"സൈമേട്ടാ... ഒരു മൂക്കൊലിപ്പന്‍ ഡാവ് കൊറച്ച് നാളായി പെങ്ങളുകുട്ടീടെ പെറകെ ചിറ്റിപറ്റി നടക്ക്ണു. അവള്ടെ അവഗണനയൊന്നും അവന് ഒരു വിഷയമേയല്ല. ഡാവിന് ആവേശം കൂടികൂടിവര്യാണ്. സംഭവം എനിക്കു സോള്‍വ് ചെയ്യാവുന്നതേയുള്ളൂ. പിന്നെ എന്താന്ന് വച്ചാല്‍... തൊറന്നുപറയാലോ സൈമേട്ടാ... ഗ്ലാമറുണ്ടെങ്കിലും, എനിക്ക് ഗട്ട്സിത്തിരി കൊറവാ."
സൈമേട്ടന് ചിരിച്ചു.
"ഇത്രേള്ളൂ.. സിംപിളല്ലേ സിംപിള്‍."
പിറ്റേ ദിവസം. ഞാനും സൈമേട്ടനും സാക്ഷികള്‍. പെങ്ങളുകുട്ടിയ്ക്ക് അവനെ ഇഷ്ടമല്ല എന്നുള്ള മുണ്ടുടുക്കാത്ത സത്യം അവനെ ബോധ്യപ്പെടുത്തി. അവളെക്കൊണ്ട് തന്നെ, അവന്റെ മുന്നില്‍ വെച്ച് ആ സത്യം പറേപ്പിച്ചു. അതിനുശേഷം, സൈമേട്ടന്. അവനെ മാറ്റിനിര്‍ത്തീട്ട്, എന്തൊക്കെയോ സംസാരിക്കണ കണ്ടു. സംഭവം കലിപ്പാവോ എന്നൊരു പേടിയുണ്ടായിരുന്നു. പക്ഷെ ഒന്നും ഉണ്ടായില്ല. അതോടുകൂടി സംഭവം ക്ലിയറായി. പിറ്റേന്നു മുതല്‍ അവന്റെ ശല്യോം നിന്നു. അതാണ് സൈമേട്ടന്. ആ വകേല് സൈമേട്ടന് ഒരു ചെലവ് ബാക്കിയുണ്ടായിരുന്നു. അന്ന് വൈകീട്ട് സൈമേട്ടന് ചെലവ് ചെയ്യാന്‍ ബാറിലേക്ക് പോവുകയാണ് എന്നു പറഞ്ഞപ്പോള്‍, ശശ്യേട്ടന്‍ ഒരു ഉപദേശം തന്നിരുന്നു. ഫ്രീയായിട്ട്.
"സൈമനേം കൊണ്ട് ബാറില്‍ പോണതൊക്കെ കൊള്ളാം. പക്ഷെ തൊടങ്ങ്യാപിന്നെ അവന് നിര്ത്തില്ലാട്ടാ. ഞാന്‍ പറയാള്ളത് പറഞ്ഞൂന്ന് മാത്രം. ബാക്കിയൊക്കെ നിന്റിഷ്ടം."
"സൈമേട്ടന് മതീന്ന് പറയണവരെ.. അതാണ് എന്റെ ചെലവ്.."
"സ്മോളിന്റെ കാര്യത്തില്‍ സൈമനെക്കൊണ്ട് മതീന്ന് പറേപ്പിക്കാന് ആര്‍ക്കും പറ്റില്ല."
അപ്പോ എന്തായാലും നല്ല കപ്പാസിറ്റിയുള്ള ആളാണ്. അതുകൊണ്ട് പേടിക്കാനില്ല്യ. എന്തായാലും വിചാരിച്ചതിലും കൊറച്ചധികം കാശുമായി, സൈമേട്ടനേയും കൂട്ടി, അഞ്ചു കിലോമീറ്റര്‍ അകലെയുള്ള ബാറിലേയ്ക്ക് ബൈക്കുമായി വെച്ചുപിടിച്ചു. ഒരു തവണ ബിയര്‍ അടിച്ച് വാള് വെച്ചേപിന്നെ എനിക്ക് സ്മോള്‍ ഗണത്തില്‍പ്പെടുന്ന ഒന്നിനോടും താത്പര്യം തോന്നിയിട്ടില്ല്യ. ഇഷ്ടല്ല്യാണ്ടല്ല. നാണം കെടാന്‍ വയ്യ. ആദ്യമായിട്ടാണ് ബാറില്‍ പോണത്. സൈമേട്ടനൊടൊപ്പം നടന്നു. ചെറിയ റെസ്റ്റൊറന്റ് പോലെയുള്ള വളരെ ചെറിയ ഒരു ഹാളിലേയ്ക്ക് കടന്നു. നല്ല ഭംഗിയൊക്കെയുണ്ട്. മങ്ങിയ വെളിച്ചം മാത്രം. ലൈറ്റായിട്ട് ഒരു ബാക്ക് ഗ്രൗണ്ട് മ്യൂസിക്ക്. അതാണത്രെ ബാറിന്റെ ഒരു സ്റ്റൈല്‍. നാല് കസേരകള്‍ വീതമുള്ള ആറ് ടേബിളുകളില്‍ രണ്ടണ്ണത്തില്‍ മാത്രമേ ആളുകളുള്ളൂ. കുടിയ്ക്കാന്‍ വരുന്നോരൊക്കെ കെല്പ്പന്മാരാണെന്നാണ് ഞാന്‍ കേട്ടിട്ടുള്ളത്. പക്ഷെ അവിടെ മൊത്തത്തില്‍ ഒരു സൈലന്റ് ഫീലായിരുന്നുട്ടാ. സപ്ലെ ചെയ്യുന്ന പയ്യനോട് സൈമേട്ടന് എന്തൊക്കെയോ പറഞ്ഞു. സാധനങ്ങള്‍ വന്നു. എനിക്ക് പൊറോട്ടയും ബീഫ് കറിയും മേമ്പോടിക്ക് ഒരു ഒരു ബോട്ടില്‍ പെപ്സിയും. സൈമേട്ടന് ഒരു രണ്ടെണ്ണം അടിച്ചിട്ടുണ്ടാകണം. ഞാന്‍ പൊറോട്ട കഴിച്ചുകൊണ്ടിരിക്കുന്നതിനിടയില്‍ വെറുതെ ചുറ്റുമൊന്ന് നോക്കി. അപ്പുറത്തെ ടേബിളില്‍ ഒരു പെട്ടത്തലയന് കാരണവരാണ്. ആളല്പ്പം ഗൗരവക്കാരനാണെന്നു തോന്നുന്നു. കുറച്ചു കഴിഞ്ഞപ്പോള്‍ ആ പെട്ടത്തലയന്, സപ്ലയര്‍ പയ്യനെ കൈകാണിച്ചു വിളിക്കണ കണ്ടു. പയ്യന് വേഗം അയാളുടെ അടുത്തേയ്ക്ക് ചെന്ന് ഭവ്യതയോടെ നിന്നു.
"ഉഷ്ണിക്ക്ണൂ... തണുപ്പ് ലേശൊന്ന് കൂട്ടിവെച്ചോ..."
പയ്യന് തിരിച്ചുപോയി ഏസിയുടെ തണുപ്പ് കൂട്ടിവെച്ചു.
അടുത്ത പെഗ്ഗ് കഴിഞ്ഞപ്പോള്‍ അയാള്‍ വീണ്ടും പയ്യനെ വിളിച്ചു.
"ഭയങ്കര തണുപ്പ്.... ലേശൊന്ന് കൊറച്ചോ."
അയാളുടെ താത്പര്യപ്രകാരം വീണ്ടും അവന് ഏസിയുടെ തണുപ്പ് കുറച്ചുവെച്ചു. ഒരു പെഗ്ഗ് കൂടി കഴിഞ്ഞപ്പോള്‍ അയാള്‍ വീണ്ടും പയ്യനെ വിളിച്ചുവരുത്തി. ഇത്തവണ അയാള്‍ സൈലന്റായിട്ട് ചൂടായി.
"എന്തൂട്ട്ണ്ടാ കാണിക്കണെ. കൊറയ്ക്കാന്‍ പറഞ്ഞാ അങ്ങട് കൊറയ്ക്കും... കൂട്ടാന്‍ പറഞ്ഞാ അങ്ങട്ട് കൂട്ടും ല്ലേ.. ഒരു മീഡിയത്തില്‍ അഡ്ജസ്റ്റ് ചെയ്ത് വെക്കട ചെക്കാ."
പയ്യന് പേടിച്ചു. തിരിച്ചുപോയി ഒന്നുകൂടി അഡ്ജസ്റ്റ് ചെയ്തുവെച്ചു. പാവം പയ്യന്. ഇടക്കിടെ ഇത് ആവര്‍ത്തിക്കുന്നതു കണ്ടപ്പോള്‍, സൈമേട്ടന് ഇഷ്ടപ്പെട്ടില്ല, അവനെ നയത്തില്‍ അടുത്തേയ്ക്കു വിളിച്ചു. സ്വകാര്യം പറയുന്നതുപോലെ ചോദിച്ചു.
"നിനക്ക് വല്ല പ്രാന്ത്ണ്ടാ മോനെ ?"
"എന്താ ചേട്ടാ..."
"അയാള്‍ക്ക് വേണ്ടി മാത്രം ഏസീ അഡ്ജസ്റ്റ് ചെയ്താ ഞാന്‍ സമ്മതിക്കില്ല്യാട്ടാ."
അവനും ശബ്ദം താഴ്ത്തിയാണ് സംസാരിച്ചത്.
"സത്യം പറയാലോ ചേട്ടാ. ഇതൊക്കെ ഒരു നമ്പറാണ്.. ഇവിടത്തെ ഏസി പണി മൊടക്കീട്ട് എത്ര കാലായിന്നറിയോ. കുടിച്ച് കഴിഞ്ഞാ ഓരോരുത്തര്‍ക്ക് ഓരോ പ്രാന്തല്ലേ. മ്മള് അഡ്ജസ്റ്റ് ചെയത്ല്ലേ പറ്റു... അലമ്പാക്കരുത് ചേട്ടാ. പ്ലീസ്."
പെട്ടത്തലയന് കാരണവരെ സൈമേട്ടന് ദയനീയമായി ഒന്ന് നോക്കി. പിന്നെ നോക്കുകുത്തി പോലയുള്ള ആ ഏസീയിലേയ്ക്കും. എനിക്കവനെ ഇഷ്ടായി. പക്ഷെ ഒരു കാര്യം എനിക്ക് മനസ്സിലായില്ല. കുടിക്കാതിരുന്നിട്ടും സംഭവം എനിക്കെന്താ പിടികിട്ടാതിരുന്നത്. ഛെ മോശായി.. ങാ.. ചന്ദനം ചാരിയാല്‍ ചന്ദനം മണക്കുംന്നല്ലേ. ഈ കള്ളുകുടിയന്മാരുടെ കൂടെ കൂടീട്ട് എന്റെ ബോധം കൂടി പോവുംന്നാ തോന്നണെ. സൈമേട്ടന് വീണ്ടും അടി തൊടങ്ങി. ഞാന്‍ പൊറോട്ടയും ബീഫ് ഫ്രൈയും തിന്ന് സമയം കളഞ്ഞു.
"ഢാ മച്ച്വോ... നീയിവിടെ വന്ന് ഒളിച്ചിരുന്ന് അടിക്ക്യാല്ലേ."
പുതിയ ആളെ സൈമേട്ടന്റെ കണ്ണുകള്‍ സ്കാന്‍ ചെയ്തു. പിന്നെ ആ കണ്ണുുകള്‍ ബള്‍ബുകള്‍പോലെ പ്രകാശിച്ചു.
"ഗഢ്യേ.. നീയെവിട്യാരുന്നു ഇത്രേം കാലം.. ഇന്‍സൈഡൊക്കെ വൈറ്റായി തൊടങ്ങീലോ..."
മുടി നരക്കുന്നതിനെ സൈമേട്ടന് അങ്ങന്യാ പറയ്യാറുള്ളത്. സൈമേട്ടന്റെ പരിചയത്തില്ള്ള വേറൊരു ഗഢ്യാണ്. ആടിയാണ് വരവ്. ആകെ മൊത്തം കൊളാവുംന്നാ തോന്നണെ. നിര്‍ത്താതെയുള്ള ഡയലോഗുകളാണ്. പച്ചക്കറി മാര്‍ക്കറ്റിലെ പഴയകാല ഓര്‍മ്മകളാണ് പെടക്കണത്. കാട് നാടായപ്പോള്‍ ആശാരി പൊറത്തായിന്ന് പറഞ്ഞപോലെയായി എന്റെ കാര്യം. കൊറച്ച് കഴിഞ്ഞപ്പോ സൈമേട്ടന് തന്നെ പറഞ്ഞു.
"കൃഷ്ണാ നീ വിട്ടോ... ഞാന്‍ വരാടാ..."
ഞാന്‍ സംശയിച്ചുനിന്നു.
"ഞങ്ങള്‍ കസറുമ്പോ നീയിങ്ങനെ നനഞ്ഞ കോഴീരെപോലെ ഇരിക്കണത് കാണാന്‍ ഒരു സുഖോല്ല്യ... ഒന്നില്ലിങ്ങ്യെ ഞങ്ങടെ കൂടെയിരുന്ന് അടിക്ക്യ... അല്ലെങ്ങ്യ നീ വിട്ടോ."
"ങേ.. ഈ ചുള്ളന് അടിക്കില്ലേ. അയ്യേ.. നെയ്യ് ഢാവാണല്ലേ.."
ഡയലോഗ് പുതിയ ഗഢിയുടെ വകയാണ്. ഒരു കാര്യം എനിക്ക് മനസ്സിലായി. ഞാന്‍ വരീന്ന് പോയ്കൊണ്ടിരിക്കുകയാണ്.
"നീ വിട്ടോടാ... ഞാന്‍ വരാം."
സമയം എട്ടേമുക്കാല്.. ഇയ്യാളിനി എപ്പോ വരാനാ. വീണ്ടും സംശയിച്ചുനിന്നു.
"ഓട്ടോ പിടിച്ച് വരാന്ന്... സൈമേട്ടന് വരാന്ന് പറഞ്ഞാ വരും. ഉം... വിട്ടോ.."
ഗൗരവായിതൊടങ്ങീട്ട്ണ്ട്. എന്തായാലും ഇനി ഇവിടെ നിന്നാ സീന്‍ ചളാവും. സ്ഥലം കാലിയാക്കുന്നതാണ് ബുദ്ധി. എന്നാലും എന്റെ കാശോണ്ട് സ്മോളടിച്ചിട്ട് എനിക്കിട്ടുതന്നെ പണിഞ്ഞൂലോ. സാരല്ല്യ ഒരു പ്രത്യുപകാരമല്ലേ. കൊണ്ടുവന്ന കാശ്, സൈമേട്ടന്റെ കീശേല് തിരുകി വെച്ചുകൊടുത്തിട്ട് ഞാന്‍ എഴുന്നേറ്റു. പെട്ടത്തലയന് കാരണവര്‍ ആ പയ്യനെകൊണ്ട് വീണ്ടും ഏസി അഡ്ജസ്റ്റ് ചെയ്യിപ്പിക്കണണ്ട്. ഇവിടെനിന്നാ എനിക്കും പ്രാന്താവും. വീട്ടില്‍ പോയ് സുഖായിട്ട് ഉറങ്ങാം. നേരം വെളുപ്പിച്ചത് കത്രീനേച്ചിയായിരുന്നു.
"സൈമേട്ടന് ഇന്നലെ വീട്ടില്‍ വന്നിട്ടില്ല്യാട്ടാ... നിങ്ങള്‍ എവിടിക്ക്യാടാ പോയെ..?"
ഇടയ്ക്കിടയ്ക്ക് ഈ മിസ്സിംഗ് പതിവായതുകൊണ്ടാകാം കത്രീനേച്ചി ഒരു മയത്തിലാണ് ചോദിച്ചത്.
ഷര്‍ട്ടെടുത്തിട്ട് വേഗം ബൈക്കെടുത്ത് വിട്ടു. ശശ്യേട്ടന്റെ ഉപദേശമാണ് ഓര്‍മ്മവന്നത്. സ്മോളിന്റെ കാര്യത്തില്‍ സൈമനെക്കൊണ്ട് മതീന്ന് പറേപ്പിക്കാന് പറ്റില്ല. സൈമേട്ടനെക്കുറിച്ച് കുറച്ചുംകൂടി ധാരണയുള്ള ആളാണല്ലോ. ശശ്യേട്ടനെതന്നെ കൂട്ടിന് വിളിക്കാം. ആദ്യം ബാറിലേയ്ക്ക തന്നെ പോകാം. പക്ഷെ അവിടെ എത്തുന്നതിനുമുമ്പ് വഴിയില്‍വെച്ചുതന്നെ ആളെ കണ്ടുമുട്ടി. നടന്നു ക്ഷീണിച്ചുള്ള വരവാണ്. ഞങ്ങളെ കണ്ടതും,
"കൃഷ്ണാ.. ശശ്യേ... ഒന്നും പറയണ്ടറാ..."
"ബെസ്റ്റ് ഗഢ്യാട്ടാ... വേഗം വാ... കത്രീനേച്ചിയുടെ തെറി അമ്മ കേള്‍ക്കുന്നതിനുമുമ്പ് വീടെത്തണം."
ബൈക്കില്‍ ട്രിപ്പിള്‍ അടിച്ചു വിട്ടു. ആളാകെ മൂഡോഫിലാണ്. ഞങ്ങളൊന്നും ചോദിച്ചില്ല്യ. കഥകളൊക്കെ പിന്നെ ചോദിച്ചറിയാം.
.....................................................................................................
വൈകീട്ടാണ് പീന്നീട് സൈമേട്ടനെ കണ്ടത്. കൂടെ ശശ്യേട്ടനും ഉണ്ടായിരുന്നു. സംഭവിച്ചതെന്താണെന്ന് ചോദിച്ചപ്പോ സൈമേട്ടന് ഒന്നും പറഞ്ഞില്ല്യ. ഗൗരവത്തില്‍ ഇരുന്നു. പക്ഷെ ശശ്യേട്ടന്‍ ഒരു കഥ പറഞ്ഞു തന്നു. ആള്‍ടെ വക കൊറച്ച് പൊടിപ്പും തൊങ്ങലും ഒക്കെ കൂട്ടിചേര്‍ത്താണ് പറഞ്ഞതെന്ന് മാത്രം.
പുലര്‍ച്ച ഒരു അഞ്ചുമണിയായിട്ടുണ്ടാകും. ആ സമയത്താണ് ഒരു ഫോണ്‍. രാമകൃഷ്ണേട്ടന് അബ്കാരിയും ബാര്‍ ഉടമസ്ഥനും ഒക്കെയല്ലേ. ലോഡ് സംബന്ധിച്ചോ, റെയ്ഡ് സംബന്ധിച്ചോ... എപ്പോള്‍ വേണമെങ്കിലും, ഒരു വിളി വരാം... അതുകൊണ്ട് ഏത് പാതിരയ്ക്ക് അടിച്ചാലും ഫോണ്‍ എടുക്കാണ്ട് പറ്റില്ല. രാമകൃഷ്ണേട്ടന് ഫോണെടുത്തു.
"അലോ..."
"സപ്ന ബാറിന്റെ ഒടമസ്ഥന്‍ രാമകൃഷ്ണേട്ടനല്ലേ...?"
"അതെ."
"ബാറ് എപ്പഴാ തോറക്കാ ചേട്ടാ.."
ഓ... നാശം പിടിക്കാന്‍ എന്ന് മനസ്സുകൊണ്ട പ്രാകിയെങ്കിലും, കസ്റ്റമര്‍ ഈസ് കിംഗ് എന്നല്ലേ. അതോണ്ട് രാമകൃഷ്ണേട്ടന് വളരെ ഡീസന്ഡായിട്ട് പറഞ്ഞു.
"നേരൊന്നു വെളുത്തോട്ടെ മാഷെ.."
അത് പറഞ്ഞതും രാമകൃഷ്ണേട്ടന് ഫോണ്‍ കട്ട് ചെയ്തു. ഇങ്ങനത്തോരോ സാമാനങ്ങള്‍... മനുഷ്യനെ ഒന്നൊറങ്ങാനും സമ്മതിക്കില്ലേ, വീണ്ടും മൂടിപുതച്ചുറങ്ങി. ഉറക്കം പിടിച്ച് ഏകദേശം അരമണിക്കൂര്‍ കഴിഞ്ഞപ്പോള്‍ ഫോണ്‍ വീണ്ടും റിംഗ് ചെയ്തു. ഓ.. നാശം... നിവൃത്തിയില്ലാതെ വീണ്ടും ഫോണെടുത്തു
"അലോ..."
"അതെ രാമകൃഷ്ണേട്ടാ.. ഒന്നും തോന്നരുത്.. ബാറ് എപ്പഴാ തൊറക്കാന്ന് പറഞ്ഞില്ല്യ..."
"ഓ... ഒന്ന് ക്ഷമിക്ക് മാഷെ... നേരം വെളുക്കണല്ലേ ഒള്ളൂ.. ബാറ് തൊറക്കാന്‍ ഒരു എട്ട് എട്ടരയൊക്കയാവും. ജോലിക്കാരൊക്കെ വരണ്ടേ..."
പറഞ്ഞുകഴിഞ്ഞതും ഫോണ്കട്ടുചെയ്ത് രാമകൃഷ്ണേട്ടന് പുതപ്പിനുള്ളിലേയ്ക്കു വലിഞ്ഞു. അധികം കഴിഞ്ഞില്ല. വീണ്ടും ഫോണ്‍ അടിച്ചപ്പോള്‍ നാല് പച്ചത്തെറി പറയുവാനുള്ള മൂഡിലായിരുന്നു. പക്ഷെ വിളിച്ചത് സ്പിരിറ്റ് കടത്തില്‍ ഉസ്താദായ ഡ്രൈവര്‍ രമേഷായിരുന്നു.
"സാനം വന്ന്ണ്ട്. എവിട്യാ എറക്കണ്ടെ.. പഴേ സലത്ത് മത്യാ.."
"വേണ്ട വേണ്ട.. നീ സണ്ണീനെ വിളിക്ക് അവന് പുതിയ സ്ഥലം കാണിച്ച് തരും."
തെറി വിളിക്കാഞ്ഞത് ഭാഗ്യം. ഒന്നൂടെ ഉറങ്ങാമെന്നു കരുതി കിടന്നു. ഉറക്കം പിടിച്ചു തുടങ്ങിയപ്പോഴാണ് വീണ്ടും ഫോണ്‍. സണ്ണിയാണാവോ.. എന്തായാലും എടുത്തു.
"അലോ..."
"ചേട്ടാ... ബാറ് കൊറച്ചുങ്കൂടി നേരത്തെ തൊറക്കാന്‍ പറ്റ്വോ."
ഓ.. നേരത്തെ വിളിച്ച പണ്ടാരം തന്നെ. പുലര്ച്ച്യാവുമ്പോഴേയ്ക്കും സാനം വേണം. ഇങ്ങനെയുമുണ്ടോ കള്ളുകുടിയന്മാര്. ചെറുതായിട്ടൊന്നു ഉപദേശിച്ചു.
"നേരം വെളുക്കുമ്പോഴേയ്ക്കും അടിക്കണന്നിണ്ടങ്ങ്യെ തലേദിവസം തന്നെ വാങ്ങി വെച്ചൂടെ മാഷെ..."
"അതേയ്... ചേട്ടാ.... ഞാന്‍..."
"ന്റെ മാഷെ... നിങ്ങളെവിടുന്നാ വിളിക്കണെ... അടുത്ത് വേറെ ബാറും ഷാപ്പും ഒന്നൂല്ല്യേ... മന്ഷ്യനെ ഒറങ്ങാനും സമ്മതിക്കില്ല്യ..."
"സത്യം പറയാലോ, ഞാന്‍ ചേട്ടന്റെ ബാറിനുള്ളിലെ ഫോണീന്ന് തന്ന്യാ വിളിക്കണെ... ഇന്നലെ അടിച്ചത് ഇത്തിരി കൂടിന്നാ തോന്നണെ. ഇവിടെതന്നെ കെടന്ന് ഒറങ്ങിപ്പോയി.. ഇതൊന്നു തൊറന്നാലെ എനിക്ക് പൊറത്ത് കടക്കാന്‍ പറ്റ്വൊള്ളൂ ചേട്ടാ..."
പിന്നെയൊരു കൂട്ടച്ചിരിയായിരുന്നു. കഥയിലെ നായകന് പോലും ചിരിച്ചുപോയി.
പക്ഷെ എനിക്കൊരു സംശയം ബാക്കിയുണ്ടായിരുന്നു. ഞാനത് ശശ്യേട്ടനോട് ചോദിച്ചു.
"അപ്പോ ബാറിലെ ജോലിക്കാരൊന്നും കണ്ടില്ല്യേ..?"
"പുലര്‍ച്ചയ്ക്ക് ബോധം വന്നപ്പോ. ആള് ടോയ്ലെറ്റിലായിരൂന്നൂത്രെ... അവര്‍ വിചാരിച്ചത് ഇങ്ങേര് ബില്ലടയ്ക്കാണ്ട് മുങ്ങീതാന്നാ..."
"ഒരു കാര്യം കൂടി ചോദിച്ചോട്ടെ... ചേട്ടനല്ലേ പറഞ്ഞെ. ആള്‍ക്ക് എത്ര അടിച്ചാലും മത്യാവില്ല്യ... ആളെക്കൊണ്ട് മതീന്ന് പറേപ്പിക്ക്യാന് പറ്റില്ല്യാന്നൊക്കെ.. എന്നിട്ട് ടോയ്ലെറ്റില് പോയി ബോധം കെട്ട് വീണതോ...?"
"ഡാ.. കെഴങ്ങാ.. അതെന്ന്യല്ലേ ഞാനും പറഞ്ഞേ... അവന് ബോധം കെട്ടു വീഴുമായിരിക്കും. പക്ഷെ അപ്പോഴും അവന് മതീന്ന് പറയില്ല്യാ... അതാണ് സൈമണ്‍... അല്ലേ സൈമാ..?".