Translate

നിവര്‍ത്താത്ത കുടകള്‍.

ജനീവയിലേക്കുള്ള ഒരു ട്രെയിന്‍ യാത്രയിലാണ് ശങ്കരന്‍നായര്‍ എഡ്വേര്‍ഡ് എന്ന അമേരിക്കക്കാരനേയും അകായോഷി എന്ന ജപ്പാന്‍കാരനേയും പരിചയപ്പെടുന്നത്. നേരമ്പോക്കിനായി സംസാരിച്ചുകൊണ്ടിരിക്കുന്നതിനിടയില്‍ എഡ്വേര്‍ഡ് ചോദിച്ചു.

"മിസ്റ്റര്‍ നായര്‍... നിങ്ങള്‍ ഇന്ത്യക്കാര്‍ ശാസ്ത്രനേട്ടങ്ങള്‍ കണ്ടെത്തുന്നതില്‍ വളരെ പിന്നിലാണ്. മിക്കവാറും എല്ലാ സുപ്രധാന കണ്ടുപിടുത്തങ്ങളും നടത്തിയിട്ടുള്ളത് ഞങ്ങള്‍ ഇംഗ്ലീഷുകാരാണ്. നിങ്ങള്‍ എപ്പോഴെങ്കിലും അതിനെക്കുറിച്ച് ചിന്തിച്ചിട്ടുണ്ടോ.?"

തൊലി വെളുത്തവന്റെ പൊങ്ങച്ചം. ശങ്കരന്‍നായര്‍ ഒന്നു ചിരിച്ചുവെന്നു വരുത്തി.

"അതംഗീകരിക്കുന്നതിലുള്ള നിങ്ങളുടെ വിഷമം ഞാന്‍ മനസ്സിലാക്കുന്നു.. പക്ഷെ അതൊരു സത്യമാണ്. ഇലക്ട്രിസിറ്റി, കാര്‍, ട്രെയിന്‍, ഏറോപ്ലെയ്ന്‍, റോക്കറ്റ്, റേഡിയോ, ടെലിവിഷന്‍, റഫ്രിജറേറ്റര്‍, എന്തിനധികം കമ്പ്യൂട്ടര്‍ തുടങ്ങി ലോകത്തെ മാറ്റിമറിച്ച എല്ലാ സുപ്രധാന കണ്ടുപിടുത്തങ്ങളും ഞങ്ങള്‍ ഇംഗ്ലീഷുകാരാണ് നടത്തിയിട്ടുള്ളത്."

പറയുന്നത് ശങ്കരന്‍നായരെന്ന ഇന്ത്യാക്കാരനോടാണെങ്കിലും, ഒരു ഏഷ്യന്‍ വംശജനെന്നനിലയില്‍, അവരോടൊപ്പം യാത്ര ചെയ്യുന്ന ജപ്പാന്‍കാരനായ അകായോഷിയുടെ അഭിമാനത്തെയും എഡ്വേര്‍ഡിന്റെ വാക്കുകള്‍ നോവിച്ചു. അയാള്‍ അതില്‍ അമര്‍ഷം പ്രകടിപ്പിക്കുകയും ചെയ്തു.

"മിസ്റ്റര്‍ എഡ്വേര്‍ഡ്, നിങ്ങള്‍ ഇംഗ്ലീഷുകാര്‍ കുറച്ച് ശാസ്ത്രസത്യങ്ങള്‍ കണ്ടുപിടിച്ചു എന്നേ ഉള്ളൂ. പക്ഷെ ഞങ്ങള്‍ ജപ്പാന്‍കാരാണ്, എല്ലാ ശാസ്ത്രകണ്ടെത്തലുകളേയും ജനകീയമാക്കി മാറ്റിയത്. അല്ലെന്നു പറയുവാന്‍ നിങ്ങള്‍ക്കു കഴിയില്ല. പിന്നെ മറ്റൊന്നുകൂടിയുണ്ട്, സംസ്‌കാരത്തിന്റെ കാര്യമെടുത്താല്‍ ഞങ്ങള്‍ തന്നെയല്ലേ നിങ്ങളേക്കാള്‍ സമ്പന്നര്‍... നിങ്ങള്‍ പാശ്ചാത്യരുടേത് വെറും കൃത്രിമത്വങ്ങള്‍ നിറഞ്ഞ ഔപചാരികതകള്‍ മാത്രമല്ലേ..."

ആ അവസരം ഉപയോഗിക്കുവാന്‍ ശങ്കരന്‍നായര്‍ ഒരു ശ്രമം നടത്തി.

"അതെ... നിങ്ങള്‍ ഇംഗ്ലീഷുകാര്‍ സ്ഥലകാലബോധമില്ലാതെ പരസ്യമായി ഉമ്മവെക്കുന്നവരാണ്. "

"ശരിയാണ് മിസ്റ്റര്‍ നായര്‍, സ്‌നേഹം പ്രകടിപ്പിക്കുന്നതില്‍ ഞങ്ങള്‍ ഇംഗ്ലീഷുകാര്‍ നാണിക്കാറില്ല. പക്ഷെ ഞങ്ങള്‍, നിങ്ങള്‍ ഇന്ത്യക്കാരെപ്പോലെ വഴിയരുകില്‍ നിന്ന് പരസ്യമായി മൂത്രമൊഴിക്കാറുമില്ല."

എഡ്വേര്‍ഡിന് ഒരു വടി കൂടി കൊടുത്തതില്‍ കുറ്റബോധം തോന്നി ശങ്കരന്‍നായര്‍ വീണ്ടും വഴിയോരകാഴ്ചകളിയേ്ക്ക് ശ്രദ്ധ തിരിച്ചു. എഡ്വേര്‍ഡ് അശ്വമേധം തുടരുകയാണ്..

"ശാസ്ത്രത്തില്‍ മാത്രമല്ല, വൃത്തിയിലും വികസനത്തിലും നിങ്ങള്‍ ഇന്ത്യക്കാര്‍ വളരെ വളരെ പിന്നിലാണ് മിസ്റ്റര്‍ നായര്‍. വികസനം എന്താണെന്നറിയണമെങ്കില്‍ നിങ്ങള്‍ അമേരിക്കയിലേയ്ക്ക് വരൂ. അവിടെയുള്ള കെട്ടിടങ്ങളുടെ ഉയരങ്ങള്‍ പോലും നിങ്ങളെ അത്ഭുതപ്പെടുത്തും. മൗണ്ട് എവറസ്റ്റ് പോലും ഞങ്ങളുടെ നാട്ടിലെ കെട്ടിടങ്ങളുടെ ഉയരങ്ങള്‍ക്കു മുമ്പില്‍ തോറ്റുപോകും."

പുരികങ്ങള്‍ ചോദ്യചിഹ്നം പോലെ വളച്ചുപിടിച്ച് ശങ്കരന്‍നായര്‍ സംശയം പ്രകടിപ്പിച്ചു.

"ലോകത്തിലെ ഏറ്റവും ഉയരം കൂടിയ കെട്ടിടമായ ബുര്‍ജ് ഖലീഫയ്ക്കുപോലും അത്ര ഉയരമുള്ളതായി അറിവില്ല.  എന്നിട്ടാണ് മൗണ്ട് എവറസ്‌ററ്റ് പോലും തോറ്റുപോകുന്ന കെട്ടിടങ്ങള്‍... ഇല്ല.. ഞാന്‍ വിശ്വസിക്കില്ല. നിങ്ങള്‍ നുണയാണ് പറയുന്നത്."

അകായോഷി അതേറ്റു പിടിച്ചു.

"ശരിയാണ്. അത്രക്കൊന്നും വരില്ല. നിങ്ങള്‍ വെറുതെ പൊങ്ങച്ചം പറയുകയാണ്. അല്ലെങ്കിലും നിങ്ങള്‍ ഇംഗ്ലീഷുകാര്‍ നുണയന്‍മാരും പൊങ്ങച്ചക്കാരുമാണ്. "

ആവേശം കൂടിയപ്പോള്‍ പറഞ്ഞതല്‍പ്പം കൂടിപ്പോയി. അല്‍പ്പം ജാള്യതയോടെ ഗൗരവം കൈവിടാതെ എഡ്വേര്‍ഡ് പ്രസ്താവന തിരുത്തി.

"അതുപിന്നെ.... ഞാന്‍ ഒരു ഉദാഹരണം പറഞ്ഞുവെന്ന് മാത്രം. അത്രക്കൊന്നും വരില്ല. എന്നാലും എവറസ്റ്റിന്റെ തൊട്ടു താഴെ എന്നു കണക്കാക്കിയാല്‍ മതി."

ശങ്കരന്‍നായരുടെയും അകായോഷിയുടേയും മുഖത്ത് അങ്ങനെ വഴിക്കു വാ എന്നൊരു ഭാവമാണ്.
അമേരിക്കയേക്കാള്‍ ഒട്ടും മോശമല്ല ജപ്പാന്‍. അകായോഷിയ്ക്ക് അടങ്ങിയിരിക്കുവാന്‍ കഴിഞ്ഞില്ല.

"മിസ്റ്റര്‍ എഡ്വേര്‍ഡ്... വികസനമെന്നാല്‍ കെട്ടിടങ്ങള്‍ മാത്രമല്ല. ശരിയായ വികസനം കാണുവാന്‍, അമേരിക്കയിലേയ്ക്കല്ല, നിങ്ങള്‍ ജപ്പാനിലേയ്ക്കാണ് വരേണ്ടത്. സമയത്തെ തോല്‍പ്പിക്കുന്ന ബുള്ളറ്റ് ട്രെയിനുകളിലാണ് ഞങ്ങളുടെ യാത്രകള്‍. പരിഷ്‌കാരങ്ങള്‍ക്കൊപ്പം പാരമ്പര്യത്തേയും മാനിക്കുന്ന വികസന മാതൃകകളാണ് ഞങ്ങളുടേത്. നിങ്ങള്‍ക്കറിയാമോ ജപ്പാനില്‍ ഞങ്ങള്‍ മനുഷ്യരെ വേലക്കാരാക്കാറില്ല. അവിടെ ഞങ്ങള്‍ റോബോട്ടുകളെകൊണ്ടാണ് ജോലികളെല്ലാം ചെയ്യിക്കുന്നത്. അപകടകരവും കഠിനവുമായ ജോലികള്‍ ചെയ്യുവാന്‍, മാലിന്യങ്ങള്‍ വൃത്തിയാക്കുവാന്‍, എന്തിനധികം പറയുന്നു.കരയുമ്പോള്‍ ആശ്വസിപ്പിക്കുന്ന ഇന്റലിസെന്‍സ് റോബോട്ടുകള്‍ വരെയുണ്ട് എന്റെ നാടായ ജപ്പാനില്‍."

അവസാനം പറഞ്ഞതിനോട് യോജിക്കുവാനാകാതെ എഡ്വേര്‍ഡ് പ്രതികരിച്ചു.

"ഇല്ല... ഇല്ല.. നിങ്ങള്‍ പറയുന്നത് അംഗീകരിക്കുവാനാവില്ല. വികാരങ്ങളെ തിരിച്ചറിഞ്ഞ് പ്രതികരിക്കുന്ന റോബോട്ടുകളെ വികസിപ്പിക്കുന്നത് സംബന്ധിച്ചുള്ള പഠനങ്ങള്‍ നടന്നുകൊണ്ടിരിക്കുന്നതേയുള്ളൂ. നുണ പറയുന്നതില്‍ ജപ്പാന്‍കാരും മോശമല്ലെന്ന് നിങ്ങള്‍ തെളിയിച്ചിരിക്കുന്നു മിസ്റ്റര്‍ അകായോഷി".

ശങ്കരന്‍നായരും അതിനെ പിന്‍താങ്ങി.

"ഞാനും അത് വിശ്വസിക്കുന്നില്ല."

ആവേശം അല്‍പ്പം കൂടിപ്പോയെന്ന് ബോധ്യമുള്ളതുകൊണ്ട്, ജാള്യതയോടെയാണെങ്കിലും
അകായോഷിയും ഉടന്‍ തിരുത്തി.

"അതു പിന്നെ പറഞ്ഞുവന്നപ്പോള്‍ അങ്ങനെ പറഞ്ഞുവെന്നു മാത്രം. സത്യത്തില്‍ ഞാനുദ്ദേശ്ശിച്ചത്... വികാരങ്ങളെ തിരിച്ചറിഞ്ഞ് പ്രതികരിക്കുന്ന റോബോട്ടുകളെ കുറിച്ചുള്ള ഞങ്ങളുടെ പഠനങ്ങള്‍ ലക്ഷ്യത്തിന് തൊട്ടടുത്ത് എത്തിനില്‍ക്കുന്നു എന്നാണ്. "

ഇടയ്ക്കിടെ അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്ന ശങ്കരന്‍നായരോട് എഡ്വേര്‍ഡ് ചോദിച്ചു.

"എന്താ മിസ്റ്റര്‍ നായര്‍, നിങ്ങള്‍ക്കൊന്നും പറയുവാനില്ലേ.?  നിങ്ങളുടെ പ്രിയപ്പെട്ട നാടിനെക്കുറിച്ച്...! "

വഴിയോരകാഴ്ചകള്‍ ആസ്വദിക്കുന്നുവെന്ന വ്യാജേന ഗൗരവത്തോടെ പുറത്തേയ്ക്കു നോക്കിയിരുന്ന ശങ്കരന്‍നായര്‍ ആദ്യമൊന്നും പറഞ്ഞില്ല. പിന്നെ ഒട്ടും താത്പര്യമില്ലാത്തതുപോലെ, പറഞ്ഞു.

"ഒരുപാട് രഹസ്യങ്ങള്‍ ഒളിഞ്ഞിരിക്കുന്ന നാടാണ് എന്റെ ഇന്ത്യ. പറയുവാനാണെങ്കില്‍  എറെയുണ്ട്. പക്ഷെ പറഞ്ഞിട്ടെന്തു കാര്യം. പറഞ്ഞാല്‍ നിങ്ങള്‍ ഒരിയ്ക്കലും വിശ്വസിക്കില്ല."

"അതോര്‍ത്ത് നിങ്ങള്‍ വിഷമിക്കേണ്ട. മിസ്റ്റര്‍ നായര്‍... ഞങ്ങള്‍ വിശ്വസിച്ചോളാം... ഇനി അഥവാ നുണയാണെങ്കില്‍പോലും...ഉം.. പറഞ്ഞോളൂ... "

എഡ്വേര്‍ഡ് ശങ്കരന്‍നായര്‍ക്ക് ധൈര്യം പകര്‍ന്നു.

"വാസ്തവത്തില്‍ നിങ്ങള്‍ വിദേശികള്‍ക്ക്‌, ഇന്ത്യയെക്കുറിച്ച് ഒന്നും അറിയില്ല. ഉദാഹരണത്തിന്, ഇന്ത്യയിലെ സന്യാസിമാര്‍ മൂക്കിലൂടെയാണ് ഭക്ഷണം കഴിക്കാറുള്ളതെന്ന് നിങ്ങള്‍ക്കറിയാമോ."

എഡ്വേര്‍ഡും അകയോഷിയും മുഖത്തോടുമുഖം നോക്കി. ആദ്യമായാണ് അവര്‍ ഇത്തരമൊരു വാര്‍ത്ത കേള്‍ക്കുന്നത്. അല്‍പ്പനേരത്തിനുശേഷം സംശയം തീര്‍ക്കുവാനായി എഡ്വേര്‍ഡ് തന്നെ ചോദിച്ചു.

"മിസ്റ്റര്‍ നായര്‍, സത്യമാണോ നിങ്ങള്‍ പറയുന്നത്."

ശങ്കരന്‍നായര്‍ അവരെ ഓര്‍മ്മിപ്പിച്ചു.

"ഇതുതന്നെയാണ് ഞാന്‍ നേരത്തെ പറഞ്ഞത്... പറഞ്ഞാല്‍ നിങ്ങള്‍ വിശ്വസിക്കില്ലെന്ന്."

"ഞങ്ങളെ സംബന്ധിച്ചിടത്തോളം ഇത് ഒരു പുതിയ അറിവാണ്. മിസ്റ്റര്‍ നായര്‍, ഞങ്ങള്‍ ഗൗരവത്തോടെയാണ്  ചോദിക്കുന്നത്.... സത്യം തന്നെയാണോ നിങ്ങള്‍ പറയുന്നത്... ആണെങ്കില്‍ അതിനു പിന്നില്‍ ഒരു കാരണവുമുണ്ടാകില്ലേ...  "

ഒരു വലിയ രഹസ്യം സൂക്ഷിക്കുന്നതുപോലെ ഭാവിച്ച് ശങ്കരന്‍നായര്‍ ഗൗരവത്തോടെ ഇരുന്നു. അകായോഷി ശങ്കരന്‍നായരെ പ്രകോപിപ്പിക്കുവാന്‍ ശ്രമിച്ചു.

"എനിക്കു തോന്നുന്നത് നിങ്ങള്‍ ഞങ്ങളെ പറ്റിക്കുവാന്‍ ശ്രമിക്കുകയാണെന്നാണ്."

ആകാംക്ഷ അടക്കുവാനാകാതെ എഡ്വേര്‍ഡ് വീണ്ടും ചോദിച്ചു.

"പറയൂ മിസ്റ്റര്‍ നായര്‍...  ബാക്കികൂടി പറയു... അതെന്താണ് ഇന്ത്യന്‍ സന്യാസിമാര്‍ മൂക്കിലൂടെ ഭക്ഷണം കഴിക്കുന്നത്. ദ്രവരൂപത്തിലുളള ഭക്ഷണം മാത്രമാണോ അവര്‍ കഴിച്ചിരുന്നത്."

"അല്ലേയല്ല... സന്യാസിമാര്‍ ഖരരൂപത്തിലുള്ള ഭക്ഷണങ്ങളും കഴിക്കാറുണ്ട്."

ശങ്കരന്‍നായര്‍ ഉറപ്പിച്ചു പറഞ്ഞപ്പോള്‍ എഡ്വേര്‍ഡിന് വാശികൂടി.

"ഖരരൂപത്തിലുള്ള ഭക്ഷണമോ... മൂക്കിലൂടെയോ...?"

എവറസ്റ്റിന്റെ വിഷയത്തില്‍ എഡ്വേര്‍ഡിനു സംഭവിച്ചതുപോലെ,  റോബോട്ടിന്റെ വിഷയത്തില്‍ അകായോഷിക്കു സംഭവിച്ചതുപോലെ, ശങ്കരന്‍നായരും ഒന്നു പരുങ്ങി. പിന്നെ ചെറുചമ്മലോടെ പറഞ്ഞു.

"അതുപിന്നെ.. മൂക്കിലൂടെ എന്ന് ഞാനുദ്ദേശ്ശിച്ചത്,  " തൊട്ടുതാഴെ ", " തൊട്ടടുത്ത് ", എന്നര്‍ത്ഥത്തിലാണ്. എവറസ്റ്റിനു " തൊട്ടുതാഴെ ", റോബോട്ടിനു " തൊട്ടടുത്ത് " എന്നെല്ലാം നിങ്ങള്‍ക്ക് പറയാമെങ്കില്‍ "വായിലൂടെ " എന്നതിനുപകരം "മൂക്കിലൂടെ" എന്നെനിക്കും പറഞ്ഞുകൂടെ."

ഒന്നും മിണ്ടാതെ പുറത്തെ വഴിയോരകാഴ്ചകള്‍ ആസ്വദിക്കുന്നത് എഡ്വേര്‍ഡും അകായോഷിയുമാണ്. ഒരു സത്യം അവരിരുവരും മനസ്സുകൊണ്ട് അംഗീകരിച്ചു. ഇന്ത്യക്കാര്‍തന്നെയാണ് ഏറ്റവും മുമ്പില്‍, വിശേഷാല്‍, നാവിന്റെ മികവില്‍.തുടര്‍ന്നുള്ള യാത്രയില്‍ അവര്‍ക്കിടയില്‍ വാഗ്വാദങ്ങളൊന്നും ഉണ്ടായില്ല. ജനീവയില്‍ നടന്നുകൊണ്ടിരിക്കുന്ന ഇന്റര്‍നാഷണല്‍ സയന്‍സ് എക്‌സിബിഷന്‍ കാണുന്നതിനുള്ള യാത്രയിലാണ് മൂവരും.
..............................................................................

ഇന്റര്‍നാഷണല്‍ സയന്‍സ് എക്‌സിബിഷനില്‍, അത്ഭുതപ്പെടുത്തുന്ന പുതുപുത്തന്‍ ശാസ്ത്രകാഴ്ചകള്‍ ആസ്വദിച്ചു നടക്കുന്നതിനിടയില്‍, അവരെ ഏറ്റവും ആകര്‍ഷിച്ചത് തലച്ചോറിനെ സംബന്ധിച്ച പഠനങ്ങളാണ്. മറ്റ് അവയങ്ങളപോലെ തലച്ചോറും മാറ്റിവെക്കുന്ന കാലം വിദൂരമല്ല. പഠനാവശ്യങ്ങള്‍ക്കായി ഫ്രീസ് ചെയ്തു സൂക്ഷിച്ചിരിക്കുന്ന വിവിധ രാജ്യക്കാരുടെ ബ്രെയിന്‍ മാതൃകകളും എക്‌സിബിഷനിലെ സവിശേഷതയായിരുന്നു. ഓരോ തലച്ചോറിനു പിന്നിലും അത് ഏതു രാജ്യത്തേതാണെന്നും എഴുതിവെച്ചിട്ടുണ്ട്.

എഡ്വേര്‍ഡ് അമേരിക്കന്‍ ബ്രെയിന്‍ മാതൃക കണ്ടെത്തി, അവയുടെ മേന്‍മകള്‍ വായിച്ച് സായൂജ്യമടഞ്ഞു. അകായോഷി ജാപ്പനീസ് ബ്രെയിന്‍ മാതൃകയും തേടിപിടിച്ച്, സവിശേഷതകള്‍ വായിച്ച്, അഭിമാനമൂറി. ഇന്ത്യന്‍ തലച്ചോറിന്റെ മാതൃകളൊന്നും കാണാത്തതില്‍ ശങ്കരന്‍നായര്‍ കുണ്ഠിതപ്പെട്ടു. ലോകോത്തര ശാസ്ത്രമേളയില്‍ പ്രദര്‍ശിപ്പിക്കുവാനുള്ള സവിശേഷതയൊന്നും ഇന്ത്യന്‍ തലച്ചോറിന് ഇല്ലെന്ന് ഉറക്കെ പറഞ്ഞ് ശങ്കരന്‍നായരെ പരിഹസിച്ച എഡ്വേര്‍ഡിനെ ഗൈഡ് തിരുത്തി.

"ഉണ്ട്... ഇന്ത്യന്‍ ബ്രെയിന്‍ മാതൃകയും പ്രദര്‍ശനത്തിനുണ്ട്. പക്ഷെ അത് അകത്ത് അതീവ സുരക്ഷയോടെ പ്രത്യേകം സൂക്ഷിച്ചിരിക്കുകയാണ്. വരൂ... കാണിച്ചുതരാം. "

ശങ്കരന്‍നായര്‍ അഹങ്കാരത്തോടെ എഡ്വേര്‍ഡിനേയും അകായോഷിയേയും മാറി മാറി നോക്കി..

"പ്രത്യേകം സൂക്ഷിക്കുവാന്‍ മാത്രം എന്ത് സവിശേഷതയാണ് ഇന്ത്യന്‍ തലച്ചോറിനുള്ളത്. ശാസ്ത്രനേട്ടങ്ങളില്‍ നിങ്ങള്‍ ഇന്ത്യക്കാരുടെ സംഭാവന വെറും പൂജ്യമല്ലേ... ചിലപ്പോള്‍
കേടുപാടുകള്‍ ഉള്ളതുകൊണ്ടായിരിക്കും പ്രത്യേകം സൂക്ഷിച്ചിരിക്കുന്നത്. "

"അതെ മിസ്റ്റര്‍ എഡ്വേര്‍ഡ്.. നിങ്ങള്‍ ഇപ്പോള്‍ പറഞ്ഞ ആ പൂജ്യം തന്നെയാണ് ലോകത്തിന് ഇന്ത്യാക്കാര്‍ നല്‍കിയ ഏറ്റവും വലിയ സംഭാവന. അമേരിക്കയുടെയും ജപ്പാന്റേയും മാത്രമല്ല, ഇന്ന് ലോകത്തിന്റെതന്നെ ഗതി നിര്‍ണ്ണയിക്കുന്ന കമ്പ്യൂട്ടറുകള്‍പോലും ഇന്ത്യക്കാരുടെ സംഭാവനയാണെന്ന് പറഞ്ഞാലും അതിശയിക്കേണ്ട. നിങ്ങള്‍ക്കറിയാമോ... രണ്ടേ രണ്ടു അക്കങ്ങളില്‍നിന്നാണ് കമ്പ്യൂട്ടറുകളുടെ ആരംഭം. എന്നുവെച്ചാല്‍... ഒന്നും പൂജ്യവും.. കുറച്ചുകൂടി വ്യക്തമായി പറഞ്ഞാല്‍, ആദ്യകാല കമ്പ്യൂട്ടറുകളുടെ പ്രോഗ്രാമിംഗ് ഭാഷയായ ബൈനറി നമ്പര്‍ സിസ്റ്റത്തിലെ ഒന്നും പൂജ്യവും.. നിങ്ങള്‍ നേരത്തേ പറഞ്ഞ ആ വെറും പൂജ്യമുണ്ടല്ലോ... അതാണ് ഇന്നു കാണുന്ന കമ്പ്യൂട്ടറുകളെ സാധ്യമാക്കിയത്... ആ പൂജ്യമാണ് വെറുമൊരു ഒന്നിനെ മില്ല്യണും ബില്ല്യണും ട്രില്ല്യണും ആക്കി മാറ്റുന്നത്. പക്ഷെ ഞങ്ങള്‍ നിങ്ങളെപ്പോലെ അഹങ്കരിക്കാറില്ല എന്നു മാത്രം."

അകത്ത് പ്രത്യേകം സജ്ജമാക്കിയ സ്ഫടികക്കൂട്ടില്‍, രാജകീയ പ്രൗഢിയോടെ അലങ്കരിച്ചുവെച്ചിരിക്കുന്ന ഇന്ത്യന്‍ ബ്രെയിന്‍ മാതൃകയുടെ സമീപത്ത് എഴുതിവെച്ചിരിക്കുന്ന വാക്കുകള്‍ എഡ്വേര്‍ഡിനേയും അകായോഷിയേയും നിരാശപ്പെടുത്തി.

"ലോകത്തിന്റെ പ്രതീക്ഷ."

വിശ്വസിക്കുവാനാകുന്നില്ല... എന്താണ് ഇന്ത്യന്‍ തലച്ചോറിന്റെ മഹത്വം. എഡ്വേര്‍ഡും അകായോഷിയും സംശയം ദൂരീകരിക്കുന്നതിനായി ഗൈഡിനോടു ചോദിച്ചു. .

"അതിലിത്ര അത്ഭുതപ്പെടുവാനെന്തിരിക്കുന്നു."

"അപ്പോള്‍ ബുദ്ധിയുടെ കാര്യത്തില്‍, ഇന്ത്യന്‍ ബ്രെയിനുകള്‍, അമേരിക്കന്‍ ബ്രെയിനുകളേക്കാളും ജാപ്പനീസ് ബ്രെയിനുകളേക്കാളും മികച്ചതാണെന്നാണോ നിങ്ങള്‍ പറഞ്ഞുവരുന്നത്..."

എഡ്വേര്‍ഡിന്റെ സംശയങ്ങള്‍ അവസാനിക്കുന്നില്ല.ഗൈഡ് ക്ഷമാപൂര്‍വ്വം വിശദീകരിച്ചു.

"ഒരിയ്ക്കലുമല്ല... വാസ്തവത്തില്‍ എല്ലാ ബ്രെയിനുകളും ഒരേ നിലവാരം തന്നെയാണ്... പക്ഷെ മറ്റു രാജ്യങ്ങളിലെ ബ്രെയിനുകളോട് താരതമ്യപ്പെടുത്തുമ്പോള്‍ ഇന്ത്യന്‍ ബ്രെയിനുകള്‍ക്ക് ഒരു പ്രത്യേകതയുണ്ട്. ഒരുപാട് കഴിവുകളുണ്ടെങ്കിലും അത് ഇതുവരെയും ഉപയോഗിക്കപ്പെട്ടിട്ടില്ല. വാസ്തവത്തില്‍ അത് ഇപ്പോഴും ഫ്രഷാണ്... ഉപയോഗപ്പെടുത്തുകയാണെങ്കില്‍ ഒരുപാട് സാധ്യതകളാണുള്ളത്. ലോകം കാത്തിരിക്കുന്നതും ആ സാധ്യതകളാണ്. "

ശങ്കരന്‍നായരുടെ തല കുനിഞ്ഞു. എഡ്വേര്‍ഡും അകായോഷിയും ചുമലില്‍തട്ടി ആശ്വസിപ്പിച്ചു.
...............................................................

ശങ്കരന്‍നായര്‍ വെറും ശങ്കരന്‍നായരല്ല. ഡോക്ടര്‍ ശങ്കരന്‍നായരാണ്. അദ്ദേഹത്തിന്റെ അച്ഛനും അമ്മയും ഡോക്ടര്‍മാരായിരുന്നു. അദ്ദേഹത്തിന്റെ സഹോദരനും ഡോക്ടറാണ്. അദ്ദേഹത്തിന്റെ ഭാര്യയും  രണ്ടു മക്കളും ഡോക്ടര്‍മാരാണ്. അവരുടെ മക്കളേയും ഡോക്ടര്‍മാരാക്കുവാനാണ് ശ്രമിച്ചുകൊണ്ടിരിക്കുന്നത്. പഠനത്തില്‍ അസാമാന്യ മികവുണ്ടായിരുന്നിട്ടും പഠിക്കുവാന്‍ തിരഞ്ഞെടുത്തത് ശാസ്ത്രവിഷയങ്ങളായിരുന്നിട്ടും, കുടുംബത്തിലെ മൂന്നുതലമുറയില്‍ ഒരാള്‍ പോലും എന്തുകൊണ്ട് ഒരു ശാസ്ത്രജ്ഞനാകുവാന്‍ ശ്രമിച്ചില്ല, ശ്രമിക്കുന്നില്ല എന്നതായിരുന്നു മടക്കയാത്രയില്‍ ശങ്കരന്‍നായര്‍ ചിന്തിച്ചുകൊണ്ടിരുന്നത്.



ചെറുമരാജവംശം.

ജനാധിപത്യം പുലരുന്നതിന് തൊട്ടുമുമ്പുള്ള ആ രാത്രിയില്‍ രാജാവ്, കൊട്ടാരം സേവകരില്‍ ഒരാളായ ചെറുമനെ വിളിച്ചുവരുത്തി. "ചെറുമാ...അറിഞ്...