Translate

തിരുവചനങ്ങളും നിര്‍വ്വചനങ്ങളും

വൈകീട്ട് പതിവുളള നടത്തത്തിന് കിഴക്കേകോട്ട വഴി ഇറങ്ങിയതാണ് ആന്റപ്പന്‍. ചിന്തയിലാണ്ട് കപ്പലണ്ടി കൊറിച്ചുള്ള നടത്തം. വികാരിയച്ചന്റെ ശബ്ദമാണ് ആന്‍പ്പനെ ചിന്തകളില്‍നിന്നും ഉണര്‍ത്തിയത്.

"എന്താ ആന്റപ്പാ... വല്യ ആലോചനയിലാണല്ലോ...?"

"ങെ.. ആ... അച്ചനായിരുന്നോ.. ഞാന്‍ ശ്രദ്ധിച്ചില്ല്യാട്ടാ... ഈശോമിശിഹായ്ക്ക സ്തുതിയായിരിക്കട്ടെ."

"എപ്പോഴുമെപ്പോഴും സ്തുതിയായിരിക്കട്ടെ... ഞാന്‍ ആന്റപ്പനെ കാണണംന്ന് വിചാരിച്ചിരിക്ക്യായിരുന്നു."

"എന്താ അച്ചോ വിശേഷം...?"

"വിശേഷൊക്കെ പിന്നെ പറയാം... ആദ്യം ഞാനൊരു കാര്യം ചോദിച്ചോട്ടെ... അല്ല ആന്റപ്പാ... ഉള്ളതില്‍ പാതി ഇല്ലാത്തവന് കൊടുക്കണംന്നല്ലേ ബൈബിളില്‍ പറഞ്ഞിരിക്കുന്നത്..?"

"അതെ അച്ചോ...?"

"ആണല്ലോ... എന്നിട്ടാണോ നീ നിന്റെ കയ്യിലിരിക്കുന്ന കപ്പലണ്ടി ഒറ്റയ്ക്ക് തിന്നുതീര്‍ക്കണത്...?"

ആന്റപ്പന്‍ ചമ്മി. സ്വര്‍ണ്ണപല്ല് കാട്ടി ഒരു ഇളിഞ്ഞ ചിരിയും.

"അയ്യോ... സോറിയച്ചോ.. ഞാന്‍ പെട്ടെന്ന്... അതോര്‍ത്തില്ല്യ.... സോറിയച്ചോ... അച്ചനിതങ്ങട് പിടിച്ചേ.. പകുതിയാക്കേണ്ട... മുഴുവനും പിടിച്ചോ... സോറി..."

"ഉം... മതി നിന്റെ സോറികരച്ചില്‍... എല്ലാ സോറികളും വരവ് വെച്ചിരിക്കുന്നു."

കപ്പലണ്ടിപൊതിവാങ്ങി അച്ചന്‍ കൊറിച്ചുകൊണ്ടുനടക്കുമ്പോള്‍ ആന്റപ്പന്‍ ഓര്‍മ്മിപ്പിച്ചു.

"അല്ല അച്ചോ.. എന്തോ പറയാനിണ്ട്ന്ന് പറഞ്ഞിട്ട്. ?"

"ങാ... അതാണ്... അത് പിന്നെ... ഈ പലിശയ്ക്ക് കാശ് കടം കൊടുക്കുന്നതൊക്കെ പാപമാണെന്ന് അറിയില്ലേ... ആന്റപ്പന്.. അങ്ങനെയുള്ളവരെ ചാട്ടവാറിനടിക്കണമെന്നാണ് ബൈബിളില്‍ പറഞ്ഞിരിക്കുന്നത്..."

മുഖത്ത് ഒരിയ്ക്കല്‍കൂടി ചമ്മല്‍ വിടര്‍ന്നുവെങ്കിലും ഇത്തവണ ആന്റപ്പന്‍ വിദഗ്ധമായി ചിരിച്ചു.

"അച്ചോ... ഈ ബൈബിള്ന്ന് പറഞ്ഞാ ഒരു സംഭവന്ന്യാല്ലേ.. അതിലെല്ലാണ്ട്ട്ടാ. എല്ലാം."

അച്ചന്‍ ബാക്കിയുള്ള കപ്പലണ്ടി മുഴുവന്‍ വായിലേയ്ക്ക് കമിഴ്ത്തി, അത് പൊതിഞ്ഞിരുന്ന കടലാസ്സ് കലാപരമായി ചുരുട്ടിക്കൂട്ടി വലിച്ചറിഞ്ഞു. എന്നിട്ട് ആന്റപ്പനെ കടുപ്പിച്ചൊന്ന് നോക്കി.

"അപ്പോ ഇതൊക്കെയറിഞ്ഞിട്ടാണോ നീയിപ്പോഴും പലിശയ്ക്ക്...?"

"അത് പിന്നെ അച്ചോ... ഈ ആപത്തില് പെടണോരെ സഹായിക്കാനും ബൈബിളില്‍ പറയണില്ലേ... അച്ചന് അറിയ്യോ... വീടു പണിയാന്‍ കാശില്ലാത്തോര്, പെമ്മക്കളെ കെട്ടിച്ചുകൊടുക്കാന്‍ കാശില്ലാത്തോര്, കുട്ട്യോളെ പഠിപ്പിക്കാന്‍ ഫീസ് കൊടുക്കാനില്ലാത്തോര്, ഓപറേഷന് ആശുപത്രിയില്‍ കാശ് കെട്ടിവെക്കാനില്ലാത്തോര്,  അങ്ങനെ എത്രയെത്ര പേരെയാ ഞാന്‍ ദെവ്‌സോം സഹായിക്കണേന്ന് അറിയ്യോ അച്ചന്... കാശ് കൊടുക്കണ സമയത്ത് ഞാന്‍ ദൈവാന്നാ അവര് പറയാറ്... പക്ഷേണ്ട്‌ല്ലോ... ആ കാശ് തിരിച്ചുതരാന്‍ പറയുമ്പഴും പലിശേടെ കാര്യം പറയുമ്പഴും മാത്രം... എന്താന്നറിയില്ല.... അവര്‍ക്കെന്നെ ചെകുത്താനെ കാണണപോലെയാ..."

"അതിപ്പോ... ആന്റപ്പന്‍ പറയേണേലും കാര്യംണ്ട്... ന്നാലും.. ബുദ്ധിമുട്ടുകളും പ്രയാസങ്ങളും എല്ലാര്‍ക്കുണ്ടാവില്ല്യേ... ആന്റപ്പാ..."

"ഉള്ളതിനനുസരിച്ച് ജീവിച്ചാപോരെ അച്ചോ... അന്തസ്സായിട്ട് ജീവിക്കണങ്ങ്യെ... നല്ലോണം പണിയെടുക്കണ്ടച്ചോ... നെറ്റിയിലെ വെയര്‍പ്പോണ്ട് അപ്പം കണ്ടെത്താനല്ലേ ബൈബിളിലും പറയണെ... അല്ലാണ്ട് വല്ലവന്റെ പറമ്പിലെ പുല്ല് കണ്ടിട്ട് പശൂനെ വേടിക്കേണേല് വല്ല കാര്യണ്ടച്ചാ.. .കാശ് കടം വാങ്ങി മാനം രക്ഷിക്കുമ്പോ അത് തിരിച്ചുകൊടുത്തേ പറ്റൂ..  ഇല്ലെങ്കി ആ മാനം പൂവും അച്ചോ.. ഷുവറായിട്ടും  പൂവും."

"ടാ നെനക്ക് ജ്വല്ലറീന്ന്ള്ള വരുമാനല്ല്യേ... കുറികമ്പനീന്ന്‌ളള വരുമാനല്ല്യേ... പിന്നെന്തിനാണ്ടാ ഈ ശാപം കിട്ടണ പലിശ പരിപാടിയൊക്കെ ആയിട്ട് നടക്കണെ.?"

"അതിനും കാരണം ബൈബിളെന്ന്യാ അച്ചോ..."

"ങേ...!!! അതെന്താ നീ അങ്ങനെ പറഞ്ഞെ...?"

"അല്ല അച്ചോ...  നിങ്ങളുടെ സമ്പാദ്യം അഞ്ചിടങ്ങളിലായി സൂക്ഷിക്കണംന്നാണല്ലേ ബൈബിളില്‍ പറയുന്നത്... അതായത്... എല്ലാ മൊട്ടകളും ഒരു കൊട്ടേല് തന്നെ ഇടരുതെന്നല്ലേ ....?'

ജൂബിലി മിഷന്‍ സെന്ററില് എത്തിയപ്പോള്‍ അച്ചന്‍ നടത്തം നിര്‍ത്തി. എതിര്‍വശത്തുകൂടി വണ്ടിയുന്തി വരുന്ന കപ്പലണ്ടി വില്‍പ്പനക്കാരനെ കൈ കാണിച്ചുനിര്‍ത്തി. പോക്കറ്റില്‍ നിന്നും 5 രൂപയെടുത്ത് ഒരു പൊതി കപ്പലണ്ടി വാങ്ങി. നല്ല ചൂടുള്ള കപ്പലണ്ടി സ്വാദോടെ കൊറിച്ചുകൊണ്ട് ആന്റപ്പനോട് ചോദിച്ചു.

"അപ്പോ ആന്റപ്പാ.. നമ്മള് എന്താ പറഞ്ഞുവന്നെ...?"

"അതായത്... അച്ചോ... ഈ എല്ലാ മൊട്ടകളും ഒരു കൊട്ടേല്..."

"ആ മതി മതി.. മനസ്സിലായി... ഇപ്പോ എനിക്ക് ഒരു കാര്യം മനസ്സിലായി... ഞാനെന്നല്ല ആര് വിചാരിച്ചാലും നീ നേരെയാവില്ല്യാന്ന്."

ആന്റപ്പന്‍ ഒരു ചിരി വിഴുങ്ങി. പിന്നെ പെട്ടെന്നെന്തോ ഓര്‍ത്തിട്ടെന്നപോലെ അച്ചനോട് ചോദിച്ചു.

"അല്ല അച്ചോ... അച്ചനല്ലേ നേരത്തെ പറഞ്ഞെ.... ഈ  ഉള്ളതില്‍ പാതി ഇല്ലാത്തവന് കൊടുക്കണംന്നൊക്കെ ബൈബിളില് പറഞ്ഞിട്ട്‌ണ്ടെന്ന്..?"

"അതെ... അത് വളരെ ശരിയാണ്. എന്താ ഇപ്പോ ഒരു സംശയം...?"

"അല്ലാ... അച്ഛന്‍ ഒറ്റയ്ക്ക് കപ്പലണ്ടി തിന്നണതോണ്ട് ചോദിച്ചതാ..."

"ഓ.. അങ്ങനെ... ആന്റപ്പാ... നീ ബൈബിള് ശരിക്കും വായിച്ചിട്ടില്ല്യാട്ടാ... അന്യന്റെ മുതല്‍ ആഗ്രഹിക്കരുതെന്നും ബൈബിളില്‍ പറഞ്ഞിട്ട്ണ്ട്ടാ..."

ആന്റപ്പന് നേരെ കപ്പലണ്ടിപൊതി നീട്ടിപിടിക്കുമ്പോള്‍ വികാരിയച്ചന്റെ മുഖത്ത് 'എന്നോടാണോടാ നിന്റെ കളി' എന്നൊരു ഭാവം തെളിഞ്ഞുനിന്നിരുന്നു. ലൂര്‍ദ്ദ് പള്ളിയില്‍
മണി മുഴങ്ങി. കൃത്യം മൂന്ന് തവണ. ആന്റപ്പന്‍ ഉറപ്പിച്ചു. സത്യം.

ചെറുമരാജവംശം.

ജനാധിപത്യം പുലരുന്നതിന് തൊട്ടുമുമ്പുള്ള ആ രാത്രിയില്‍ രാജാവ്, കൊട്ടാരം സേവകരില്‍ ഒരാളായ ചെറുമനെ വിളിച്ചുവരുത്തി. "ചെറുമാ...അറിഞ്...