Translate

ഗിഫ്റ്റ് ഓഫ് ലൗ.

അയാളുടെ വരുമാനം കുടുംബത്തിന് കഷ്ടിച്ച് വയറു നിറയ്ക്കുവാന്‍ മാത്രമേ തികയാറുള്ളൂ. ക്രിസ്‌തുമസ്സിന്‌ ഇനി കുറച്ചു ദിവസങ്ങള്‍ മാത്രം. അയാളുടെ മൂന്നുവയസ്സുകാരി മകള്‍ ബലൂണുകളും നക്ഷത്രങ്ങളുംകൊണ്ട്‌ പുല്‍ക്കൂടും ക്രിസ്തുമസ് ട്രീയും അലങ്കരിക്കുവാനുള്ള ഉത്സാഹത്തില്‍ കാത്തിരിക്കുകയാണ്. കുഞ്ഞുമോള്‍ക്ക് ഒന്നും വാങ്ങികൊടുക്കുവാന്‍ കഴിയുന്നില്ലല്ലോ എന്നോര്‍ത്ത് അയാള്‍ വിഷമിച്ചു.

മുന്‍വര്‍ഷം ബാക്കിവന്ന  വര്‍ണ്ണകടലാസ്സുകഷ്ണങ്ങളും തിളക്കം നഷ്ടപ്പെട്ടു തുടങ്ങിയ ചില അലങ്കാരവസ്തുക്കളും അയാള്‍ സൂക്ഷിച്ചുവെച്ചിരുന്നു.  ക്രിസ്തുമസ്സ് ആഘോഷങ്ങള്‍ അവയിലൊതുക്കാം എന്നു കരുതി ആശ്വസിച്ചിരിക്കുമ്പോഴാണ് അയാള്‍ ആ കാഴ്ച കണ്ടത്. ഭദ്രമായി എടുത്തുവെച്ചിരുന്ന ആ വര്‍ണ്ണകടലാസ്സുകള്‍, മകള്‍ വലിച്ചു താഴെയിട്ടു ചുളുക്കിയും മടക്കിയും കളിച്ച് നാശമാക്കിയിരിക്കുന്നു. അയാള്‍ക്ക്‌  അനിയന്ത്രിതമായ ദേഷ്യം വരികയും കുഞ്ഞിനെ വഴക്കുപറയുകയും  അടിച്ചുനോവിക്കുകയും ചെയ്തു. ദിവസങ്ങള്‍ കടന്നുപോയി. 

ക്രിസ്‌തുമസ്സ്‌ ദിവസം രാവിലെ, അയാളെ അത്ഭുതപ്പെടുത്തികൊണ്ട്‌ അവള്‍ ഒരു സമ്മാനപൊതി അയാള്‍ക്കു നേരെ  നീട്ടി. 

"ഡാഡിച്ചുള്ള എന്റെ കിസ്മസ് സമ്മാനാ... മെഴി കിസ്മസ് ഡാഡി.
"

വളരെയധികം ആകാംക്ഷയോടെ, അയാള്‍ ആ പൊതി വാങ്ങി തുറന്നുനോക്കി. വര്‍ണ്ണകടലാസ്സുകൊണ്ടു പൊതിഞ്ഞു വെച്ചിരുന്നത്, ഉപയോഗശൂന്യമായി വലിച്ചെറിഞ്ഞിരുന്ന ഒരു പഴയ ഷൂ ബോക്‌സായിരുന്നു. ബോക്‌സ് തുറന്നപ്പോള്‍ അതിനകത്ത് ഒന്നും ഉണ്ടായിരുന്നില്ല. ശ്രദ്ധിച്ച് തിരിച്ചും മറിച്ചും നോക്കിയിട്ടും അയാള്‍ക്ക് ആ ബോക്‌സിനുളളില്‍ ഒന്നും കണ്ടെത്തുവാന്‍ കഴിഞ്ഞില്ല. അത് ശൂന്യമായിരുന്നു. അയാള്‍ വാത്സല്യത്തോടെ പുഞ്ചിരിച്ചുകൊണ്ട്‌ കുഞ്ഞിനെ പറഞ്ഞുമനസ്സിലാക്കുവാന്‍ ശ്രമിച്ചു.

"ആര്‍ക്കെങ്കിലും സമ്മാനപൊതി കൊടുക്കുമ്പോള്‍ അതിനുള്ളില്‍ ഇഷ്ടപ്പെടുന്ന എന്തെങ്കിലുമൊന്ന്‌ വെയ്‌ക്കണം. അപ്പോഴാണ്‌ അത്‌ ശരിക്കുമുള്ള സമ്മാനമായി മാറുക."


അവളുടെ മുഖത്തെ സന്തോഷം പൊടുന്നനെ മാഞ്ഞു. കണ്ണുകള്‍ നിറഞ്ഞു. 

"വെച്ചിരുന്നൂല്ലോ.. നാന്‍ ആ ബോസ്സില് നെറയെ ഫ്‌ലയിംഗ് കിസ്സ്‌കള് ഊതി  ഊതി നെറച്ചിരുന്നൂല്ലോ. സത്യായിറ്റും... "

കണ്ണുകള്‍ നിറയവേ അയാള്‍ ആ കുഞ്ഞിനെ വാരിപുണര്‍ന്നുമ്മവെച്ചു. വഴക്കുപറഞ്ഞതിലും അടിച്ചതിലും അയാള്‍ക്ക്‌ കുറ്റബോധം തോന്നി. മനുഷ്യനു നല്‍കാവുന്നതും ലഭിക്കാവുന്നതുമായ ഏറ്റവും മികച്ച സമ്മാനമാണ് നിഷ്‌കളങ്കമായ സ്‌നേഹം. തിരിച്ചറിവുകള്‍. അവയെപ്പോഴും വൈകിയാണ് വരിക. 

ചിലര്‍ക്ക് ദുരിതങ്ങളുടേയും വേദനകളുടേയും തുടര്‍ച്ചയാണു ജീവിതം. അടുത്ത വര്‍ഷം ക്രിസ്തുമസ്സ് ആഘോഷിക്കുവാന്‍ ആ കുഞ്ഞ് ജീവിച്ചിരുന്നില്ല. കടുത്ത പനിയെതുടര്‍ന്ന് വേര്‍പാടിന്റെ വേദന കൂടി സമ്മാനിച്ചുകൊണ്ട്, ആ കുഞ്ഞ്, ഈ ലോകത്തില്‍നിന്നും വിട പറയുകയായിരുന്നു. കുഞ്ഞുമകള്‍ സമ്മാനിച്ച  വര്‍ണ്ണകടലാസ്സിനാല്‍  പൊതിയപ്പെട്ട ആ ഗിഫ്റ്റ് ബോക്‌സ്  ഇപ്പോഴും അയാള്‍ സൂക്ഷിച്ചുവെച്ചിരിക്കുന്നു.  ഇടക്കിടെ അയാള്‍ ആ ബോക്‌സ്‌ തുറന്നുനോക്കും. അപ്പോള്‍ അതില്‍നിന്നും കുഞ്ഞുമ്മകള്‍ പറന്നുയരുന്നതായും, അവ ചിത്രശലഭങ്ങളേപ്പോലെ  കവിളില്‍  വന്നിരിക്കുന്നതായും അനുഭവപ്പെടും. 














(ഒരു ഇംഗ്ലീഷ് നാടോടികഥയുടെ മലയാള ആവിഷ്‌കാരം.)
.......................................................................
വരവേല്‍ക്കാം. നന്മയുടെ പിറവിയും പ്രതീക്ഷകളുടെ ഉദയവും. എല്ലാ സുഹൃത്തുക്കള്‍ക്കും ക്രിസ്‌തുമസ്സ്‌ പുതുവത്സര ആശംസകള്‍. 

ചെറുമരാജവംശം.

ജനാധിപത്യം പുലരുന്നതിന് തൊട്ടുമുമ്പുള്ള ആ രാത്രിയില്‍ രാജാവ്, കൊട്ടാരം സേവകരില്‍ ഒരാളായ ചെറുമനെ വിളിച്ചുവരുത്തി. "ചെറുമാ...അറിഞ്...