Translate

മാത്ത്വേട്ടന്റെ മഹത്ചരിതങ്ങള്‍

അമ്പത്തിയെട്ടാമത്തെ വയസ്സിലും മാത്ത്വേട്ടന്‍ ദിവസവും വൈകീട്ട് പഞ്ചായത്ത് വക മൈതാനം ആറുവട്ടം വലംവെക്കും. ചുമട്ടുതൊഴിലാളിയായിരുന്നു ഇപ്പോള്‍ ആവശ്യാനുസൃതം മാര്‍ക്കറ്റില്‍ അരിക്കച്ചവടവും സ്ഥലംകച്ചവടവും ഒന്നാംതരം ഒരു കുടവയറുള്ളതുകൊണ്ട് ഓണക്കാലത്ത് പുലിക്കളിയ്ക്ക് പുലിവേഷം കെട്ടലും ഒക്കെയായി കഴിഞ്ഞുപോകുന്നു. വൈകുന്നേരങ്ങളില്‍ മൈതാന മദ്ധ്യത്തില്‍ പുത്തന്‍ തലമുറയുടെ പന്തുകളിയും പതിവാണ്. നടത്തം നിര്‍ത്തി കുറച്ച് നേരം വിശ്രമിക്കാമെന്നു കരുതി, പയ്യന്‍മാരുടെ കാല്‍പന്തുകളി ആസ്വദിച്ചു നില്‍ക്കുമ്പോഴാണ് കൂട്ടത്തിലൊരുത്തന്റെ കമന്റ്.

"എന്താ ചേട്ടാ  ഒരു കൈ നോക്കണോ...?"

പയ്യന് കൂടിയാല്‍ ഇരുപത് വയസ്സ് മാത്രം. ഒരു കാലത്ത് ബുള്ളറ്റ് ഷോട്ടുകളിലൂടെ എതിര്‍ടീമുകളുടെ ഗോള്‍ കീപ്പര്‍മാരേയും വലകളേയും വിറപ്പിച്ചിരുന്ന സെന്റര്‍ ഫോര്‍വേഡായിരുന്നു മാത്ത്വേട്ടന്‍. അവനെയൊന്നു നോക്കി. കുടവയര്‍കുലുക്കിയൊന്നു ചിരിച്ച് , മത്ത്വേട്ടന്റെ മറുപടി ഒരു വെല്ലുവിളിയായിരുന്നു. .

"വേണമെങ്കില്‍ ഒന്നു മുട്ടിനോക്കാടാ... പക്ഷെ അതിനു മുമ്പ്.... ഗ്രൗണ്ടിന്റെ സെന്ററീന്ന്
ദാ... ആ കാണണ മരത്തിന്റെ മോളീക്കോടെ... ഒരൊറ്റ പ്രാവശ്യം പന്തടിച്ച് കാണിച്ചാല്‍ നമുക്കൊന്നു മുട്ടാം".

"ചേട്ടന് പറ്റ്വോ...."

"നെന്റെ പ്രായത്തില്‍ എനിക്കതിന് പറ്റുമായിരുന്നു. ഇപ്പോ നെനക്ക് പറ്റുമോന്ന് ഒന്ന് ശ്രമിച്ചുനോക്ക്.."

സെവന്‍സ് ഫുട്‌ബോളില്‍, കാളക്കൂറ്റനെപ്പോലെ, എതിര്‍ടീമുകളുടെ പേടിസ്വപ്നമായി, മാത്ത്വേട്ടന്‍ കത്തിനില്‍ക്കുന്ന കാലത്ത്, മൂപ്പരുടെ ഡൈ ഹാര്‍ഡ് ഫാനായിരുന്നു, മൈതാനത്തിനടുത്ത് ഇപ്പോള്‍ തട്ടുകട നടത്തുന്ന വര്‍ക്കിച്ചേട്ടന്‍. പഴയ ആരാധന ഇപ്പോഴും ഉള്ളില്‍ ഉള്ളതുകൊണ്ടായിരിക്കാം, ഈ ഡയലോഗെല്ലാം കേട്ടുകൊണ്ടിരുന്ന, വര്‍ക്കിച്ചേട്ടന്‍ മാത്തുവിനെ പിന്‍താങ്ങി.

"ഡാ... ചെക്കാ... നീയൊന്നും മാത്തൂനോട് മുട്ടാന്‍ നോക്കണ്ട... അവനേ... പഴേ സെവന്‍സ് പുല്യാ..."

പയ്യന് വാശിയേറി. കൂട്ടുകാര്‍ ആവേശം നിറച്ചു. ലോകകപ്പ് ഫൈനലില്‍ ഷൂട്ടൗട്ടിനുള്ള തയ്യാറെടുപ്പോടെ പയ്യന്‍ പന്ത് വെച്ച് പിന്നോട്ടല്‍പ്പം നടന്ന്, തന്റെ കായികക്ഷമതയ്ക്ക് മാറ്റുകൂട്ടുന്ന ആംഗ്യവിക്ഷേപങ്ങളോടെ, മെല്ലെ ചുവടെടുത്ത് വേഗതകൂട്ടി ഓടിവന്ന് ശക്തിയോടെ പന്തിനെ അടിച്ചുയര്‍ത്തി. കുതിച്ചുയര്‍ന്നു പറന്നുവെങ്കിലും പന്ത്  പക്ഷെ ലക്ഷ്യം കണ്ടില്ല. മരത്തിന്റെ പാതി ഉയരത്തില്‍  വളര്‍ന്നുനില്‍ക്കുന്ന ചില്ലകളില്‍ തട്ടി പന്ത് താഴെ വീണു. പയ്യന്റെ കൂടെ നിന്നവരില്‍ ചിലര്‍ കാലുമാറി കൂവാന്‍ തുടങ്ങി. മാത്തു ഗൗരവത്തോടെ അവരെ ആശ്വസിപ്പിച്ചു.

"ഉം.. ഒന്നൂടെ അടിച്ചു നോക്ക് ഗഢ്യേ."

ഒന്നു ചമ്മിയെങ്കിലും പയ്യന് വാശിയായി. വീണ്ടും കസര്‍ത്തുകളൊക്കെ കാട്ടി കൂടുതല്‍ ശക്തിയോടെ പന്ത് അടിച്ചകറ്റി. രക്ഷയില്ല. വീണ്ടും വീണ്ടും ദയനീയ പരാജയമായിരുന്നു ഫലം. കൂട്ടത്തിലെ  മറ്റു പയ്യന്‍മാരും ശ്രമിച്ചു നോക്കിയെങ്കിലും മാത്തുവിന്റെ വെല്ലുവിളിക്കുമുന്നില്‍ പരാജയപ്പെട്ടു. വര്‍ക്കിച്ചേട്ടന്‍ ഗമയോടെ ആവര്‍ത്തിച്ചു.

"നെന്റെയൊക്കെ പ്രായത്തില് മാത്തുവുണ്ടല്ലോ... പുഷ്പംപോലെയാ അതിന്റെ മോളിക്കൂടെ പന്തടിക്കാറ്ള്ളത്... അതുപോലെയൊക്കെ അടിക്കണെങ്കി ഇപ്പഴത്തെ പിള്ളേര് അപ്പിയിടും. അല്ലെങ്കിലും ഇപ്പോഴത്തെ പിള്ളാര്‍ക്കൊന്നും പണ്ടുള്ളോരടെ അത്ര പിക്കപ്പൊന്നും ഇല്ല്യ."

വര്‍ക്കിച്ചേട്ടന്റെ തട്ടുകടയില്‍നിന്നും കട്ടന്‍ ചായകുടിച്ച് മതിലില്‍ ഇരുന്ന് വിശ്രമിക്കുമ്പോള്‍, പയ്യന്‍മാരില്‍ ഒരുവന്‍ ആകാംക്ഷയോടെ ആ രഹസ്യം ചോദിച്ചറിയാന്‍ ശ്രമിച്ചു.

"അല്ല മാത്ത്വേട്ടാ... നിങ്ങള് ശരിക്കും ആ മരത്തിന്‍െ മോളീക്കോടെ പന്തടിച്ചിട്ടുണ്ടോ... അത്ര ശക്തീല്  പന്തടിക്കാന്‍ വല്ല നേക്കും ഇണ്ടോ."

മതിലില്‍നിന്നും ചാടിയിറങ്ങി, കയ്യില്ലാത്ത ബനിയനുമുകളിലൂടെ ഷര്‍ട്ടിട്ട്, സ്‌റ്റൈലില്‍ ഒരു കാജാബീഡിക്ക് തീകൊളുത്തി പുകവിട്ട്, ആ വലിയ മരത്തിലേ്ക്ക് നോക്കി മാത്ത്വേട്ടന്‍ തന്റെ പ്രതാപകാലം അയവിറക്കി. എന്നിട്ട് മെല്ലെ തിരിഞ്ഞുനിന്ന് പുത്തന്‍ തലമുറയോടായി ആ രഹസ്യം പറഞ്ഞുകൊടുത്തു.

"പന്തടിക്കണത് കാലുകൊണ്ടാ. പക്ഷെ ജയിക്കണങ്കി തലോണ്ട് കളിക്കണം. പത്തിരുപത്തിയഞ്ചുകൊല്ലം മുന്‍പ് ഞാന്‍ ആ മരത്തിന്റെ മോളീക്കോടെ പന്തടിച്ച് കളഞ്ഞിട്ട്ണ്ട് എന്നതു നേരുതന്നെ. പക്ഷെ..... അന്ന്....  ആ  മരം ഇത്രയ്ക്കും വളര്‍ന്നിട്ടില്ല്യായിരുന്നു... "

വര്‍ക്കിച്ചേട്ടന്‍ ചിരിയടക്കിപിടിച്ചു.

"...ഇപ്പോ മനസ്സിലായോ ഗഢ്യോളെ, അടീടെ നേക്ക് എന്താന്ന്... പോട്ടെ... അപ്പോ നാളെക്കാണാം."

ചമ്മിയെങ്കിലും, മാത്ത്വേട്ടന്‍ പോകുന്നത് പയ്യന്‍സ് ആരാധനയോടെ നോക്കി നിന്നു.

ടൗണിലൊന്നു കറങ്ങി, ബാറില്‍ കയറി പതിവുള്ള രണ്ട് പെഗ് "പഴയ സന്യാസി" നിന്നനില്‍പ്പില്‍ അടിച്ചു മടങ്ങുമ്പോള്‍ ലളിത കലാ അക്കാഡമിയുടെ മുന്നില്‍ ഒരു ആള്‍ക്കൂട്ടം... ടെമ്പോയില്‍നിന്നും ഇറക്കി കൊണ്ടിരിക്കുന്ന ചിത്രങ്ങളിലേയ്ക്കാണ് എല്ലാവരും നോക്കിനില്‍ക്കുന്നത്. ആള്‍ക്കുട്ടത്തെ നിയന്ത്രിക്കുന്ന അയല്‍വാസി ജോസൂട്ടിയെകണ്ട് മാത്തു ഇടപെട്ടു.

"ജോസൂട്ട്യേ..... എന്തുട്ട്ണ്ടാ ഇതൊക്കെ."

"ഒന്നും പറയണ്ട് മാത്ത്വേട്ടാ.. നല്ല ഒന്നാംതരം പണ്യാ കിട്ട്യേക്കണെ.... ഫിലിപ്പച്ചായന്‍ വരച്ച ചിത്രങ്ങളുടെ എക്‌സിബിഷനാണ് നാളെ.... ഫിലിപ്പച്ചായനെ അറിയില്ലേ. യേശുക്രിസ്തൂന്റെപോലെ മുടീം താടീം വെച്ചുനടക്കണ ആര്‍ട്ടിസ്റ്റ്പുലി..  നമ്മടെ ലണ്ടന്‍ സായ്വിന്റെ മോന്‍....."

പിടികിട്ടിയെന്ന അര്‍ത്ഥത്തില്‍ മാത്ത്വേട്ടന്‍ തലകുലുക്കി. ജോസൂട്ടി തുടര്‍ന്നു.

"ഫ്‌ലക്‌സ് ബോര്‍ഡ് പോലെ, അങ്ങേര് വരച്ച  കൊറേ പടങ്ങളൊക്കെ കൊടുത്തയച്ചിട്ട്ണ്ട്... ഇതൊക്കെ എക്‌സിബിഷനില്‍ വെക്ക്യാള്ളതാണ്. ഫോണ്‍ വിളിച്ചിട്ട് പറയ്വാ ഇന്ന് തന്നെ ഇതൊക്കെ സെറ്റപ്പാക്കാന്‍..  ഫ്‌ളൈറ്റ് ലേറ്റായ കാരണം അങ്ങേര്‍ക്ക് നാളെയേ വരാന്‍ പറ്റ്വള്ളോന്ന്..."

ചുമരില്‍ ചാരിവെച്ചിരുന്ന വലിയ ഒരു എണ്ണച്ചായ ചിത്രത്തിലേയ്ക്കു കൈചൂണ്ടി ജോസൂട്ടി പറഞ്ഞു.

"മാത്ത്വേട്ടന്‍ ഈ ചിത്രത്തില്‍ക്ക് ഒന്ന് നോക്ക്യേ..."

മാത്ത്വേട്ടന്‍ കുറച്ചുനേരം ആ ചിത്രത്തിലേയ്ക്കുതന്നെ സൂക്ഷിച്ചുനോക്കി നിന്നു. ജോസൂട്ടി വീണ്ടും ചോദ്യം ആവര്‍ത്തിച്ചു.

"വല്ലതും മനസ്സിലാവ്ണ്ണ്ടാ മാത്ത്വേട്ടാ...  മോഡേണ്‍ ആര്‍ട്ടാത്രെ. നോക്കീട്ട് ഞങ്ങള്‍ക്കാര്‍ക്കും ഒന്നും മനസ്സിലാവ്ണില്ല്യ....."

അടുത്ത ഡയലോഗ് ജോസൂട്ടി ശബ്ദം താഴ്ത്തിയാണ് മാത്തുവിനോട് പറഞ്ഞത്.

"....മത്ത്വേട്ടനായതോണ്ട് പറയാ.. പ്രശ്‌നംന്താന്ന് വെച്ചാലെ... മോഡേണ്‍ ആര്‍ട്ടായതോണ്ട് ചിത്രങ്ങള്‍ടെ
കടയും തലയും തിരിച്ചറിയിണില്ല്യ.. വരച്ചതെന്താന്ന് അറിഞ്ഞാലല്ലേ നേരെയാണോ തലതിരിച്ചാണോ വെക്കണ്ടേന്ന് അറിയൊള്ള്വോ... ഇതിപ്പോ ആകെ പെട്ടപോലെയായി.... "

"ഞാനൊന്ന് നോക്കട്ടടാ..." മാത്തു അവനെ ആശ്വസിപ്പിച്ചു. ജോസൂട്ടി ടെന്‍ഷനിലാണ്. അവന്‍ വീണ്ടും സ്വകാര്യം പറഞ്ഞു.

"....സംഭവം നിസാരല്ലാട്ടാ... വല്യ വല്യ ബുദ്ധിജീവികളൊക്കെ ഇതുകണ്ടിട്ട് ഭയങ്കര അഭിപ്രായാത്രെ പറഞ്ഞത്. ഒരെണ്ണത്തിന്റെ വെല എത്രാന്നറിയ്വോ.... ഒരു ലക്ഷൊക്കെയാന്നാ കേട്ടെ.... ആര്‍ക്കും മനസ്സിലാവാത്ത ഇതൊക്കെ ആരാ ഇത്ര വെല കൊട്ത്ത് വാങ്ങണാവോ... എനിക്കൊന്നും ഒന്നും മനസ്സിലാവ്ണില്ല്യ..."

പിന്നെയും കുറച്ചുനേരം നോക്കിനിന്നിട്ട് മാത്ത്വേട്ടന്‍ ജോസൂട്ടിയെ അടുത്തേയ്ക്ക വിളിച്ചു.

"ഞാമ്പറയണപോലെ വെച്ചാ മതി."

"ചേട്ടന് മനസ്സിലായാ..?".

"ബുദ്ധിള്ളോര്‍ക്ക് മനസ്സിലാവുംന്നല്ലേ പറഞ്ഞെ..."

"മാത്ത്വേട്ടാ പണി പാള്വോ.... ഫിലിപ്പച്ചായന്‍ നാണംകെടുംട്ടാ..."

"ധൈര്യായിട്ടിരിക്ക്യടാ ജോസൂട്ട്യേ.... ഞാമ്പറയണപോലെ വെച്ചാ മതീ... ഒന്നും സംഭവിക്കില്ല്യ.... ഞാനല്ലേ പറയണെ..."

.......................................................................................

ഫിലിപ്പച്ചായന്റെ ചിത്രപ്രദര്‍ശനം വന്‍വിജയമായിരുന്നു. കയ്യില്ലാത്ത ബ്ലൗസിട്ട ചില ആയമ്മമാരും ഊശാന്‍താടിവെച്ച ചില ജുബാധാരികളും ഓയില്‍ പെയ്ന്റിംഗുകളുടെ മാഹാത്മ്യത്തെ വാനോളം പുകഴ്ത്തി. മിക്കവാറും ചിത്രങ്ങള്‍ നല്ല വിലയ്ക്കുതന്നെ വിറ്റുപോയി. പത്രത്തിലും ടിവിയിലും വാര്‍ത്തകള്‍. ജോസൂട്ടിയ്ക്കും ടീമിനും ഫിലിപ്പച്ചായന്‍ വക നല്ല പ്രതിഫലം. അന്നത്തെ ചിലവ് ജോസൂട്ടിയുടെ വകയായിരുന്നു. കൃത്യസമയത്ത് ഇടപെട്ട് ചിത്രങ്ങളുടെ അര്‍ത്ഥം മനസ്സിലാക്കി, അവയെ ശരിയായരീതിയില്‍ വെക്കുവാന്‍ സഹായിച്ച മാത്ത്വേട്ടനെ എല്ലാവരും ആദരവോടെ നോക്കി.

"എന്നാലും മാത്ത്വേട്ടനെ ഞാന്‍ സമ്മതിച്ചുട്ടാ... ടിവില് പറയണ കേട്ടപ്പഴല്ലേ മനസ്സിലായത്, ഫിലിപ്പച്ചായന്‍ വരച്ച ചിത്രങ്ങള്‍ക്കൊക്കെ ഭയങ്കര അര്‍ത്ഥങ്ങളാന്ന്. പറയ് മാത്ത്വേട്ടാ.. ചേട്ടനെങ്ങിന്യാ ആ ചിത്രങ്ങളുടെ അര്‍ത്ഥം പിടികിട്ടിയത്.?"

"തേങ്ങാക്കൊല... ആ പടങ്ങളൊന്നും കണ്ടിട്ട്  എനിക്കൊരു ചുക്കും മനസ്സിലായില്ല്യ."

"ങേ.. പിന്നെങ്ങിന്യാ ചിത്രങ്ങളൊക്കെ ശരിയ്ക്ക് വെയ്ക്കാന്‍ പറഞ്ഞുതന്നത്.  കൊറേ നേരം നോക്കീട്ടാണല്ലോ ഓരോന്നും തിരിച്ചുവെക്ക്, മറച്ച് വെക്ക്, തല കീഴായി വെക്ക്.. എന്നൊക്കെ പറഞ്ഞ് തന്നത് "

"ടാ മന്ദബുദ്ധ്യേ.... അതിന്  വല്ല്യ ബുദ്ധ്യൊന്നും വേണ്ട... വരച്ചാള്‍ടെ ഒപ്പ് നോക്കി വെച്ചാമതി. അതെന്തായാലും ചിത്രത്തിന്റെ അടീല് തന്ന്യാ കാണാറ്ള്ളത്. അത് കണ്ടുപിടിച്ചാ പിന്നെ സിംപിളല്ലെടാ... സിംപിള്‍...  പക്ഷേണ്ട്‌ല്ലോ മോഡേണ്‍ ആര്‍ട്ടില്‍, വരച്ചാള്‍ടെ ഒപ്പ് കണ്ടുപിടിക്കലും അത്ര എളുപ്പമല്ലാട്ടാ... പോട്ടെ ഗഢ്യോളെ.... അപ്പോ നാളെക്കാണാം."

ജോസൂട്ടിയും സംഘവും മാത്ത്വേട്ടനെ വണങ്ങി.
.......................................................................................

വീട്ടിലെത്തിയ മാത്ത്വേട്ടന്‍, വന്നപാടെ കയ്യില്‍ പിടിച്ചിരുന്ന കുട ഉമ്മറത്തെ കസേരയിലേയ്ക്ക് ഇട്ടുകൊടുത്തുകൊണ്ട്‌ അഹങ്കാരത്തോടെ വിളിച്ചുപറഞ്ഞു.

"ത്രേസ്യേ.. ന്നാ പിടിച്ചോ നിന്റെ കൊട.."

ഇടക്കിടെ കുട മറന്നുവരാറുള്ള തന്റെ ഭര്‍ത്താവ്, അന്നാദ്യമായി കൊണ്ടുപോയ കുട തിരിച്ചുകൊണ്ടുവന്നപ്പോള്‍ ത്രേസ്യടത്തിപോലും ഞെട്ടി. അവര്‍ മൂക്കത്തുവിരല്‍ വെച്ചുകൊണ്ട് പറഞ്ഞു.

"ഇതാ ഇപ്പോ നന്നായത്.. അതിന് നിങ്ങളിന്ന് കൊട കൊണ്ടുപോയിട്ടില്ല്യല്ലോ മന്‍ഷ്യാ... ആര്‌ടെ കൊടയാണാവോ എട്ത്ത് ഇങ്ങോട്ട് കൊണ്ട്‌ന്നേക്കണത്..തോററു നിങ്ങളെക്കൊണ്ട്..."

മാത്ത്വേട്ടന്‍ ഉറക്കെ ചിന്തിക്കുകയായിരുന്നു.

"നാട്ടിലൊക്കെ എന്താ നെലേം വെലേം.... വീട്ടില് മാത്രം പുല്ലുവെല... "

ചെറുമരാജവംശം.

ജനാധിപത്യം പുലരുന്നതിന് തൊട്ടുമുമ്പുള്ള ആ രാത്രിയില്‍ രാജാവ്, കൊട്ടാരം സേവകരില്‍ ഒരാളായ ചെറുമനെ വിളിച്ചുവരുത്തി. "ചെറുമാ...അറിഞ്...