Translate

അനന്യമാതൃകകള്‍

പ്രലോഭനങ്ങളാല്‍ സമ്പന്നമായ ഒരു ഓഫറായിരുന്നു അത്. സ്വപ്നതുല്യമായ വേതനം. സ്വര്‍ഗ്ഗതുല്യമായ ആഢംബരങ്ങള്‍. ലോകം മുഴുവന്‍ സഞ്ചാരം. പ്രതിഭാസമ്പന്നരടങ്ങുന്ന ഒരു റിസര്‍ച്ച് ടീമിന്റെ സ്വതന്ത്ര ചുമതല. പതിനഞ്ച് വര്‍ഷങ്ങള്‍ തുടര്‍ച്ചയായി കമ്പനിയെ സേവിക്കണമെന്നും, സേവനകാലയളവില്‍ വിവാഹം പാടില്ലെന്നുമായിരുന്നു മാനേജ്‌മെന്റ് മുന്നോട്ടു വെച്ച നിബന്ധനകളില്‍ പ്രധാനം. ഇരുപത്തിയൊന്‍പതാമത്തെ വയസ്സില്‍ അസുലഭമായ ആ അവസരം തിരഞ്ഞെടുക്കുമ്പോള്‍, വിവാഹത്തിന് നിര്‍ബന്ധിച്ചുകൊണ്ടിരിക്കുന്ന മമ്മിയേയും ഡാഡിയേയും എങ്ങിനെ ബോധ്യപ്പെടുത്താം എന്നതായിരുന്നു രഞ്ജന്‍ ശ്രീവാസ്തവ അഭിമുഖീകരിച്ച പ്രധാന വെല്ലുവിളി. വിഖ്യാതമായ വാക്‌സ് മ്യൂസിയത്തില്‍ വിശിഷ്ട വ്യക്തികളുടെ ജീവന്‍ തുളുമ്പുന്ന മെഴുകു പ്രതിമകള്‍ക്കിടയിലൂടെ നടക്കുമ്പോള്‍ ഡാഡിയുടേയും മമ്മിയുടേയും കണ്ണുകള്‍ വികസിക്കുന്നത് അയാള്‍ ശ്രദ്ധിച്ചിരുന്നു.

"മമ്മി... നമ്മള്‍ കണ്ട ആ മെഴുകു പ്രതിമകള്‍ക്ക് ജീവന്‍ കൊടുക്കാന്‍ സാധിച്ചാല്‍ എങ്ങനെയിരിക്കും...?"

"അങ്ങനെയെങ്കില്‍... നീ നിന്റെ തന്നെ ഒരു പ്രതിമയുണ്ടാക്കി ഞങ്ങള്‍ക്കു സമ്മാനിക്കൂ. അപ്പോള്‍ നാട്ടിലേയ്ക്ക് തിരിച്ചുപോയാലും ഞങ്ങള്‍ക്ക് എപ്പോഴും നിന്നെ കണ്ടുകൊണ്ടിരിക്കാമല്ലോ.."

പ്രിയതമയുടെ നര്‍മ്മബോധവും വാക്ചാതുരിയും ഗൗരവ് ശ്രീവാസ്തവ ആസ്വദിച്ചു.

"തമാശയല്ല മമ്മി. നെക്സ്റ്റ് ജനറേഷന്‍ ഹ്യൂമന്‍ റോബോട്ടുകളെ മനുഷ്യര്‍ക്കിടയില്‍നിന്നും തിരിച്ചറിയാന്‍ പോലും പ്രയാസമായിരിക്കും. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സുള്ള, ഹ്യൂമനോയ്ഡ് റോബോട്ടുകളെ സൃഷ്ടിക്കുവാനുള്ള ശ്രമത്തിലാണ് ഞങ്ങള്‍..."

"തുടങ്ങി... വീണ്ടും അവന്റെ റോബോട്ട് കഥകള്‍. മനുഷ്യനെപ്പോലെ തന്നെ വേണമെന്നുണ്ടെങ്കില്‍, ഒന്നു ക്ലോണ്‍ ചെയ്താ പോരെ.. ?"

"ഓ.. കമോണ്‍ മമ്മി... ക്ലോണിംഗ് എന്നത് മറ്റൊരു ശാസ്ത്രശാഖയാണ്. പൂര്‍ണ്ണമായും വിജയിച്ചു എന്ന് ഇതുവരെ ശാസ്ത്രലോകം പോലും അംഗീകരിച്ചിട്ടില്ല. ഇനി അഥവാ വിജയിച്ചു എന്നുതന്നെ ഇരിക്കട്ടെ. പക്ഷെ സാമ്യം ശരീരത്തില്‍ മാത്രമായിരിക്കുവാനാണ് സാധ്യത. ബൗദ്ധികമായി രണ്ടും രണ്ടായിരിക്കുവാനാണ് സാധ്യത. പ്രത്യേകിച്ചും മനുഷ്യന്റെ കാര്യത്തില്‍.... തന്നേപ്പോലെ ചിന്തിക്കുന്നവരെയാണ് എല്ലായിപ്പോഴും മനുഷ്യര്‍ക്കിഷ്ടം. വ്യത്യസ്തരായി ചിന്തിക്കുന്നവരെ അകറ്റിനിര്‍ത്താറല്ലേയുള്ളൂ. അല്ലേ ഡാഡി...?"

നിവൃത്തിയില്ലാതെ ഗൗരവ് ശ്രീവാസ്തവ തലയാട്ടി.

"ഉദാഹരണമായി മമ്മിയുടെ കാര്യം തന്നെ എടുക്കാം. മമ്മിയുടെ ഇഷ്ടങ്ങള്‍ക്കനുസരിച്ചു ജീവിക്കുന്ന ഒരു മകനെയാണ് മമ്മിയ്ക്ക് വേണ്ടത്. അല്ലേ. മമ്മി പറയുന്നതു മാത്രം അനുസരിക്കുന്ന ഒരു ഹ്യൂമനോയ്ഡ് റോബോട്ടിനെ നിര്‍മ്മിക്കുവാന്‍ കഴിയുമെന്നിരിക്കട്ടെ. അല്‍പ്പം മുമ്പ് നമ്മള്‍ കണ്ടുമുട്ടിയ മെഴുകുപ്രതിമകളെപ്പോലെ അതിന് എന്റെ മുഖവും രൂപവും സൃഷ്ടിച്ചു നല്‍കുവാന്‍ കഴിയുമെന്നിരിക്കട്ടെ. അപ്പോള്‍ എന്തു പറയുന്നു.?"

"മെഴുകുകൊണ്ടുണ്ടാക്കിയ ഒരു മകനെ എനിക്കു വേണ്ടെങ്കിലോ..."

"അവിടെയും മമ്മിയ്ക്കു തെറ്റി. മനുഷ്യന്റെ ത്വക്കിനു സമാനമായ പോളിമര്‍ സൃഷ്ടിക്കുവാനുള്ള ശാസ്ത്ര പരീക്ഷണങ്ങളും ഒട്ടേറെ മുന്നോട്ടു പോയിരിക്കുന്നു. കോസ്‌മെറ്റിക് സര്‍ജറികളിലും പ്ലാസ്റ്റിക് സര്‍ജറികളിലും ഒറിജിനലിനെപോലും തോല്‍പ്പിക്കുന്ന ആര്‍ട്ടിഫിഷ്യല്‍ സ്‌കിന്‍ മെറ്റീരിയലുകളും ഫ്‌ളെഷ് മെറ്റീരിയലുകളും സ്ഥാനം പിടിച്ചുകഴിഞ്ഞു. രൂപത്തിലും വലുപ്പത്തിലും മനുഷ്യസമാനമായ പാവകള്‍ പോലും ഇവിടെ ലഭ്യമാണ്.  വാസ്തവം പറഞ്ഞാല്‍ മനുഷ്യപാവകള്‍ക്കാണ് ഇവിടെ ഒറിജിനല്‍ മനുഷ്യരേക്കാള്‍ പ്രിയം."

അത് പറയുമ്പോള്‍ അയാളുടെ ചുണ്ടുകളില്‍ അടക്കിപിടിച്ച ഒരു ചിരിയുണ്ടായിരുന്നു.

"ശരി.. ശരി... എന്താണ് നീ പറഞ്ഞുവരുന്നത് എന്നു വ്യക്തമാക്കൂ."

"അതാണ് ഞാന്‍ പറഞ്ഞുവരുന്നത് ഡാഡി.. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജെന്‍സ്, അതിനുമപ്പുറം ഇമോഷണല്‍ ഇന്റലിജെന്‍സോടു കൂടിയ ഹ്യൂമന്‍ റോബോട്ടുകള്‍ ഒരു വിദൂര സാധ്യത മാത്രമായിരിക്കാം. പക്ഷെ ഒട്ടനവധി മാറ്റങ്ങള്‍ സൃഷ്ടിക്കുവാന്‍ കഴിയുന്ന വലിയൊരു സാധ്യത കൂടിയാണ്. യുദ്ധരംഗങ്ങളില്‍,  ബഹിരാകാശ ദൗത്യങ്ങളില്‍, ജീവന്‍രക്ഷാ പ്രവര്‍ത്തനങ്ങളില്‍, അറപ്പും വെറുപ്പും ഉളവാക്കുന്ന ജോലികള്‍ ചെയ്യേണ്ടിടങ്ങളിലെല്ലാം പ്രയോജനപ്പെടുത്തുവാന്‍ കഴിയുന്ന സാധ്യതകള്‍. വളരെയധികം ചലഞ്ചിംഗായിട്ടുള്ള ഒരു പ്രോജക്റ്റാണ്. സമയവും പരിശ്രമവും ഒരുപാട് വേണ്ടി വരുന്ന ഒരു അസൈന്‍മെന്റ്. അതുകൊണ്ടുതന്നെ ഒരു ലോംഗ് ടേം കോണ്‍ട്രാക്റ്റ് സൈന്‍ ചെയ്യാതെ, കമ്പനി മുന്നോട്ടു വെക്കുന്ന നിബന്ധനകള്‍ സ്വീകരിക്കാതെ ഈ ജോലി സ്വീകരിക്കുവാന്‍ കഴിയില്ല. വലിയ ലക്ഷ്യങ്ങള്‍ ഏറ്റെടുക്കുമ്പോള്‍ ഇതെല്ലാം സ്വാഭാവികവുമാണ്. "

"ഞങ്ങള്‍ കേള്‍ക്കുവാന്‍ ആഗ്രഹിക്കുന്ന സംഗതി ഇതൊന്നുമല്ല. വിവാഹത്തിനായി എപ്പോഴാണ് നീ സമയം കണ്ടെത്തുന്നത് എന്നതാണ് ..."

"ഇതൊരു അസുലഭ അവസരമാണ് മമ്മി. അതികഠിനമായി പരിശ്രമിച്ചാല്‍ പോലും അപൂര്‍വ്വം ചിലര്‍ക്കു മാത്രം കൈവരുന്ന അവസരം. അത് പാഴാക്കണമെന്നാണോ മമ്മി പറഞ്ഞു വരുന്നത്...?"

"എത്ര കാലത്തേയ്ക്കാണ് കരാര്‍.?"

"വെറും..... ഏഴ് .... ഏഴു വര്‍ഷങ്ങള്‍ മാത്രം."

അക്കങ്ങള്‍ ഉച്ചരിക്കുമ്പോള്‍ ഒരു കുറ്റബോധം അയാളില്‍ പ്രകടമായിരുന്നു.

"ഇത്രയും വര്‍ഷത്തേയ്‌ക്കോ.? കരാര്‍ കഴിയുമ്പോള്‍ നിനക്ക് മുപ്പത്തിയാറായിരിക്കും പ്രായം. നീ ഞങ്ങളുടെ ഒരേയൊരു മകനാണെന്ന് മറന്നുപോകരുത്."

"അതല്‍പ്പം നീണ്ട ഒരു കാലയളവു തന്നെയാണ്... എങ്കിലും... അവന്‍ പറയുന്നതിലും.."

"ദയവു ചെയ്ത് മിണ്ടാതിരിക്കൂ ഗൗരവ്... നിങ്ങള്‍ നമ്മുടെ മകന് നല്‍കുന്ന പ്രോത്സാഹനം ആവശ്യത്തിലധികമാണെന്ന് ഓര്‍ത്തിരുന്നാല്‍ നന്ന്... അവന്റെ കുട്ടിക്കാലം മുതല്‍ക്കേ നിങ്ങള്‍ അതുതന്നെയാണ് ചെയ്തുവരുന്നതും. "

"വിട്ടുകൊടുക്കാം  മാലിനി... അവനെ അവന്റെ ഹൃദയത്തിനു വിട്ടുകൊടുക്കുവാന്‍ നീ നിന്റെ തലച്ചോറിനെ ഉപദേശിയ്ക്കൂ. നമ്മള്‍ക്ക് സ്വപ്നം കാണുവാന്‍ കഴിയുന്നതിലും ഒരുപാട് ഉയരത്തിലേയ്ക്കാണ് അവന്‍ ലക്ഷ്യം വെക്കുന്നത്. "

"അതുതന്നെ ഡാഡി.. ദയവു ചെയ്ത് മമ്മിയെ പറഞ്ഞു മനസ്സിലാക്കൂ. അല്ലെങ്കില്‍തന്നെ അതിലെന്താണ് അര്‍ത്ഥമുള്ളത്... വളരുക.. പഠിക്കുക.. ജോലി നേടുക.. വിവാഹം കഴിയ്ക്കുക.. കുട്ടികള്‍ക്കു ജന്മം നല്‍കുക.. ആ കുട്ടികളും വളരുക.. പഠിക്കുക.. ജോലി നേടുക... വിവാഹം കഴിയ്ക്കുക.. വീണ്ടും കുട്ടികള്‍ക്കു ജന്മം നല്‍കുക..  എനിക്കു തോന്നുന്നത് ജീവിതമെന്നത് മടുപ്പിക്കുന്ന ഒരു ആവര്‍ത്തനമാണെന്നാണ്. എന്തെങ്കിലും വ്യത്യസ്തമായി ചെയ്യാന്‍ കഴിയണം. തികച്ചും വ്യത്യസ്തമായ ഒന്ന്. രഞ്ജന്‍ ശ്രീവാസ്തവ എന്നൊരു വ്യക്തി ഇവിടെ ജീവിച്ചിരുന്നു എന്നതിന്റെ അടയാളപ്പെടുത്തലായി.."

കടലുകള്‍ക്കപ്പുറം. മലനിരകളിലെ തേയിലതോട്ടങ്ങള്‍ക്കു നടുവിലെ വസതിയിലേയ്ക്ക് തിരിച്ചെത്തുമ്പോള്‍ ഗൗരവ് ശ്രീവാസ്തവ പ്രിയതമയെ ആശ്വസിപ്പിക്കുവാന്‍ ശ്രമിച്ചു.

"വിഷമിക്കാതിരിക്കൂ മാലിനി... പണം സമ്പാദിക്കുക എന്നതല്ല അവന്റെ ലക്ഷ്യം.."

"എനിക്കത് മനസ്സിലാക്കുവാന്‍ കഴിയും. പക്ഷെ ജീവിതത്തോടുള്ള അവന്റെ സമീപനം എന്നെ ഭയപ്പെടുത്തുന്നു."

"പോസിറ്റീവായി ചിന്തിക്കാന്‍ ശ്രമിക്കൂ. ഒന്നു ചുറ്റികറങ്ങി ഒടുവില്‍ അവന്‍ നമ്മുടെ ഭ്രമണപഥത്തിലേയ്ക്കുതന്നെ തിരിച്ചെത്തുമെന്നാണ് എന്റെ മനസ്സ് പറയുന്നത്. "

........................................................................................

റോബോട്ടുകള്‍ അനുദിനം വളരുകയായിരുന്നു. പുതിയ തലങ്ങളിലേയ്ക്ക്. പുതിയ സാധ്യതകളിലേയ്ക്ക്. കുടുബസുഹൃത്തായിരുന്ന ഹരീഷ് ശര്‍മ്മപോലും ഒരിയ്ക്കല്‍ ഗൗരവ് ശ്രീവാസ്തവയോട് ചോദിച്ചിട്ടുണ്ട്.

"ഗൗരവ് ഭായ്.. താങ്കളുടെ മകന്‍ മനുഷ്യസാദൃശ്യമുള്ള റോബോട്ടുകളെ നിര്‍മ്മിക്കുവാനുള്ള പരീക്ഷണങ്ങള്‍ നടത്തുന്നു എന്നല്ലേ പറഞ്ഞിരുന്നത്.?"

പൈപ്പില്‍നിന്നും ഉയര്‍ന്നു പടരുന്ന പുകച്ചുരുളുകള്‍ക്കിടയിലൂടെ ഗൗരവ് ശ്രീവാസ്തവ അതേയെന്നര്‍ത്ഥത്തില്‍ ഒന്നമര്‍ത്തി മൂളി.

"മറ്റൊന്നുമല്ല ഗൗരവ് ഭായ്.. ഒരു ഓസ്‌ട്രേലിയക്കാരിയെ വിവാഹം കഴിക്കണമെന്നാണ്  രോഹിതിന്റെ  താത്പര്യം. വിവാഹം പ്രണയത്തിന്റെ തലസ്ഥാനമായ പാരീസില്‍ വെച്ചുതന്നെ വേണമെന്നതാണത്രെ അവന്റെ കാമുകിയുടെ നിര്‍ബന്ധവും. ഉപാധികളോടെയുള്ള ഒരു വീട്ടുവീഴ്ചയാണ് ഞങ്ങള്‍ ഉദ്ദേശ്ശിക്കുന്നത്. അവിടെ വിവാഹം നടക്കുന്ന അതേ സമയത്ത് പ്രതീകാത്മകമായി ഇവിടെയും ഒരു വിവാഹസത്കാരം സംഘടിപ്പിക്കുന്നു. നിങ്ങളുടെ മകന് ഞങ്ങളെ സഹായിക്കുവാന്‍ കഴിയുമോ..? വരുന്നവര്‍ക്കു മുന്നില്‍ നിര്‍ത്തുവാന്‍... പുഞ്ചിരിക്കുവാനും ആശംസകള്‍ക്ക് നന്ദി പറയുവാനും കഴിയുന്ന രണ്ടു മനുഷ്യപ്രതിമകളെ നിര്‍മ്മിച്ചു നല്‍കുവാന്‍...?"

ഗൗരവ് ശ്രീവാസ്തവയുടെ മുഖത്ത് നിസ്സഹായത ഗൗരവമാര്‍ജ്ജിച്ചു നിന്നു.

"പ്രയാസമാണ് അല്ലെ... സാരമില്ല... എനിക്ക് രണ്ടു പ്രതിമകള്‍ വേണമെന്നേയുള്ളൂ. അവയ്ക്ക് ജീവന്‍ വേണമെന്നില്ല. ഹ...ഹ.. അല്ലെങ്കില്‍തന്നെ ഇവിടെയാണോ പ്രതിമകള്‍ക്ക് ക്ഷാമം. നല്ല കൂലി കൊടുത്താല്‍ പാവകളേപ്പോലെ അഭിനയിക്കുവാനും തയ്യാറുള്ള മനുഷ്യരുടെ നാടാണ്."

"എന്തായാലും... യന്ത്രമനുഷ്യരെകൊണ്ട് ഇങ്ങനെ ഒരു സാധ്യത കൂടിയുണ്ടെന്ന്  ഞാന്‍ അവന് പറഞ്ഞുകൊടുക്കാം."

വിവാഹത്തെ കുറിച്ചുള്ള സംഭാഷണം ഗൗരവ് ശ്രീവാസ്തവയെ അലസോരപ്പെടുത്തി. വൈകി വിവാഹം കഴിക്കുന്നവരില്‍ ഇന്‍ഫെര്‍ട്ടിലിറ്റി പ്രോബ്ലംസ് ഉണ്ടാകുവാനുള്ള സാധ്യതയുണ്ടെന്ന് ഓര്‍മ്മപ്പെടുത്തിയപ്പോള്‍ രഞ്ജന്‍ പറഞ്ഞ വാക്കുകളുടെ അര്‍ത്ഥം തേടുവാനുള്ള ശ്രമത്തിലായിരുന്നു അയാള്‍.

"യുവത്വം സൂക്ഷിച്ചുവെക്കാവുന്ന അവസ്ഥയിലേയ്ക്കും ശാസ്ത്രം വളര്‍ന്നിരിക്കുന്നു ഡാഡി... പക്ഷെ നമ്മുടെ നാട്ടില്‍ മെഡിക്കല്‍ സയന്‍സ് ഇപ്പോഴും ശൈശവഘട്ടത്തിലാണ് ."

...............................................................................

വ്യക്തിബന്ധങ്ങള്‍ പോലും നിബന്ധനകള്‍ക്കു വിധേയമാകുന്ന ഒരു കാലഘട്ടത്തിന്റെ ഉദയം.
പരസ്പരം ബന്ധിച്ചിടാതെ എങ്ങിനെ സൗഹൃദങ്ങള്‍ ആസ്വദിക്കാമെന്ന് തിരിച്ചറിഞ്ഞതും അവിടെവെച്ചാണ്. ഇടവേളകളില്‍ സംഭവിക്കാറുള്ള ചില മത്സരങ്ങള്‍ അവര്‍ ഒരുമിച്ചാണ് ആസ്വദിച്ചിരുന്നതും. ആവേശകരമായ അത്തരമൊരു മത്സരത്തിനൊടുവില്‍ അയാളുടെ പല്ലുകള്‍ക്കിടയില്‍നിന്ന് ചുണ്ടുകളെ സ്വതന്ത്രമാക്കി ആഞ്ജല പരിഭവിച്ചു.

"എന്താണിത്. രഞ്ജന്‍...? ഞാനൊരു മനുഷ്യസ്ത്രീയാണെന്നും എനിക്കു വേദനിക്കുമെന്നും നിങ്ങള്‍ മറന്നുപോകുന്നുവോ.?"

അവളില്‍നിന്നും ഇറങ്ങി മലര്‍ന്നുകിടന്ന് രഞ്ജന്‍ കിതച്ചുകൊണ്ടു പറഞ്ഞു.

"ക്ഷമിക്കൂ.. ആ നിമിഷങ്ങളിലെല്ലാം എനിക്കു നിന്നെ തിന്നുവാനുള്ള ആവേശമാണ്."

"നിങ്ങളെപോലുള്ളവര്‍ക്ക് പാവകളാണ് നല്ലത്. അവയ്ക്കാണെങ്കില്‍ വേദന ഒട്ടും അറിയില്ലല്ലോ. പിച്ചുകയോ മാന്തുകയോ കടിച്ചുപറിക്കുകയോ എന്തുവേണമെങ്കിലും ചെയ്യാം."

"പക്ഷെ.. ആ അവസാന നിമിഷങ്ങളില്‍ മുറുക്കെ കെട്ടിപിടിക്കുവാനും വേദനിപ്പിക്കാതെ കടിക്കാനും പാവം പാവകള്‍ക്ക് കഴിയില്ലല്ലോ."

"റിസര്‍ച്ചില്‍ അതും കൂടി ഉള്‍പ്പെടുത്തുവാന്‍ ശ്രമിച്ചുകൂടെ. വൈകാരികമായി പ്രതികരിക്കുവാന്‍ ശേഷിയുള്ള അത്തരം പാവകള്‍ക്ക് ഭാവിയില്‍ ഒരുപാട് പേരെ സഹായിക്കുവാന്‍ കഴിഞ്ഞേക്കും. വിശേഷിച്ചും നിങ്ങളുടെ ദേശത്ത്."

"തീര്‍ച്ചയായും... ഇമോഷണല്‍ ഇന്റലിജെന്‍സുള്ള ബയോമെട്രിക് റോബോട്ടുകള്‍ തന്നെയാണ് എന്റെ ലക്ഷ്യം. എന്റെ പരിശ്രമങ്ങള്‍ക്ക് ഫലം കാണാതിരിക്കില്ല. "

"പക്ഷെ... എങ്ങിനെ കഴിയും...? നമ്മെ പ്രചോദിതരാക്കുവാന്‍ മാനേജ്‌മെന്റ് ക്ഷണിച്ചുവരുത്തിയ ആ സന്ന്യാസിവര്യന്‍ പറഞ്ഞതോര്‍മ്മയുണ്ടോ... ബ്രഹ്മചര്യമാണ് ഏറ്റവും വലിയ ഊര്‍ജ്ജസ്രോതസ്സെന്ന്... എത്രയോ ഈര്‍ജ്ജമാണ് നിങ്ങള്‍ ഇങ്ങനെ നഷ്ടപ്പെടുത്തികൊണ്ടിരിക്കുന്നത്. ?"

അയാള്‍ ചിരിച്ചു.

"വിവാഹം പാടില്ലെന്നേ കരാറില്‍ പറഞ്ഞിട്ടുള്ളൂ. മറ്റൊന്നും വേണ്ടെന്നു വെക്കണമെന്ന് കമ്പനി ആവശ്യപ്പെട്ടിട്ടില്ല. "

ആഞ്ജല ഒരു ചിരിക്കുടുക്കയായി. അല്‍പ്പനേരം ചിന്താവിഷ്ടയായതിനു ശേഷം അവള്‍  ഉന്നയിച്ച സംശയം, അയാളെ ചൊടിപ്പിക്കുവാന്‍ ശേഷിയുള്ളതായിരുന്നു. .

"എപ്പോഴെങ്കിലും ചിന്തിച്ചു നോക്കിയിട്ടുണ്ടോ രഞ്ജന്‍... സെക്‌സ് വര്‍ക്കേഴ്‌സും നമ്മളും തമ്മില്‍ ഒരു വ്യത്യാസമേയുള്ളൂ."

"എന്തു വിഡ്ഢിത്തമാണ് പറയുന്നത്...! അവരേയും നമ്മളേയും എങ്ങിനെയാണ് നിനക്ക് താരതമ്യപ്പെടുത്തുവാന്‍ കഴിയുന്നത്.?"

"ജീവിതനിലവാരത്തിന്റെ അളവുതൂക്കമാനദണ്ഡങ്ങള്‍ മാറ്റിവെച്ചാല്‍ ഒരു വ്യത്യാസമേയുള്ളൂ രഞ്ജന്‍.. അവര്‍ ശരീരം വില്‍ക്കുന്നു. നമ്മള്‍ തലച്ചോറും."

"അപ്പോള്‍... ശരീരത്തെ മാത്രമല്ല, നിനക്ക് ചിന്തകളേയും ഉണര്‍ത്താന്‍ കഴിയും.. അല്ലേ ആഞ്ജല."

.................................................................................................

പതിനഞ്ച് വര്‍ഷ കരാര്‍ കാലാവധിയില്‍, പത്തുവര്‍ഷം പൂര്‍ത്തിയായപ്പോള്‍ സാമ്പത്തിക പരാധീനതകളെതുടര്‍ന്ന് കമ്പനി അടച്ചുപൂട്ടലിന്റെ വക്കിലായിരുന്നു. കരാര്‍ തുടരുന്നതില്‍ അര്‍ത്ഥമില്ലെന്ന തിരിച്ചറിവില്‍ മാനേജ്‌മെന്റ് ഒത്തുതീര്‍പ്പ് വ്യവസ്ഥകള്‍ മുന്നോട്ടുവെച്ചു. റിസര്‍ച്ചിന്റെ പകര്‍പ്പവകാശം വേണമെന്ന് രഞ്ജന്‍ ശ്രീവാസ്തവ വാദിച്ചു. വര്‍ഷങ്ങള്‍ നീണ്ട നിയമപോരാട്ടത്തിന് വലിയൊരു തുകയും ചിലവഴിക്കേണ്ടി വന്നു. കോടതിയുടെ അന്തിമവിധി അയാള്‍ക്ക് അനുകൂലമായിരുന്നു. പരീക്ഷണങ്ങളും നിരീക്ഷണങ്ങളും അടങ്ങുന്ന ഒട്ടനവധി സേഫ്റ്റ് കോപ്പികളും കുറേ റോബോട്ടിക് മാതൃകകളുമല്ലാതെ മറ്റൊന്നും അവശേഷിച്ചിരുന്നില്ല. പരാജിതനെപ്പോലെ മടങ്ങുവാന്‍ ആഗ്രഹിക്കാത്തതിനാല്‍ മറ്റൊരു കമ്പനിയില്‍ താത്കാലിക ജോലി സ്വീകരിച്ചു. അതിനിടയില്‍ റിസര്‍ച്ചിന്റെ ഫലങ്ങള്‍ വ്യാവസായികമായി പ്രയോജനപ്പെടുത്തുവാന്‍ നിക്ഷേപകരെ തേടുകയായിരുന്നു ലക്ഷ്യം.

ഹെയര്‍പിന്‍ വളവുകളിലൊന്നില്‍ ഗൗരവ് ശ്രീവാസ്തവയേയും പത്‌നി മാലിനിയേയും മരണം കാത്തുനിന്നു. തങ്ങളുടെ ഭ്രമണപഥത്തിലേയ്ക്ക് മകന്‍ തിരിച്ചുവരുന്നതും പ്രതീക്ഷിച്ചിരുന്നവരുടെ കാര്‍ അപകടത്തില്‍ പെടുകയായിരുന്നു. ഇടിച്ചുതെറിപ്പിച്ചു കടന്നുപോയ, അനുവദിച്ചതിലും കൂടുതല്‍ ഭാരം കയറ്റി, ടാര്‍പായകൊണ്ട് മറച്ചിരുന്ന ലോറി അവര്‍ക്ക് ഒരു ഉല്‍ക്കയെപ്പോലെ തോന്നിയിരിക്കാം. അവരുടെ അപ്രതീക്ഷിത മരണത്തെ തുടര്‍ന്ന് വിദേശത്തുനിന്നും തിരിച്ചു വരുമ്പോള്‍ രഞ്ജന് നാല്‍പ്പത്തിനാല് വയസ്സു കഴിഞ്ഞിരുന്നു. ഒരു ഇടവേള ആവശ്യമാണെന്ന തിരിച്ചറിവില്‍ കുറച്ചുകാലം തേയിലത്തോട്ടങ്ങള്‍ക്കു നടുവിലെ മനോഹരമായ വസതിയില്‍ കഴിയാനായിരുന്നു താത്പര്യം. ഹരീഷ് ശര്‍മ്മയാണ് ഒരു വിവാഹത്തിന് നിര്‍ബന്ധിച്ചത്. പക്ഷെ രഞ്ജന്‍ മുന്നോട്ടു വെച്ച നിബന്ധനകള്‍ക്കനുസൃതമായ ഒരു ബന്ധം കണ്ടെത്താനുള്ള അദ്ദേഹത്തിന്റെ ശ്രമങ്ങള്‍ ഫലം കണ്ടില്ല. ഒരിയ്ക്കല്‍ അദ്ദേഹം അത് സൂചിപ്പിക്കുകയും ചെയ്തു.

"പ്രിയ രഞ്ജന്‍... എനിക്കു തോന്നുന്നത് നിന്റെ ശരീരം മാത്രമാണ് തിരിച്ചെത്തിയിട്ടുള്ളത് എന്നാണ്. നിന്റെ മനസ്സ് ഇപ്പോഴും വിദേശങ്ങളില്‍ തന്നെയാണ്. അതിനെക്കൂടി തിരികെ കൊണ്ടുവരാതെ എന്റെ ശ്രമങ്ങള്‍ വിജയിക്കുമെന്നു തോന്നുന്നില്ല."

"ക്ഷമിക്കണം ശര്‍മ്മാജി.. വിവാഹം എന്ന ആശയവുമായി ഒരു കാലത്തും എനിയ്ക്ക് പൊരുത്തപ്പെടുവാന്‍ കഴിഞ്ഞിട്ടില്ല. താങ്കളുടെ ഉപദേശം ഞാന്‍ നിരാകരിച്ചില്ലെന്നു മാത്രം. ഇപ്പോള്‍ ഞാന്‍ അത് പൂര്‍ണ്ണമായും വേണ്ടെന്നു വെക്കുകയാണ്."

"അങ്ങനെയെങ്കില്‍ എന്താണ് നിന്റെ ഭാവി പരിപാടികള്‍..?"

"എനിയ്ക്ക് എന്റെ സ്വപ്നങ്ങളുമായി മുന്നോട്ടുപോകണമെന്നാണ് ആഗ്രഹം.. ഇതെല്ലാം വിറ്റുകിട്ടുന്ന തുക നിക്ഷേപിച്ച് ഒരു ആര്‍ ഏന്റ് ഡി സെന്റര്‍ സ്ഥാപിച്ചാല്‍ കൊള്ളാമെന്നുണ്ട്. "

"ആയിക്കോളൂ... പക്ഷെ... ഇതെല്ലാം കൊടുത്താല്‍ തന്നെ നിന്റെ സ്വപ്നങ്ങള്‍ സാക്ഷാത്കരിക്കുന്നതിനുള്ള പണം ലഭിക്കുമോ..? എന്നുറപ്പുണ്ടോ..? ഈ ബംഗ്ലാവ് വില്‍ക്കരുതെന്നാണ് എന്റെ അഭിപ്രായം. എന്നെങ്കിലും തിരിച്ചുവരണമെന്ന് തോന്നിയാല്‍ ജനിച്ചുവളര്‍ന്ന വീടായിരിക്കും ഏറ്റവും ആശ്വാസവും സംതൃപ്തിയേകുന്ന ഒരു ഇടം."

.........................................................................................

പ്രതിമകള്‍ക്കും സ്വപ്നങ്ങള്‍ക്കും ജീവന്‍ നല്‍കാന്‍ സാമ്പത്തിക ശേഷിയും താത്പര്യവുമുള്ള ഒരു ഇന്‍വെസ്റ്ററെ തേടിയുള്ള രഞ്ജന്‍ ശ്രീവാസ്തവയുടെ ഇ-മെയിലുകള്‍ ലോകത്തിന്റെ നാനാഭാഗത്തേയ്ക്കും പ്രവഹിച്ചു. പക്ഷെ പ്രതികരണങ്ങള്‍ ആശാവഹമായിരുന്നില്ല. ആളിപടരുന്ന തീയീല്‍നിന്നും കെട്ടുകൊണ്ടിരിക്കുന്ന തീക്കനലിലേയ്ക്ക് പ്രതീക്ഷകള്‍ രൂപം മാറിക്കൊണ്ടിരിക്കുന്ന തിനിടയിലാണ് കെവിന്‍ പീറ്റേഴ്‌സണ്‍ എന്ന ധനികനായ ഒരു വിദേശി, രഞ്ജന്‍ ശ്രീവാസ്തവയെ തേടി ഇന്ത്യയിലെത്തുന്നത്. ഹരീഷ് ശര്‍മ്മയാണ് അയാളെ രഞ്ജന്റെ വീട്ടിലേയ്ക്കു കൂട്ടികൊണ്ടുവന്നത്. അവരെത്തുന്നതിനു മുമ്പേ, ഇന്റര്‍നെറ്റിലൂടെയും മറ്റു സ്രോതസ്സുകളിലൂടെയും, കെവിന്‍ പീറ്റേഴ്‌സണ്‍ എന്ന മള്‍ട്ടി മില്ല്യണയറെ സംബബന്ധിക്കുന്ന വിവരങ്ങള്‍ രഞ്ജന്‍ ശേഖരിച്ചു കഴിഞ്ഞിരുന്നു.  കെട്ടുപോയിക്കൊണ്ടിരിക്കുന്ന തീക്കനലുകളെ ആളിക്കത്തിക്കുവാന്‍ ഒരു കാറ്റു മതിയായിരുന്നു. കടലുകള്‍ താണ്ടി, സമയത്തിന് വജ്രത്തിന്റെ വിലയുള്ള, ഒരാള്‍ തന്നെ കാണാന്‍ വരിക. തന്റെ പ്രോജക്റ്റുകള്‍ പൊടിതട്ടിയെടുത്ത് തയ്യാറെടുപ്പുകളുമായി അയാള്‍ കാത്തിരുന്നു.

"ഞാന്‍ രുചിച്ചിട്ടുള്ള ചായകളില്‍ ഏറ്റവും സ്വാദിഷ്ടമായത്. "

ചായയ്ക്കു നന്ദി പറഞ്ഞാരംഭിച്ച കെവിന്‍ പീറ്റേഴ്‌സണ്‍, രഞ്ജന്‍ ശ്രീവാസ്തവയുടെ ഭൂതവും വര്‍ത്തമാനവും ഭാവിസ്വപ്നങ്ങളുമെല്ലാം ചോദിച്ചറിഞ്ഞു. നാല്‍പ്പത്തിയേഴാം വയസ്സിലും യുവത്വത്തിന്റെ പ്രസരിപ്പോടെ രഞ്ജന്‍ വാചാലനായി. ആരെയും അസൂയപ്പെടുത്തുന്ന അയാളുടെ അക്കാഡമിക് പ്രൊഫൈല്‍, റിസര്‍ച്ചിലൂടെ വികസിപ്പിച്ചെടുത്ത റോബോട്ടിക് മാതൃകകള്‍, ഉത്പന്നങ്ങള്‍, വീഡിയോകള്‍, പ്രോജക്റ്റുകള്‍, പ്രസന്റേഷനുകള്‍, ബിസിനസ്സ് സാധ്യതകള്‍, സ്വപ്നങ്ങള്‍ എല്ലാം ശ്രദ്ധയോടെ കേട്ടതിനു ശേഷം കെവിന്‍ പീറ്റേഴ്‌സണ്‍ സംതൃപ്തിയോടെ പറഞ്ഞു.

"എന്റെ യാത്ര വെറുതെയായില്ല. താങ്കളെപോലുള്ള ഒരു പ്രതിഭയെയാണ് ഞങ്ങള്‍ തേടികൊണ്ടിരുന്നത്. "

രഞ്ജന്റെ കണ്ണുകളില്‍ പ്രതീക്ഷകളുടെ നാളങ്ങള്‍  ജ്വലിച്ചു. മാതാപിതാക്കളുടെ വേര്‍പാടിനു ശേഷം സന്തോഷത്തിന്റെ നിമിഷങ്ങള്‍ അപൂര്‍വ്വമായിരുന്നു. അവരുടെ ഫോട്ടോകളിലേയ്ക്ക് നോക്കിയാണ് കെവിന്‍ പീറ്റേഴ്‌സണ്‍ സംസാരം തുടര്‍ന്നത്. .

"തീര്‍ച്ചയായും താങ്കളുടെ മാതാപിതാക്കള്‍ അഭിമാനിച്ചിരിക്കണം. താങ്കളെപോലൊരു അസാധാരണ പ്രതിഭാശാലിയ്ക്ക് ജന്മം നല്‍കുവാന്‍ കഴിഞ്ഞതില്‍..താങ്കളുടെ സ്വപ്നങ്ങള്‍ സാക്ഷാത്കരിക്കുവാന്‍ എത്ര പണം വേണമെങ്കിലും ചിലവഴിക്കാന്‍ ഞാന്‍ തയ്യാറാണ്. പക്ഷെ... അതിനു പകരമായി..."

"പറയൂ.. എന്താണത്...? എന്റെ റിസര്‍ച്ച് തുടരുന്നതിനായി താങ്കള്‍ മുന്നോട്ടു വെക്കുന്ന ഏതു നിബന്ധനയും സ്വീകരിക്കുവാന്‍ ഞാന്‍ തയ്യാറാണ്."

ആവേശത്തോടെയാണ് രഞ്ജന്‍ ചോദിച്ചത്. കെവിന്‍ പീറ്റേഴ്‌സണിന്റെ മുഖം ഗൗരവമാര്‍ന്നു.

"പറയാം.. വിവാഹിതരായിട്ട് പതിനഞ്ചു വര്‍ഷങ്ങള്‍ക്കിപ്പുറവും എനിക്കും പത്‌നി സാറായ്ക്കും കുട്ടികളൊന്നും ജനിച്ചിട്ടില്ല. എന്റെ ബീജങ്ങള്‍ക്ക് അതിനുള്ള ശേഷിയില്ലെന്നാണ് വൈദ്യശാസ്ത്രം പറയുന്നത്. താങ്കള്‍ക്ക് ലഭിച്ചതുപോലെ, നല്ല കാലത്ത് എനിക്കാരും ബുദ്ധി ഉപദേശിച്ചു തന്നതുമില്ല. ഒരു ബീജദാതാവിനെ തേടുന്നതിന്റെ സാധ്യതകള്‍ അന്വേഷിച്ചാണ് ഞാനും സാറായും ലണ്ടനിലെ പ്രശസ്തമായ ഇന്‍ഫെര്‍ട്ടിലിറ്റി ക്ലിനിക്കിലെത്തുന്നത്..."

ശ്രീവാസ്തവയുടെ മുഖത്ത് പുഞ്ചിരിയ്ക്കു പകരം ആകാംക്ഷ സ്ഥാനം പിടിക്കുന്നതു ശ്രദ്ധിക്കാതെ പീറ്റേഴ്‌സണ്‍ തുടര്‍ന്നു.

"..അവിടെയാണ് താങ്കളുടെ പ്രൊഫൈല്‍ കാണാനിടവരുന്നത്. മറന്നുകാണില്ലെന്നു വിശ്വസിക്കുന്നു. യൗവ്വനം കടന്നുപോയാലും പ്രത്യുത്പാദനശേഷി നിലനിര്‍ത്തുന്നതിനുള്ള ഒരു മുന്‍കരുതല്‍ താങ്കള്‍ എടുത്തിരുന്നു. അവിടെ മുന്‍കൂര്‍ പണമടച്ച് സൂക്ഷിച്ചുവെച്ചിട്ടുള്ള ബീജങ്ങളില്‍ നിങ്ങളുടേതുമുണ്ട്. ഇത്രയും വര്‍ഷങ്ങള്‍ക്കു ശേഷവും അവയെല്ലാം ജീവനോടെയും ആരോഗ്യത്തോടയുമാണ് ഇരിക്കുന്നതെന്ന സത്യം എന്നെ ആശ്ചര്യപ്പെടുത്തുന്നു. ഒന്നോ രണ്ടോ വര്‍ഷങ്ങള്‍ കൂടി മാത്രമേ അവയ്ക്ക് ജീവന്‍ നിലനിര്‍ത്തുവാന്‍ കഴിയുകയുള്ളൂ എന്നതാണ് മറ്റൊരു യാഥാര്‍ത്ഥ്യവും..."

ശ്രീവാസ്തവ ശ്രദ്ധിക്കുന്നുണ്ടായിരുന്നു. കണ്ണുകള്‍ തറയിലുറപ്പിച്ച്.

"... സാധാരണഗതിയില്‍ ക്ലിനിക്കുകള്‍ ഇത്തരം വിവരങ്ങള്‍ ആരുമായും പങ്കുവെക്കാറില്ല. ഇക്കാര്യത്തില്‍ ഞാനല്‍പ്പം സ്വാധീനവും പണവും ഉപയോഗപ്പെടുത്തി എന്നതും സമ്മതിക്കുന്നു. ഉയര്‍ന്ന ഐ.ക്യൂ.വും ഓറിയന്റല്‍ ഒറിജിനുമാണ് താങ്കളുടെ ബീജങ്ങളെ തിരഞ്ഞെടുക്കാന്‍ സാറായെ പ്രേരിപ്പിച്ചത്. അങ്ങനെയാണ് ഞാനിവിടെ എത്തുന്നത്. ഇനി സംസാരിക്കേണ്ടത് താങ്കളാണ് രഞ്ജന്‍."

ഇരുകൈകളിലേയും വിരലുകള്‍ പിണച്ചുപിടിച്ച് തറയിലേയ്ക്ക നോക്കി രഞ്ജന്‍ ശ്രീവാസ്തവ സോഫയില്‍ നിശ്ചലനായി ഇരുന്നു. ദീര്‍ഘകാല കരാറില്‍ ഏര്‍പ്പെടുന്ന ജീവനക്കാര്‍ക്ക് മാനേജ്‌മെന്റ് ഏര്‍പ്പെടുത്തിയിരുന്നു സൗജന്യസേവനം. അതേക്കുറിച്ച്  അയാള്‍ മറന്നു പോയിരുന്നു. ലോകത്തിന്റെ മറ്റൊരു മൂലയില്‍, ക്ലിനിക്കല്‍ ഫ്രീസറില്‍ തണുത്തു മരവിച്ചിരിക്കുന്ന ബീജങ്ങള്‍ ഉണരുന്നതായി അയാള്‍ക്കനുഭവപ്പെട്ടു. അവ അയാള്‍ക്കു ചുറ്റും ചോദ്യചിഹ്നങ്ങളെപോല്‍ ഒഴുകി നടക്കുന്നതായും. പക്ഷെ അനുമതി പത്രത്തില്‍ ഒപ്പു വെക്കുമ്പോള്‍ അയാളുടെ കൈകള്‍ വിറച്ചിരുന്നില്ല.

രഞ്ജന്‍ ശ്രീവാസ്തവ ഒരിയ്ക്കല്‍ കൂടി ശാസ്ത്രലോകത്തേയ്ക്ക് മടങ്ങി. ലോകത്തിന്റെ വിവിധഭാഗങ്ങളില്‍ സഞ്ചരിച്ച് റിസര്‍ച്ചില്‍ വ്യാപൃതനായി. അതിനായി പ്രവര്‍ത്തനമാരംഭിച്ച ജെന്‍നെക്‌സ്റ്റ് റോബോട്ടിക്‌സ് എന്ന സ്ഥാപനം, ജപ്പാനില്‍ വേരുകളുള്ള ഒരു പ്രമുഖ കമ്പനിക്കു കൈമാറിയതിനുശേഷം കോടമഞ്ഞിന്റെ കുളിരുള്ള തേയിലതോട്ടങ്ങള്‍ക്കിടയിലെ ബംഗ്ലാവിലേയ്ക്കു തിരികയെത്തുമ്പോള്‍ അയാള്‍ക്ക് പ്രായം അമ്പത്തിയാറ് കഴിഞ്ഞിരുന്നു. അതിനിടയില്‍ രണ്ടു തവണ കൂടി അയാള്‍ ഇന്ത്യയിലെത്തിയിരുന്നു. ഒരിയ്ക്കല്‍ ഹരീഷ് ശര്‍മ്മ മരിച്ചപ്പോഴും പിന്നാടൊരിയ്ക്കല്‍ അദ്ദേഹത്തിന്റെ പത്‌നി കല്‍പ്പനാ ദീദി മരിച്ചപ്പോഴും. പ്രതീക്ഷകളുടെ തീക്കനല്‍ പുകഞ്ഞുകൊണ്ടേയിരുന്നുവെങ്കിലും പിന്നീട് അയാള്‍ തിരിച്ചുപോയതേയില്ല. ശിഷ്ടകാലം വീട് ആശ്രമമാക്കിയുള്ള ഒരു സന്യാസജീവിതമായിരുന്നു. കൂട്ടിന് ഛന്ദന്‍ലാല്‍ എന്ന സഹായിയും.

രഞ്ജന്‍ ശ്രീവാസ്തവയുടെ ബീജഫലമായി, കെവിന്‍ പീറ്റേഴ്‌സണിന്റെ പത്‌നി സാറായില്‍ ജനിച്ച, കെവിന്‍ ജൂനിയര്‍ ഒരിയ്ക്കല്‍ ഇന്ത്യ സന്ദര്‍ശിക്കാനെത്തിയിരുന്നു. ആ യാത്രയുടെ ലക്ഷ്യം കിഴക്കിന്റെ സൗന്ദര്യം ആസ്വദിക്കുക എന്നതു മാത്രമായിരുന്നില്ല. മാതാപിതാക്കള്‍ തന്നെയാണ് രഞ്ജന്‍ ശ്രീവാസ്തവയെന്ന ഉറവിടത്തെക്കുറിച്ച്  ആ യുവാവിന് പറഞ്ഞുകൊടുത്തതും. കൗതുകകരമായ ആ സന്ദര്‍ശനത്തിന് സാക്ഷ്യം വഹിച്ചത് അയാളോടൊപ്പമുണ്ടായിരുന്ന കൂട്ടുകാരി ജൂലിയനും, രഞ്ജന്‍ ശ്രീവാസ്തവയുടെ സഹായി ഛന്ദന്‍ലാലും മാത്രം. തന്റെ മാതാപിതാക്കള്‍ക്ക് ബീജങ്ങള്‍ കൈമാറിയ രഞ്ജന്‍ ശ്രീവാസ്തവയെന്ന മനുഷ്യനേക്കാളും കെവിന്‍ ജൂനിയറെ ആകര്‍ഷിച്ചത് അവിടെ കാണപ്പെട്ട, നിര്‍മ്മാണം പൂര്‍ത്തിയാക്കാത്ത റോബോട്ടിക് മാതൃകകളായിരുന്നു.

"അവിശ്വസനീയം... ഇവര്‍ ശരിക്കും ആധുനിക റോബോട്ടുകളുടെ പൂര്‍വ്വികര്‍ തന്നെ. ഇതുപോലൊന്ന് ഞാന്‍ കണ്ടിട്ടുണ്ട്. ഡിസ്‌നി വേള്‍ഡ് അമ്യൂസ്‌മെന്റ് പാര്‍ക്കില്‍... നിനക്കതിന്റെ പേരോര്‍മ്മയുണ്ടോ ജൂലിയന്‍..?"

ജൂലിയന്‍ ആ പേര് ഓര്‍ത്തെടുക്കുവാന്‍ ശ്രമിക്കുമ്പോള്‍, ശ്രീവാസ്തവയാണ്‌ മറുപടി പറഞ്ഞത്.

"എനിക്കറിയാം... അവന്റെ പേര് അസിമോ എന്നാണ്."

"അതെ.. അതുതന്നെ.. അസിമോ... അവന്‍ ഒരു മിടുക്കന്‍ റോബോട്ടാണ്.. അവന് സ്വയം ഓടുവാനും ചാടുവാനും കൈകകളുയര്‍ത്തി കാണികളെ അഭിവാദ്യം ചെയ്യുവാനും കഴിയും."

അറുപത്തിയേഴ് വയസ്സിന്റെ തിളക്കമുള്ള ഒരു പുഞ്ചിരി സമ്മാനിച്ച്, രഞ്ജന്‍ ശ്രീവാസതവ കട്ടിയുള്ള കണ്ണട ചില്ലുകളിലൂടെ സുന്ദരനായ ആ യുവാവിന്റെ രൂപം സൂക്ഷിച്ചു നോക്കി. ഏറെനേരം. എവിടെയൊക്കെയോ ആ രൂപവും ഭാവങ്ങളും അയാളുടെ ചെറുപ്പകാലത്തെ ഓര്‍മ്മിപ്പിക്കുന്നവയായിരുന്നു. വികാരനിര്‍ഭരമായ നന്ദി പ്രകടനത്തിനുശേഷം വിടപറഞ്ഞ്, ആ യുവാവ് കൂട്ടുകാരിക്കൊപ്പം തിരിച്ചുപോയപ്പോള്‍ ഛന്ദന്‍ലാല്‍ ആകാംക്ഷയോടെ ചോദിച്ചു.

"സാബ്ജി.. അതാരായിരുന്നു.?"

മറുപടി വളരെ പതിഞ്ഞ ശബ്ദത്തിലായിരുന്നു.

"എന്റെ... സൃഷ്ടികളില്‍... ഏറ്റവും മികച്ചത്."

അതു പറയുമ്പോള്‍ അയാളുടെ ചുണ്ടുകള്‍ പതിവിലേറെ വിറച്ചിരുന്നു. കുഴിഞ്ഞ കണ്ണുകള്‍ നിറഞ്ഞിരുന്നു.

ചെറുമരാജവംശം.

ജനാധിപത്യം പുലരുന്നതിന് തൊട്ടുമുമ്പുള്ള ആ രാത്രിയില്‍ രാജാവ്, കൊട്ടാരം സേവകരില്‍ ഒരാളായ ചെറുമനെ വിളിച്ചുവരുത്തി. "ചെറുമാ...അറിഞ്...