Translate

പെറുക്കി സായ്‌വ്

ഭ്രാന്തന്റെ വീട്ടിലെ പൂട്ടിയിട്ടിരിക്കുന്ന ഒരേയൊരു മുറി തുറന്ന കള്ളൻ പാക്കരൻ വീണുപോയി. ഇരുട്ടിൽ തപ്പിത്തടഞ്ഞ് എഴുുന്നേൽക്കുന്നതിനു മുമ്പ് അടുത്ത അടി കൂടി വീണുകഴിഞ്ഞിരുന്നു. നീളമുള്ള ഒരു തുണി തന്നെ ചുറ്റിവരിയുന്നത് പാക്കരൻ തിരിച്ചറിഞ്ഞു. കെട്ടഴിക്കുവാൻ കഴിയാതെ, എഴുന്നേറ്റ് നിൽക്കുവാൻ പോലുമാകാതെ, രാത്രി മുഴുവൻ, ആ മുറിയുടെ വൃത്തികെട്ട ഗന്ധം ശ്വസിച്ചു. ഇരുട്ടും അപരിചിതമായ ഞരക്കങ്ങളും അയാളെ ഭയപ്പെടുത്തി. പുലർച്ചെയാകുമ്പോഴേക്കും അയാൾ ഒരു മയക്കത്തിലേയ്ക്കു വീണുപോയി. പക്ഷികൾ ഉണർന്നപ്പോൾ, വെളിച്ചം പരക്കുവാൻ തുടങ്ങിയപ്പോൾ കണ്ണുകൾ തുറന്നു. ഉപേക്ഷിക്കപ്പെട്ട പാത്രങ്ങളും ഫര്‍ണീച്ചറുകളും ചാക്കുകെട്ടുകളിലാക്കി സുക്ഷിച്ചിരുന്ന പാഴ്‌വസ്തുക്കളുമായിരുന്നു ആ മുറിയില്‍ ഉണ്ടായിരുന്നത്. ഒരു വശത്തായി ഒരാൾ പൊക്കത്തിലധികം ഉയരമുള്ള മൂന്ന് വലിയ മൺഭരണികൾ. അവയിൽ ഓരോന്നിലും കരിക്കട്ടകൊണ്ടെന്ന പോലെ എഴുതിവെച്ച വാക്കുകൾ.

വേഗം
മരിക്കുന്നവർ

മെല്ലെ
മരിക്കുന്നവർ.

ഒരിയ്ക്കലും
മരിക്കാത്തവർ

അയാളുടെ ഭയം ഇരട്ടിക്കുകയായിരുന്നു. കണ്ണുകൾ രക്ഷപ്പെടുവാനുള്ള സാധ്യതകൾ തിരഞ്ഞു. പാരമ്പര്യമായി ഭ്രാന്തുള്ളവരുടെ വീട് മോഷണത്തിനായി തിരഞ്ഞെടുത്ത ആ നിമിഷത്തെ അയാൾ പ്രാകി. ഇഴഞ്ഞും ഉരുണ്ടും കതകിനടുത്തെത്തി. വാതിലിന്റെ വിടവിലൂടെ മരണം ഒരു ഭ്രാന്തന്റെ രൂപത്തിൽ നടന്നു വരുന്നത് കണ്ടു. അയാൾ വാതിലിനടുത്തുനിന്നും ഇഴഞ്ഞുനീങ്ങി. മൺഭരണികളിലൊന്നിൽ നിന്നും ഒരു നേരിയ ഞരക്കം കേൾക്കുന്നതായി തിരിച്ചറിഞ്ഞ പാക്കരൻ കണ്ണുകൾ ഇറുക്കിയടച്ച് മരണത്തെ കാത്തിരുന്നു. വാതിലിന്റെ കൊളുത്ത് നീങ്ങുന്നതിന്റെയും പാളികൾ തുറക്കുന്നതിന്റെയും ശബ്ദം. വരിഞ്ഞുകെട്ടിയ നീളൻ തുണി അഴിച്ചു മാറ്റുമ്പോൾ ഭ്രാന്തൻ ചിരിച്ചു. മുറിയുടെ വാതിലുകൾ തുറന്നിട്ട് ഒന്ന് തിരിഞ്ഞുപോലും നോക്കാതെ ഭ്രാന്തൻ നടന്നുപോകുമ്പോഴും പാക്കരൻ ഞെട്ടലിൽനിന്നും മുക്തനായിരുന്നില്ല.


................................................................

തുണ്ടൻപാറ എസ്റ്റേറ്റിലെ അമിത കീടനാശിനി പ്രയോഗത്തിനെതിരെ, ഫേസ് ബുക്ക് കൂട്ടായ്മ സംഘടിപ്പിച്ച ഒരു പ്രതിഷേധ സമരത്തിലാണ് സുദേവനും കൂട്ടരും ആദ്യമായി അയാളെ കാണുന്നത്. പെരുമാറ്റത്തിൽ അസ്വാഭാവികതകളുണ്ടായിരുന്നു. ചോദിച്ചതിനൊന്നും മറുപടി പറയാതെ മൗനം പാലിക്കുന്ന പ്രകൃതം.

മാനസികനില തെറ്റിയ ഒരു വ്യക്തിയുടെ സാന്നിധ്യം, സ്വാഭാവികമായും സമരത്തിനെ എതിർക്കുന്നവർ ആയുധമാക്കി. 'ഭ്രാന്തൻമാരുടെ സമര' മെന്ന് പരിഹസിച്ചു. ഒഴിവാക്കുവാൻ ശ്രമിച്ചുവെങ്കിലും അയാൾ ഒഴിഞ്ഞുപോകുവാൻ തയ്യാറായില്ല. ഒടുവിൽ ബലം പ്രയോഗിച്ച് സുദേവന്റെ സുഹൃത്തിന്റെ പരിചയത്തിലുള്ള ഒരു മാനസിക കേന്ദ്രത്തിലെത്തിച്ചു. ഉറ്റവരെയോ ബന്ധുക്കളെയോ കണ്ടെത്തി തിരിച്ചേൽപ്പിക്കുന്നതുവരെ തത്കാലത്തേക്ക് മാത്രം, എന്ന ഉറപ്പിൽ അധികൃതർ സമ്മതിച്ചു. കുറച്ച് പാഴ്‌വസ്തുക്കളും കടലാസ്സുകളും ഒരു ചെറിയ താക്കോൽകൂട്ടവുമല്ലാതെ അയാളുടെ സഞ്ചിയിൽ നിന്നും മേൽവിലാസം തിരിച്ചറിയുവാൻ സഹായിക്കുന്ന വിവരങ്ങളൊന്നും ലഭിച്ചില്ല.

സമരത്തിൽനിന്നും പ്രമുഖ രാഷ്ട്രീയ പാർട്ടികൾ കൗശലപൂർവ്വം സമദൂരം പാലിച്ചു. എസ്റ്റേറ്റ് ഉടമകളും, രാസവളങ്ങളും കീടനാശിനികളും നിർമ്മിക്കുന്നവരും, വിൽക്കുന്നവരും, എല്ലാം രാജ്യത്തെ പൗരൻമാരാണ്. അവരും നികുതി ഒടുക്കുന്നവരാണ്. നിയമത്തിനുമുന്നിൽ തുല്യരാണ്. പണിയില്ലാതെ തൊഴിലാളികൾ അസ്വസ്ഥരാകുവാനും തുടങ്ങി. വേറെ പണിയൊന്നും ഇല്ലാത്തതുകൊണ്ട് കുറേ 'ആക്റ്റിവിസ്റ്റുകൾ' നടത്തുന്ന സമരം എന്ന വിശേഷണത്തോടെ, എസ്റ്റേറ്റ് തൊഴിലാളികളുടേയും പൊതുജനങ്ങളുടേയും നിർവ്വികാരതയിൽ, ആ 'മുല്ലപ്പൂവിപ്ലവം' അലിഞ്ഞുചേർന്നു.

ആവശ്യത്തിലധികം രോഗികളുള്ള മാനസികകേന്ദ്രത്തിൽ നിന്നും സുദേവന് തുടർച്ചയായി വിളികൾ വന്നുകൊണ്ടിരുന്നു. ഒരു പത്രത്തിന്റെ പ്രാദേശിക ലേഖിക കൂടിയായ രുക്മിണി രാഘവന്റെ സഹായത്തോടെ നടത്തിയ അന്വേഷണത്തിനൊടുവിൽ, ഭ്രാന്തന്റെ മുഖച്ഛായയുള്ള ഒരാൾ പെറുക്കി സായ്‌വ് എന്നപേരിൽ അലഞ്ഞുതിരിഞ്ഞു നടക്കുന്നതായും അയാളുടെ നാട് മുള്ളൻപാറയിലാണെന്നും തിരിച്ചറിഞ്ഞു.

വലിയ മതിലുകളാൽ ഒറ്റപ്പെട്ടുകിടക്കുന്ന വലിയൊരു പറമ്പും പഴയമാതൃകയിലുള്ള ഒരു വീടും. നല്ല സാമ്പത്തിക സ്ഥിതി ഉണ്ടായിരുന്നുവെങ്കിലും പാരമ്പര്യമായി മാനസികരോഗമുള്ള കുടുംബം എന്നാണ് നാട്ടുകാർ വിശേഷിപ്പിക്കുന്നത്. വീട്ടിലെ കാരണവർക്കാണ് ആദ്യം സമനില തെറ്റിയത്. അയാളുടെ മരണശേഷം അമ്മയും മക്കളും മാത്രമായിരുന്നു അവിടെ താമസം. സ്വന്തമായി പാടവും പറമ്പുമൊക്കെ ഉണ്ടായിരുന്നതിനാൽ കുറേക്കാലം വളരെ നല്ല രീതിയിലാണ് അവർ ജീവിച്ചിരുന്നത്. കുട്ടികൾ പഠനത്തിൽ മിടുക്കരായിരുന്നുവെന്നും പറഞ്ഞുകേൾക്കുന്നു. യൗവ്വനത്തിനുശേഷമാണ് ഓരോരുത്തർക്കായി കാലിടറുവാൻ തുടങ്ങിയത്. മൂന്നു മക്കളിൽ വിവാഹപ്രായമെത്തിയ സുന്ദരിയായ മകൾക്കാണ് ആദ്യം മനസ്സിടറിയത്. അവർ ഇപ്പോൾ എവിടെയാണെന്ന് ആർക്കും അറിവില്ല. ആൺമക്കളിൽ ഇളയവൻ വീടിനുള്ളിൽ ആത്മഹത്യ ചെയ്തു. ഒരാൾ കോളേജില്‍ പഠിച്ചിരുന്നുവെന്നും അതിനുശേഷം ദൂരെ എവിടെയോ ജോലി ലഭിച്ചുവെന്നും പറയുന്നു. കുറച്ചുകാലത്തിനുശേഷം തിരിച്ചുവന്നപ്പോൾ അയാൾക്കും ഒരു അരവട്ടന്റെ എല്ലാ ലക്ഷണങ്ങളും ഉണ്ടായിരുന്നു.

ഷർട്ടിനുമീതെ ഒരു കോട്ടുകൂടി ധരിച്ച്, കണ്ണിൽ കണ്ടതെല്ലാം പെറുക്കി നടക്കുന്ന സ്വഭാവമുള്ളതിനാലാണത്രെ അയാൾക്ക് പെറുക്കി സായ്‌വ് എന്ന പേര് ലഭിച്ചത്. അഴുക്കും പൊടിയും പിടിച്ച, അലങ്കോലമായി കിടന്ന ആ പഴയ വീട്ടിലേക്കും ചപ്പുചവറുകൾ നിറഞ്ഞുകിടക്കുന്ന പറമ്പിലേയ്ക്കും അയൽക്കാർ ആരും പോകാറില്ല. ഇടക്കിടെ വന്നുപോകുന്ന പെറുക്കി സായ്‌വിന്റെ വിവരങ്ങൾ ആരും തിരക്കാറുമില്ല.  മറ്റു ചില കഥകളും കേട്ടു. ആ വീട്ടിൽ പണ്ട് ആരെയൊക്കെയോ കൊന്ന് കഷണങ്ങളാക്കി വലിയ മൺഭരണികളിലാക്കി സൂക്ഷിച്ചിട്ടുമുണ്ടത്രെ.

കട്ടിലിൽ കിടക്കുന്ന വൃദ്ധയായ ഒരു സ്ത്രീയെയാണ് സുദേവനും കൂട്ടരും കണ്ടുമുട്ടിയത്. മകന്റെ കൂട്ടുകാരാണെന്ന് പറഞ്ഞപ്പോൾ അവർ തലയാട്ടി. പക്ഷെ ചോദ്യങ്ങൾക്കൊന്നും കൃത്യമായ മറുപടി ലഭിച്ചില്ല. ആ സ്ത്രീ പറയുന്നതൊന്നും വ്യക്തവുമല്ലായിരുന്നു. നാലു മുറികളുള്ള ആ വീട് ഒരു പുരാവസ്തുശേഖരം പോലെ തോന്നിച്ചു.

അവിടെനിന്നും കണ്ടെത്തിയ ഒരു പഴയ നോട്ട് ബുക്ക്  മറിച്ചുനോക്കി രുക്മിണി രാഘവൻ ആവേശഭരിതയായി. അതിൽ തുടർച്ചയില്ലാതെ, അവിടെയും ഇവിടെയുമായി, കുറിച്ചിട്ടിരുന്ന വാക്കുകൾ അവരിൽ കൗതുകം നിറച്ചു.

...കുഞ്ഞായിരിക്കുമ്പോൾ വിഷപാമ്പിനേയും കരിന്തേളിനേയും കൂട്ടുപിടിച്ച് കളിക്കുമായിരുന്നുവെന്ന് പറഞ്ഞുകേട്ടിട്ടുണ്ട്. തീനാളങ്ങളേയും ഭയമില്ലായിരുന്നു. ചൂണ്ടുവിരലിൽ ആദ്യമായി പൊള്ളലേൽക്കും വരെ. അതെ അറിവുണ്ടാകുവാൻ തുടങ്ങിയപ്പോഴാണ് ഭയം പിടിമുറുക്കുവാൻ തുടങ്ങിയത്. ഒരിയ്ക്കൽ കൈകളിലെടുത്ത് ഓമനിച്ചിരുന്ന വിഷജന്തുക്കളെപ്പോലും ഇപ്പോൾ ഭയപ്പെടുന്നു. 

...ഏറ്റവും അധികം ഭയപ്പെടുത്തിയത് ഇരുട്ടാണ്. അന്ധകാരത്താൽ വലയം ചെയ്യപ്പെടുമ്പോഴെല്ലാം അനുഭവിക്കേണ്ടി വരുന്നത് അസ്വസ്ഥതകൾ നിറഞ്ഞ ഒരുതരം അനിശ്ചിതത്വമാണ്. മുൻകൂട്ടി അറിയുവാൻ കഴിയാത്ത, അപായപ്പെടുത്തുവാൻ സാധ്യതയുള്ള എന്തോ എവിടെയോ പതിയിരിക്കുന്നതുപോലെ. പകലിൽ തണൽവിരിച്ചുനിന്ന വൃക്ഷത്തലപ്പുകൾ തന്നെയാണോ രാത്രിയിൽ അനേകം കൈകളുള്ള ഭീകരരൂപികളെപ്പോലെ ഭയപ്പെടുത്തുന്നത്....

ആദ്യത്തെ സമ്മാനം

...മുന്നോട്ടുള്ള വഴിയറിയാതെ, ഇരുട്ടിൽ തപ്പിത്തടയുമ്പോൾ, അകലെ നടന്നുപോകുന്ന പ്രകാശം. എന്താണ് അയാൾക്കു ചുറ്റും മാത്രം പ്രകാശം ?. അല്ല അയാൾ തന്നെയാണ് പ്രകാശം. വെളിച്ചം മാടി വിളിക്കുന്നതുപോലെ... അയാളുടെ വെളിച്ചത്തിൽ ഞാനെന്റെ പാത കണ്ടെത്തി എന്നതാണ് സത്യം. അപരിചിതനായ ഒരാൾ പിൻതുടരുന്നു എന്നത് അസ്വസ്ഥതയുളവാക്കുന്ന ഒന്നാണ്. അയാൾ നടത്തം നിർത്തി. തിരിഞ്ഞുനിന്ന് തിളങ്ങുന്ന കണ്ണുകൾകൊണ്ട് തീക്ഷ്ണമായി സൂക്ഷിച്ചുനോക്കി. ഓരോ നോട്ടത്തിനും ഓരോ അർത്ഥമുണ്ട്. ഇപ്പോഴത്തേത് ഒരു ചോദ്യമാണ്. വിനീതനായി തുറന്നുപറഞ്ഞു.

"ഇരുട്ടാണ്. ഭയം തോന്നുന്നു. വിരോധമില്ലെങ്കിൽ..."

"വിരോധമൊന്നുമില്ല. പക്ഷെ എന്റെ ലക്ഷ്യവും നിന്റെ ലക്ഷ്യവും ഒന്നുതന്നെയാണോ. ആണെങ്കിൽതന്നെ, എന്റെ പ്രകാശം ഇല്ലാതായാൽ നീ വീണ്ടും ഇരുട്ടിലകപ്പെടുകയില്ലേ. അപ്പോൾ എന്തു ചെയ്യും.?'

"അറിയില്ല. പക്ഷെ ഞാൻ ഇരുട്ടിനെ വളരെയധികം ഭയപ്പെടുന്നു."

"എന്റെ പ്രകാശത്തിൽനിന്നും അൽപ്പം പകർന്നുതരാം. അതിലൂടെ നീ നിന്റെ വഴി കണ്ടെത്തുക."

വിരിയുവാൻ തുടങ്ങുന്ന പൂമൊട്ടുപോലെ ഒരു പ്രകാശനാളം അദ്ദേഹം പകർന്നു നൽകി. ഒരു തിരിയിൽനിന്നും മറ്റൊരു തിരി കത്തിക്കുന്നതുപോലെ ആ പ്രകാശം എന്നിലും നിറഞ്ഞു. മെല്ലെ മെല്ലെ അതെന്നിൽനിന്നും നിറഞ്ഞുതുളുമ്പി നിലാവുപോലെ പരക്കുന്നത് വിസ്മയഭരിതനായി കണ്ടുനിന്നു. ചോദിച്ചു.

"എവിടെനിന്നാണ് ഈ വെളിച്ചം... എന്താണിതിനെ ജ്വലിപ്പിക്കുന്നത്... ഇത് കെട്ടുപോകാതിരിക്കാൻ ഞാനെന്താണ് ചെയ്യേണ്ടത്."

"ചോദ്യങ്ങൾ ചോദിച്ചുകൊണ്ടേയിരിക്കുക."

അയാൾ നടന്നകന്നു. ഞാൻ മുന്നോട്ടും കാലം പിന്നോട്ടും യാത്ര തുടർന്നു. അതോ തിരിച്ചോ.

രണ്ടാമത്തെ സമ്മാനം

...യാത്രയിലുടനീളം ചോദ്യങ്ങൾ ചോദിച്ചുകൊണ്ടേയിരുന്നു. പക്ഷെ ഉത്തരങ്ങൾ... അവ മാത്രം അകന്നുനിന്നു. നടന്നു തളർന്നിരിക്കുന്നു. ഒരു മയക്കത്തിലേയ്ക്കാഴ്ന്നു പോകുന്നതുപോലെ....

....ഉണർന്നപ്പോൾ എല്ലാം മാറ്റങ്ങൾക്ക് വിധേയമായിരിക്കുന്നു. അവസാനം ചോദിച്ച ചോദ്യം എന്തായിരുന്നുവെന്ന് ഓർത്തെടുക്കുവാൻ കഴിയുന്നില്ല. അവസാനം തിരഞ്ഞെടുത്ത വഴിയിലൂടെ എത്തിച്ചേർന്നതെവിടെയാണ്. തിരിച്ചറിയുവാനാവുന്നില്ല. ഉത്തരം കിട്ടാത്ത ചോദ്യങ്ങൾ ചോദിച്ചു ചോദിച്ചു മടുത്തിരിക്കുന്നു. വഴിതെറ്റിയിട്ടുണ്ടാകുമോ.? പകൽവെട്ടത്തിലും ഒന്നും വ്യക്തമാകുന്നില്ല. 

അൽപ്പം അകലെയായി... രക്ഷകനെപ്പോലെ വീണ്ടും അദ്ദേഹം... വെളിച്ചം പകർന്നു തന്ന അതേ പ്രകാശരൂപം. വളർന്നു പടർന്നു പന്തലിച്ച ഒരു വലിയ വൃക്ഷത്തിന്റെ വേരുകളിൽ ഒന്നിലാണ് ഇരിക്കുന്നത്. ഓടി അരികിലെത്തി, കിതച്ചുനിൽക്കുമ്പോൾ അദ്ദേഹത്തിന്റെ കണ്ണുകൾ വീണ്ടും ചോദ്യങ്ങളെറിയുന്നു. എന്തുകൊണ്ടാണെന്നറിയില്ല. പുറത്തുവരുന്ന വാക്കുകളിൽ കുറ്റബോധം നിറഞ്ഞുനിന്നു.  

"വെളിച്ചം മങ്ങികൊണ്ടിരിക്കുന്നു. കാഴ്ച മങ്ങിപോകുന്നതുപോലെ... ഒന്നും വ്യക്തമാകുന്നില്ല."

പുഞ്ചിരി അയാളുടെ മുഖം കൂടുതൽ പ്രകാശഭരിതമാക്കുന്നു. 

"ഈ തണലിൽ അൽപ്പം വിശ്രമിക്കാം.. ഇരിക്കൂ"

കെട്ടുപിണഞ്ഞ് മണ്ണിലേക്കാഴ്ന്നിറങ്ങി പോകുന്ന വലിയ വേരുകളിലൊന്നിൽ ഇരിക്കുവാൻ തുടങ്ങുമ്പോൾ അദ്ദേഹം ആശ്വസിപ്പിച്ചു. 

"ഒരുപക്ഷെ നിങ്ങളുടെ കണ്ണുകൾക്ക് തിമിരം ബാധിച്ചിരിക്കാം. ഈ കണ്ണട എടുത്തുകൊള്ളുക.."

കണ്ണുകളോടു ചേർത്തുവെച്ചു. അത്ഭുതം.. മുന്നിൽ തെളിമയാർന്ന കാഴ്ചകൾ. ഇതുവരെയും ഒരു അന്ധനായിരുന്നുവോ എന്നു സംശയം. ആഹ്ലാദമടക്കുവാനാകാതെ വിളിച്ചു പറഞ്ഞു.

"കാണാം. കാഴ്ചകളും വഴികളുമെല്ലാം നല്ലതുപോലെ തെളിഞ്ഞുകാണാം."

അദ്ദേഹം പുഞ്ചിരിയോടെ ഓർമ്മിപ്പിച്ചു.

"കണ്ണടകൾ കാഴ്ചയെ തെളിമയുള്ളതാക്കിയേക്കാം. എന്നാൽ ഒരോ ചില്ലിൻ കഷ്ണവും പ്രതിഫലിപ്പിക്കുന്നത് ഒരേ കാഴ്ചയുടെ വ്യത്യസ്ഥ തലങ്ങൾ മാത്രമാണ്. മാത്രവുമല്ല, കണ്ണടചില്ലുകൾ, അവയുടെ ആകൃതിയുടേയും വലുപ്പത്തിന്റേയും ധർമ്മം പോലെ, കാഴ്ചകളെ ഇരട്ടിപ്പിക്കുകയോ ചെറുതാക്കുകയോ ചെയ്‌തേക്കാം. ചില്ലുകളിൽ പോറലുകളും ചിന്നലുകളും ഏൽക്കാതെയും സൂക്ഷിക്കണം. അത്തരം ചില്ലുകളിലൂടെ കാണുന്നതെല്ലാം അവ്യക്തവും അപൂർണ്ണവും ചിലപ്പോഴെല്ലാം വികലവുമായിരിക്കും. "

"ഈ ചില്ലുകളെ വിശ്വസിക്കാമോ...?"

എന്റെ സംശയം ആ ചുണ്ടുകളിൽ ചിരിയുണർത്തി. 

"നിങ്ങളുടെ സംശയം ശരിയാണ്. എന്നിരുന്നാലും... ഇരുട്ടിനേക്കാളും, മങ്ങിയ കാഴ്ചകളേക്കാളും നല്ലതല്ലേ.... കണ്ണടചില്ലുകൾ പകർന്നുനൽകുന്ന, കുറേക്കൂടി തെളിമയാർന്ന കാഴ്ചകൾ."

എഴുന്നേൽക്കുമ്പോൾ അദ്ദേഹം ചോദിച്ചു.

"ഈ വൃക്ഷത്തിന്റെ പേരറിയുമോ..."

ആ ചോദ്യത്തിനു മുന്നിൽ പതറി. അനേകം ശാഖകളുള്ള ഒരു വലിയ ചോദ്യമായി എനിക്കുമുന്നിൽ ഉയർന്നുനിൽക്കുന്ന ആ വൃക്ഷത്തിന്റെ പേര് എനിക്കറിയില്ലായിരുന്നു. അദ്ദേഹം എഴുന്നേൽക്കുന്നു. നടക്കുന്നതിനിടയിൽ തിരിഞ്ഞുനിന്നുകൊണ്ടു പറഞ്ഞു.

"ചെറിയ ചെറിയ ചോദ്യങ്ങൾ ചോദിക്കുക... അതിലൂടെ വലിയ വലിയ ഉത്തരങ്ങൾ കണ്ടെത്തുവാൻ ശ്രമിക്കുക... അപൂർണ്ണവും അവ്യക്തവുമായ ചോദ്യങ്ങൾക്ക് എങ്ങിനെയാണ് തൃപ്തികരമായ ഉത്തരങ്ങൾ ലഭിക്കുക. അവയ്ക്ക് എങ്ങിനെയാണ് പ്രകാശത്തെ ജ്വലിപ്പിക്കുവാനാകുക."

അദ്ദേഹം യാത്ര തുടരുകയാണ്. കണ്ണടകൾ തെളിച്ചുതന്ന വഴികളിലൂടെ ഞാനും. ആ വൃക്ഷത്തിനു മുമ്പിൽ ഞാൻ വളരെ ചെറുതാകുന്നു. അറിയുവാൻ ശ്രമിക്കുംതോറും അത് വലുതായികൊണ്ടേയിരുന്നു.

മൂന്നാമത്തെ സമ്മാനം

മനസ്സ് അസ്വസ്ഥമാകുകയാണ്. ലക്ഷ്യം അകന്നകന്നു പോകുന്നതുപോലെ. അകാരണമായ ഒരു മടുപ്പ് അനുഭവപ്പെട്ടു തുടങ്ങിയിരിക്കുന്നു. എത്തിച്ചേർന്നിരിക്കുന്നത് ഒരു മരുഭൂമിയിലാണോ... അവിടെയും രക്ഷകനെപോലെ ആ പ്രകാശം. ഇത്തവണ ഞാൻ കണ്ണടകളെ കുറ്റപ്പെടുത്തി.

"ഈ കണ്ണടകൾ എന്റെ വഴി തെറ്റിച്ചുവെന്നു തോന്നുന്നു."

ഒരുമിച്ച് നടക്കുന്നതിനിടയിൽ അദ്ദേഹം എന്നെ ഒരിയ്ക്കൽകൂടി ആശ്വസിപ്പിച്ചു. 

"വഴിതെറ്റിയെന്ന ചിന്ത തെറ്റാണ്. എന്റെ വഴി ശരിയും നിന്റെ വഴി തെറ്റുമായിരുന്നുവെങ്കിൽ നമ്മൾ വീണ്ടും കണ്ടുമുട്ടിയത് എങ്ങിനെയാണ് ?"

"പക്ഷെ... എനിക്കെന്റെ യാത്ര തുടരുവാനോ ആസ്വദിക്കുവാനോ കഴിയുന്നില്ല. മടുപ്പും നിരാശയും അനുഭവപ്പെടുന്നു."

"ഒരുപക്ഷെ ഇതിന് നിങ്ങളെ സഹായിക്കുവാൻ കഴിയുമായിരിക്കും."

ഇത്തവണ അദ്ദേഹം നീട്ടിപിടിക്കുന്നത് ഒരു ഭാഗം വീതികൂടിയതും മറുഭാഗം വീതികുറഞ്ഞതുമായ ഒരു ദൂരദർശിനിയാണ്. കണ്ണുകളോടു ചേർത്തുപിടിച്ച് ആകാംക്ഷയോടെ നോക്കി. പക്ഷെ നിരാശയായിരുന്നു ഫലം. അത് പ്രകടിപ്പിക്കുകയും ചെയ്തു.

"ഇതിലൂടെ കാണുവാൻ കഴിയുന്നത് പിന്നിട്ട വഴികൾ മാത്രമാണ്... ഞാൻ തേടുന്നത് മുന്നോട്ടുള്ള...."

അദ്ദേഹം തിരുത്തി.

"പിന്നിടുന്നതിന് തൊട്ടുമുമ്പ് വരെ എല്ലാ വഴികളും മുന്നോട്ടുള്ള വഴികളായിരുന്നു... ഇന്നലെകളിൽ നിന്നല്ലാതെ എങ്ങിനെയാണ് നാളെകൾ പിറക്കുക.?"

ആ ദൂരദർശിനിയിലൂടെ ഒരിയ്ക്കൽ കൂടി നോക്കി. അരുതാത്തതെന്തോ കണ്ടതുപോലെ അത് കണ്ണുകളിൽനിന്നും അകറ്റിപിടിച്ചു. മനസ്സില്ലാമനസ്സോടെ വീണ്ടും നോക്കി.

കടന്നുവന്ന വഴികൾ.. കാണാൻ മറന്നുപോയ കാഴ്ചകൾ... കേൾക്കുവാൻ മറന്നുപോയ വാക്കുകൾ, പരിഹാസങ്ങൾക്കുമുന്നിൽ തോറ്റുപോയ നിമിഷങ്ങൾ, നഷ്ടപ്പെടുത്തിയ അവസരങ്ങൾ. നിറവേറ്റുവാൻ മറന്നുപോയ കടമകൾ, അൽപ്പായുസ്സാർന്ന വിജയങ്ങൾ, സൗന്ദര്യകാഴ്ചകളിൽ മയങ്ങിനിന്ന ഒരു അലസന്റെ  നേർപതിപ്പ്.... ദൂരദർശിനിയെ കണ്ണുകളിൽ നിന്നും അടർത്തിമാറ്റി ലജ്ജിച്ചു തലതാഴ്ത്തി നിന്നു.

അസ്തമയം അടുത്തിരിക്കുന്നു. ഇനിയും ഒരു പുലരി പിറക്കുമോ. 

ഉറക്കെയുള്ള വായന നിർത്തി സുദേവൻ കൂറച്ചു പേജുകൾ കൂടി മറച്ചുനോക്കി. ഒന്നും കാണാതായപ്പോൾ എല്ലാവരോടുമായി ചോദിച്ചു.

"കഴിഞ്ഞുവെന്നു തോന്നുന്നു. ഇയാൾക്കുവേണ്ടി ഒരു പുലരി കൂടി പിറന്നോ... ആവോ.?"

ഒപ്പമുണ്ടായിരുന്നവർ ചിരിച്ചു. ചിലർ ആവേശഭരിതരായി.

"ഭ്രാന്തന്റെ എഴുത്ത് കൊള്ളാമല്ലോ.. കുറച്ചുകൂടി പേജുകൾ മറിച്ചുനോക്കൂ."

സുദേവൻ ആകാംക്ഷയോടെ നോട്ട്ബുക്കിലെ തുടർന്നുള്ള പേജുകൾ കൂടി ഓരോന്നായി മറിച്ചുനോക്കി. ശൂന്യമായ കുറേ പേജുകൾക്കുശേഷം ഒരു നിധി കണ്ടെത്തിയതുപോലെ വിളിച്ചുപറഞ്ഞു.

"ഇനിയുമുണ്ട്."

സുദേവൻ ഒരു സുവിശേഷ പ്രാസംഗികനെപ്പോലെ വായിക്കുവാൻ തുടങ്ങി.

നാലാമത്തെ സമ്മാനം.

...പ്രകാശത്തിനും കണ്ണടകൾക്കും ദൂരദർശിനിക്കും എന്നെ തൃപ്തിപ്പെടുത്തുവാൻ കഴിഞ്ഞില്ല. യുവത്വം പിന്നിട്ടിരുന്നില്ലെങ്കിലും അപ്പോഴേക്കും ഞാൻ ഒരു വൃദ്ധനായി മാറിയിരുന്നു. ഒരു നിയോഗം പോലെ വീണ്ടും ആ പ്രകാശത്തിന്റെ മുന്നിൽ ഞാൻ എത്തിപ്പെടുകയായിരുന്നു. 

'ഞാൻ വളരെയധികം ഒറ്റപ്പെട്ടുപോയിരിക്കുന്നു.'

ഇത്തവണ അദ്ദേഹം കൂട്ടികൊണ്ടുപോയത് ഒരു പരീക്ഷണശാലയിലേക്കായിരുന്നു അവിടെ വെച്ചാണ് അദ്ദേഹം എനിക്കു കാണിച്ചുതന്നത്. വെളിച്ചത്തിനും കണ്ണടകൾക്കും ദൂരദർശിനിക്കും കാണിച്ചുതരുവാൻ കഴിയാതിരുന്ന ഒരു വലിയ സത്യം. അന്നാണ് ഞാൻ തിരിച്ചറിഞ്ഞത്. എന്നിലും ഒരു പ്രപഞ്ചമുണ്ടെന്ന സത്യം. യഥാർത്ഥത്തിൽ ഞാൻ ആരാണെന്ന്. അന്നുമുതൽക്കാണ് ഞാൻ പുഴുക്കളെ ഇഷ്ടപ്പെടുവാൻ തുടങ്ങിയതും...

പക്ഷെ ആ വാചകത്തിനുശേഷം സുദേവന്റെ മുഖം ഇരുളുകയായിരുന്നു. ആ പേജിൽ കൂടുതലായി മറ്റൊന്നും കുറിച്ചിരുന്നില്ല. അയാൾ തിടുക്കത്തിൽ കൂടുതൽ പേജുകൾ കൂടി മറിച്ചുനോക്കി. അവയും ശൂന്യമായിരുന്നു.

സുദേവൻ നിരാശയോടെ തലയാട്ടി.

പാഴ്‌വസ്തുക്കൾക്കിടയിൽ പൊടിപിടിച്ചു നിറം മങ്ങി തുടങ്ങിയ ചില പെയ്ന്റിംഗുകളും അവിടെ അവർക്ക് കാണുവാൻ സാധിച്ചു. പക്ഷെ വരകളേക്കാളുപരി വാക്കുകൾ കൊണ്ടാണ് ചിത്രങ്ങളെ ശ്രദ്ധേയമാക്കിയിരുന്നത്. ഒരു പെയ്ന്റിംഗിൽ സ്ത്രീയുടെ വലിയ മുലകളാണ് വരച്ചിട്ടുള്ളത്. പക്ഷെ മുലക്കണ്ണുകളുടെ തനിമ ചോരാതെ തന്നെ, അവയ്ക്കുമുകളിലായി യഥാർത്ഥ കണ്ണുകൾകൂടി വരച്ചുചേർത്തിരിക്കുന്നു. അതിനു താഴെയായി എഴുതിവെച്ചിട്ടുള്ള വാക്കുകള്‍.

നമ്മൾ കണ്ടുമുട്ടിയിട്ടുണ്ട്,
നീ കണ്ണുകൾ തുറക്കുന്നതിനും മുൻപേ...
ചുണ്ടുകളോടു ചോദിച്ചുനോക്കൂ.

മറ്റൊരു പെയ്ന്റിംഗിൽ മണ്ണിരകൾക്കുമേൽ കീടനാശിനി തെളിയ്ക്കുന്ന ഒരു മനുഷ്യന്റെ ചിത്രമാണ്. ശ്രദ്ധിച്ചുനോക്കിയാൽ ആ മനുഷ്യരൂപം മുഴുവൻ ചെറിയ ചെറിയ പുഴുക്കളുടെ ചിത്രങ്ങളാണ് വരച്ചിട്ടുള്ളതെന്ന് കാണാം. മണ്ണിരകൾ ഓര്‍മ്മപ്പെടുത്തുന്നതായി താഴെ എഴുതി ചേർത്തിരിക്കുന്നു.

ഒരു പുഴുവിൽനിന്നും അനേകം
പുഴുക്കളിലേക്കുള്ള ഇത്തിരി ദൂരം
മാത്രമാണ് നിന്റെ ജന്മവും.   

ഒരു മുറി താഴിട്ടു പൂട്ടിയിരിക്കുകയാണ്. അതിൽനിന്നും വൃത്തികെട്ട ചില ഗന്ധങ്ങളും വമിക്കുന്നുണ്ടായിരുന്നു. അയാളുടെ കൈവശമുണ്ടായിരുന്ന സഞ്ചിയിൽ നിന്നും ലഭിച്ച താക്കോലുകളിൽ ഒന്ന് ആ വലിയ മുറിയുടേതായിരുന്നു. പഴകിയ ജനാലകൾ ബലം പ്രയോഗിച്ച് തുറന്നിട്ടു. കാറ്റും വെളിച്ചവും ആ മുറിയെ കുറേക്കൂടി സഹനീയമാക്കി. ഒരാൾ പൊക്കത്തിലേറെ ഉയരമുള്ള മൂന്ന് വലിയ മൺഭരണികൾ. അവയിൽ ഓരോന്നിലും എഴുതിവെച്ച വാക്കുകൾ അവരിൽ കൗതുകവും ഉത്കണ്ഠയും നിറച്ചു. കേട്ടറിഞ്ഞ കഥകൾ ആ വാക്കുകളുടെ ആഴവും വ്യാപ്തിയും കൂട്ടി.

വേഗം
മരിക്കുന്നവർ

മെല്ലെ
മരിക്കുന്നവർ

ഒരിയ്ക്കലും
മരിക്കാത്തവർ

അനിശ്ചിതാവസ്ഥയ്ക്ക്‌ മുറുക്കം കൂട്ടുന്ന അസഹ്യമായ ദുർഗന്ധം.

ഏണിയുടെ സഹായത്താൽ ഭരണികളിലെ വസ്തുക്കൾ പുറത്തേക്കെടുക്കുവാൻ ശ്രമിച്ചു. അഴുകിചീഞ്ഞ ഇലകള്‍, പച്ചക്കറികള്‍, ഭക്ഷണാവശിഷ്ടങ്ങള്‍ എന്നിവയായിരുന്നു ആദ്യത്തെ ഭരണിയില്‍ നിന്നും പുറത്തെടുത്തവയില്‍ അധികവും. രണ്ടാമത്തേതില്‍ കണ്ടെത്തുവാന്‍ കഴിഞ്ഞത് കുറേ പാഴ്കടലാസുകള്‍, പഴതും പുതിയതുമായ തുണികഷ്ണങ്ങള്‍, തുരുമ്പിച്ച ലോഹാവശിഷ്ടങ്ങള്‍, ചില്ലുകുപ്പികള്‍, മരകഷ്ണങ്ങള്‍ എന്നിവയായിരുന്നു. മൂന്നാമത്തേതില്‍ പ്ലാസ്റ്റിക് കുപ്പികള്‍, പ്ലാസ്റ്റിക് ക്യാരി ബാഗുകള്‍, പൊട്ടിപൊളിഞ്ഞതും ഉപേക്ഷിക്കപ്പെട്ടതുമായ പ്ലാസ്റ്റിക് കളിപ്പാട്ടങ്ങള്‍ തുടങ്ങിയവയും.

ഭരണിയിലെഴുതിവെച്ച വാക്കുകള്‍ അര്‍ത്ഥവത്തായിരുന്നു. കരുണാകരന്‍ മാഷിന്റ വാക്കുകളില്‍ അത് നിറഞ്ഞുനിന്നു.

"ജനനമെന്നാല്‍ എവിടെനിന്നോ വരുന്നു എന്നര്‍ത്ഥമില്ല. മരണമെന്നതിനര്‍ത്ഥം ഇവിടം വിട്ടുപോകുക എന്നതുമല്ല. പഞ്ചഭൂതങ്ങളില്‍നിന്ന് ഉദ്ഭവിച്ച് അവയിലേക്കു തന്നെ തിരിച്ചുപോകുന്ന ഒരു പ്രതിഭാസമാണ് ജീവിതമെന്ന യാഥാര്‍ത്ഥ്യം എന്ന് ഒരു ഭ്രാന്തന്‍ വളരെ ലളിതമായി കാണിച്ചുതരുന്നു. മരണമില്ലാത്തവര്‍ പ്രേതങ്ങളെങ്കില്‍, നാളെ നമ്മളെ ഭയപ്പെടുത്തുവാന്‍ പോകുന്ന പ്രേതങ്ങള്‍, ഒരിയ്ക്കലും മരിക്കാത്ത ഈ പ്ലാസ്റ്റിക് മാലിന്യങ്ങളായിരിക്കും. "

ഒരു നിമിഷത്തേയ്‌ക്കെങ്കിലും ഭ്രാന്തന്റെ രൂപം അവര്‍ ആദരവോടെ ഓര്‍ത്തു. സുദേവന്റെ ചിന്തകള്‍ക്ക് ശബ്ദമുണ്ടായിരുന്നു.

"നുണകൾകൊണ്ട് ചങ്ങലയ്ക്കിട്ടില്ലെങ്കിൽ ഭ്രാന്ത് പിടിക്കുന്ന ഒന്നാണ് സത്യം."

ചെറുമരാജവംശം.

ജനാധിപത്യം പുലരുന്നതിന് തൊട്ടുമുമ്പുള്ള ആ രാത്രിയില്‍ രാജാവ്, കൊട്ടാരം സേവകരില്‍ ഒരാളായ ചെറുമനെ വിളിച്ചുവരുത്തി. "ചെറുമാ...അറിഞ്...