Translate

ഒന്നും മറ്റൊന്നും




ഇന്നലെയാണ്‌  മനോഹരമായ ഗസല്‍ ഞാന്‍ കേട്ടത്‌. ഒരു ടിവി ചാനലില്‍ മഞ്‌ജരിയെന്ന ഗായികയുടെ ശബ്ദത്തില്‍. "മേ ഖയാല്‌ ഹൂം കിസി ഓര്‍ കാ.. മുജെ സോച്‌താ കോയി ഓര്‍ ഹെ...." ഹിന്ദി എനിക്ക്‌ വല്ല്യ ഇഷ്ടാണ്‌. ഗസലുകളും. പാടുന്നതിന്‌ മുമ്പ്‌  മഞ്‌ജരി  പാട്ടിലെ അര്‍ത്ഥവത്തായ വരികളെ കുറിച്ച്‌ പറയുകയുണ്ടായി. അതാണ്‌ ആ ഗസല്‍ കേള്‍ക്കാന്‍ എന്നെ പ്രേരിപ്പിച്ചത്‌. പാട്ട്‌ കേട്ടുകഴിഞ്ഞപ്പോള്‍ ഒരുപാട്‌ ഇഷ്ടായി. യു ട്യൂബില്‍ പരതിയപ്പോള്‍ ആ വരികള്‍ ഏറ്റുപാടാത്ത ഒരു ഗസല്‍ ഗായകനും ഇല്ലെന്ന്‌ മനസ്സിലായി. നസ്രത്ത്‌ ഫത്തേ അലി ഖാന്‍, മേഹ്‌ദി ഹസ്സന്‍, ഗുലാം അലി, ജഗ്‌ജിത്‌ സിംഗ്‌, ഹരിഹരന്‍ തുടങ്ങിയ എല്ലാ ഉസ്‌താദുകളും ആ വരികള്‍ ഏറ്റുപാടിയിരിക്കുന്നു. അതിമനോഹരമായ വരികള്‍. സലീം കൗസര്‍ എന്ന പ്രശസ്‌ത ഉറുദു കവിയുടെ അതി സുന്ദരമായ കവിത. ഒരു കൗതുകത്തിന്‌ ആ വരികളുടെ ഭാവം മലയാളത്തിലാക്കിയാല്‍ എങ്ങിനെയിരിക്കും എന്നു തോന്നിപ്പോയി. തര്‍ജ്ജമ എന്നു പറയാന്‍ കഴിയില്ല. ഉറുദു ഹിന്ദി ഭാഷകളുടെ താളാത്മകമായ സൗന്ദര്യമല്ല ഞാന്‍ കൊണ്ടുവരാന്‍ ശ്രമിച്ചത്‌. മറിച്ച്‌ എന്നിലെ ആസ്വാദകനെ സ്‌പര്‍ശിച്ച ആ വരികള്‍ക്കു പിന്നിലെ  ഭാവനയെയാണ്‌. ഞാന്‍ ഒരു കവിയല്ല. ഒരു പരിഭാഷകനുമല്ല. വെറുമൊരു ആസ്വാദകന്‍ മാത്രം. എന്നെ ഏറെ സ്‌പര്‍ശിച്ച ആ വരികള്‍ അര്‍ത്ഥമാക്കുന്നത്‌ ഇതാണെന്ന്‌ എന്റെ മനസ്സ്‌ പറയുന്നു. 
****************************************
ഒന്നും മറ്റൊന്നും 

കിനാവുകണ്ടതെന്നെ മാത്രം മറ്റാരോ,
നിനച്ചെതെന്നെ മാത്രം വേറെയാരോ;

കണ്ണാടി മുന്‍പില്‍ ഞാനെന്നിരിക്കലും,
കാണുവതെന്തേ ഞാന്‍ മറ്റാരെയോ;

ചേര്‍ത്തണക്കും കൈകള്‍ വേറെയേതോ,  
എനിക്കായ് കൂപ്പും കൈകള്‍ മറ്റേതോ;

കാത്തിരുന്നതോ എന്നെ വേറെയാരോ,
എന്നെമാത്രം തേടിയതോ മറ്റാരോ;

വിശ്വാസത്തിനും അവിശ്വാസത്തിനും
ഇടയില്‍ ജീവിക്കുന്നെവിടെയോ 

അരികിലാണു ഞാന്‍ മറ്റാരുടേയോ,
അടുത്തറിഞ്ഞതോ എന്നെ വേറെയാരോ;

വെളിച്ചമൊന്നുതന്നെ നമുക്കിടയില്‍,
വ്യക്തമാവുന്നില്ലല്ലോ എനിക്കിപ്പോഴും,

തെല്ലരികെ വന്നാലും തിരിച്ചറിയുവാന്‍മാത്രം
അതു നീ തന്നെയോ അതോ വേറെയാരോ

യാത്രയിലെവിടെയോ തിരിച്ചറിഞ്ഞുവോ
ആ വഴി തന്നെ തെറ്റായിരുന്നുവെന്ന്,

തിരികെ വരും നേരം, കരുതിവെക്കരുത്,
വാക്കുകള്‍, നോവുമൊരു നോട്ടം മാത്രം

നീയറിഞ്ഞില്ല നിന്റെ ശത്രുക്കളെയും
ഞാനറിഞ്ഞില്ലെന്‍ മിത്രങ്ങളെയും.

വേറെയായിരുന്നു നിന്റെ സങ്കല്‍പ്പങ്ങളും,
യാഥാര്‍ത്ഥ്യമെന്റെയോ മറ്റൊന്നും.

വാദിച്ചവരും അവര്‍തന്നെ, എനിക്കായ്
വിധി കല്‍പ്പിച്ചതും അവര്‍തന്നെയെങ്കിലും.

തെറ്റുകള്‍ എന്റെ വേറെയേതോ
ശിക്ഷിക്കപ്പെട്ടതോ ഞാന്‍ മറ്റൊന്നിനും.

ഉണര്‍ന്നിരിക്കാം ഈ രാത്രി മുഴുവനും 
തൊഴുകൈ പ്രാര്‍ത്ഥനകളോടെ,

വെട്ടം കാണുമോ പുലരിയിലെങ്കിലും,
ഇല്ലെങ്കിലാ ദൈവവും വേറെയാരോ.






ചെറുമരാജവംശം.

ജനാധിപത്യം പുലരുന്നതിന് തൊട്ടുമുമ്പുള്ള ആ രാത്രിയില്‍ രാജാവ്, കൊട്ടാരം സേവകരില്‍ ഒരാളായ ചെറുമനെ വിളിച്ചുവരുത്തി. "ചെറുമാ...അറിഞ്...