Translate

യക്ഷികള്‍ കരയുന്നതെന്തിന് ?

കറുത്ത വാവായിരുന്നു. സമയം അര്‍ദ്ധരാത്രിയോടടുക്കുന്നു. തോളില്‍ സഞ്ചിയും തൂക്കി യക്ഷിക്കാവിനടുത്തുകൂടി ഒറ്റക്കു നടന്നുപോകുയായിരുന്ന ജുബാധാരിയായ യാത്രികന്‍. മരങ്ങള്‍ക്കിടയില്‍നിന്നും താളാത്മകമായ ചുവടുവെപ്പുകളോടെ അവള്‍ നടന്നുവന്നു. അസമയത്ത് ഒരു അപ്‌സരസുന്ദരിയുടെ സാന്നിധ്യം അയാളെ ഞെട്ടിച്ചില്ല. അവള്‍ നിലാവുപോലെ ചിരിച്ചു. മധുരമായി മൊഴിഞ്ഞു.

"ചുണ്ണാമ്പുണ്ടോ...? ഒന്നു മുറുക്കാന്‍..!."

മുറുക്കിയാല്‍ എന്റെ ചുണ്ടുകള്‍ ഒന്നുകൂടി ചുവക്കില്ലേ എന്നൊരു ഭാവമായിരുന്നു, അപ്പോള്‍ അവളുടെ താമരയിതളുകള്‍പോലുള്ള കണ്ണുകളില്‍. അതോര്‍മ്മിപ്പിക്കാനെന്നവണ്ണം അവള്‍ തന്റെ ചുവന്നുതുടുത്ത കീഴ്ച്ചുണ്ട്, മുല്ലമൊട്ടുകള്‍പോലുള്ള പല്ലുകളാല്‍ മെല്ലെയൊന്നു കടിച്ചുവിടുകയും ചെയ്തു. തൊട്ടാലലിയുന്നൊരു വെണ്ണക്കല്‍ പ്രതിമപോലെ, വശീകരിക്കുന്ന നോട്ടവുമായി അവള്‍ അയാള്‍ക്കുമുന്നില്‍ തുളുമ്പിനിന്നു. വഴിമുടക്കി നില്‍ക്കുന്ന ആ സൗന്ദര്യധാമത്തെ അയാള്‍ ആപാദചൂഢം ഒന്നു നോക്കി. എന്നിട്ട് അരസികനെപ്പോലെ പറഞ്ഞു.

"ചുണ്ണാമ്പൊന്നും എന്റെ കൈയ്യിലില്ല. വേണമെങ്കില്‍ അല്‍പ്പം റോജാപാക്ക് സുപ്പാരി തരാം."

അയാള്‍ ഒരു പാക്കറ്റ് പൊട്ടിച്ച് പകുതി വായിലേക്കിട്ടു. പാക്കില്‍ ബാക്കിവെച്ച സുപ്പാരി അവളുടെ നേരെ നീട്ടി. അവള്‍ അത് വാങ്ങി എന്താണെന്നു നോക്കുമ്പോഴേക്കും അയാള്‍ നടന്നകന്നിരുന്നു. ഏതു പുരുഷനേയും മോഹിപ്പിക്കുന്ന തന്റെ സൗന്ദര്യത്തെ അവഗണിച്ചുകൊണ്ടു നടന്നുപോകുന്ന ജുബാധാരിയെ ആ പുരുഷരൂപത്തെ അവള്‍ തീക്ഷ്ണമായി നോക്കി. അപ്പോള്‍ അവള്‍ ഭയാനകമായ ഒരു രക്തരക്ഷസ്സായി മാറുകയും കണ്ണുകളില്‍നിന്നും രക്തം ഇറ്റുവീഴുവാന്‍ തുടങ്ങുകയും ചെയ്തു. അയാളെ പിന്‍തുടരുവാന്‍ തുടങ്ങുമ്പോള്‍ അതുവഴിവന്ന ബ്രഹ്മരക്ഷസ്സ് അവളെ ആശ്വസിപ്പിച്ചു

"നീയിവിടെ നില്‍ക്കൂ. ഞാന്‍ ഒരു കൈ നോക്കട്ടെ."

അവര്‍ ആ യാത്രികനെ പിന്‍തുടര്‍ന്നു. അയാളെ ഭയചകിതനാക്കുവാന്‍ ബ്രഹ്മരക്ഷസ്സ് അയാള്‍ക്കു ചുറ്റും കൊടുങ്കാറ്റും പേമാരിയും ഇടിമിന്നലും സൃഷ്ടിച്ചു. യാത്രയിലെ വിഘ്‌നങ്ങള്‍ യാത്രികനെ മുഷിപ്പിച്ചു. കുറച്ചുനേരം വിശ്രമിക്കാമെന്നുകരുതി വലിയൊരു മരത്തിനുകീഴെ ഇരുന്ന് അയാള്‍ ഒരു ബീഡിക്കു തീകൊളുത്തി. പൊടുന്നനെ അയാളുടെ മുന്നില്‍ തീ പാറുന്ന കണ്ണുകളും ചോരയൊലിക്കുന്ന നാക്കും നീണ്ടുനില്‍ക്കുന്ന ദംഷ്ട്രകളുമായി ബ്രഹ്മരക്ഷസ്സ് പ്രത്യക്ഷപ്പെട്ടു.

"ഹ...ഹ....ഹ.... ഹി... ഹി.....ഹി...."

അവള്‍ പൊട്ടിചിരിക്കുവാന്‍ തുടങ്ങി. രക്ഷസ്സിന്റെ ഭയാനകമായ അട്ടഹാസവും ബീഭത്സരൂപവും അയാളെ ഒട്ടുംതന്നെ ഭയപ്പെടുത്തിയില്ല. ആ രൂപത്തെ വകവെക്കാതെ കെട്ടുപോയ ബീഡി വലിച്ചെറിഞ്ഞ് അയാള്‍ വീണ്ടും നടത്തം തുര്‍ന്നു. ലോകം മുഴുവന്‍ ഭയപ്പെടുന്ന രക്തദാഹികളായ തങ്ങളെ, ഭയക്കാതെ, കൂസാതെ, നടന്നുപോകുന്ന ആ വഴിപോക്കനെ വെറുതെവിടുവാന്‍ അവര്‍ തയ്യാറായിരുന്നില്ല. അവര്‍ തങ്ങളുടെ കൂട്ടാളികളായ ദേവയക്ഷിയെയും നാഗയക്ഷിയേയും മന്ത്രമോഹിനിയേയും കൂടെകൂട്ടി വീണ്ടും വീണ്ടും അയാളെ ഭയപ്പെടുത്തുവന്‍ തുടങ്ങി. ഒടുവില്‍ ക്ഷമ നശിച്ച് യക്ഷികളും രക്ഷസ്സുകളും ചേര്‍ന്ന് അയാളെ തടുത്തുനിര്‍ത്തി.

"ഹേ അഹങ്കാര ജന്മമേ.... നീ ഭയമില്ലെന്ന് നടിക്കുകയാണ്. അതുമല്ലെങ്കില്‍ നിനക്ക് ഞങ്ങളെ മനസ്സിലായില്ലെന്നുതോന്നുന്നു. മനുഷ്യരെ നിഷ്ഠൂരം കൊന്ന്, അവരുടെ രക്തമൂറ്റികുടിക്കുകയും കുടല്‍മാലകള്‍ ഭക്ഷിക്കുകയും തലയോട്ടികളും അസ്ഥികളും ആഭരണങ്ങളായി ധരിക്കുകയും ചെയ്യുന്ന ഭൂതപ്രേതപിശാചുക്കളാണ് ഞങ്ങള്‍. അമാനുഷികമായ ശക്തികളാണ് ഞങ്ങള്‍ക്കുള്ളത്. നീ ഭയപ്പെട്ടാലും ഇല്ലെങ്കിലും നിന്റെ അന്ത്യമടുത്തിരിക്കുന്നു."

കാറ്റിന് പാലപ്പൂക്കളുടെ ഗന്ധം. യക്ഷികള്‍ ആര്‍ത്തിയോടെ അയാള്‍ക്കരിലേക്ക് മെല്ലെ ഒഴുകിനീങ്ങി. അവര്‍ ചെന്നായ്ക്കളെപ്പോലെ നാക്കുകള്‍ പുറത്തേക്കിട്ട് അണക്കുന്നുണ്ടായിരുന്നു. അവരുടെ നയനങ്ങളില്‍നിന്നും നാക്കുകളില്‍ നിന്നും രക്തം ഇറ്റിറ്റായി വീണുകൊണ്ടിരുന്നു.  വിജനമായ സ്ഥലത്ത് ഒറ്റപ്പെട്ടവന്റെ മണം തേടി അകലെനിന്നും കൂടുതല്‍ യക്ഷികള്‍ പറന്നുവരുന്നുണ്ടായിരുന്നു. പക്ഷെ അയാള്‍ അവരുടെ വരവിനേയും വാക്കുകളേയും ശ്രദ്ധിച്ചതേയില്ല. നിര്‍വ്വികാരതയോടെ സമയം വൈകിയല്ലോ എന്ന് പ്രാകികൊണ്ട് സഞ്ചിയില്‍നിന്നും ഒരു വാരികയെടുത്ത് വീശി. അയാളുടെ കൂസലില്ലായ്മ വീണ്ടും അവരെ ഞെട്ടിച്ചു. ആദ്യം ചുണ്ണാമ്പു ചോദിച്ച യക്ഷി രോഷത്തോടെ പറഞ്ഞു.

"ഇനിയും ഇയാളെ വെറുതെവിട്ടാല്‍ അത് ഭൂതപ്രേതപിശാചുക്കള്‍ക്കെല്ലാം തന്നെ, നമ്മുടെ വംശത്തിനുതന്നെ ഒരു അപമാനമായി മാറും."

യക്ഷികളുടെയും രക്ഷസ്സുകളുടേയും നിയന്ത്രണം നഷ്ടപ്പെട്ടു. വിരലുകളേക്കാള്‍ നീളമുള്ള നഖങ്ങള്‍ വിടര്‍ത്തി അലറിക്കൊണ്ട് അവര്‍ അയാളിലേക്കു പാഞ്ഞടുത്തു. അപ്പോള്‍ യക്ഷികളിലൊരാള്‍ പറഞ്ഞു

"നില്‍ക്കൂ... നമ്മെ ഭയക്കാതിരിക്കുവാന്‍ മാത്രം ഇയാളുടെ പക്കല്‍ എന്താണുള്ളതെന്ന് ഞാനൊന്നു നോക്കട്ടെ..."

മറ്റുള്ളവരോട് നിന്നിടത്തുതന്നെ നില്‍ക്കുവാന്‍ ആംഗ്യം കാണിച്ചുകൊണ്ട് അവള്‍ മാത്രം അയാളുടെ അരികിലേക്കു ഒഴുകി ചെന്നു. കണ്ണുകളിലേക്ക് തുറിച്ചുനോക്കി, വിറക്കുന്ന കൈകവിരലുകളാല്‍ അവള്‍ അയാളുടെ കഴുത്തിലും കൈകളിലും അരയിലും കാലുകളിലും തലോടി. പിന്നെയവള്‍ ദിക്കുകള്‍ നടുങ്ങുമാറുച്ചത്തില്‍ അട്ടഹസിച്ചു.

"ഹ...ഹ....ഹ.... ഹി... ഹി.....ഹി...."

അവളുടെ ചിരിയുടെ അലകള്‍ മലകളില്‍ തട്ടി പ്രതിധ്വനിച്ചു. ചിരിയടക്കി യക്ഷിക്കൂട്ടങ്ങളോടായി അവള്‍ ഉച്ചത്തില്‍ പറഞ്ഞു.

"ഇല്ല... ഏലസ്സില്ല... മന്ത്രച്ചരടോ പൂജിച്ച മാലകളോ ഇല്ല... കുരിശോ കൊന്തയോ ഒന്നുംതന്നെ ഇവന്റെ കൈവശമില്ല. രക്തദാഹികളായ ചങ്ങാതിമാരെ, ധൈര്യമായി അടുത്തേക്കു വരാം... ഇന്ന് നമുക്കിവനെതന്നെ ഇരയാക്കാം."

മറ്റുള്ളവരും അവളോടൊപ്പം അട്ടഹസിക്കുവാന്‍ തുടങ്ങി. വിശന്നുവലഞ്ഞ ചെന്നായ്ക്കളെപ്പോലെ തൊട്ടരികെ മുഖാമുഖം നിന്നുകൊണ്ട് തങ്ങളുടെ ഭയപ്പെടുത്തുന്ന ചേഷ്ടകളാല്‍ അയാളുടെ കണ്ണുകളിലേക്കവര്‍ തുറിച്ചുനോക്കി. അപ്പോള്‍ അയാള്‍ ബീഡിക്കു തീകൊളുത്തുകയായിരുന്നു. അയാളുടെ അസാമാന്യധൈര്യം അവരെ വീണ്ടും അത്ഭുതപ്പെടുത്തി. നാഗയക്ഷി ചോദിച്ചു.

"അദ്ഭുതം തന്നെ. മരണം തൊട്ടടുത്തെത്തിയിട്ടും  നിങ്ങള്‍ക്ക് ഒട്ടുംതന്നെ ഭയം തോന്നുന്നില്ലേ.
ആരാണ് നിങ്ങള്‍.?"

അവളുടെ ചോദ്യത്തിന് അയാള്‍ മറുപടി പറഞ്ഞില്ല. ഒരു മറുചോദ്യമാണ് അയാള്‍ മുന്നോട്ട് വെച്ചത്.

"എന്താ നിന്റെ പേര്. ?"

"നാഗയക്ഷി."

"നിന്റെയോ ?"

"ദേവയക്ഷി."

"നിന്റെ ?"

"ബ്രഹ്മരക്ഷസ്സ്."

"മന്ത്രമോഹിനി"

"ചുടലഭദ്ര."

"രക്തരക്ഷസ്സ്"

ബാക്കിയുള്ളവരോടായി അയാള്‍ കണ്ണുകള്‍കൊണ്ട് ചോദ്യമാവര്‍ത്തിച്ചു. അയാളുടെ കണ്ണുകള്‍ ഓരോരുത്തരിലേക്കും നീണ്ടു. യക്ഷികള്‍ ഓരോരുത്തരായി അനുസരണയോടെ തങ്ങളുടെ പേരുകള്‍ പറഞ്ഞുകൊടുത്തു. എല്ലാവരും പേരുകള്‍ പറഞ്ഞു പരിചയപ്പെടുത്തി കഴിഞ്ഞപ്പോള്‍ അയാള്‍ അവരെ ഓരോരുത്തരേയും കണ്ണുകളിലേക്കു സൂക്ഷിച്ചുനോക്കികൊണ്ടു ചോദിച്ചു.

"അപ്പോള്‍ നിങ്ങള്‍ക്ക് ഞാന്‍ ആരാണെന്നറിയണം. അല്ലെ.?"

യക്ഷികള്‍ തലയാട്ടി. അപ്പോള്‍ അവരുടെ അറപ്പും വെറുപ്പും ഭയവും ഉളവാക്കുന്ന മുഖങ്ങളില്‍ അല്‍പ്പം ആകാംക്ഷയുടെ നിഷ്‌കളങ്ക ഭാവം കൂടി നിഴലിച്ചിരുന്നു. അയാളില്‍നിന്നും പുകച്ചുരുളുകള്‍ ഉയര്‍ന്നുകൊണ്ടിരുന്നു. അല്‍പ്പനേരത്തെ മൗനത്തിനുശേഷം അയാള്‍ തുടര്‍ന്നു.

"ശരി. ഞാന്‍ ആരാണെന്നു പറയാം. അതിനുമുന്‍പ് ഒരു കാര്യം കൂടി അറിഞ്ഞാല്‍ കൊള്ളാമെന്നുണ്ട്. ഇത്രയൊക്കെ അമാനുഷിക ശക്തികള്‍ ഉണ്ടായിട്ടും നിങ്ങള്‍ എന്തുകൊണ്ടാണ് എന്നെ ഒന്നും ചെയ്യാത്തത്."

യക്ഷികള്‍ മറുപടി പറയാതെ മൗനം പാലിച്ചു..

അയാള്‍ വീണ്ടും ചോദിച്ചു.

"ഉം.. പറയൂ... എന്താണ് എന്നെ ഒന്നും ചെയ്യാതിരുന്നത്.? എന്താണ് ആക്രമിക്കാത്തത്.? നിങ്ങള്‍ എന്നെ ഭയപ്പെടുത്തുക മാത്രമല്ലേ ചെയ്യുന്നുള്ളൂ !."

അപ്പോള്‍ യക്ഷികള്‍ പരസ്പരം നോക്കി. പിന്നെ അല്‍പ്പം ജാള്യതയോടെ പറഞ്ഞൊപ്പിച്ചു.

"അത്.... അത്.... മനുഷ്യര്‍ ഞങ്ങളെ ഭയപ്പെട്ടാല്‍ മാത്രമേ ഞങ്ങള്‍ക്ക് അവരെ എന്തെങ്കിലും ചെയ്യാനാകൂ."

യക്ഷികളുടെ മറുപടി കേട്ട് അയാള്‍ നിര്‍ത്താതെ പൊട്ടിച്ചിരിച്ചു.

"ഹ.ഹ...ഹ......... ഹ..ഹ...ഹ..."

യക്ഷികള്‍ ലജ്ജിച്ചുതലതാഴ്ത്തിനിന്നു. തികട്ടി വരുന്ന ചിരി പിടിച്ചുനിര്‍ത്താന്‍ പ്രയാസപ്പെട്ടുകൊണ്ട് അയാള്‍ ചോദിച്ചു.

"ശരി. അപ്പോള്‍ നിങ്ങള്‍ക്ക് ഞാന്‍ ആരാണെന്നറിയണം അല്ലെ ?. പറയാം. "

യക്ഷികള്‍ നിശ്ശബ്ദരായി അയാളെ തന്നെ നോക്കി നിന്നു. അയാള്‍ മെല്ലെ നാഗയക്ഷിയുടെ അടുത്തേക്കു ചെന്നു. അവളുടെ തോളില്‍ പിടിച്ചുകൊണ്ട് അയാള്‍ അവളെ അല്‍പ്പം തിരിച്ചുനിര്‍ത്തി. എന്നിട്ട് തന്റെ സഞ്ചിയില്‍നിന്നും ഒരു മാഗസിന്‍ പുറത്തെടുത്തു ചുരുട്ടി വടിപോലെയാക്കി.

"നിനക്കെന്നെ മനസ്സിലായില്ല അല്ലെടീ....?"

അയാളുടെ ഭവം കണ്ട് ഭയങ്കരിയായ നാഗയക്ഷിപോലും അല്‍പ്പം ഭയന്നതുപോലെ. അയാള്‍ വീണ്ടും ചോദിച്ചു.

"നിനക്കെന്നെ മനസ്സിലായില്ല അല്ലെടീ.... നിന്നെയൊക്കെ സൃഷ്ടിച്ച് എഴുതി വളര്‍ത്തി വലുതാക്കിയ കോട്ടയം പുഷ്പനാഥ് ആണെടീ . ഞാന്‍."

പറഞ്ഞു തീരുമ്പോഴേക്കും അയാള്‍ ചുരുട്ടിപിടിച്ച മാഗസിന്‍ കൊണ്ട് നാഗയക്ഷിയുടെ ചന്തിക്കിട്ടൊന്നു കൊടുത്തുകഴിഞ്ഞിരുന്നു. അടിയുടെ വേദനയില്‍ പരിഭവിച്ചുകൊണ്ട് നാഗയക്ഷി പിന്‍ഭാഗം തടവുമ്പോള്‍ അയാള്‍ വീണ്ടും ചോദിച്ചു

"നിന്നെയൊക്കെ എഴുതി വളുര്‍ത്തി വലുതാക്കിയ എന്റെ ചോരതന്നെ വേണമല്ലേ നിനക്കൊക്കെ".

അടുത്ത അടി വീഴുന്നതിനുമുമ്പേ നാഗയക്ഷി ഓടിയകന്നു. പിന്നാലെ മറ്റു യക്ഷികളും. അവര്‍ക്കു പിന്നാലെ മാഗസിന്‍ ഓങ്ങിക്കൊണ്ട് അയാളും.

.....................................................................................

വാല്‍കഷ്ണം.
ഒരു കാലഘട്ടത്തില്‍, ഭാവനാതീതമായ, അപസര്‍പ്പക. കുറ്റാന്വേഷണ, യക്ഷികഥകളിലൂടെ മലയാളിയുടെ വായനാശീലത്തെ പരിപോഷിച്ച കോട്ടയം പുഷ്പനാഥ് എന്ന പ്രതിഭാധനനും പ്രശസ്തനുമായ എഴുത്തുകാരന്റെ പേര് ഒഴികെ ഈ കഥയിലെ സംഭവങ്ങളും സാഹചര്യങ്ങളും കഥാപാത്രങ്ങളും അവരുടെ സ്വഭാവസവിശേഷതകളുമെല്ലാം തികച്ചും സാങ്കല്‍പ്പികമാണ്. 

ചെറുമരാജവംശം.

ജനാധിപത്യം പുലരുന്നതിന് തൊട്ടുമുമ്പുള്ള ആ രാത്രിയില്‍ രാജാവ്, കൊട്ടാരം സേവകരില്‍ ഒരാളായ ചെറുമനെ വിളിച്ചുവരുത്തി. "ചെറുമാ...അറിഞ്...