരിതാ എനിക്കായി ഈ വീടിനുള്ളില്‍ കെണിയൊരുക്കി വെക്കുകയാണ്. എന്തെങ്കിലും ചെയ്‌തേ പറ്റൂ."
"അവനവന്‍ ചെയ്യുന്നതിന്റെ ഫലങ്ങള്‍ അവനവന്‍ തന്നെ അനുഭവിക്കണം. അവരറിയാതെ അവരുടെ ധാന്യങ്ങളും മറ്റും കട്ടുതിന്നുമ്പോള്‍ ഓര്‍ക്കണമായിരുന്നു. സൂക്ഷിക്കേണ്ടത് നീയാണ്. "
വളര്‍ത്തുനായ പറഞ്ഞു.
"അതെ ഞങ്ങള്‍ക്കൊന്നും പേടിക്കാനില്ല. വീട്ടിന്നകത്തല്ലേ കെണി വെച്ചിരിക്കുന്നത്. മാത്രവുമല്ല, യജമാനന്‍ ചെയ്യുന്നതില്‍ ഒരു തെറ്റും ഞാന്‍ കാണുന്നില്ല."
ആരും എലിയുടെ വാക്കുകള്‍ ചെവി കൊണ്ടില്ല. മൃഗങ്ങളും മനുഷ്യരെപ്പോലെ തന്നെ. വര്‍ഗ്ഗബോധമില്ലാത്തവര്‍. കരിയിലകള്‍ക്കിടയിലൂടെ വേലിപൊത്തില്‍നിന്നും ഒരു പാമ്പിന്റെ തല ഉയരുന്നതു കണ്ടപ്പാേള്‍ എലി വീണ്ടും വീടിനുള്ളിലേയ്ക്ക തന്നെ ഓടിപ്പോയി. എവിടെയോ ഒളിച്ചുവെച്ചിരിക്കുന്ന കെണിയെ ഭയന്ന് എലി വീടിന്റ മച്ചിനു മുകളിലേയ്ക്ക ഓടിക്കയറി ഒളിച്ചിരുന്നു. രാത്രി ഇരുണ്ടപ്പോള്‍, വീട്ടിനുള്ളിലെ വിളക്കണഞ്ഞപ്പോള്‍, വീശന്നു തുടങ്ങിയപ്പോള്‍ അവന്‍ ശബ്ദമുണ്ടാക്കാതെ മെല്ലെ താഴോട്ടിറങ്ങി ധാന്യപ്പുര ലക്ഷ്യമാക്കി ഓടി.
ഇരുട്ടില്‍ വായ തുറന്നുവെച്ച് കെണി ഇരയെ കാത്തിരുന്നു. അതിന്റെ വായ കൂട്ടിയടക്കുന്ന ശബ്ദം ആ രാത്രിയുടെ പ്രശാന്തതയെ ഞെട്ടിച്ചു. പ്രതീക്ഷിച്ചിരുന്നുവെങ്കിലും നായയും കോഴിയും പന്നിയും താറാവും പശുവും ഞെട്ടി. കൃഷിക്കാരന്‍ ഉറക്കത്തില്‍ നിന്നും ഉണര്‍ന്നു. എലിയുടെ കഥ കഴിഞ്ഞിരിക്കുന്നു. കെണി തന്റെ ആദ്യ ഇരയെ കീഴടക്കിയെന്നു തിരിച്ചറിഞ്ഞ, അയാള്‍ കണ്ണു തുറന്ന് ഭാര്യയുടെ മുഖത്തേയ്ക്കു നോക്കി. അവരുടെ കണ്ണുകള്‍ സന്തോഷം പങ്കുവെച്ചു. ശല്യക്കാരനായ ആ എലിയെ നാളെ കുഴിച്ചുമൂടാം. ആ രാത്രി അവര്‍ സംതൃപ്തിയോടെ ഉറങ്ങി.
നേരം പുലരുന്നതേ ഉണ്ടായിരുന്നുള്ളൂ. ഉറക്കച്ചടവോടെ അടുക്കളയിലേയ്ക്കു നടക്കുമ്പോള്‍ അയാളുടെ ഭാര്യയുടെ കാലില്‍ കടിച്ചത് ഒരു പാമ്പായിരുന്നു. കെണിയില്‍ വാല്‍ പെട്ടുപോയ ഒരു വിഷപാമ്പ്. നിലവിളി കേട്ട് ഓടിയെത്തിയ കൃഷിക്കാരന്‍ ഭാര്യയെ ഉടനെ ആശുപത്രിയെത്തിച്ചു. കുറച്ചു ദിവസത്തെ ചികിത്സയ്ക്കുശേഷമാണ് ആശുപത്രിയില്‍നിന്നും വിട്ടയച്ചത്. വീട്ടിലെത്തി രണ്ടു ദിവസം കഴിഞ്ഞപ്പോള്‍ ആ സ്ത്രീയ്ക്ക് വീണ്ടും പനിക്കാന്‍ തുടങ്ങി.
ചിക്കന്‍ സൂപ്പിന് പനി കുറയ്ക്കുവാന്‍ കഴിയുമെന്ന് അയല്‍ക്കാര്‍ പറഞ്ഞു കൊടുത്തതനുസരിച്ച്, കൃഷിക്കാരന്‍ തന്റെ വളര്‍ത്തു കോഴിയെ കൊന്ന് സൂപ്പു വെച്ച് ഭാര്യയ്ക്ക് കൊടുത്തു. പനി കുറഞ്ഞുവെങ്കിലും പൂര്‍ണ്ണമായും വിട്ടുമാറിയില്ല. ഓരോ ദിവസം കഴിയും തോറും അവരുടെ ആരോഗ്യസ്ഥിതി മോശമായികൊണ്ടിരുന്നു. അസുഖബാധിതയായ ഭാര്യയെ കാണുവാനും ആശ്വസിപ്പിക്കാനും ബന്ധുക്കളും കൂട്ടുകാരും വന്നുതുടങ്ങി. ദൂരെനിന്നും വന്നവരില്‍ ചിലര്‍ വീട്ടില്‍ തന്നെ തങ്ങുകയും ചെയ്തു. അയാളുടെ വീട്ടുചിലവുകള്‍ വര്‍ദ്ധിച്ചു. അതിഥികള്‍ക്കു ഭക്ഷണമൊരുക്കാന്‍ നിവൃത്തിയില്ലാതെ അയാള്‍ ആദ്യം താറാവുകളേയും പിന്നീട് പന്നിയെയും കൊന്നു. കുറച്ചു നാളത്തേയ്ക്ക് പന്നിയിറച്ചി ധാരാളമായിരുന്നു.
സ്ത്രീയുടെ പനി കൂടി കൂടി വരികയും ആരോഗ്യസ്ഥിതി അപകടകരമാം വിധം ദുര്‍ബലമാകുകയും ചെയ്തു. കൃഷിയില്‍ ശ്രദ്ധിക്കുവാനും ഭാര്യയെ പരിചരിക്കുവാനും സമയം തികയാതെ അയാള്‍ കഷ്ടപ്പെട്ടു. ചികിത്സാ ചിലവുകള്‍ക്കു പണം കണ്ടെത്താന്‍ മാര്‍ഗ്ഗമില്ലാതെ ഒടുവില്‍ മനസ്സില്ലാ മനസ്സോടെ അയാള്‍ പശുവിനെ ഇറച്ചിവെട്ടുകാര്‍ക്ക് വിറ്റു.
ചികിത്സകളൊന്നും ഫലിക്കാതെ അകാലത്തില്‍ മരണം വരിക്കുവാനായിരുന്നു അയാളുടെ ഭാര്യയുടെ വിധി. അനുശോചനമറിയിക്കുവാന്‍ എത്തിയവര്‍ക്കു നേരെ കുരച്ച വളര്‍ത്തു നായയെ അയാള്‍ ചങ്ങലക്കിട്ടു. ഭാര്യയുടെ മരണാനന്തര ചടങ്ങുകള്‍ക്കു ശേഷം ഒറ്റപ്പെട്ടുപോയ അയാള്‍ വീടും കൃഷിസ്ഥലവും മറ്റൊരാള്‍ക്ക് വിറ്റ് ദൂരെയുള്ള ബന്ധുവീട്ടിലേയ്ക്കു താമസം മാറ്റി.
ചങ്ങലക്കിട്ടിരുന്നതിനാല്‍ നായയ്ക്ക് ആ വീടുവിട്ടു മറ്റെവിടേയ്ക്കും പോകാന്‍ കഴിഞ്ഞില്ല. കുറച്ചുദിവസങ്ങള്‍ക്കു ശേഷം താമസത്തിനെത്തിയ പുതിയ വീട്ടുടമസ്ഥനും ഭാര്യക്കും മക്കള്‍ക്കും നായ്ക്കളെ ഒട്ടും ഇഷ്ടമല്ലായിരുന്നു. അവര്‍ അതിനെ തല്ലിയും കല്ലെറിഞ്ഞും ഓടിച്ചുവിട്ടു. കിട്ടിയ ജീവനും കൊണ്ടു അവന്‍ മുടന്തിയോടി. അലഞ്ഞുതിരിഞ്ഞു നടക്കുന്നതിനിടയില്‍ മറ്റൊരു പറമ്പില്‍ മരച്ചീനി കടിച്ചുപറിക്കുന്ന എലിയെ കണ്ടുമുട്ടി. അവന്‍ ഉത്കണ്ഠയോടെ നായയോട് ചോദിച്ചു.
"ചങ്ങാതി... എന്തൊക്കെയുണ്ട് വിശേഷങ്ങള്‍... ? അവര്‍ വെച്ചിരുന്ന കെണിയില്‍ നമ്മുടെ ചങ്ങാതിമാര്‍ ആരെങ്കിലും അകപെട്ടുവോ...?"
നായ മോങ്ങികരഞ്ഞുകൊണ്ടു പറഞ്ഞു.
"അകപെട്ടു ചങ്ങാതി... നീയൊഴികെ. എല്ലാവരും."
......................................................
വാല്‍ കഷ്ണം.
ഒരു ഇംഗ്ലീഷ് നാടോടി കഥയുടെ മലയാള ആവിഷ്‌കാരം. വികസനത്തിന്റെ കെണിയൊരുക്കി ചിലര്‍, മലകള്‍ ഇടിച്ചുനിരത്തുമ്പോള്‍, കാടുകള്‍ വെട്ടിത്തെളിക്കുമ്പോള്‍, പുഴകള്‍ വറ്റിവരളുമ്പോള്‍, പാടങ്ങള്‍ നാടുനീങ്ങുമ്പോള്‍, പച്ചപ്പുകള്‍ മായുമ്പോള്‍, മണ്ണിനെ സ്‌നേഹിക്കുന്ന മനുഷ്യര്‍ കരഞ്ഞു പറയും. കഥയിലെ എലിയെപോലെ... 'നോക്കൂ, അവരിതാ കെണിയൊരുക്കുന്നു' വെന്ന്. പക്ഷെ ആരും ചെവി കൊടുക്കാറില്ല. കാരണം. എലിയെ പിടിക്കാന്‍ കെണി വെക്കുന്നതിന്, നമ്മള്‍ കോഴികളും താറാവുകളും പന്നികളും പശുക്കളും നായ്ക്കളുമെല്ലാം എന്തിന് ഭയപ്പെടണം. അല്ലേ...?
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റിന്റെ അഭിപ്രായങ്ങള്‍ (Atom)
ചെറുമരാജവംശം.
ജനാധിപത്യം പുലരുന്നതിന് തൊട്ടുമുമ്പുള്ള ആ രാത്രിയില്‍ രാജാവ്, കൊട്ടാരം സേവകരില്‍ ഒരാളായ ചെറുമനെ വിളിച്ചുവരുത്തി. "ചെറുമാ...അറിഞ്...
-
അവള് ഓടിപ്പോയി പ്ലാസ്റ്റിക് കൊണ്ടുള്ള ചെറിയ പിഗ്ഗി ബാങ്കില്‍ (കാശിന് കുടുക്ക) സൂക്ഷിച്ചുവെച്ചിരുന്ന നാണയത്തുട്ടുകള്‍ പുറത്തെടുത്ത് ശ്രദ...
-
എസ്കേപിസം. അങ്ങനെയും പറയാം. മറ്റൊരു സംതൃപ്തികൂടി അതിലൂടെ ലഭിക്കും. മമ്മിയെ ഒന്നു പേടിപ്പിക്കുകയും ചെയ്യാം. വിവാദത്തില്‍ പെട്ടിരിക്കു...
-
പിന്തുടര്‍ന്ന മരണത്തിന്, വെടിയുണ്ടകളുടെ വേഗവും കാതടപ്പിക്കുന്ന ശബ്ദവുമായിരുന്നു. നിര്‍ത്താതെയാണ് ഓടിയത്. ഇരുട്ടിലൂടെ, തേളുകളും വിഷപാമ്പു...
-
കറുത്ത വാവായിരുന്നു. സമയം അര്‍ദ്ധരാത്രിയോടടുക്കുന്നു. തോളില്‍ സഞ്ചിയും തൂക്കി യക്ഷിക്കാവിനടുത്തുകൂടി ഒറ്റക്കു നടന്നുപോകുയായിരുന്ന ജുബാധാര...
-
കുട്ടിക്കാലത്ത് അച്ചനും അമ്മയും സ്കൂളില്‍പോകാന്‍ പറഞ്ഞില്ല. കുട്ടികളുടെ എണ്ണം കുറഞ്ഞപ്പോള്‍, സ്വന്തം ജോലി സംരക്ഷിക്കുവാന്‍, സ്കൂളിലെ അദ...
-
കേരള ടൈംസ് പത്രത്തില്‍ ജോയിന്‍ ചെയ്യുന്നതിന്റെ തലേദിവസം രാത്രി, സെന്‍ട്രല്‍ ഹോട്ടലിലെ റൂഫ് ടോപ്പില്‍, ഉറ്റചങ്ങാതിമാര്ക്കായി തട്ടിക്കൂട...
-
"...... അതുകൊണ്ടാണ് ഞാന്‍ പറയുന്നത്, ജീവിതം ആസ്വദിക്കുവാനും ആഘോഷിക്കുവാനുമുള്ളതാണ്. ഒരിയ്ക്കലും നിങ്ങള്‍ ഘടികാരങ്ങളുടെ അടിമകളാ...
-
പൂര്‍വ്വ വിദ്യാര്‍ത്ഥി സംഗമങ്ങള്‍ ഏറെ കണ്ടുകഴിഞ്ഞിരിക്കുന്നു. ആദ്യത്തേത് കോളേജ് കാലത്തെ കൂട്ടുകാരോടൊപ്പമായിരുന്നു. പ്രീഡിഗ്രി കഴിഞ്ഞ് ഇരുപ...
-
ജനാധിപത്യം പുലരുന്നതിന് തൊട്ടുമുമ്പുള്ള ആ രാത്രിയില്‍ രാജാവ്, കൊട്ടാരം സേവകരില്‍ ഒരാളായ ചെറുമനെ വിളിച്ചുവരുത്തി. "ചെറുമാ...അറിഞ്...
നല്ല കഥ ..നമ്മുടെ കഥ .. മനുഷ്യന് മനസ്സിലാക്കാന്‍ വേണ്ടി എഴുതിയ കഥ...
മറുപടിഇല്ലാതാക്കൂമനസ്സില് പതിയും വിധത്തില്‍ത്തന്നെ വളരെ ഹൃദ്യമായി ആവിഷ്കരിച്ചിരിക്കുന്നു..
ആസ്വാദനത്തിനും കുറിപ്പിനും വളരെ നന്ദി മുഹമ്മദ് ഭായ്.
ഇല്ലാതാക്കൂമലകള് ഇടിച്ചു നിരത്തുന്നതിലും പ്രകൃതി നശിപ്പിക്കുന്നതിലും മാത്രമല്ല ഈ കഥ നല്‍കുന്ന ഗുണപാഠം. ഓരോരുത്തരെയായി നശിപ്പിക്കുന്ന ഫാസിസത്തിന്‍റെ സിംബല്‍ കൂടിയാണ് ആ കെണി.
മറുപടിഇല്ലാതാക്കൂശരിയാണ് വേട്ടത്താന്‍ ജി.... നേരിട്ടല്ലെങ്കിലും എല്ലാവരും അതിന്റെ ദോഷഫലങ്ങള്‍ അനുഭവിച്ചുകൊണ്ടിരിക്കുകയാണ്.
ഇല്ലാതാക്കൂഞാന് എലിയല്ലാത്തതിനാല്‍ ഈ കെണി എന്നെ ബാധിക്കുകയില്ലല്ലോ
മറുപടിഇല്ലാതാക്കൂഅജിത്തേട്ടാ... ശരി സമ്മതിച്ചിരിക്കുന്നു. പക്ഷെ എലിയല്ലെങ്കില്‍ പിന്നെ... ആരാണ്... കോഴിയാണോ... ഹി..ഹി..
ഇല്ലാതാക്കൂചിലതെല്ലാം അങ്ങനെയാണ്.. എല്ലാം പ്രതീക്ഷ പോലെ നടന്നാലും വിധി മറ്റൊന്ന് തീരുമാനിച്ചിട്ടുണ്ടാകും.
മറുപടിഇല്ലാതാക്കൂഅതെ ഷഹീദ് ഭായ്. കര്‍മ്മങ്ങളുടെ ഫലങ്ങള്‍... അപ്രവചനീയം തന്നെ.
ഇല്ലാതാക്കൂവളരെ ലളിതമായി പറഞ്ഞിരിക്കുന്ന വലിയ ഒരു ഗുണപാഠകഥ.
മറുപടിഇല്ലാതാക്കൂവളരെ നന്ദി സുധി ഭായ്.. വിവാഹജീവിതം അടിപൊളിയല്ലേ...
ഇല്ലാതാക്കൂആദ്യം അവർ സോഷ്യലിസ്റ്റുകളെ തേടി വന്നു ..... എന്നു തുടങ്ങുന്ന മാർട്ടിൻ നീമുള്ളറുടെ കവിത ഓർക്കുന്നു. ഉൾക്കാമ്പുള്ള ഒരു കഥയെ കരുത്ത് ഒട്ടും ചോർന്നുപോവാതെ മൊഴിമാറ്റിയിരിക്കുന്നു...
മറുപടിഇല്ലാതാക്കൂമാഷെ, കുറേ നാളായി കാണാറില്ലല്ലോ.. തിരക്കിലായിരുന്നോ.? പോസ്‌ററിട്ട് പോസ്‌ററിട്ട് ഞാന്‍ മാഷിനെ വെറുപ്പിച്ചോ എന്നൊരു പേടിയുണ്ടായിരുന്നു കേട്ടോ. വായനയ്ക്കും വാക്കുകള്‍ക്കും നന്ദി മാഷെ.
ഇല്ലാതാക്കൂനമ്മളെയൊന്നും ഒരിക്കലും ബാധിക്കില്ല
മറുപടിഇല്ലാതാക്കൂഎന്ന് ഉറച്ച് വിശ്വസിക്കുന്ന ചില വസ്തുതകൾ ,
പിന്നീട് ഇൻഡയറക്റ്റായി നമ്മൾക്ക് തന്നെ പാരയാകുന്ന
പല അധിനിവേശ വികസനങ്ങളും എങ്ങിനെയൊക്കെയായി
പരിണമിക്കുക എന്ന് വ്യക്തമാക്കി തരുന്ന ഒരു നാടോടിക്കഥയുടെ
സത്ത് ഒട്ടും നഷ്ട്ടപ്പെടാതെ വിവർത്തനം ചെയ്ത് ഏവരേയും ഹർഷ പുളകിതരാക്കിയതിന് - സുധീർഭായിക്ക് അഭിനന്ദനങ്ങൾ...!
അതാണ് മുരളി ചേട്ടാ.. പല വിഷയങ്ങളും നമ്മെ ബാധിക്കുന്നതല്ല എന്ന ഒരു തെറ്റായ ധാരണ പലര്‍ക്കുമുണ്ട്. വറ്റിപ്പോകുന്ന പുഴയെക്കുറിച്ച് ഒര്‍ക്കുന്നത് സ്വന്തം കിണറിലെ വെള്ളം വറ്റുമ്പോള്‍ മാത്രമായിരിക്കും. കഥകളിലൂടെ പറയുമ്പോഴാണല്ലോ ആശയങ്ങള്‍ കൂടുതല്‍ നന്നായി വിനിമയം ചെയ്യപ്പെടുക. മതങ്ങള്‍പോലും കഥകളിലൂടെയാണ് ഹൃദയങ്ങള്‍ കീഴടക്കിയത്.
ഇല്ലാതാക്കൂകഥയിൽ കെണി ഒരുക്കിയവർക്കും എട്ടിൻറെ പണി കിട്ടി. എന്നാൽ ഇന്നത്തെ നാട്ടുനടപ്പനുസരിച്ച് കെണി വയ്ക്കുന്നവർ സുഖമായി വാഴുകയല്ലേ. കെണിയിൽ അകപ്പെടുന്നത് പണിയെടുത്ത് ജീവിക്കുന്നവരും. വായിക്കാൻ താൽപ്പര്യം തോന്നിപ്പിക്കുന്ന എഴുത്ത്. ഇതുവരെ കേൾക്കാത്ത വേറിട്ട വായനയായി.
മറുപടിഇല്ലാതാക്കൂശരിയാണ് ടീച്ചര്‍... കെണി വെക്കുന്നവര്‍ രക്ഷപ്പെടാറാണ് പതിവ്... പക്ഷെ അത് താത്കാലികം മാത്രമാണ്. അവരുടെ അടുത്ത തലമുറയെങ്കിലും അതിന് വിലനല്‍കേണ്ടി വരും. വായനയ്ക്കും വാക്കുകള്‍ക്കും നന്ദി ടീച്ചറേ...
ഇല്ലാതാക്കൂഈ കെണി എല്ലാാവർക്കും ഒരു ഗുണപാഠമാണ്... നമ്മുടെ സ്വാതന്ത്ര്യത്തിന്മേലാണ് ഈ കെണി ഭീതി പരത്തുന്നത്...
മറുപടിഇല്ലാതാക്കൂഅതെ വിനുവേട്ടാ... എല്ലാ കെണികളും ഒരുക്കുന്നത് പ്രലോഭനങ്ങളിലാണ്.
ഇല്ലാതാക്കൂസുധീർ ഭായി.. ഈ നല്ല എലി കഥയ്ക്ക് എന്റെ ആശംസകൾ...
മറുപടിഇല്ലാതാക്കൂആസ്വാദനത്തിനും ആശംസകള്‍ക്കും നന്ദി. ഷഹീം ഭായ്.
ഇല്ലാതാക്കൂ"മനുഷ്യാ അഹങ്കരിക്കണ്ട....
മറുപടിഇല്ലാതാക്കൂനിനക്ക് ഒരു എലിക്കെണി മതി ജീവിതം തുലയ്ക്കാൻ.."
.
.
ഇങ്ങനെയൊരു മുന്നറിയിപ്പു കൂടി കാണുന്നുണ്ട്...
.
.
.
നന്നായി ആശംസകള്‍...
എലിയെ പിടിക്കാന്‍ ഇല്ലം ചുടണമോ അല്ലേ. .
ഇല്ലാതാക്കൂകുട്ടികള്ക്കും വലിയവര്‍ക്കും ഒരു പോലെ പറഞ്ഞു കൊടുക്കാന്‍ പറ്റിയ നല്ല ഗുണപാഠം ഉള്ള കഥ ..
മറുപടിഇല്ലാതാക്കൂ"പാഠങ്ങള്‍" എന്ന ലേബലില്‍ ഞാന്‍ ഇത്തരം കഥകളാണ് പങ്കുവെക്കാറുള്ളത്. വരവറിയിച്ചതില്‍ വളരെ നന്ദി... പ്രിയ ഫൈസല്‍ ഭായ്.
ഇല്ലാതാക്കൂ
മറുപടിഇല്ലാതാക്കൂനല്ല ഒരു ഗുണപാഠകഥ. നല്ല രസമായി ആദ്യം മുതൽ അവസാനം വരെ പറഞ്ഞിരിക്കുന്നു. ഇതു തന്നെയാണല്ലോ ഇന്ന് നടന്നു കൊണ്ടിരിക്കുന്നതും നമ്മെ ബാധിക്കുന്ന കാര്യമല്ലെങ്കിൽ പിന്നെ നാമെന്തിനു അതിൽ ആശങ്കപ്പെടണം. ഈ വിവർത്തനത്തിന് അഭിനന്ദനങ്ങൾ സുധീർ ഭായ് .
അഭിനന്ദനങ്ങള്‍ക്കു നന്ദി ഗീതാജി.
ഇല്ലാതാക്കൂകെണിയുടെ പണിപാളി...... ഒന്നു പറയണ്ടേ പോസ്റ്റ് ഇട്ട വിവരം........
മറുപടിഇല്ലാതാക്കൂഎന്തായാലും ഒരിക്കല്‍ അല്ലെങ്കില്‍ ഒരിക്കല്‍ കെണിയില്‍ അകപ്പെട്ടേ പറ്റൂ ..... അത് കാലത്തിന്‍റെ നിയമമാണ്......
ആശംസകൾ നേരുന്നു.......
കെണി ആര്‍ക്കായിരിക്കുമെന്ന് പറയായനാവില്ല വിനോദ് ഭായ്. ആശംസകള്‍ക്ക് ഹൃദയം നിറഞ്ഞ നന്ദി.
ഇല്ലാതാക്കൂആശയം വളരെ ഇഷ്ടമായി. അവതരണം നന്നാക്കാമായിരുന്നു എന്നൊരു തോന്നല്‍ മറച്ചു വയ്ക്കുന്നില്ല.ആശംസകള്‍.ഭായ്
മറുപടിഇല്ലാതാക്കൂശരിയാണ് കുറച്ചുകൂടി നന്നാക്കാമായിരുന്നു. ആത്മാര്‍ത്ഥമായ അഭിപ്രായത്തിന് വളരെ നന്ദി അന്നൂസ് ഭായ്.
ഇല്ലാതാക്കൂപണ്ട് 'സോവിയറ്റ് ലാൻഡ്' വായിച്ചത് പോലെ. പല കഥകളിലും കഥയേ ഇല്ല ഗുണപാഠംമാത്രം ആണ് പ്രകടമായി കാണുന്നത്. അത് പോലെ ഒരു കഥ. ഓരോരുത്തരെയും കൊല്ലുന്നതിന്റെ കാരണം ഒട്ടും വിശ്വാസയോഗ്യമായില്ല എന്നത് മറ്റൊരു കാര്യം. വാൽ ക്കഷണത്തിൽ വിശദീകരിചില്ലായിരുന്നുവെങ്കിൽ വായനക്കാരന് ഗുണപാഠം മനസ്സിലാകുകയും ഇല്ലായിരുന്നു. ഇതിൽ ആർക്ക് എന്ത് ചെയ്യാൻ സാധിക്കുമായിരുന്നു? ആരുടെ നിസംഗത കൊണ്ടാണ് എല്ലാവരും നശിച്ചത്? പശുവിനു, അല്ലെങ്കിൽ പന്നിക്ക് ആ കെണി നശിപ്പിക്കാൻ കഴിയുമായിരുന്നോ? അങ്ങിനെ നോക്കുമ്പോൾ വെറും ഒരു കഥയില്ലായ്മയുടെ കഥ.
മറുപടിഇല്ലാതാക്കൂഈ കഥയില്‍ പ്രവൃത്തികളേക്കാള്‍ കൂടുതല്‍ വ്യക്തികളുടെ മനോഭാവങ്ങള്‍ക്കാണ് പ്രാധാന്യം കൊടുക്കാന്‍ ശ്രമിച്ചിട്ടുള്ളത്. വായനയ്ക്കും വിമര്‍ശകുറിപ്പിനും നന്ദി ബിപിന്‍ സാര്‍.
ഇല്ലാതാക്കൂകഥാതന്തു കാലികം .മുകളിലെ ചിത്രം തന്നെ കഥ പറയുന്നു ...എത്ര ഭീകരവും ദാരുണവുമാണ് ഓരോ 'കെണി'കളും...!നന്നായി സുധീ ഈ നല്ല കഥ !ആശംസകള്‍ .....
മറുപടിഇല്ലാതാക്കൂകാര്യം പറഞ്ഞാല്‍ ആര്‍ക്കും മനസ്സിലാവാറില്ല. സന്ദേശങ്ങള്‍ നല്‍കാന്‍ കഥകളാണ് നല്ലത്. വായനയ്ക്കും വാക്കുകള്‍ക്കും വളരെ നന്ദി മാഷെ.
ഇല്ലാതാക്കൂഎവിടെയോ കേട്ട് മറന്നൊരു കഥ പോലെ....... ഒരു നാടോടിക്കഥ
മറുപടിഇല്ലാതാക്കൂകാല്പ്പാടുകള് "വാല്‍കഷ്ണം" വായിച്ചില്ലെന്നു തോന്നുന്നു. നാടോടികഥ തന്നെ. എനിക്ക് കിട്ടിയത് ഇംഗ്ലീഷിലാണ്. മലയാളത്തിലാക്കാന്‍ ശ്രമിച്ചുവെന്നു മാത്രം. വായനയ്ക്കും വാക്കുകള്‍ക്കും വളരെ നന്ദി.
ഇല്ലാതാക്കൂഹൃദ്യമായ ഒരു നാടോടിക്കഥ. മൊഴിമാറ്റം വളരെ നന്നായി.
മറുപടിഇല്ലാതാക്കൂപ്രോത്സാഹനത്തിന് വളരെ നന്ദി... വിജയകുമാർ ജി.
മറുപടിഇല്ലാതാക്കൂകാലികപ്രസക്തിയുള്ള കഥ.
മറുപടിഇല്ലാതാക്കൂഅവനവന്റെ കാര്യമല്ലെ ഇന്നെല്ലാവര്‍ക്കും മുഖ്യം......
ആശംസകള്‍
നന്ദി തങ്കപ്പൻ സാർ
ഇല്ലാതാക്കൂപ്രിയപ്പെട്ട സുധീര്‍ ദാസേ! നല്ല കഥ. വായിച്ചു തുടങ്ങിയപ്പോള്‍ കരുതി അത് കേരളത്തിലെ കോഴ വീരന്മാര്‍ക്കുള്ള കെണിയെ പറ്റി ആകുമെന്ന്. അതല്ല ഉദ്ദേശിച്ചിരുന്നതെങ്കിലും അവര്‍ക്കും കൂടി ഉള്ള ഒരു ഗുണപാഠം ഈ കഥയില്‍ അടങ്ങിയിരിക്കുന്നു. ഇനിയും നല്ല നല്ല നര്‍മം കലര്‍ന്ന ഇങ്ങനത്തെ നുറുങ്ങു കഥകള്‍ എഴുതി കൊണ്ടിരിക്കുക. ആശംസകള്‍!
മറുപടിഇല്ലാതാക്കൂഈ കോഴ പുരാണം കൂടി ഒന്ന് വായിച്ചു അഭിപ്രായം അറിയിക്കുക.
വായനക്കും ആസ്വാദനകുറിപ്പിനും വളരെ നന്ദി ശ്രീ. രാജൻ സി മാത്യു.
ഇല്ലാതാക്കൂ