Translate

മൗസ് ട്രാപ്

ചുമരിന്നടിയിലെ വിള്ളലിലൂടെ അവനാണ് ആദ്യം ആ അപകടം തിരിച്ചറിഞ്ഞത്. കൃഷിക്കാരനും ഭാര്യയും പുതുതായി വാങ്ങികൊണ്ടുവന്ന ഒരു പെട്ടി തുറക്കുകയാണ്. അതില്‍ നിന്നും പുറത്തെടുക്കുന്നത് ഒരു എലിക്കെണിയാണെന്ന് തിരിച്ചറിഞ്ഞപ്പോള്‍ അവന്‍ പേടിച്ചു വിറച്ചു. അവന്‍ പരിഭ്രാന്തനായി വീടിനു ചുറ്റും പറമ്പിലും ഓടിനടന്നു. ഓടി പോകുന്നതിനിടയില്‍ എല്ലാവര്‍ക്കും അപായ സൂചന നല്‍കി എലി  വിളിച്ചു പറഞ്ഞു കൊണ്ടിരുന്നു.

"ചങ്ങാതിമാരെ... അവരിതാ എനിക്കായി കെണിയൊരുക്കി വെക്കുന്നു. അവരിതാ എനിക്കായി കെണിയൊരുക്കി വെക്കുന്നു."

കോഴി ചോദിച്ചു.

"എന്നോടെന്തിനാണ് പറയുന്നത്. എലിക്കെണിയുടെ കാര്യം പറയേണ്ടത് എലികളോടല്ലേ. ?"

അവന്‍ താറാവിനും മുന്നറിയിപ്പ് നല്‍കി.

"അറിഞ്ഞോ... വീട്ടുടമസ്ഥനും ഭാര്യയും എനിക്കായി കെണിയൊരുക്കുകയാണ്."

'എനിക്കെന്താ' എന്ന ഭാവത്തില്‍ കഴുത്തുവെട്ടിച്ച് താറാവ് കുണുങ്ങി കുണുങ്ങി നടന്നുനീങ്ങി.

അവന്‍ പന്നിയോടും പറഞ്ഞു.

"ചങ്ങാതി, അവരിതാ എനിക്കായി കെണിയൊരുക്കി വെക്കുകയാണ്."

"അത് നിന്നെ പിടിക്കാനല്ലേ..?  നീയല്ലേ ഈ വീട്ടിലെ ശല്യക്കാരന്‍...അതിന് ഞാനെന്തു വേണം ?"

അവന്‍ ആ വീട്ടിലെ പശുവിനോടും പറഞ്ഞു.

"ഏയ്.. ചങ്ങാതി അവരിതാ എനിക്കായി ഈ വീടിനുള്ളില്‍ കെണിയൊരുക്കി വെക്കുകയാണ്. എന്തെങ്കിലും ചെയ്‌തേ പറ്റൂ."

"അവനവന്‍ ചെയ്യുന്നതിന്റെ ഫലങ്ങള്‍ അവനവന്‍ തന്നെ അനുഭവിക്കണം. അവരറിയാതെ അവരുടെ ധാന്യങ്ങളും മറ്റും കട്ടുതിന്നുമ്പോള്‍ ഓര്‍ക്കണമായിരുന്നു. സൂക്ഷിക്കേണ്ടത് നീയാണ്. "

വളര്‍ത്തുനായ പറഞ്ഞു.

"അതെ ഞങ്ങള്‍ക്കൊന്നും പേടിക്കാനില്ല. വീട്ടിന്നകത്തല്ലേ കെണി വെച്ചിരിക്കുന്നത്. മാത്രവുമല്ല, യജമാനന്‍ ചെയ്യുന്നതില്‍ ഒരു തെറ്റും ഞാന്‍ കാണുന്നില്ല."

ആരും എലിയുടെ വാക്കുകള്‍ ചെവി കൊണ്ടില്ല. മൃഗങ്ങളും മനുഷ്യരെപ്പോലെ തന്നെ. വര്‍ഗ്ഗബോധമില്ലാത്തവര്‍. കരിയിലകള്‍ക്കിടയിലൂടെ വേലിപൊത്തില്‍നിന്നും ഒരു പാമ്പിന്റെ തല ഉയരുന്നതു കണ്ടപ്പാേള്‍ എലി വീണ്ടും വീടിനുള്ളിലേയ്ക്ക തന്നെ ഓടിപ്പോയി. എവിടെയോ ഒളിച്ചുവെച്ചിരിക്കുന്ന കെണിയെ ഭയന്ന് എലി വീടിന്റ മച്ചിനു മുകളിലേയ്ക്ക ഓടിക്കയറി ഒളിച്ചിരുന്നു. രാത്രി ഇരുണ്ടപ്പോള്‍, വീട്ടിനുള്ളിലെ വിളക്കണഞ്ഞപ്പോള്‍, വീശന്നു തുടങ്ങിയപ്പോള്‍ അവന്‍ ശബ്ദമുണ്ടാക്കാതെ മെല്ലെ താഴോട്ടിറങ്ങി ധാന്യപ്പുര ലക്ഷ്യമാക്കി ഓടി.

ഇരുട്ടില്‍ വായ തുറന്നുവെച്ച് കെണി ഇരയെ കാത്തിരുന്നു. അതിന്റെ വായ കൂട്ടിയടക്കുന്ന ശബ്ദം ആ രാത്രിയുടെ പ്രശാന്തതയെ ഞെട്ടിച്ചു. പ്രതീക്ഷിച്ചിരുന്നുവെങ്കിലും നായയും കോഴിയും പന്നിയും താറാവും പശുവും ഞെട്ടി. കൃഷിക്കാരന്‍ ഉറക്കത്തില്‍ നിന്നും ഉണര്‍ന്നു. എലിയുടെ കഥ കഴിഞ്ഞിരിക്കുന്നു. കെണി തന്റെ ആദ്യ ഇരയെ കീഴടക്കിയെന്നു  തിരിച്ചറിഞ്ഞ,  അയാള്‍ കണ്ണു തുറന്ന്  ഭാര്യയുടെ മുഖത്തേയ്ക്കു നോക്കി. അവരുടെ കണ്ണുകള്‍ സന്തോഷം പങ്കുവെച്ചു. ശല്യക്കാരനായ ആ എലിയെ നാളെ കുഴിച്ചുമൂടാം. ആ രാത്രി അവര്‍ സംതൃപ്തിയോടെ ഉറങ്ങി.

നേരം പുലരുന്നതേ ഉണ്ടായിരുന്നുള്ളൂ. ഉറക്കച്ചടവോടെ അടുക്കളയിലേയ്ക്കു നടക്കുമ്പോള്‍ അയാളുടെ ഭാര്യയുടെ കാലില്‍ കടിച്ചത് ഒരു പാമ്പായിരുന്നു. കെണിയില്‍ വാല്‍ പെട്ടുപോയ ഒരു വിഷപാമ്പ്. നിലവിളി കേട്ട് ഓടിയെത്തിയ കൃഷിക്കാരന്‍ ഭാര്യയെ ഉടനെ ആശുപത്രിയെത്തിച്ചു. കുറച്ചു ദിവസത്തെ ചികിത്സയ്ക്കുശേഷമാണ് ആശുപത്രിയില്‍നിന്നും വിട്ടയച്ചത്. വീട്ടിലെത്തി രണ്ടു ദിവസം കഴിഞ്ഞപ്പോള്‍ ആ സ്ത്രീയ്ക്ക് വീണ്ടും പനിക്കാന്‍ തുടങ്ങി.

ചിക്കന്‍ സൂപ്പിന് പനി കുറയ്ക്കുവാന്‍ കഴിയുമെന്ന് അയല്‍ക്കാര്‍ പറഞ്ഞു കൊടുത്തതനുസരിച്ച്, കൃഷിക്കാരന്‍ തന്റെ വളര്‍ത്തു കോഴിയെ കൊന്ന് സൂപ്പു വെച്ച് ഭാര്യയ്ക്ക് കൊടുത്തു. പനി കുറഞ്ഞുവെങ്കിലും പൂര്‍ണ്ണമായും വിട്ടുമാറിയില്ല. ഓരോ ദിവസം കഴിയും തോറും അവരുടെ ആരോഗ്യസ്ഥിതി മോശമായികൊണ്ടിരുന്നു. അസുഖബാധിതയായ ഭാര്യയെ കാണുവാനും ആശ്വസിപ്പിക്കാനും ബന്ധുക്കളും കൂട്ടുകാരും വന്നുതുടങ്ങി. ദൂരെനിന്നും വന്നവരില്‍ ചിലര്‍ വീട്ടില്‍ തന്നെ തങ്ങുകയും ചെയ്തു. അയാളുടെ വീട്ടുചിലവുകള്‍ വര്‍ദ്ധിച്ചു. അതിഥികള്‍ക്കു ഭക്ഷണമൊരുക്കാന്‍ നിവൃത്തിയില്ലാതെ അയാള്‍ ആദ്യം താറാവുകളേയും പിന്നീട് പന്നിയെയും കൊന്നു. കുറച്ചു നാളത്തേയ്ക്ക് പന്നിയിറച്ചി ധാരാളമായിരുന്നു.

സ്ത്രീയുടെ പനി കൂടി കൂടി വരികയും ആരോഗ്യസ്ഥിതി അപകടകരമാം വിധം ദുര്‍ബലമാകുകയും ചെയ്തു. കൃഷിയില്‍ ശ്രദ്ധിക്കുവാനും ഭാര്യയെ പരിചരിക്കുവാനും സമയം തികയാതെ അയാള്‍ കഷ്ടപ്പെട്ടു. ചികിത്സാ ചിലവുകള്‍ക്കു പണം കണ്ടെത്താന്‍ മാര്‍ഗ്ഗമില്ലാതെ ഒടുവില്‍ മനസ്സില്ലാ മനസ്സോടെ അയാള്‍ പശുവിനെ ഇറച്ചിവെട്ടുകാര്‍ക്ക് വിറ്റു.

ചികിത്സകളൊന്നും ഫലിക്കാതെ അകാലത്തില്‍ മരണം വരിക്കുവാനായിരുന്നു അയാളുടെ ഭാര്യയുടെ വിധി. അനുശോചനമറിയിക്കുവാന്‍ എത്തിയവര്‍ക്കു നേരെ കുരച്ച വളര്‍ത്തു നായയെ അയാള്‍ ചങ്ങലക്കിട്ടു. ഭാര്യയുടെ മരണാനന്തര ചടങ്ങുകള്‍ക്കു ശേഷം ഒറ്റപ്പെട്ടുപോയ അയാള്‍ വീടും കൃഷിസ്ഥലവും മറ്റൊരാള്‍ക്ക് വിറ്റ് ദൂരെയുള്ള ബന്ധുവീട്ടിലേയ്ക്കു താമസം മാറ്റി.

ചങ്ങലക്കിട്ടിരുന്നതിനാല്‍ നായയ്ക്ക് ആ വീടുവിട്ടു മറ്റെവിടേയ്ക്കും പോകാന്‍ കഴിഞ്ഞില്ല. കുറച്ചുദിവസങ്ങള്‍ക്കു ശേഷം താമസത്തിനെത്തിയ പുതിയ  വീട്ടുടമസ്ഥനും ഭാര്യക്കും മക്കള്‍ക്കും നായ്ക്കളെ ഒട്ടും ഇഷ്ടമല്ലായിരുന്നു. അവര്‍ അതിനെ തല്ലിയും കല്ലെറിഞ്ഞും ഓടിച്ചുവിട്ടു. കിട്ടിയ ജീവനും കൊണ്ടു അവന്‍ മുടന്തിയോടി. അലഞ്ഞുതിരിഞ്ഞു നടക്കുന്നതിനിടയില്‍ മറ്റൊരു പറമ്പില്‍ മരച്ചീനി കടിച്ചുപറിക്കുന്ന എലിയെ കണ്ടുമുട്ടി. അവന്‍ ഉത്കണ്ഠയോടെ നായയോട് ചോദിച്ചു.

"ചങ്ങാതി... എന്തൊക്കെയുണ്ട് വിശേഷങ്ങള്‍... ? അവര്‍ വെച്ചിരുന്ന കെണിയില്‍ നമ്മുടെ ചങ്ങാതിമാര്‍ ആരെങ്കിലും അകപെട്ടുവോ...?"

നായ മോങ്ങികരഞ്ഞുകൊണ്ടു പറഞ്ഞു.

"അകപെട്ടു ചങ്ങാതി... നീയൊഴികെ. എല്ലാവരും."

......................................................

വാല്‍ കഷ്ണം.

ഒരു ഇംഗ്ലീഷ് നാടോടി കഥയുടെ മലയാള ആവിഷ്‌കാരം. വികസനത്തിന്റെ കെണിയൊരുക്കി ചിലര്‍, മലകള്‍ ഇടിച്ചുനിരത്തുമ്പോള്‍, കാടുകള്‍ വെട്ടിത്തെളിക്കുമ്പോള്‍, പുഴകള്‍ വറ്റിവരളുമ്പോള്‍, പാടങ്ങള്‍ നാടുനീങ്ങുമ്പോള്‍, പച്ചപ്പുകള്‍ മായുമ്പോള്‍, മണ്ണിനെ സ്‌നേഹിക്കുന്ന മനുഷ്യര്‍ കരഞ്ഞു പറയും. കഥയിലെ എലിയെപോലെ... 'നോക്കൂ, അവരിതാ കെണിയൊരുക്കുന്നു' വെന്ന്. പക്ഷെ ആരും ചെവി കൊടുക്കാറില്ല. കാരണം. എലിയെ പിടിക്കാന്‍ കെണി വെക്കുന്നതിന്, നമ്മള്‍ കോഴികളും താറാവുകളും പന്നികളും പശുക്കളും നായ്ക്കളുമെല്ലാം എന്തിന് ഭയപ്പെടണം. അല്ലേ...?

ചെറുമരാജവംശം.

ജനാധിപത്യം പുലരുന്നതിന് തൊട്ടുമുമ്പുള്ള ആ രാത്രിയില്‍ രാജാവ്, കൊട്ടാരം സേവകരില്‍ ഒരാളായ ചെറുമനെ വിളിച്ചുവരുത്തി. "ചെറുമാ...അറിഞ്...